Friday, April 3, 2009

സദാംഹുസൈനും ചെഗുവേരയും ഒരുപോലെയാണ്‌,പിണറായി വ്യാഖ്യാനം.

മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ മലപ്പുറത്തു ലഭിച്ച ആദ്യത്തെ ഉരുപ്പടിയാണ്‌ ടി.കെ.ഹംസ. വിശുദ്ധ ഖുറാനില്‍ മനസ്സു ചേര്‍ത്തുവച്ച ഒന്നാന്തരമൊരു ദീനിയും സൂത്രശാലിയായൊരു വള്ളുവനാടന്‍ കമ്യൂണിസ്റ്റുമാണ്‌ ഹംസ. കോണ്‍ഗ്രസ്സില്‍ നിന്നാണ്‌ ടി.കെ.ഹംസ മാര്‍ക്സിസ്റ്റു പാളയത്തിലേക്കു ചേക്കേറിയത്‌. ഇസ്ലാമിക പണ്ഡിതനെന്നു മാര്‍ക്സിസ്റ്റുകള്‍ വിശ്വസിക്കുന്ന ഹംസ ഇപ്പോള്‍ മലപ്പുറത്തെ ഒരു മാര്‍ക്സിസ്റ്റാചാര്യന്‍ കൂടിയാണ്‌. മാര്‍ക്സ്‌ മുതല്‍ മോയിന്‍കുട്ടി വൈദ്യര്‍ വരെ ടി.കെ.ഹംസയ്ക്കു നന്നായി വഴങ്ങുമെന്നാണ്‌ ശ്രുതി.

ഇ.എം.എസ്‌ ഉണ്ടായിരുന്നെങ്കില്‍ ശരീഅത്തും മുസ്ലീം വ്യക്തിനിയമങ്ങളും സംബന്ധിച്ച അദ്ദേഹത്തിന്റെ തര്‍ക്കങ്ങളും തെറ്റിദ്ധാരണകളും ടി.കെ ഹംസ തിരുത്തിക്കൊടുത്തേനെ. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പിണറായി വിജയന്‌ ഒരു തെറ്റിദ്ധാരണയുമില്ല. അദ്ദേഹം എല്ലാം തിരുത്തിപ്പഠിച്ചു കഴിഞ്ഞു. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ സി.പി.എമ്മിന്റെ പോഷക 'വര്‍ഗ്ഗ'ങ്ങളാണെന്നു പറയാനൊരുങ്ങി നില്‍ക്കുകയാണ്‌ പിണറായി വിജയന്‍. അദ്ദേഹത്തിന്റെ നാവില്‍ വിപ്ലവത്തിന്റെ സരസ്വതി നിറഞ്ഞാടുന്നു കണ്ണൂര്‍ ശൈലിയില്‍.

മഅ്ദനി, ഹുസൈന്‍ രണ്ടത്താണി, കെ.ടി ജലീല്‍, റഹിം, ടി.കെ.ഹംസ എന്നിവരൊക്കെ പിണറായി വിജയന്റെയും മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെയും ആരാരൊക്കെയാണ്‌ എന്ന അന്വേഷണത്തിന്‌ ഒരു കൗതുകമുണ്ട്‌. ഈ അന്വേഷണത്തിനു ലഭിക്കുന്ന ഉത്തരം പിണറായി വിജയന്റെ മനസ്സില്‍ നിന്നൂറ്റിയെടുത്ത്‌ ഞാന്‍ പറയാം: "ഇവര്‍ മലപ്പുറം ചുവപ്പിക്കാന്‍ എനിക്ക്‌ ലഭിച്ച പടയാളികളാണ്‌. ഇവര്‍ മതേതര ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്നു. സാമ്രാജ്യത്വത്തിനും ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കുമെതിരേ പൊരുതുന്നു. മലപ്പുറം ചുവപ്പിക്കാനുള്ള എന്റെ തീരുമാനത്തിന്‌ പ്രചോദനമേകിയത്‌ സാക്ഷാല്‍ ഇ.എം.എസ്‌ തന്നെയാണ്‌. മലപ്പുറം ഇ.എം.എസ്സിന്റെ ജില്ലയാണ്‌. ഐക്യകേരളം സൃഷ്ടിച്ച്‌, ആ കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിത്തീര്‍ന്ന ഇ.എം.എസ്‌ കേരളത്തിന്റെ ബ്രഹ്മാവാണ്‌. അല്ലെങ്കില്‍ കേരളത്തിന്റെ അച്ഛനാണ്‌ കമ്യൂണിസ്റ്റ്‌ മലയാള ഭാഷയില്‍.

ഇ.എം.എസ്സിന്റെ ആത്മാവ്‌ മലപ്പുറം ജില്ലയുടെ ആകാശത്തൂടെ പറക്കാറുണ്ട്‌; തന്റെ ജില്ല ചുവക്കുന്നതു കാണാന്‍. മലപ്പുറം ജില്ല ഇ.എം.എസ്സിന്റെ മറ്റൊരു സ്മാരകമാണ്‌."
ശരിയാണ്‌, മലപ്പുറം ജില്ലയില്‍ ഇ.എം.എസ്സിന്‌ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു. അതുകൊണ്ടാണ്‌ ആ ജില്ലയുടെ ജനനത്തിന്‌ അദ്ദേഹം പ്രത്യേക താല്‍പ്പര്യമെടുത്തത്‌. മലപ്പുറത്തിന്റെ ആത്മാവ്‌ വെട്ടിനുറുക്കി ചരിത്രം മായ്ചുകളയുക എന്നതായിരുന്നു ഇ.എം.എസ്സിന്റെ ലക്ഷ്യം. ഇത്‌ സാധിച്ചെടുക്കണമെങ്കില്‍ മുസ്ലിം ലീഗിനെ ഛിന്നഭിന്നമാക്കണം. ഇസ്ലാമിലേക്കു പടര്‍ന്നു കയറി കുഴപ്പങ്ങള്‍ സൃഷ്ടിക്കണം. ഇസ്ലാമില്‍ നിന്ന്‌ ജനങ്ങളെ വലിച്ചെടുക്കണം. മുസ്ലീം ലീഗിന്റെ ശക്തി വിമോചനസമരത്തിലൂടെ ഇ.എം.എസ്സിന്‌ അനുഭവപ്പെട്ടതാണ്‌. മുസ്ലീം ലീഗ്‌ സി.എച്ച്‌. മുഹമ്മദ്‌ കോയയുടെയും ബാഫക്കി തങ്ങളുടെയും സീതി സാഹിബിന്റെയും നേതൃത്വത്തില്‍ ഒരു രാഷ്ട്രീയ ശക്തിയായി മുന്നോട്ടുവരുന്നത്‌ ഇ.എം.എസ്‌ ഇഷ്ടപ്പെട്ടിട്ടില്ല.

മുസ്ലീം ലീഗ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരളത്തില്‍ ആദ്യമായി സഖ്യമുണ്ടാക്കിയത്‌ പി.എസ്‌.പിയുമായിട്ടാണ്‌. ആ സഖ്യമാണ്‌ ഡോ.കെ.ബി.മേനോനെ വടകര ലോക്സഭാ മണ്ഡലത്തില്‍ നിര്‍ത്തി ജയിപ്പിച്ചത്‌. ഈ സഖ്യത്തെ ഏറ്റവും കൂടുതല്‍ കരിതേച്ചു കാണിച്ചത്‌ ഇ.എം.എസ്സിന്റെ നാവും പേനയുമാണ്‌. മുസ്ലീം ലീഗ്‌ ഒരു രാഷ്ട്രീയ ശക്തിയാവരുതെന്ന്‌ ഇ.എം.എസ്‌ ആഗ്രഹിച്ചു. ലീഗ്‌ രാഷ്ട്രീയമായിത്തീര്‍ന്നപ്പോള്‍ മലപ്പുറം - കോഴിക്കോട്‌ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ മറ്റൊരു മുസ്ലീം ലീഗിനെ ഉണ്ടാക്കുകയെന്നത്‌ ഇ.എം.എസ്സിന്റെ ലക്ഷ്യമായിത്തീര്‍ന്നു. പ്രോഗ്രസ്സീവ്‌ മുസ്ലീം ലീഗ്‌ എന്ന ഒരു മുസ്ലീം ലീഗിനെ ഉണ്ടാക്കി നോക്കി. ജനങ്ങള്‍ ഈ പ്രോഗ്രസ്സീവ്‌ മുസ്ലീം ലീഗിനെ ഇ.എം.എസ്സിന്റെ പോത്തിറച്ചി മുസ്ലീം ലീഗെന്നാണ്‌ വിളിച്ചത്‌.

മുസ്ലീം ലീഗിനെ നശിപ്പിക്കുകയെന്ന ഇ.എം.എസ്സിന്റെ സ്വപ്നം കരിഞ്ഞുപോയി. ഇതിനുവേണ്ടി മലബാര്‍ ലഹളയെ പല രീതിയിലും ഇ.എം.എസ്‌ വ്യാഖ്യാനിച്ചു നോക്കി. മലബാര്‍ ലഹളയെ കാര്‍ഷിക ലഹളയുടെ പരിവേഷമണിയിച്ച്‌ കേരളത്തില്‍ പിന്നീടുണ്ടായ കമ്യൂണിസ്റ്റ്‌ മനസ്സിന്റെ തുടക്കമായി ചിത്രീകരിച്ചു. ഇതൊക്കെ എന്തൊരു പരിഹാസ്യമായിരുന്നു. സാഹിത്യത്തില്‍ ചെറുകാടിന്റെ സോഷ്യലിസ്റ്റ്‌ റിയലിസത്തേക്കാള്‍ പരിഹാസ്യമായിരുന്നു ഇ.എം.എസ്സിന്റെ മാര്‍ക്സീയ കേരളചരിത്രം. ഇപ്പോള്‍ കെ.ടി.ജലീലും ഹംസയും മഅ്ദനിയുമൊക്കെ മലബാര്‍ലഹളയെ കേരള കമ്യൂണിസത്തിന്റെ ഇടനാഴിയിലേക്കു നയിക്കുകയാണ്‌.

മലപ്പുറത്തെ മതവിശ്വാസികളായ മുസ്ലീങ്ങളുടെ ഇടയിലേക്ക്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി കടന്നുചെല്ലണമെന്ന ഇ.എം.എസ്സിന്റെ ആഗ്രഹത്തെയാണ്‌ മലപ്പുറത്തെ ചുവപ്പിക്കുമെന്ന്‌ പിണറായി വിജയന്‍ പരിഭാഷപ്പെടുത്തുന്നത്‌. പരിഭാഷയില്‍ വിജയന്‍ തന്റെ സ്വന്തം രാഷ്ട്രീയ സംസ്കാരത്തിന്റെ പദങ്ങളും ശൈലികളും ചരിത്രബോധമില്ലാതെ ഉപയോഗിക്കുന്നുവെന്നു മാത്രം. രാഷ്ട്രീയ നൈതികത വിജയന്‌ പരിചയമുള്ള വിഷയമല്ല. അദ്ദേഹത്തിന്‌ പാണക്കാട്‌ തങ്ങളും മഅ്ദനിയും ഒരുപോലെയാണ്‌. ചേകന്നൂര്‍ മൗലവിയും കാന്തപുരം മുസ്ലിയാരും ഒരുപോലെയാണ്‌. ഇ.എം.എസ്സും ഗാന്ധിജിയും ഒരുപോലെയാണ്‌. സദാംഹുസൈനും ചെഗുവേരയും ഒരുപോലെയാണ്‌. ലോകത്തിലെ ഇന്നത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ്‌ നേതാവ്‌ വെനിസ്വേലയിലെ ഹ്യൂഗോ ഷാവേസാണെന്നു വിജയന്‍ വിശ്വസിക്കുന്നുണ്ട്‌.

വിജയന്‌ ഹോചിമിനും ഷാവേസും ഒരുപോലെയാണ്‌. സി.കണ്ണനും ഇ.പി.ജയരാജനും ഒരുപോലെയാണ്‌. പിണറായി വിജയന്റെ മനസ്സിനു മുമ്പില്‍ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റാണ്‌ നാരായണഗുരു. വിജയന്‌ പാബ്ലോനെരൂദയെപ്പോലുള്ള ഒരു മലയാള കവിയാണ്‌ കുമാരനാശാന്‍. കുമാരനാശാനും പാബ്ലോനെരൂദയും ഒഞ്ചിയത്തെ ഗോപാലേട്ടന്മാരും കണ്ടുമുട്ടിയാല്‍ പിണറായി വിജയനെക്കുറിച്ച്‌ ചോദിക്കാതിരിക്കില്ല ഇതെന്തൊരു കമ്യൂണിസ്റ്റാണെന്ന്‌.വാസ്തവത്തില്‍ രാഷ്ട്രീയത്തിലെ ആശയധൈഷണിക - നൈതിക തലങ്ങളില്‍ വിജയന്‍ വിശ്വസിക്കുന്നില്ല. നേരായ ചരിത്രത്തിലും മാനവികമായ സത്യസന്ധതയിലും വിജയന്‍ വിശ്വസിക്കുന്നില്ല. ഇങ്ങനെയൊരു പാര്‍ട്ടി സെക്രട്ടറി സംഭാവന ചെയ്യുന്ന മനുഷ്യവിരുദ്ധതയാണ്‌ അദ്ദേഹത്തിന്റെ പാര്‍ട്ടി ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സമസ്യ.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേരിടുന്ന ഈ കാലികദുരന്തം ശാപമായങ്ങനെ നീളും പിണറായി വിജയന്റെ നാമധേയത്തില്‍. ഇവിടെ അടിവരയിട്ട്‌ പറയാം മാര്‍ക്സിസ്റ്റു കമ്യൂണിസ്റ്റു പാര്‍ട്ടി ഇക്കാല കേരളത്തില്‍ മനുഷ്യവിരുദ്ധമായിക്കൊണ്ടിരിക്കുകയാണ്‌. പിണറായി വിജയന്റെ ഇപ്പോഴത്തെ മലപ്പുറം രാഷ്ട്രീയത്തില്‍ ഈ മനുഷ്യവിരുദ്ധതയാണ്‌ പ്രതിഫലിക്കുന്നത്‌.ഇടതുമുന്നണി ഇന്ത്യയില്‍ പൊളിയുകയാണ്‌. ഇതിന്റെ തുടക്കം കേരളത്തില്‍ നിന്നുതന്നെ. ബംഗാളിന്റെ ഇടതുപക്ഷ മനസ്സും മാറിക്കഴിഞ്ഞു. ബംഗാളിലെ സി.പി.എമ്മിനകത്ത്‌ ബ്രാഹ്മണ - അബ്രാഹ്മണപ്പോര്‌ നടക്കുന്നു. ജ്യോതിബസുവിന്റെ നേതൃത്വത്തിലൊരുവിഭാഗം യു.പി.എ ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചതിലെ രാഷ്ട്രീയ പാപ്പരത്തത്തില്‍ അമര്‍ഷം കൊള്ളുന്നു. ജനാധിപത്യ രാഷ്ട്രീയകക്ഷികള്‍ ബംഗാള്‍ സി.പി.എമ്മിന്റെ കൈകളില്‍ നിന്നു തിരിച്ചുവാങ്ങുകയാണ്‌. ഈ ലോക്സഭാ തെരഞ്ഞെടുപ്പ്‌ സി.പി.എമ്മിന്റെ വിധിയെഴുതും.

കേരളത്തിലെ സി.പി.എം ഇപ്പോള്‍ ഇടതുപക്ഷ ഐക്യത്തിലല്ല, വര്‍ഗ്ഗീയ - തീവ്രവാദ ബന്ധത്തിലാണ്‌ വിശ്വസിക്കുന്നത്‌. സി.പി.എമ്മിന്റെ സ്വത്വം പുറത്തുകൊണ്ടുവന്നതിന്‌ മഅ്ദനിയോട്‌ കേരളം നന്ദി പറയേണ്ടിയിരിക്കുന്നു.കേരളത്തിലെ മുസ്ലീങ്ങളെ ചുവന്നകൊടിക്കീഴില്‍ കൊണ്ടുവരാനുള്ള വിജയന്റെ രാഷ്ട്രീയമോഹം മഅ്ദനിയുടെ കാല്‍ക്കീഴില്‍ പുഷ്പിച്ചിരിക്കുന്നു. പി.ഡി.പി എന്ന പാര്‍ട്ടിയും മഅ്ദനി എന്ന നേതാവും കേരളത്തിലെ മുസ്ലീങ്ങളെയല്ല തീവ്രവാദത്തെയും വര്‍ഗീയതയെയുമാണ്‌ പ്രതിനിധീകരിക്കുന്നത്‌. ഈ സത്യത്തെയാണ്‌ പിണറായി വിജയനിപ്പോള്‍ കശാപ്പ്‌ ചെയ്തിരിക്കുന്നത്‌. കേരളത്തിന്‌ സുപരിചിതനായ ഒരു കുപ്രസിദ്ധ തീവ്രവാദിയാണ്‌ മഅ്ദനി. പ്രസംഗങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും കേരളത്തില്‍ വര്‍ഗ്ഗീയ വികാരം ആളിക്കത്തിച്ച വ്യക്തിയാണ്‌ പി.ഡി.പിയുടെ നേതാവ്‌ അബ്ദുള്‍ നാസര്‍ മഅ്ദനി. അദ്ദേഹത്തിന്റെ കാസറ്റുകള്‍ നമ്മുടെ നാട്ടില്‍നിന്നു നശിച്ചുപോയിട്ടില്ല.

മഅ്ദനിക്ക്‌ മാനസാന്തരം വന്നുവെന്നു പിണറായി പറയുമ്പോഴും മഅ്ദനി വര്‍ഗീയവാദിയല്ലെന്നു കാരാട്ട്‌ പറയുമ്പോഴും മഅ്ദനിയുടെ തീവ്രവാദ ബന്ധത്തിന്റെ പുതിയ കഥകളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. അതൊന്നും പ്രകാശ്‌ കാരാട്ടിനും പിണറായി വിജയനും പ്രശ്നമല്ല. കേരളത്തില്‍ എല്ലാ തീവ്രവാദങ്ങളും കമ്യൂണിസത്തിന്റെ ഭാഗമാവുകയാണ്‌.പ്രകാശ്‌ കാരാട്ടിനും പിണറായി വിജയനും ഇപ്പോള്‍ പൊന്നാനിയിലൂടെ മലപ്പുറം ജില്ലയില്‍നിന്ന്‌ കുറേ ഹുസൈന്‍ രണ്ടത്താണിമാരെ വേണം. കെ.ടി.ജലീല്‍മാരെയും റഹിംമാരെയും വേണം. ഹംസമാരെ വേണം. ആരാണ്‌ ഡോ.ഹുസൈന്‍ രണ്ടത്താണിയെന്നറിയണ്ടേ? തീവ്രവാദം രഹസ്യമായി കൂടെ കൊണ്ടുനടക്കാത്ത മുസ്ലീം ലീഗിനെ വെറുത്ത്‌ മുസ്ലീം ലീഗിനോട്‌ യുദ്ധം പ്രഖ്യാപിച്ച പ്രൊഫഷണല്‍ പ്രഭാഷകന്‍. ഇതായിരുന്നു രണ്ടത്താണിയുടെ മത-സാംസ്കാരിക പ്രവര്‍ത്തനം.

ഈ പ്രവര്‍ത്തനത്തെ മഅ്ദനി രാഷ്ട്രീയവല്‍ക്കരിച്ചുകൊടുത്തിരിക്കുന്നു. ഹുസൈന്‍ രണ്ടത്താണിയുടെ മഅ്ദനി രാഷ്ട്രീയം പിണറായി വിജയന്‍ അംഗീകരിച്ചിരിക്കുന്നു. ഈ രാഷ്ട്രീയം കൊണ്ട്‌ കേരളം എന്താണ്‌ നേടാന്‍പോകുന്നത്‌ എന്ന ചോദ്യത്തിന്‌ ഉത്തരം പറയേണ്ടത്‌ ഒന്നാമതായി മലപ്പുറം ജില്ലയാണ്‌. മഅ്ദനിയും രണ്ടത്താണിയും ഹംസയും ജലീലും റഹീമുമാണ്‌ രണ്ടാമതായി ഉത്തരം പറയേണ്ടത്‌.

ഫാരിസായ, ലാവ്ലിനായ,മദനി നമഹ:

ഫാരിസ്‌ അബൂബേക്കര്‍ എന്ന പുത്തന്‍ പണക്കാരന്‍ വെറുക്കപ്പെട്ടവനാണോ? മുഖ്യമന്ത്രിയോടാണ്‌ ചോദ്യമെങ്കില്‍ ആലോചനയ്ക്ക്‌ പോലും ഇടനല്‍കാതെ അദ്ദേഹം നൂറു വട്ടം തലകുലുക്കി സമ്മതിക്കും. അല്ലെങ്കിലും മുഖ്യന്റെ അംഗവിക്ഷേപങ്ങള്‍ വ്യാഖ്യാനിക്കലാണല്ലോ മാധ്യമ സിണ്ടിക്കേറ്റുകളുടെ പ്രധാന പണി. ഇക്കാര്യം നവകമ്മ്യൂണിസ്റ്റ്‌ ആചാര്യനായ സഖാവ്‌ പിണറയി തന്നെ നിരീക്ഷിച്ചിട്ടുള്ളതുമാണ്‌. പക്ഷേ ഒരു കാര്യമുണ്ട്‌ ഫാരിസ്‌ വെറുക്കപ്പെട്ടവനാണെന്ന്‌ മാത്രം പിണറായി സഖാവിനോട്‌ പറഞ്ഞേക്കരുത്‌. പാര്‍ട്ടീ ചാനലിലൂടെ തന്നെ ഇക്കാര്യം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചതുമാണ്‌. ആരൊക്കെ എതിര്‍ത്താലും ഫാരിസ്‌ വിശുദ്ധന്‍ തന്നെ. മദനിയുടെ കാര്യത്തിലും സഖാവിന്‌ ഇതേ നിലപാട്‌ തന്നെയാണുള്ളത്‌. അല്ലെങ്കിലും സഖാവ്‌ തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കറില്ലല്ലോ!

പിണറായി സഖാവിനും കൈരളീ ടിവി എം.ഡിക്കും ഫാരീസിനെ നന്നായി അറിയാം. പക്ഷെ മറ്റ്‌ സഖാക്കളാരും തന്നെ മേപ്പടിയാനെ നേരില്‍ കണ്ടിട്ട്‌ പോലുമില്ല. ഫാരിസ്‌ കോഴിക്കോട്ടുകാരനാണെന്നാണ്‌ പറയുന്നത്‌. എല്ലാ കോഴിക്കോട്ടുകാരെയും സി.പി.എം ജില്ലാ സെക്രട്ടറിക്ക്‌ നല്ല തിട്ടമാണ്‌. പക്ഷെ ഫാരിസ്‌ എന്നൊരാളെ മാത്രം അറിയില്ല. പേരാമ്പ്ര ലോക്കല്‍ കമ്മിറ്റി പരിധിയില്‍ ഒരു ഫാരിസ്‌ ഉള്ളതായി ഇതിയാന്‌ നന്നായി അറിയാം. പേരിനൊപ്പം അബൂബേക്കര്‍ എന്ന വാലില്ലെന്ന്‌ മാത്രം. അപ്പോള്‍പ്പിന്നെ ആരാണ്‌ ഈ ഫാരീസ്‌ അബുബേക്കര്‍?. ദക്ഷിണാമൂത്തി സഖാവിന്‌ ഒരു പിടിയും കിട്ടുന്നില്ല. എത്ര ആലോചിച്ചിട്ടും ഒരു രക്ഷയുമില്ല. കുറച്ചുനാള്‍ മുമ്പ്‌ ഇതേ പേരുകാരന്‍ മാധ്യമങ്ങളില്‍ നിറഞ്ഞ്‌ നിന്നത്‌ സഖാവ്‌ നന്നായി ഓര്‍ക്കുന്നുണ്ട്‌. പക്ഷേ അത്‌ എന്തിനാണെന്ന്‌ മാത്രം അറിയില്ല. മാധ്യമങ്ങളില്‍ പേരുവരാന്‍ പ്രത്യേകിച്ചൊന്നും വേണമെന്നില്ലല്ലോ! അതും ഈ സഖാവിന്‌ നന്നായി അറിയാം.

പ്രത്യേകിച്ചൊരു കാരണവുമില്ലാതെ തന്നെ പിണറായി, മദനി ഇത്യാദി സഖാക്കളുടെ പേരുകള്‍ അടിക്കടി അച്ചടിച്ചുവിടുന്നുണ്ടല്ലോ? അങ്ങനെ വരുമ്പോള്‍ സഖാവിന്റെ സംശയം ന്യായമാണെന്ന്‌ തന്നെ പറയാം.ഇപ്പോള്‍ ഇതൊന്നുമല്ല സഖാവിന്റെ പ്രശ്നം. കോഴിക്കോട്‌ സ്ഥാനര്‍ത്ഥിയായ സഖാവ്‌ റിയാസ്‌ ഫാരീസിന്റെ നോമിനിയാണെന്ന പ്രചാര വേലയാണ്‌ ചില പിന്തിരിപ്പന്‍മാര്‍ നടത്തുന്നത്‌. ഇപ്പോള്‍ ഈ ആക്ഷേപം പ്രചരിപ്പിക്കുന്നത്‌ ജനതാദള്‍ നേതാവ്‌ വീരേന്ദ്രകുമാറാണ്‌. അപ്പോള്‍പ്പിന്നെ വീരന്റെ മനോനില തെറ്റി എന്ന ദക്ഷിണാമൂര്‍ത്തി സഖാവിന്റെ കണ്ടെത്തല്‍ നൂറ്‌ ശതമാനവും ശരിയാണ്‌. പക്ഷെ കോഴിക്കോട്‌ സീറ്റ്‌ വീരന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത്‌, ചവിട്ടിപ്പുറത്താക്കിയതിന്‌ പിന്നിലെ 'ഗുട്ടന്‍സ്‌' മാത്രം ആര്‍ക്കും മനസ്സിലാകില്ല. ഇത്തരം സംശയാലുക്കളായ പിന്തിരിപ്പന്‍മാരെ സൈക്യാട്രിസ്റ്റ്‌ കൂടിയായ ദക്ഷിണാമൂത്തി സഖാവ്‌ കൗണ്‍സിലിംഗ്‌ നടത്തി സുഖപ്പെടുത്തിക്കളയുമെന്നാണ്‌ എ.കെ.ജി സെന്റര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്‌.

പേയ്മെന്റ്‌ സീറ്റോ? അതെന്താണെന്ന്‌ പോലും സഖാക്കള്‍ക്കറിയില്ല. അങ്ങനെയൊരു വാക്കു തന്നെ ആദ്യമായിട്ടാണ്‌ കേള്‍ക്കുന്നത്‌. അല്ല, ഒന്നു ചോദിക്കട്ടെ അപ്പോള്‍ പണ്ട്‌ പ്രതിയോഗികള്‍ക്കെതിരായി ഈ വാക്ക്‌ ഉപയോഗിച്ചിട്ടില്ല?
ഇത്തരം ചോദ്യങ്ങള്‍ പരമാവധി കേട്ടില്ലെന്ന്‌ നടിക്കണം. തന്‍മാത്രയിലെ സര്‍ക്കാര്‍ ആപ്പീസറുടെ വേഷത്തില്‍ അഭിനയിച്ച്‌ തകര്‍ത്ത മോഹന്‍ലാലിന്റെ കഥ മനസ്സിലോര്‍ത്ത്‌, പാര്‍ട്ടിപ്പത്രം കക്ഷത്തൊന്ന്‌ മുറുക്കി, നാലു ചാല്‍ നടന്ന്‌ ഇഡ്രായേലിനെക്കുറിച്ച്‌ പറയാനാണ്‌ ജില്ലാ കമ്മിറ്റികള്‍ സഖാക്കള്‍ക്ക്‌ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അപ്പോള്‍പ്പിന്നെ ഒന്നും കണ്ടില്ലെന്ന്‌ നടിക്കുക. എല്ലാം, തെരഞ്ഞെടുപ്പ്‌ വിജയവും സഖാവ്‌ മഅദനിയിലര്‍പ്പിച്ച്‌ സ്വസ്ഥമായിരിക്കുക.

Wednesday, April 1, 2009

സി.പി.എമ്മിന്റെ ഊന്നുവടികള്‍

ഇടതുമുന്നണിയിലെ പുതിയ കക്ഷികളെക്കുറിച്ച്‌ കേരളീയ സമൂഹം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു. കോയമ്പത്തൂര്‍ ജയിലില്‍ നിന്നു മോചിതനായ അബ്ദുള്‍ നാസര്‍ മഅ്ദനി പുതിയ ആള്‍രൂപമാണെന്നാണ്‌ സി.പി.എം. പറയുന്നത്‌. എന്നാല്‍, വസ്തുതകള്‍ തെളിയിക്കുന്നതു പുതിയ മഅ്ദനി പഴയ മഅ്ദനി യുടെ തുടര്‍ച്ച തന്നെയാണെന്നാണ്‌.

മഅ്ദനിയും രാമന്‍പിള്ളയുമാണ്‌ 15-ാ‍ം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ഊന്നുവടികള്‍. എതിര്‍ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഈ തീവ്രവാദ മുഖങ്ങളെ കൂട്ടിയിണക്കിയ ബുദ്ധികേന്ദ്രങ്ങള്‍ക്കു നല്ല നമസ്കാരം. ഇത്തരമൊരു കൂട്ടുകെട്ട്‌ മുമ്പ്‌ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. പൊന്നാനപ്പുറത്തു കൊണ്ടുവന്ന പുതിയ ബാന്ധവം ഉണ്ടാക്കിയ പൊട്ടിത്തെറി പരമ്പരാഗത ഇടതുമുന്നണിയെ ഇല്ലാതാക്കി. യു.ഡി.എഫ്‌. ഇപ്പോള്‍ നേരിടുന്നത്‌ തീവ്രവാദവും ഫാസിസവും കൈകോര്‍ത്ത പുതിയൊരു മാര്‍ക്സിസ്റ്റ്‌ മുന്നണിയെയാണ്‌.

ഇടതുമുന്നണിയിലെ പുതിയ കക്ഷികളെക്കുറിച്ചു കേരളീയ സമൂഹം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു. കോയമ്പത്തൂര്‍ ജയിലില്‍ നിന്നു മോചിതനായ അബ്ദുള്‍ നാസര്‍ മഅ്ദനി പുതിയ ആള്‍രൂപമാണെന്നാണ്‌ സി.പി.എം. പറയുന്നത്‌. എന്നാല്‍, വസ്തുതകള്‍ തെളിയിക്കുന്നതു പുതിയ മഅ്ദനി പഴയ മഅ്ദനിയുടെ തുടര്‍ച്ച തന്നെയാണെന്നാണ്‌. അതേസമയം, സി.പി.എം ഒരുപാട്‌ മാറിയെന്നും കാണാം. രാജ്യത്തു സമീപകാലത്തുണ്ടായ മിക്ക സ്ഫോടനങ്ങളുടെയും കാശ്മീര്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ട മലയാളി തീവ്രവാദികളുടെയും പിറകേപോയ അന്വേഷണ ഏജന്‍സികളുടെ പക്കല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ ഉള്ളത്‌.

2008 ജൂലൈയില്‍ ഉണ്ടായ ബാംഗ്ലൂര്‍ സ്ഫോടക്കേസില്‍ പിടിയിലായ പ്രതി സര്‍ഫരസ്‌ നവാസ്‌ മഅ്ദനിയെ താന്‍ സ്വവസതിയില്‍ സന്ദര്‍ശിച്ചെന്നും കാശ്മീരില്‍ കൊല്ലപ്പെട്ട അഞ്ചംഗ സംഘത്തില്‍ നിന്നു രക്ഷപ്പെട്ട അബ്ദുള്‍ ജബ്ബാര്‍,തങ്ങള്‍ മഅ്ദനിയുടെ അടുത്ത അനുയായികളായിരുന്നു എന്നും വെളിപ്പെടുത്തിയത്‌ അടുത്ത കാലത്താണ്‌.ബാംഗ്ലൂര്‍, അഹമ്മദാബാദ്‌, ജയ്പൂര്‍, ഡല്‍ഹി സ്ഫോടനങ്ങള്‍ക്ക്‌ സ്ഫോടക വസ്തുക്കള്‍ എത്തിച്ചുകൊടുത്ത അബ്ദുള്‍ സത്താറും മഅ്ദനിയുടെ ബോഡിഗാര്‍ഡും ബോംബ്‌ വിദഗ്ധനുമായ അമീര്‍ അലിയും ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റിനു മുമ്പാകെ നല്‍കിയ രഹസ്യമൊഴികളും മതപണ്ഡിതനായ അബ്ദുള്‍ ഖാദര്‍ കഴിഞ്ഞ ജനുവരി 15നു തലശേരി അഡീഷണല്‍ ചീഫ്‌ ജൂഡീഷ്യല്‍ മജിസ്ട്രേറ്റ്‌ മുമ്പാകെ സൈനുദീനെക്കുറിച്ചു നല്‍കിയ മൊഴികളും പുതിയവയാണ്‌. രണ്ടിലെയും കേന്ദ്രബിന്ദു മഅ്ദനിയാണ്‌.

ലഷ്കര്‍-ഇ-തൊയിബയുടെ ദക്ഷിണേന്ത്യന്‍ കമാണ്ടര്‍ എന്നറിയപ്പെടുന്ന ആളാണു സൈനുദ്ദീന്‍. കാശ്മീരില്‍ മലയാളി തീവ്രവാദികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ്‌ ഇയാള്‍ പോലീസ്‌ പിടിയിലായത്‌. അഫ്ഗാനിസ്ഥാനില്‍ തുടക്കമിട്ട്‌ പാക്കിസ്ഥാനില്‍ വളര്‍ന്നു പന്തലിച്ച ഭീകര പ്രസ്ഥാനമാണു ലഷ്കര്‍. പാക്‌ അധിനിവേശ കാശ്മീരാണു ഇവരുടെ പ്രധാന താവളം. പാക്കിസ്ഥാനില്‍പ്പോലും ഈ ഭീകര പ്രസ്ഥാനത്തെ നിരോധിച്ചിരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ്‌ ആക്രമണം, 60 പേര്‍ മരിച്ച ഡല്‍ഹി സ്ഫോടനം, 37 പേര്‍ മരിച്ച വാരണാസി സ്ഫോടനം, 211 പേര്‍ മരിച്ച മുംബൈ സ്ഫോടനങ്ങള്‍, രാജ്യത്തെ വിറപ്പിച്ച 27/11 മുംബൈ ആക്രമണം തുടങ്ങിയ നിരവധി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതു ലഷ്കര്‍ ആണെന്നു കരുതപ്പെടുന്നു.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനു മാത്രം ഈ പുതിയ വെളിപ്പെടുത്തലുകളൊക്കെ പഴയതാണ്‌. അതുകൊണ്ട്‌ അതേക്കുറിച്ച്‌ അന്വേഷണമില്ല. അതിന്റെ പ്രത്യാഘാതങ്ങളാണ്‌ ഇപ്പോള്‍ നമ്മുടെ നാട്‌ അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌. സംസ്ഥാനത്ത്‌ ക്രമസമാധാനം തകര്‍ന്നെന്നും രാജ്യത്തിന്റെ ഭദ്രത തകര്‍ക്കുന്ന രീതിയില്‍ പല ഭാഗങ്ങളിലും തീവ്രവാദത്തിന്റെ ഭീകരമുഖം ദൃശ്യമാകുന്നുണ്ടെന്നും കഴിഞ്ഞ ദിവസം റഹിം പൂക്കടശേരി വധശ്രമക്കേസില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ കേസിലെ പ്രതികള്‍ക്കു തീവ്രവാദ പ്രസ്ഥാനങ്ങളുമായുള്ള പങ്ക്‌ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിലെ മൂന്നു പ്രതികള്‍ കാശ്മീര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളികളാണ്‌.

പഴയ സി.പി.എമ്മിന്‌ മഅ്ദനിയെക്കുറിച്ച്‌ വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. മഅ്ദനിയെക്കുറിച്ച്‌ ആദ്യമായി ഒരു ലേഖന പരമ്പര എഴുതിയത്‌ ദേശാഭിമാനിയാണ്‌. 1992 ഡിസംബര്‍ 20 മുതല്‍ 24 വരെ അഞ്ചു ദിവസങ്ങളിലായി പ്രസിദ്ധീകരിച്ച ആ ലേഖന പരമ്പരയുടെ പേര്‌ 'വഴിതെറ്റല്‍ റബ്ബിന്റെ നാമത്തില്‍'
ലേഖനത്തിന്റെ അനൗണ്‍സ്മെന്റ്‌ ഇപ്രകാരം: ?തെക്കന്‍ കേരളത്തില്‍ പിറവിയെടുത്ത ഐ.എസ്‌.എസ്‌. എന്ന ഇസ്ലാമിക്‌ സേവക സംഘം ചുരുങ്ങിയ കാലത്തിനുള്ളില്‍ സമ്പാദിച്ചതു കുപ്രസിദ്ധി മാത്രം. ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ആ സംഘടനയെ നിരോധിച്ചു. ഐ.എസ്‌.എസിന്റെ ഹൈപവര്‍ കമ്മിറ്റി ചെയര്‍മാനായ അബ്ദുള്‍ നാസര്‍ മഅ്ദനിക്കുവേണ്ടി നാടാസകലം പോലീസ്‌ തെരച്ചില്‍ നടത്തുന്നു. ഒളിവില്‍ കഴിയുന്ന മഅ്ദനി കത്തുന്ന ബോംബാണെന്നാണ്‌ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരുടെ കമന്റ്‌.

നാടിനെ മതാന്ധതയുടെ അമാവാസി നാളുകളിലേക്കു നയിക്കാന്‍ ശ്രമിച്ച മഅ്ദനിയുടെയും ഐ.എസ്‌.എസിന്റെയും ഗൂഢമാര്‍ഗങ്ങളിലൂടെ ഒരു സാഹസിക സഞ്ചാരം.
ഒന്നാം ലേഖനത്തിന്റെ തലക്കെട്ട്‌ 'മുത്താക്ക ചെല്ലിയ നേതാവ്‌' എന്നാണ്‌. മഅ്ദനിയുടെ സ്വകാര്യജീവിതത്തിലുണ്ടായ ചില സംഭവങ്ങളിലേക്കു കടന്നുകയറിക്കൊണ്ടാണ്‌ ദേശാഭിമാനിയുടെ അന്വേഷണം ആരംഭിക്കുന്നത്‌. അതു മര്യാദയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചായിരുന്നു എന്നു കരുതുന്നതിനാല്‍ ഞാന്‍ അവയിലേക്കു കടക്കുന്നില്ല. രണ്ടാമത്തെ ലേഖനത്തിന്റെ തലക്കെട്ട്‌ 'ഒഴുകിപ്പോയതു കുഴല്‍പ്പണം' എന്നാണ്‌. രണ്ടുവര്‍ഷം പ്രായമുള്ള സംഘടനയുടെ പേരില്‍ മഅ്ദനിക്ക്‌ അഞ്ചുകോടി രൂപ ലഭിച്ചു എന്നാണു പോലീസ്‌ കേന്ദ്രങ്ങളുടെ നിഗമനം.

ഗള്‍ഫില്‍ നിന്നുള്ള സംഭാവനകള്‍ ബോംബൈയിലുള്ള ചില സംവിധാനങ്ങള്‍ വഴി മലപ്പുറത്തെ ചില ഏജന്റുമാര്‍ മുഖാന്തിരം മഅ്ദനിക്കു കിട്ടുകയായിരുന്നു. ഈ പണം ഉപയോഗിച്ച്‌ വ്യാപകമായ തോതില്‍ ഭൂമി വാങ്ങി. അന്‍വാര്‍ശേരിയിലെ കെട്ടിടത്തിനു സമീപം നാലു മുറിയുള്ള കെട്ടിടത്തിലാണ്‌ ഐ.എസ്‌.എസ്‌. ഹെഡ്‌ ക്വാര്‍ട്ടേഴ്സ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ദ്വാരക കണ്ടു മടങ്ങിയ കുചേലന്റെ വീടുപോലെയുള്ള മാറ്റം ഇവിടെ രണ്ടുമാസം കൊണ്ട്‌ സംഭവിച്ചു. ഭാഗികമായി പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ ബോംബ്‌ സൂക്ഷിക്കാനുള്ള രഹസ്യ അറകള്‍ ഉണ്ടായിരുന്നു എന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടി.

മൂന്നാമത്തെ ലേഖനത്തിന്റെ തലക്കെട്ട്‌ 'പ്രചോദനം ഹാജി മസ്താന്‍' എന്നാണ്‌. 30 കാരനായ മഅ്ദനി അന്‍വാര്‍ശേരിയില്‍ ഒരു മിനി സുവര്‍ണക്ഷേത്രം പണിയാന്‍ വേണ്ട ഒരുക്കം തുടങ്ങി. ഏറ്റവും വലിയ അധോലോകനായകനായിരുന്ന, കള്ളക്കടത്തു രാജാവായിരുന്ന ബോംബൈ ദാദാ ഹാജി മസ്താനുമായുള്ള ബന്ധം മഅ്ദനിക്കു പ്രചോദനമായി. ബോംബെയില്‍ മതപ്രസംഗത്തിനു പോകുന്ന വേളയില്‍ മസ്താനുമായി മഅ്ദനി ചങ്ങാത്തം സ്ഥാപിച്ചു. യഥാര്‍ത്ഥത്തില്‍ മഅ്ദനിക്ക്‌ ഐ.എസ്‌.എസ്‌. ഉണ്ടാക്കാന്‍ പ്രചോദനമേകിയതു റബ്ബല്ല, മസ്താനാണ്‌ എന്നും ലേഖനത്തില്‍ പറയുന്നു.
'ഭിന്ദ്രന്‍വാല മാതൃക' എന്നാണ്‌ നാലാമത്തെ ലേഖനത്തിന്റെ തലക്കെട്ട്‌. മതമൗലികതയും തീവ്രവാദവുമാണ്‌ മഅ്ദനിയുടെ ഊന്നുവടികള്‍ എന്ന കുറ്റപ്പെടുത്തലോടെയാണ്‌ ലേഖനത്തിന്റെ തുടക്കം. ഏതാനും ഐ.എസ്‌.എസുകാരെ ചോദ്യം ചെയ്യാന്‍ കരുനാഗപ്പള്ളി പോലീസ്‌ കസ്റ്റഡിയിലെടുത്തപ്പോള്‍ മഅ്ദനി പോലീസ്‌ സ്റ്റേഷനിലെത്തി സ്റ്റേഷന്‍ കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നു പോലീസ്‌ അവരെ നിരുപാധികം വിട്ടയച്ചു.

താന്‍ ഇന്നുവരെ ഒരു പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍പോലും വോട്ട്‌ ചെയ്തിട്ടില്ലെന്ന്‌ മഅ്ദനി അഭിമാനത്തോടെ പ്രസംഗിക്കുമായിരുന്നെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നു.
'ഇരുട്ടിന്റെ ആത്മാക്കള്‍' എന്നതാണ്‌ അവസാനത്തെ ലേഖനത്തിന്റെ തലക്കെട്ട്‌. മഅ്ദനി ഒരു കത്തുന്ന ബോംബാണ്‌ എന്നാണ്‌ പോലീസ്‌ ഉദ്യോഗസ്ഥന്റെ ഭാഷ്യം. ഏറ്റവും ശക്തിയുള്ള ബോംബുകള്‍ സമാഹരിക്കുകയും അതു കല്ലട ജലസേചന പദ്ധതിയുടെ കനാലില്‍ എറിഞ്ഞു പരീക്ഷിക്കുകയും ചെയ്തപ്പോള്‍, സായുധധാരികളായ ചാവേര്‍ പടയാളികളെ വാര്‍ത്തെടുത്തപ്പോള്‍, അക്രമത്തിന്റെ ഫണമാണു തെളിഞ്ഞതെന്നു ദേശാഭിമാനി പറയുന്നു. 1992 ഓഗസറ്റ്‌ ആറിനു മഅ്ദനിക്കു നേരെ വധശ്രമം നടത്തിയ പ്രതികളെ ആര്‍.എസ്‌.എസ്‌. കേന്ദ്രങ്ങളില്‍ ഒളിപ്പിച്ചു. എന്നാല്‍ ആര്‍.എസ്‌.എസിനു ബന്ധമില്ലെന്നു ബി.ജെ.പി. നേതാക്കളായ രാമന്‍പിള്ളയും ഒ.രാജഗോപാലും ആണയിടുന്നു. ബി.ജെ.പി. ആര്‍.എസ്‌.എസ്‌. സദാചാരത്തിന്റെ ഉടുചേല ഇവിടെ അഴിഞ്ഞുവീഴുകയാണെന്നു ദേശാഭിമാനി കുറ്റപ്പെടുത്തി.

1992 ഡിസംബര്‍ പത്തിനു രാത്രി വെള്ളറടയില്‍ നിന്നും പോലീസ്‌ പിടിച്ച കെ.എല്‍ 2/എ 5454 എന്ന അംബാസിഡര്‍ കാറില്‍ കണ്ട സ്ഫോടകവസ്തുക്കള്‍ സംസ്ഥാന അതിര്‍ത്തിയില്‍നിന്നും ഐ.എസ്‌.എസുകാര്‍ വാങ്ങിയതായിരുന്നെന്നും ഇത്‌ കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലെ ഓരോ ക്ഷേത്രങ്ങള്‍ തകര്‍ക്കാനായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ദേശാഭിമാനി പറയുന്നു. ശക്തമായ മുന്നറിയപ്പോടെയാണു ലേഖനം അവസാനിക്കുന്നത്‌. ആര്‍.എസ്‌.എസിനെ എന്നപോലെ ഐ.എസ്‌.എസിനെയും ശക്തിയായി ഒറ്റപ്പെടുത്തിയില്ലെങ്കില്‍ ഇസ്ലാമിന്റെ പേരിലെ ഈ മതമൗലികവാദി സംഘടന രാഷ്ട്രീയത്തില്‍പ്പോലും പിടിമുറുക്കും. അതിന്റെ ഫലം നമുക്കു സമാധാന ജീവിതം നഷ്ടപ്പെടുക എന്നതാണ്‌. ആ ദുരന്തം ഒഴിവാക്കാന്‍, കേന്ദ്ര സര്‍ക്കാരിന്റെ നിരോധന ഉത്തരവിന്‌ അപ്പുറത്ത്‌ വര്‍ഗീയ സംഘടനകളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം എന്നാണു ദേശാഭിമാനിയുടെ ആഹ്വാനം.

എന്നാല്‍, രാജ്യം ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ സി.പി.എം അതുമറന്നു. ഞാന്‍ സി.പി.എമ്മിന്റെ ആ പഴയ നിലപാടിനോടു പൂര്‍ണ്ണമായി യോജിക്കുന്നു. പുതിയ സി.പി.എം. പഴയ നിലപാടിലേക്കു തിരിച്ചുപോകണം എന്നത്‌ നമ്മുടെ നാടിന്റെ ആവശ്യമാണ്‌.

ഇപ്പോ വായിക്കുന്നത്?