Saturday, February 2, 2008

കോട്ടയം സമ്മേളനം........ Kottayam CPI (M) State Conference

മൂന്നു മാസം മുന്‍പ്‌ ആരംഭിച്ച സി പി എം സമ്മേളന പ്രക്രിയകള്‍ കോട്ടയം സംസ്ഥാന സമ്മേളനത്തോടെ സമാപിക്കും. പണക്കൊഴുപ്പിന്റെയും ആര്‍ഭാടത്തിന്റെയും പൂരങ്ങളായിരുന്നു ഓരോ സമ്മേളനവും. മാധ്യമങ്ങളുടെ കണ്ണും കാതും ഏറെ കടന്നുചെന്ന ഈ സമ്മേളനങ്ങളുടെ ഹൃദയ പരിശോധന നടത്തിയാല്‍ കേരളീയ സമൂഹത്തിന്‌ എന്ത്‌ പ്രത്യാശയും പ്രതീക്ഷയുമാണ്‌ ഇത്തരം സമ്മേളനങ്ങള്‍ നല്‍കുന്നത്‌? സംസ്ഥാനം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ നയങ്ങളും നടപടികളും രൂപം നല്‍കുന്നതിനും നടപ്പാക്കുന്നതിനും നിര്‍ദ്ദേശിക്കുന്ന ഒരു പ്രമേയമെങ്കിലും ഏതെങ്കിലും സമ്മേളനം പാസാക്കിയിട്ടുണ്ടോ? അസഹനീയമായ വിലക്കയറ്റം കൊണ്ട്‌ എരിപൊരികൊള്ളുന്ന ജനങ്ങള്‍ക്ക്‌ ആശ്വാസത്തിന്റെ ഒരു തുള്ളി തെളിനീരെങ്കിലും നല്‍കാന്‍ ഈ സമ്മേളനങ്ങള്‍ക്ക്‌ സാധിച്ചുവോ?ഭരണം നടത്താന്‍ അനുവദിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രിതന്നെ വായ്ക്കുരവയിടുമ്പോള്‍ അതിന്‌ പരിഹാരം കാണുന്ന എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഈ സമ്മേളനങ്ങളില്‍ ഉയര്‍ന്നുവോ? എല്ലാ രംഗത്തും അഴിമതി കാട്ടുതീപോലെ പടരുമ്പോഴും അതിനെതിരെ നിശിത വിമര്‍ശനത്തിന്റെ ഒരു നാവെങ്കിലും ഏതെങ്കിലും സമ്മേളനങ്ങളില്‍ ചലിച്ചുവോ? സി പി എം സമ്മേളനങ്ങളുടെ വാര്‍ത്തകള്‍ പടര്‍ന്നുകിടക്കുന്ന പത്രത്താളുകളിലും ചാനല്‍ കാഴ്ചകളിലും ഇത്തരമൊരു ഗുണപരവും ക്രിയാത്മകവുമായ നടപടിക്രമങ്ങള്‍ ഇക്കഴിഞ്ഞ മൂന്ന്‌ സമ്മേളനങ്ങളിലെ മാമാങ്കങ്ങളില്‍ സാധിച്ചിട്ടില്ല.പിന്നെ അവിടെ നടന്നത്‌ എന്താണ്‌?പൂരപ്പാട്ടും പുലയാട്ടും ഒരു പ്രസ്ഥാനത്തിന്റെ സര്‍ഗാത്മകതയുടെ സംവേദന വേദിയാകില്ല.
പകയും പാരയുംകൊണ്ട്‌ സമ്മേളനങ്ങളെ വാര്‍ത്താബഹുലങ്ങളാക്കി മാറ്റിയതുകൊണ്ട്‌ പൗരസമൂഹത്തിന്‌ എന്ത്‌ കാര്യം. സഹസഖാവിന്റെ ചങ്കിലെ ചോരയാണ്‌ പ്രതിയോഗി ആഗ്രഹിക്കുന്നത്‌.മേല്‍ഘടകത്തിന്റെ വിശ്വസ്തരെയും പിണിയാളുകളെയും കീഴ്ഘടകങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നതാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ വിവക്ഷിക്കുന്ന ഉള്‍പാര്‍ട്ടി ജനാധിപത്യം.അണികള്‍ക്ക്‌ മുന്‍പില്‍ അസ്വീകാര്യനും പൊതുജനങ്ങള്‍ക്ക്‌ മുന്‍പില്‍ സാമൂഹിക വിരുദ്ധനുമായ ഏതൊരാളെയും ഇത്തരം ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ തുരങ്കങ്ങള്‍ വഴി നേതൃത്വത്തിന്‌ കടത്തിക്കൊണ്ടു വരാന്‍ സാധിക്കും. വിപ്ലവബോധം, സദാചാരനിഷ്ഠ, അര്‍പ്പണബുദ്ധി, വര്‍ഗബോധം തുടങ്ങിയ മാനദണ്ഡങ്ങള്‍ വെച്ചായിരുന്നു മുന്‍കാലങ്ങളില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ കമ്മിറ്റിയംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത്‌.രാജ്യത്തോട്‌ കൂറില്ലെങ്കിലും പാര്‍ട്ടിയോടുള്ളകൂറുണ്ടായാല്‍ മതിയായിരുന്നു. മാനുഷികമായ കാരുണ്യത്തിന്‌ പകരം പാര്‍ട്ടികൂറായിരുന്നു പ്രധാനം. എന്ത്‌ അറുംകൊലക്കും അറപ്പില്ലാത്ത വിധം ഹൃദയങ്ങളെ കഠിനമാക്കി മാറ്റുന്നതും തിരുവായ്ക്ക്‌ എതിര്‍വായ ഇല്ലാതെ അണികളെ വാര്‍ത്തെടുക്കുന്നതുമായിരുന്നു.
കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളിലെ കാഡര്‍ രീതി ക്രൂരതയ്ക്ക്‌ കുറവില്ലെങ്കിലും മേറ്റ്ല്ലാ നിബന്ധനകളിലും പാര്‍ട്ടി വെള്ളം ചേര്‍ത്തിരിക്കയാണ്‌.അനധികൃത മാര്‍ഗങ്ങളിലൂടെ ധനം ആര്‍ജ്ജിച്ചവര്‍,നേതാക്കളുടെ സ്വകാര്യജീവിതാവശ്യങ്ങള്‍ക്ക്‌ ആര്‍ഭാടമൊരുക്കി കൊടുക്കുന്നവര്‍,അധികാര മോഹത്തിന്റെ പേരില്‍ വര്‍ഗശത്രുവിന്റെ പക്ഷത്ത്‌ നിന്ന്‌ കൂറുമാറി വന്നവര്‍, മതപരവും സാമുദായികവുമായ പിന്‍ബലം തുറുപ്പ്‌ ചീട്ടാക്കിയവര്‍, തൊഴിലാളി വര്‍ഗ ആശയങ്ങളും ജീവിതരീതിയും പരിചയപ്പെടാത്തവരും പരിശീലിക്കപ്പെടാത്തവരും ഇത്തരത്തില്‍ ആര്‍ക്കും സി പി എമ്മിലേക്ക്‌ മാത്രമല്ല അതിന്റെ നേതൃനിരയിലേക്കും സമ്മേളനങ്ങളിലേക്കും കടന്നുവരാന്‍ സാധിക്കുംവിധം ആശയദാര്‍ഢ്യത്തിന്റെ മതില്‍ കെട്ടുകല്‍ തകര്‍ന്നിരിക്കുന്നു. വേലിക്കെട്ട്‌ തകര്‍ന്ന അമ്പലപറമ്പുകളില്‍ ഏത്‌ കാളക്കൂറ്റനും മേയാം.പാര്‍ട്ടിയുടെയോ അണികളുടെയോ സമൂഹത്തിന്റെയോ വിചാരവികാരങ്ങള്‍ക്ക്‌ മൂര്‍ത്തമായ രൂപം നല്‍കുന്നതില്‍ സി പി എം സമ്മേളനങ്ങള്‍ സമ്പൂര്‍ണ പരാജയമായിരുന്നു.പിണറായി-വിഎസ്‌ പോരിന്റെ ധ്വനികള്‍,ജില്ലാ-പ്രാദേശിക നേതാക്കളുടെ വൈരത്തിന്റെ പ്രതിധ്വനികള്‍ തുടങ്ങി മൂപ്പിളമതര്‍ക്കങ്ങളാണ്‌ സമ്മേളനത്തിന്റെ അരങ്ങിലും അണിയറയിലും നിറഞ്ഞുനില്‍ക്കുന്നത്‌. ഒരിടത്ത്‌ പിണറായി വിഭാഗക്കാര്‍ വിഭാഗീയതയുടെ വേട്ടക്കാരാണെങ്കില്‍ അവിടെ വി എസ്‌ വിഭാഗം വിഭാഗീയതയുടെ ഇരകളാണ്‌. വി എസ്‌ വേട്ടക്കാരനാവുന്നിടത്ത്‌ പിണറായി പക്ഷം ഇരയായി തീരുന്ന അപൂര്‍വ സന്ദര്‍ഭങ്ങളുമുണ്ട്‌. പോളിറ്റ്ബ്യൂറോ മാര്‍ഗരേഖ എന്ന ചൂരല്‍വടികൊണ്ട്‌ സമ്മേളങ്ങളെ പേടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പലയിടങ്ങളിലും അത്‌ വിലപ്പോയില്ല. ഇത്തരം ജനാധിപത്യ ഹിംസകളുടെ ചോരക്കറയില്‍ നിന്നും ഇരുപക്ഷത്തിന്റെയും കൈകള്‍ മുക്തമല്ല. പിണറായി എന്ന ശക്തന്റെ ഹിംസാത്മക രൂപം വ്യാപകമാണെങ്കില്‍ വി എസ്‌ എന്ന ദുര്‍ബലന്റെ ഹിംസ ഭാഗീകമാണെന്ന്‌ മാത്രം.
കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്റെ ആത്മാവായ വര്‍ഗസമര സിദ്ധാന്തം പാടെ നിരാകരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടിയുടെ പരമോന്നത കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നിട്ടും അതിനെതിരെപോലും വിമര്‍ശിക്കാനുള്ള അവസരം സി പി എം സമ്മേളനങ്ങളിലുണ്ടായില്ല.കേരളത്തിലെ കുടിയാന്മാരുടെ 'മാഗ്നാകാര്‍ട്ടയെ'ന്ന്‌ കമ്യൂണിസ്റ്റുകാര്‍ ഒരു കാലത്ത്‌ പ്രചരിപ്പിച്ചിരുന്ന ഭൂപരിഷ്കരണ നിയമം കാലഹരണപ്പെട്ടിരിക്കുന്നു എന്ന്‌ കമ്യൂണിസ്റ്റ്‌ മന്ത്രിമാര്‍ പോലും പറഞ്ഞിട്ടും അതിനെ സി പി എം സമ്മേളനം സംശയനിവാരണം വരുത്തിയില്ല.നേതൃത്വം ഉരുട്ടിക്കൊടുക്കുന്ന മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കാന്‍ മാത്രം നിയുക്തരായ അണികളാണ്‌ സി പി എമ്മിന്റേതെന്ന്‌ ചെറുതും വലുതുമായ ഇത്തരം സമ്മേളനങ്ങള്‍ തെളിയിക്കുന്നു.പകിട്ടും പത്രാസും ഭക്ഷണശാലയില്‍ വിളമ്പുന്ന വിഭവങ്ങളും കൊണ്ട്‌ ഇത്തരം സമ്മേളനങ്ങള്‍ വന്‍വിജയമാണെന്ന്‌ തോന്നാം. പക്ഷേ; ആശയ സംവാദങ്ങളില്‍ , സംഘടനാ ചര്‍ച്ചകളില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം പാലിക്കുന്നതില്‍ പരമദാരിദ്ര്യമാണ്‌ അനുഭവിക്കുന്നത്‌. വിഭാഗീയത ഒന്നുകൊണ്ടുമാത്രമാണ്‌ മാധ്യമങ്ങളുടെ കോളങ്ങളും ചാനലുകളുടെ നിമിഷങ്ങളും ഈ സമ്മേളനങ്ങള്‍ കീഴടക്കിയിട്ടുള്ളത്‌.ഇക്കാര്യം സൂചിപ്പിച്ച ഒരു കമ്യൂണിസ്റ്റുകാരന്റെ മറുപടി രസാവഹമാണ്‌. ഞങ്ങളുടെ പാര്‍ട്ടി കമ്യൂണിസത്തിന്റെ പുരാണങ്ങളില്‍ വിശ്വസിക്കുന്നില്ല. കാലത്തിനൊത്ത കോലം കെട്ടാന്‍ ഞങ്ങളും തയ്യാറാവുകയാണ്‌.
ഒരു മെഴുകുതിരി യൂണിറ്റ്‌ തുടങ്ങാന്‍ കെല്‍പില്ലാത്തവിധം സര്‍ക്കാര്‍ ദാരിദ്ര്യമനുഭവിക്കുമ്പോള്‍ മൂലധനത്തിന്‌ കുത്തകകളെയല്ല; മാഫിയകളെ പോലും ഞങ്ങള്‍ സമീപിക്കും. തിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടും സ്വീകരിക്കുന്നതുപോലെ വികസനത്തിന്‌ ആരുടെ മുമ്പിലും സി പി എം കൈനീട്ടും.അതില്‍ ആര്‍ എസ്‌ എസ്‌ എന്നോ അമേരിക്ക എന്നോ വ്യത്യാസമില്ല. സി പി എമ്മില്‍ സംഭവിച്ച പ്രത്യയശാസ്ത്ര തകര്‍ച്ചയുടെ പ്രതിഫലനങ്ങളായിരുന്നു രണ്ടാം നിരയില്‍ പെട്ട ഈ നേതാവിന്റെ വാക്കുകള്‍. ഞങ്ങള്‍ കമ്യൂണിസ്റ്റുകാരല്ലാതായി എന്ന്‌ ഉറക്കെ പറയാന്‍ ഇവര്‍ മടിക്കുന്നുവെന്നു മാത്രം. കോട്ടയം സംസ്ഥാന സമ്മേളനവും 19-ാ‍ം പാര്‍ട്ടി കോണ്‍ഗ്രസും കഴിയുമ്പോള്‍ ഈ മാറ്റപ്രക്രിയ പൂര്‍ത്തിയാകും. ഇപ്പോള്‍ കീഴ്ഘടക സമ്മേളനങ്ങളില്‍ കണ്ട അന്ധതയും ബധിരതയും വന്ധ്യതയും മാറുന്ന കമ്യൂണിസത്തിന്റെ വിലാപദൃശ്യങ്ങളായിരിക്കാം.

No comments:

ഇപ്പോ വായിക്കുന്നത്?