Monday, December 3, 2007

വിവേകും ,കിരണും പിന്നെ പിണറായിയും,അച്ചുമാമനും...

ഡിഗ്രി പാസായത് മൂന്നാം ക്ലാസില്‍। രണ്ടാം വര്‍ഷത്തില്‍ അക്കൗണ്ടന്‍സിക്ക് 100ല്‍ കിട്ടിയത് 17 മാര്‍ക്ക്. ഇംപ്രൂവ്മെന്റ് എഴുതിയപ്പോള്‍ ആറു മാര്‍ക്കു കൂടി 23 ആയി.

സഹകരണ മന്ത്രി ജി സുധാകരനും സാഹിത്യനായകന്‍ ടി പത്മനാഭനും മിടുക്കനെന്ന് വാഴ്ത്തിയ പിണറായി വിജയന്റെ മകന്‍ വിവേക് പിണറായിയ്ക്ക് കിട്ടിയ മാര്‍ക്കുകളാണ് ഇത്।

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലാണ് വിവേക് പ്രീഡിഗ്രി പഠിച്ചത്. ജയിച്ചത് രണ്ടാം ക്ലാസില്‍. ഇതേ കോളെജില്‍ തന്നെയാണ് വിവേക് ഡിഗ്രിയ്ക്കും പഠിച്ചത്. ഡിഗ്രി ജയിച്ചത് മൂന്നാം ക്ലാസില്‍.
പ്രീഡിഗ്രിയ്ക്ക് ഒന്നാം ഗ്രൂപ്പും ഡിഗ്രിക്ക് ബികോമുമായിരുന്നു വിവേക് പഠിച്ചത്। ഡിഗ്രി നേടിയ ശേഷം വിവേക് പഠിച്ചത് കളമശേരി എസ് സി എം എസ് (സ്ക്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ്) കോളെജിലാണ്. ജിപിസി നായരുടെ ഉടമസ്ഥയിലുളളതാണ് ഈ കോളെജ്. ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദത്തിനാണ് വിവേക് ഈ കോളെജ് പ്രവേശനം നേടിയത്.

ബിരുദത്തില്‍ രണ്ടാം ക്ലാസെങ്കിലും നേടിയവര്‍ക്കു മാത്രമേ ഈ കോളെജില്‍ പ്രവേശനം അനുവദിക്കുകയുളളൂവെന്നാണ് ചട്ടം. ഇവര്‍ കാറ്റ്, മാറ്റ് ( CAT - Common Aptitude Test, MAT - Management Aptitude Test) എന്നിവയിലേതെങ്കിലും ഒരു പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം നേടേണ്ടെതെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ വിവേക് പിണറായിയുടെ കാര്യത്തില്‍ ഈ ചട്ടം പാലിക്കപ്പെട്ടില്ല.
ബികോമിന് വെറും മൂന്നാം ക്ലാസുളള വിവേക് പിണറായി ജിപിസി നായരുടെ കോളെജില്‍ ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം അഭ്യസിച്ചു. പ്രവേശന പരീക്ഷ വേണ്ട, യോഗ്യതയുടെ കാര്യത്തില്‍ മാനേജ്മെന്റ് ദയാപുരസരം ഒരിളവും അനുവദിച്ചു.
എസ് ബി ടിയുടെ കലൂര്‍ ബ്രാഞ്ചില്‍ നിന്നും നാലു ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താണ് വിവേക് ഈ കോളെജില്‍ പഠിച്ചത്. വായ്പയുടെ ജാമ്യക്കാര്‍ പിണറായി വിജയനും ഭാര്യ കമലാ വിജയനുമായിരുന്നു. 2003ല്‍ സി ഗ്രേഡ് സര്‍ട്ടിഫിക്കറ്റോടെയാണ് വിവേക് ഈ കോഴ്സ് പാസായത്.
2004ല്‍ വിവേക് സ്വന്തം ബിസിനസ് നടത്താന്‍ സിംഗപ്പൂരിലേയ്ക്ക് പോയി। കാര്യമായ നേട്ടമൊന്നുമില്ലാത്തതിനാല്‍ രണ്ടു മാസത്തിനു ശേഷം തിരികെ വന്നു. പിന്നീട് ജോലി തേടി അബുദാബിയില്‍ പോയി. അവിടെയും ശരിപ്പെടാത്തതിനാല്‍ 2005 സെപ്തംബറില്‍ വീണ്ടും നാട്ടിലെത്തി.

പിന്നീടാണ് ഇംഗ്ലണ്ടിലെ ബര്‍മ്മിംഗ് ഹാം സര്‍വകലാശാലയില്‍ ബിസിനസ് മാനേജ്മെന്റ് പഠിക്കാന്‍ വിവേക് തീരുമാനിച്ചത്. 20 ലക്ഷം രൂപയാണ് ഈ കോഴ്സിനുളള ഫീസ്. ഈ തുക വായ്പയെടുക്കാന്‍ വീണ്ടും കലൂരിലെ എസ് ബി ടി ശാഖയെ സമീപിച്ചു. ഏഴു ലക്ഷം രൂപയ്ക്കു മേലുളള തുക വായ്പ നല്‍കാന്‍ ബാങ്ക് കൊച്ചി ദേശാഭിമാനിയെയാണ് ഈടായി ആവശ്യപ്പെട്ടത്. ദേശാഭിമാനിയിലുളള ചിലരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നടക്കാതെ പോയി.
എന്നാല്‍ പിന്നീട് ഈ തുക സംഘടിപ്പിച്ച് വിവേക് ബര്‍മ്മിംഗ് ഹാം സര്‍വകലാശാലയില്‍ പഠനത്തിന് ചേര്‍ന്നു. ഇംഗ്ലണ്ടിലെ താമസം, ഭക്ഷണം, മറ്റ് ചെലവുകള്‍ എന്നിവ കൂടി കണക്കിലെടുത്താല്‍ ഏതാണ്ട് അരക്കോടിക്ക് മേലുളള തുകയാവും ഈ കോഴ്സ് കഴിയുമ്പോള്‍ ആകെ ചെലവ്.
ഇത്രയും ഭീമമായ തുക എവിടെ നിന്നാണ് ലഭിച്ചത് എന്ന ചോദ്യത്തിന് ഇതുവരെ ബന്ധപ്പെട്ടവരാരും മറുപടി പറഞ്ഞിട്ടില്ല. അധിനിവേശ പ്രതിരോധ സമിതിയുടെ ഒരു യോഗത്തില്‍ ഈ ചോദ്യം ചോദിച്ച എഴുത്തുകാരി സാറാ ജോസഫിനെ സഹകരണ മന്ത്രി സുധാകരന്‍ രൂക്ഷമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് വിമര്‍ശിച്ചിരുന്നു.
മിടുക്കരായ കുട്ടികള്‍ സ്കോളര്‍ഷിപ്പ് നേടി വിദേശത്തു പഠിക്കുന്നതില്‍ ആരും അസൂയപ്പെടേണ്ടെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജും പറയുന്നു. മാര്‍ക്ക് ലിസ്റ്റില്‍ വെളിപ്പെടാത്ത മറ്റെന്ത് മിടുക്കാണ് വിവേകിനുളളതെന്ന ചോദ്യത്തിന് ആരും ഉത്തരം പറയുന്നുമില്ല.
കത്തോലിക്കാ സഭയ്ക്കെതിരെ ചന്ദ്രഹാസം മുഴക്കുന്ന പിണറായി വിജയന്റെ മകന്‍ മാര്‍ ഇവാനിയോസ് കോളെജിലെ മാനേജ്മെന്റ് ക്വാട്ടയിലാണ് പ്രിഡിഗ്രിക്കും ഡിഗ്രിക്കും പ്രവേശനം നേടിയതെന്ന അറിവും സഖാക്കള്‍ക്ക് പുതിയതാണ്.
ഒന്നുകില്‍ കോഴ അല്ലെങ്കില്‍ സ്വാധീനം, രണ്ടിലേത് ഉപയോഗിച്ചാണ് സ്വന്തം മകനെ പിണറായി വിജയന്‍ പഠിപ്പിച്ചതെന്ന ചോദ്യത്തിന് എം സ്വരാജോ ജി സുധാകരനോ മറുപടി പറയുമെന്ന് തോന്നുന്നുമില്ല।


----------------------------------------------------------------------
മറുപടി കിട്ടി।

സിപിഎമ്മിലെ ഗ്രൂപ്പുകളിയില്‍ സാറാ ജോസഫ് ഒരു പക്ഷം ചേരുമ്പോഴാണ് കാര്യങ്ങള്‍ കുഴയുന്നത്। പിണറായിയുടെ മകന്‍ സ്വാശ്രയ കോളെജില്‍ (വിദേശം) പഠിക്കുന്നതിനെ എതിര്‍ക്കുന്ന അവര്‍ എന്തുകൊണ്ട് വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ സ്വാശ്രയ കോളെജില്‍ (സ്വദേശം) പഠിച്ചതിനെ എതിര്‍ക്കുന്നില്ല। കേവലം മുപ്പതാം വയസില്‍ കേര ഫെഡിന്റെ എംഡിയായി അരുണ്‍കുമാര്‍ അവരോധിതനായതും അയാളുടെ കഴിവുകൊണ്ടാണെന്ന് പറഞ്ഞേക്കാം. ഏതായിരുന്നു നിയമന മാനദണ്ഡം? അച്യുതാനന്ദന്റെ മകള്‍ ആശ രാജീവ് ഗാന്ധി ബയോടെക്നോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ചെയ്യുന്നത് ഏത് ടെസ്റ്റ് എഴുതി പാസായിട്ടാണ്? അവരുടെ മാര്‍ക്കുലിസ്റ്റും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നല്ലോ. എവിടെപ്പോയിരുന്നു അന്ന് സാറാജോസഫ്? ഇക്കാര്യങ്ങള്‍ പച്ചയ്ക്ക് ചോദിക്കാന്‍ സുധാകരനും പിണറായിയ്ക്കും വിഷമമുണ്ടാകുമ്പോഴാണ് അമേരിക്കയെ അവര്‍ കൂട്ടുപിടിക്കുന്നത്. പിണറായി വിജയന്റെ മകന് ഇരുപതു ലക്ഷം രൂപ എവിടെ നിന്നു കിട്ടി എന്ന് ചോദിക്കുന്ന അതേ ആര്‍ജവം ഇപ്പുറത്തെ നേതാവിന്റെ മരുമകള്‍ക്ക് ബാംഗ്ലൂരില്‍ എംഡി കോഴ്സ് ചെയ്യാന്‍ 45 ലക്ഷം രൂപ കിട്ടിയ ഉറവിടം കൂടി അന്വേഷിക്കാന്‍ കാണിക്കുമ്പോള്‍ നമുക്ക് അവരെ ബഹുമാനിക്കാം.കിടപ്പിലായ ജോസഫേട്ടന്റെ കഥയും പെന്‍ഷന്‍പുരാണവും സാന്‍ട്രോ കാറിന് ലോണൊപ്പിച്ചതും എഴുതിക്കൂട്ടിയാല്‍ ലേഖനമാവും. സാമൂഹ്യ വിമര്‍ശനമാവുമോ, സംശയമാണ്. .....

പിണറായിയുടെ മക്കള്‍ സ്വാശ്രയകോളെജില്‍ പഠിച്ചത് എതിര്‍ക്കപ്പെടേണ്ടതാണ് എന്ന് അഭിപ്രായമില്ല। അങ്ങനെ എതിര്‍ക്കുന്നുവെങ്കില്‍ വിഎസിന്റെ മകന്‍ പഠിച്ചതിനെയും എതിര്‍ക്കണം. ഏറ്റവും ഒടുവില്‍ മതിയായ യോഗ്യതയില്ലാതെ, അച്ഛന്‍ മുഖ്യമന്ത്രിയായതിന്റെ ഹുങ്കും പേറി പിഎച്ച്ഡി ചെയ്യാന്‍ ശ്രമിച്ച് ആ വിദ്വാന്‍ സംസ്ഥാന മുഖ്യമന്ത്രിയെ നാണം കെടുത്തിയ സംഭവവും നമുക്കോര്‍ക്കാം. ആരോപണങ്ങളുണ്ടാകുമ്പോള്‍എന്നെയും കുടുംബത്തെയും അപകീര്‍‍ത്തിപ്പെടുത്താനെന്ന് വിഎസ് പറയുന്നു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനെന്ന് പിണറായി പറയുന്നു. കാര്യങ്ങള്‍ മനസിലാക്കുന്നവരില്‍ ഇത് രണ്ടും ചിരിയുണര്‍ത്തും. ആദ്യത്തേത് ശരിവെയ്ക്കുകയും രണ്ടാമത്തേത് കേള്‍ക്കുമ്പോള്‍ ആര്‍ത്തു ചിരിക്കുകയും ചെയ്യുമ്പോള്‍ എവിടെയോ എന്തോ ഒരു പന്തികേട്. സിപിഎം സംസ്ഥാന സെക്രട്ടറി വിചാരിച്ചാല്‍ മാത്രമല്ല പണം മറിയുന്നതെന്നും സംസ്ഥാന മുഖ്യമന്ത്രി വിചാരിച്ചാലും അത് മറിയുമെന്നും നമുക്ക് മനസിലാകുന്നില്ലെങ്കില്‍ അത് നമ്മുടെ കുഴപ്പമാണ്. ജനശക്തി എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടതെന്നും എന്താണ് അതിന്റെ ഉദ്ദേശ്യമെന്നും അറിയാവുന്നവര്‍ക്ക് ഈ ലേഖനങ്ങളിലോ പ്രചരണങ്ങളിലോ ഒന്നും അത്ഭുതം തോന്നില്ല. പിണറായി പക്ഷം പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷമായതു കൊണ്ട് മറുവിഭാഗത്തിന്റെ ചെയ്തികള്‍ ഇതുപോലെ തുറന്നടിക്കാന്‍ അവര്‍ക്ക് പരിമിതികളുണ്ടെന്നും നാം മറക്കാമോ? അവര്‍ക്ക് തുറന്നു പറയാനുളള ആ വാര്‍ത്തകളിലാണ് മാരീചന്റെ കണ്ണും മനസും മുഴുവന്‍. ഒരു സെക്രട്ടറിയുടെ നോട്ട് മാതൃഭൂമിയ്ക്ക് ചോര്‍ത്തി നല്‍കി ഇതാ ഭൂപരിഷ്കരണം അട്ടിമറിക്കപ്പെടാന്‍ പോകുന്നു എന്ന ബ്രഹ്മാണ്ഡ കോലാഹലം മുതല്‍ ക്രൈം നന്ദകുമാറിനെക്കൊണ്ട് പിണറായിയ്ക്കെതിരെ മഞ്ഞക്കഥകള്‍ എഴുതിച്ച് ദേശാഭിമാനി ബുക്ക് സ്റ്റാളില്‍ വില്‍പനയ്ക്ക് വെച്ചതും പ്രത്യുപകാരമായി ക്രൈമിനെതിരെ പണ്ടു കൊടുത്ത കേസ് പിന്‍വലിച്ചതുമൊക്കെ പുറത്തറിഞ്ഞ ചെറിയ കാര്യങ്ങള്‍ മാത്രം.



...............................................................................................................................................


ഇതു മറ്റൊരു ഭാഷ്യം
22500 പൗണ്ട്‌ എന്നു പറയുന്നത്‌ ഏകദേശം ഇരുപത്‌ ലക്ഷം ഇന്ത്യന്‍ രൂപയ്‌ക്ക്‌ തുല്യമാണ്‌. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി സഖാവ്‌ പിണറായി വിജയന്റെ മകന്‍ വിവേക്‌ കിരണ്‍ തായിക്കണ്ടിയില്‍ എം ബി എക്ക്‌ പഠിക്കുന്നതിന്‌ ട്യൂഷന്‍ ഫീസിനത്തില്‍ മാത്രം ലണ്ടനിലെ ബര്‍മിങ്‌ഹാം സ്വാശ്രയ സര്‍വകലാശാലക്ക്‌ നല്‍കുന്ന തുകയാണിത്‌. വിവേക്‌ കിരണിന്‌ പ്രവേശനം നല്‍കിക്കൊണ്ടുള്ള അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്‌ ട്യൂഷന്‍ഫീസ്‌ 22500 പൗണ്ട്‌ എന്നാണെങ്കിലും ഫീസില്‍ വര്‍ധന വരുത്താന്‍ സര്‍വകലാശാലയ്‌ക്ക്‌ അധികാരമുണ്ടായിരിക്കും എന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മാത്രമല്ല, ഇതിലും കൂടുതല്‍ പണം പരമാവധി കരുതിക്കോളൂ എന്ന മുന്നറിയിപ്പും അതിലുണ്ട്‌.ഈ സ്വയംഭരണ സര്‍വകലാശാലയിലെ ഇതര ഫീസുകളും ചെലവുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ട്യൂഷന്‍ ഫീസിനത്തില്‍ ചെലവഴിക്കുന്ന ഭീമമായ തുകയെക്കുറിച്ചോര്‍ത്ത്‌ ഞെട്ടേണ്ടി വരില്ല. താമസം, ഭക്ഷണം, ലൈബ്രറി, വിനോദം, കായികം എന്നിങ്ങനെ കാര്‍പാര്‍ക്കിംഗിനു വരെ കഴുത്തറപ്പന്‍ ഫീസാണ്‌ ഈ സര്‍വകലാശാല ഈടാക്കുന്നത്‌. ഇതൊന്നും പ്രോസ്‌പെക്‌ടസില്‍ പൂര്‍ണമായി വ്യക്തമാക്കില്ല. ഇതെല്ലാം കണക്കുകൂട്ടുമ്പോള്‍ വിക്കി എന്ന്‌ സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന വിവേക്‌ കിരണിന്‌ രണ്ടു വര്‍ഷത്തെ എം ബി എ കോഴ്‌സ്‌ പൂര്‍ത്തിയാക്കാന്‍ വേണ്ടിവരിക ഏകദേശം അന്‍പത്‌ ലക്ഷത്തിലേറെ രൂപയായിരിക്കും. അതായത്‌ അരക്കോടിയിലേറെ രൂപ! സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശം ഉയര്‍ന്ന ജീവിത ചെലവുള്ള ഒന്നാണ്‌. അങ്ങിനെ വരുമ്പോള്‍ വിക്കിയുടെ ബര്‍മിങ്‌ഹാം വാസത്തിന്റെ ചെലവ്‌ ഇതിനും ഏറെ അപ്പുറത്താവും.യൂറോപ്പിലെ ഇത്തരം സ്വയംഭരണ സര്‍വകലാശാലകള്‍ (സംസ്ഥാനത്തെ കോളേജുകള്‍ക്ക്‌ സ്വയംഭരണ പദവി നല്‍കുന്നതിനെതിരെ എസ്‌ എഫ്‌ ഐ നടത്തുന്ന പ്രക്ഷോഭം വിജയിക്കട്ടെ) ചുരുങ്ങിയ ഫീസ്‌ മാത്രമാണ്‌ ഈടാക്കുന്നതെന്ന പ്രതീതി പരസ്യത്തിലൂടെ സൃഷ്‌ടിച്ച്‌ വിദേശത്തു നിന്നും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുക പതിവാണ്‌. വിദേശ വിദ്യാര്‍ഥികളുടെ ഫീസ്‌ ഉയര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ ശക്തമായ പ്രക്ഷോഭം നടന്നത്‌ മൂന്നു വര്‍ഷം മുമ്പാണ്‌. അങ്ങിനെ ലഭിക്കുന്ന അധികവരുമാനം ഉപയോഗിച്ച്‌ തദ്ദേശീയരായ വിദ്യാര്‍ഥികള്‍ക്ക്‌ കുറഞ്ഞ ഫീസില്‍ പഠനത്തിന്‌ അവസരം നല്‍കണമെന്നതായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. ആ സമരത്തിന്‌ ഫലവും കണ്ടിരുന്നു. അത്തരമൊരു സ്വാശ്രയ സ്വയംഭരണ സര്‍വകലാശാലയിലാണ്‌ സഖാവ്‌ പിണറായി വിജയന്റെ മകനും പഠനത്തിനായി എത്തിപ്പെട്ടത്‌.വിവേകിന്‌ ഈ സര്‍വകലാശാലയില്‍ 24മാസത്തെ പഠനം പൂര്‍ത്തിയാക്കാന്‍ അരക്കോടിയിലേറെ രൂപ ചെലവുവരുമ്പോള്‍ ഈ പണം എങ്ങിനെ ലഭിക്കുന്നു എന്നതാണ്‌ മുഖ്യപ്രശ്‌നം.1. പിണറായി വിജയന്‌ ഇതിനുള്ള സാമ്പത്തികശേഷി ഉണ്ടാവുക.2. ബാങ്കില്‍ നിന്നും വിദ്യാഭ്യാസവായ്‌പ സ്വീകരിക്കുക.3. സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുക.4. മറ്റാരെങ്കിലും പണം നല്‍കി സഹായിക്കുക.മകന്റെ 24 മാസത്തെ പഠനത്തിന്‌ അരക്കോടിയോളം രൂപ ചെലവിടാനുള്ള ധനസ്ഥിതി പിണറായി വിജയനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഇല്ലെന്നത്‌ തര്‍ക്കമറ്റ കാര്യമാണ്‌. ബാങ്ക്‌ വായ്‌പയാണ്‌ രണ്ടാമത്തെ മാര്‍ഗം. ആ വഴിക്കും ബര്‍മിങ്‌ഹാമിലെ പഠനത്തിന്‌ ഒരു നയാപൈസ പോലും എടുത്തിട്ടില്ല. എറണാകുളത്തെ സ്വാശ്രയ കോളേജില്‍ വിവേക്‌ കിരണ്‍ 2001-2003 വര്‍ഷത്തില്‍ ബിസിനസ്‌ മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിന്‌ പഠിച്ചത്‌ എസ്‌ ബി ടി കലൂര്‍ ബ്രാഞ്ചില്‍ നിന്നെടുത്ത വായ്‌പകൊണ്ടാണ്‌ (അക്കൗണ്ട്‌ നമ്പര്‍ എം ടി എല്‍ 57002541912). മൊത്തം വായ്‌പാതുക 3,23,600 രൂപ. പ്രതിമാസം 11,200 രൂപയാണ്‌ തിരിച്ചടക്കേണ്ടത്‌. ഈ വായ്‌പാ തുകയുടെ ഗഡുക്കള്‍ തിരിച്ചടവ്‌ തുടങ്ങിയത്‌ അടുത്തിടെയാണ്‌. ഇനി ഈ വായ്‌പയില്‍ തിരിച്ചടക്കാനുള്ളത്‌ 2,58,371 രൂപയാണ്‌. നിലവിലെ രീതി അനുസരിച്ച്‌ വിദ്യാഭ്യാസ വായ്‌പ ഏതെങ്കിലും ബാങ്കില്‍ നിന്ന്‌ എടുത്തിട്ടുണ്ടെങ്കില്‍ അത്‌ അടച്ചുതീര്‍ത്താലേ ആ ബാങ്കില്‍ നിന്നോ മറ്റേതെങ്കിലും ബാങ്കില്‍ നിന്നോ വായ്‌പ എടുക്കാനാകൂ. എന്നാല്‍ എസ്‌ ബി ടിയുടെ കലൂര്‍ ബ്രാഞ്ചില്‍ നിന്നുതന്നെ വിവേകിന്റെ ബര്‍മിങ്‌ഹാം പഠനത്തിന്‌ വീണ്ടും വായ്‌പയ്‌ക്ക്‌ ശ്രമിച്ചിരുന്നു എന്നത്‌ സത്യമാണ്‌. ട്യൂഷന്‍ ഫീസായ 20 ലക്ഷം രൂപയാണ്‌ വായ്‌പ ആവശ്യപ്പെട്ടത്‌. ആദ്യവായ്‌പയിലെ കുടിശിക തീര്‍ത്തടയ്‌ക്കുകയും ബര്‍മിങ്‌ഹാമില്‍ പ്രവേശനം ലഭിച്ചുകഴിഞ്ഞതിന്റെ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്‌താല്‍ പുതിയ വായ്‌പക്ക്‌ നടപടികള്‍ നീക്കാമെന്ന്‌ ബാങ്കിന്റെ ചീഫ്‌ മാനേജരും വായ്‌പാവിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയും ഉറപ്പുനല്‍കി. ബര്‍മിങ്‌ഹാമില്‍ വിവേക്‌ കിരണിന്‌ ക്ലാസ്‌ ആരംഭിക്കുന്നത്‌ 2005 സെപ്‌തംബര്‍ 22നായിരുന്നു. (ഇതോടൊപ്പമുള്ള ഫോട്ടോസ്റ്റാറ്റ്‌ കാണുക) അവിടെ എത്താനുള്ള തിരക്കിനിടയില്‍ വായ്‌പയുടെ കാര്യത്തില്‍ അന്തിമതീരുമാനമെത്തും മുമ്പെ വിവേകിന്‌ കൊച്ചി വിടേണ്ടി വന്നു.മകന്റെ ബര്‍മിങ്‌ഹാം പഠനം 2006 ഫെബ്രുവരി 21ന്‌ നിയമസഭയില്‍ വിവാദമായപ്പോള്‍ അന്നുതന്നെ എഷ്യാനെറ്റ്‌ ടെലിവിഷന്‌ അനുവദിച്ച അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന്‌ മറുപടിയായി പിണറായി വിജയന്‍ പറഞ്ഞത്‌ ഇപ്രകാരമാണ്‌:`` മകന്‌ അബുദാബിയില്‍ ജോലികിട്ടി. അവിടെനിന്ന്‌ ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെ ടെസ്റ്റ്‌ എഴുതുകയും ബര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ പഠനത്തിന്‌ ചേരുകയും ചെയ്‌തു. കുട്ടികള്‍ക്ക്‌ പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള പണം വായ്‌പയായി കിട്ടുമല്ലോ?''അഭിമുഖത്തിലെ ഈ ഭാഗം 2006 ഫെബ്രുവരി 22ലെ ദേശാഭിമാനിയില്‍ പതിനാലാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. (പഠനത്തിന്‌ ബാങ്ക്‌വായ്‌പ ലഭിക്കാത്തതിനാല്‍ 2004 ജൂലൈ 22ന്‌ പരീക്ഷാ കമ്മീഷണര്‍ ഓഫീസിന്‌ മുകളില്‍ നിന്ന്‌ ചാടി മരിച്ച രജനി എസ്‌ ആനന്ദിന്റെ ആത്മാവ്‌ പൊറുക്കട്ടെ)എന്തായാലും 2005 സെപ്‌തംബറില്‍ ബെര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ പഠനം ആരംഭിച്ച വിവേകിന്‌ ബാങ്കുവായ്‌പ ലഭിച്ചതായി പിണറായി വിജയന്‍ ഈ അഭിമുഖത്തില്‍ പറയുന്നില്ല. ``താല്‍പര്യമുണ്ടെങ്കില്‍ കിട്ടു''മെന്നു മാത്രമെ പറയുന്നുള്ളൂ. വളരെ സുരക്ഷിതമായ അഭിപ്രായപ്രകടനം! വായ്‌പ വേണ്ടെന്ന്‌ 2005 സെപ്‌തംബറില്‍ തന്നെ പിണറായി വിജയന്‍ ബാങ്കിനെ അറിയിച്ചത്‌ മറ്റേതോ സ്രോതസ്‌ കണ്ടെത്തിയത്‌ കൊണ്ടായിരിക്കണം.പിണറായി വിജയന്റെ പാര്‍ശ്വവര്‍ത്തികള്‍ അവകാശപ്പെട്ടത്‌ പഠനത്തിലെ മിടുക്കുകൊണ്ട്‌ ലഭിച്ച സ്‌കോളര്‍ഷിപ്പ്‌ വഴിയാണ്‌ വിദേശപഠനം സാധ്യമായതെന്നാണ്‌. പഠനത്തില്‍ കേമനായതുകൊണ്ട്‌ സ്‌കോളര്‍ഷിപ്പോടെയാണ്‌ വിവേക്‌ വിദേശത്തെത്തിയതെന്ന വാദം പച്ചക്കള്ളം മാത്രമാണ്‌. ബര്‍മിങ്‌ഹാം പോലുള്ള വിദ്യാഭ്യാസ കച്ചവടസ്ഥാപനത്തില്‍ സ്‌കോളര്‍ഷിപ്പ്‌ കിട്ടാന്‍ മാത്രം മിടുക്കനായ വിദ്യാര്‍ഥിയായിരുന്നില്ല വിവേക്‌. എസ്‌ എസ്‌ എല്‍ സിക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ നേടിയെങ്കിലും തുടര്‍ന്നുള്ള കോഴ്‌സുകളില്‍ ശരാശരിയില്‍ താഴെ മാര്‍ക്ക്‌ മാത്രമാണ്‌ നേടിയിരുന്നത്‌. ഡിഗ്രി കഷ്‌ടിച്ചു കടന്നുകൂടിയ ശേഷം സ്വാശ്രയ എഞ്ചിനീയറിംഗ്‌ കോളേജ്‌ അസോസിയേഷന്‍ സെക്രട്ടറി ജി പി സി നായരുടെ എറണാകുളത്ത്‌ കളമശേരിയിലുള്ള എസ്‌ സി എം എസ്‌ (സ്‌കൂള്‍ ഓഫ്‌ കമ്യൂണിക്കേഷന്‍ ആന്റ്‌ മാനേജ്‌മെന്റ്‌ സ്റ്റഡീസ്‌) കോളേജില്‍ ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ബിരുദാനന്തര ഡിപ്ലോമാ കോഴ്‌സിനു ചേര്‍ന്നു. പ്രവേശനത്തിന്‌ ഏറ്റവും കുറഞ്ഞത്‌ അമ്പത്‌ ശതമാനം മാര്‍ക്ക്‌ വേണമെന്ന ഈ കോളേജിന്റെ നിബന്ധന കാറ്റില്‍ പറത്തിയാണ്‌ 40 ശതമാനം മാര്‍ക്ക്‌ മാത്രമുണ്ടായിരുന്ന വിവേകിന്‌ പ്രവേശനം ലഭിച്ചത്‌. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ മാത്രം ലഭിച്ച പ്രവേശനമാണിതെന്ന്‌ മാര്‍ക്ക്‌ ലിസ്റ്റ്‌ പരിശോധിക്കുകയും സാഹചര്യങ്ങള്‍ കൂട്ടിവായ്‌ക്കുകയും ചെയ്‌താല്‍ ആര്‍ക്കും ബോധ്യമാകും. ഇവിടുത്തെ പഠനത്തിനും വിവേകിന്‌ `സി' ഗ്രേഡ്‌ മാത്രമാണ്‌ ലഭിച്ചത്‌. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക്‌ സ്‌പോണ്‍സര്‍മാരുണ്ടോ, ഉണ്ടെങ്കില്‍ അതിനെ സംബന്ധിച്ച വിവരം എന്നിവ ചോദിക്കുന്ന കോളം ബര്‍മിങ്‌ഹാം സര്‍വകലാശാലയുടെ പ്രവേശന ഫോമില്‍ പൂരിപ്പിക്കുന്നതിനായുണ്ട്‌. ഈ കോളം ഇന്ത്യയില്‍ നിന്ന്‌ പോകുന്നതുവരെ വിവേകിന്റെ അപേക്ഷയില്‍ പൂരിപ്പിച്ചിരുന്നില്ല. സര്‍വകലാശാല ആവശ്യപ്പെടുന്ന മറ്റൊരു നിബന്ധന ബിരുദത്തിനുശേഷം രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം എന്നാണ്‌. സ്വാശ്രയ കോഴ്‌സ്‌ കഴിഞ്ഞ ശേഷം വിവേക്‌ എവിടെയെങ്കിലും തൊഴിലെടുത്തിട്ടുണ്ടെങ്കില്‍ അതെവിടെ എന്നോ, ബര്‍മിങ്‌ഹാമില്‍ പ്രവേശനത്തിന്‌ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ ആരാണെന്നോ കൂടി തുറന്നുപറയാന്‍ പാര്‍ട്ടി സെക്രട്ടറി തയാറാകുമോ? ഏതുരക്ഷകര്‍ത്താവും ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കാറുണ്ട്‌. അത്രയേയുള്ളൂവെങ്കില്‍ അതില്‍ അസ്വാഭാവികതയില്ല. ധാര്‍മികതയുടെ പ്രശ്‌നം മാത്രം. പക്ഷെ വിവേകിന്റെ കാര്യത്തില്‍ മറ്റൊരു സംശയമുണ്ട്‌. എറണാകുളത്തെ സ്വാശ്രയ കോളേജ്‌ പഠനത്തിലും വിവേക്‌ ശരാശരിയിലും താഴെയായിരുന്നുവല്ലോ. ഇതിനുശേഷം സിംഗപ്പൂരിലായിരുന്നു മാസങ്ങളോളം. വിവേക്‌ അവിടെ ജോലി ചെയ്‌തിരുന്നുവെന്നാണോ? പിണറായി വിജയന്‌ സിംഗപ്പൂരുള്ള സൗഹൃദങ്ങളും അടിക്കടിയുള്ള സിംഗപ്പൂര്‍ യാത്രയും പാര്‍ട്ടിയില്‍ വിവാദമായതാണ്‌. അക്കാലത്ത്‌ വിവാദ വ്യവസായി ഫാരിസ്‌ അബൂബക്കറും സിംഗപ്പൂരില്‍ കിഡ്‌നി ഫൗണ്ടേഷന്‍ തട്ടിപ്പുമായി അവിടെ സജീവമായിരുന്നു. ഇത്തരം സംശയകരമായ സാഹചര്യങ്ങളില്‍ ആര്‍ക്കും എന്തും വ്യാഖ്യാനിക്കാനാവും. എന്നാല്‍ അത്തരം സംശയങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട ഒരാളല്ല സി പി ഐ (എം) സംസ്ഥാന സെക്രട്ടറി.ഇത്രയും വിവരിച്ചതില്‍ നിന്നും രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്‌. സ്വാശ്രയ കോളേജിലെ പഠനത്തിന്‌ 2001ല്‍ സ്വന്തം കൈയ്യില്‍ പണമില്ലാത്തതുകൊണ്ടായിരിക്കുമല്ലോ മറ്റു രക്ഷിതാക്കളെപ്പോലെ പിണറായി വിജയനും ഭാര്യ കമലയും ജാമ്യംനിന്ന്‌ 3,23,600 ബാങ്ക്‌ വായ്‌പ എടുത്തത്‌. എന്തായാലും ആ പഠനം കഴിഞ്ഞ്‌ ഒരു വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപ ട്യൂഷന്‍ ഫീസും ലക്ഷക്കണക്കിന്‌ രൂപ മറ്റു ചെലവുകളും വഹിച്ച്‌ മകനെ ബര്‍മിങ്‌ഹാമിലേക്ക്‌ അയക്കാന്‍ പിണറായി വിജയന്റെ താമസസ്ഥലത്ത്‌ പണം കായ്‌ക്കുന്ന മരമൊന്നും ഉണ്ടാകാനിടയില്ല. ബാങ്ക്‌ വായ്‌പയേയും ആശ്രയിച്ചിട്ടില്ല എന്ന്‌ സുവ്യക്തം. പിന്നെ ഏതു സ്‌പോണ്‍സറില്‍ നിന്നുള്ള പണമാണ്‌ വിവേകിന്റെ പഠനത്തിനായി ലഭിക്കുന്നത്‌?എന്തായാലും പിണറായി വിജയനല്ല ഫീസ്‌ അടയ്‌ക്കുന്നതെന്നതില്‍ രണ്ടുപക്ഷമില്ല. സ്‌കോളര്‍ഷിപ്പ്‌ നേടിയാണ്‌ പഠിക്കുന്നതെന്ന്‌ ന്യായീകരിക്കാന്‍ വിവേകിന്റെ മാര്‍ക്കു നിലവാരം അനുവദിക്കുന്നുമില്ല. ബാങ്കു വായ്‌പയും സ്‌കോളര്‍ഷിപ്പും ഇല്ലെങ്കില്‍ വിവേകിനെ ആരോ ദത്തെടുത്തു എന്നതല്ലേ ശരി? അതാരാണ്‌? ആര്‍ ഇത്ര വലിയ തുക നല്‍കിയാലും അത്‌ അച്ഛന്‍ പാര്‍ട്ടി സെക്രട്ടറിയായയതു കൊണ്ടു മാത്രമാണെന്ന്‌ വ്യക്തം. ആര്‍, എന്തിന്റെ പേരിലാണ്‌ പിണറായിയോട്‌ ഈ ഔദാര്യം കാട്ടിയിരിക്കുന്നത്‌? ഇതറിയാനുള്ള അവകാശം കേരളത്തിനുണ്ട്‌. ഏതിനിലയ്‌ക്കായാലും വിവേക്‌ കിരണ്‍ ഇതില്‍ ഒരു അപരാധവും ചെയ്‌തിട്ടില്ല. പഠനത്തില്‍ താല്‍പര്യമുള്ള വിഷയങ്ങള്‍ പോലും തെരഞ്ഞെടുക്കാന്‍ അനുവദിക്കാതെ വിവേകിന്റെ ഭാവിയെ സ്വന്തം താല്‍പര്യമനുസരിച്ച്‌ വിവേകിന്റെ രക്ഷിതാക്കള്‍ ഹൈജാക്ക്‌ ചെയ്യുകയായിരുന്നുവെന്ന്‌ വിവേകിന്റെ മാര്‍ക്കുകള്‍ തന്നെ (വിദ്യാര്‍ഥികളുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ? കാണുക)വെളിപ്പെടുത്തുന്നു.പിണറായി വിജയന്റെ ബന്ധങ്ങള്‍ അത്രയേറെ സംശയങ്ങള്‍ ചൂഴ്‌ന്നു നില്‍ക്കുന്നതാണ്‌. വെടിയുണ്ട വിവാദഘട്ടത്തില്‍ ചെന്നൈയിലെ ഏതുവ്യവസായിയുടെ വീട്ടിലാണ്‌ പിണറായി വിജയന്‍ അഭയം തേടിയതെന്ന ചോദ്യത്തിന്‌ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സംശയത്തിന്റെ കാര്‍മേഘങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. ഒരു തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവാണെന്ന ഉത്തരവാദിത്തം വിസ്‌മരിച്ചാല്‍ അത്‌ നൂറുകണക്കിന്‌ അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ ധീരരക്തസാക്ഷികളോട്‌ അവരുടെ നിരാലംബമായ കുടുംബങ്ങളോട്‌ കാട്ടുന്ന കൊടിയ അനീതിയായിരിക്കും. ആരുടെ പണമാണ്‌ മകന്റെ പഠനത്തിന്‌ ലഭിച്ചതെന്ന്‌ പിണറായി വിജയന്‍ ഒറ്റവാക്കിലെങ്കിലും തുറന്നുപറഞ്ഞാല്‍, അത്‌ ലക്ഷോപലക്ഷം ജനങ്ങള്‍ പ്രകാശഗോപുരമായി കാണുന്ന മഹാപ്രസ്ഥാനത്തിന്റെ യശസ്‌ ഉയര്‍ത്തും.

''സാറാജോസഫ്‌``പിണറായിയുടെ മകന്‍ ഇംഗ്ലണ്ടിലും മകള്‍ അമൃതയിലും പഠിക്കുന്നത്‌ അവര്‍ക്ക്‌ മിടുക്കുള്ളതുകൊണ്ടാണ്‌.''ടി പത്മനാഭന്‍``രാഷ്‌ട്രീയ നേതാക്കന്മാരുടെ പഠിക്കാന്‍ മിടുക്കരായ മക്കള്‍ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവരുന്നതിനെ മാതാപിതാക്കള്‍ക്കെതിരെ ചെളിവാരിയെറിയാനുള്ള ഒരു അവസരമായി കേരളമല്ലാതെ മറ്റൊരു നാടും ഉപയോഗിക്കുമെന്നു തോന്നുന്നില്ല.''കലാകൗമുദി``ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍....നല്ലപോലെ പഠിച്ച്‌ ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനത്തിനായി വിദേശത്തുപോകുമ്പോള്‍ അതില്‍ ഇത്രമാത്രം രോഷാകുലരാകേണ്ട കാര്യമെന്താണ്‌? ''കെ ഇ എന്‍ കുഞ്ഞഹമ്മദ്‌സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ മകന്‍ വിദേശത്തുപഠിക്കുന്നതിനെപ്പറ്റിയുള്ള സാറാജോസഫിന്റെ പരാമര്‍ശവും, അതിനു മറുപടിയായി പുറത്തുവന്ന നാല്‌ പ്രതികരണങ്ങളുമാണ്‌ മുകളില്‍ കൊടുത്തിട്ടുള്ളത്‌. സാറാ ജോസഫിന്റെ ഊന്നല്‍ ദളിതരുടെയും ദരിദ്രരുടെയും കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിലാണ്‌, പാര്‍ട്ടിസെക്രട്ടറിയുടെ മകന്റെ കോടികളുടെ വിദേശവിദ്യാഭ്യാസചെലവിലും ഈ അവസ്ഥയ്‌ക്ക്‌ കാരണമായ പാര്‍ട്ടിഅണികളുടെ നിസ്സംഗതയിലുമാണ്‌. പിണറായിക്കോ മകനോ പകരം അവരുടെ അഭിഭാഷകരെന്നോണം സാറാ ജോസഫിനു മറുപടി പറയുന്നവരെല്ലാം പിണറായിയുടെ മകനും ഇംഗ്ലണ്ടിലെ ബെര്‍മിങ്‌ഹാം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിയുമായ വിവേക്‌ കിരണ്‍ ടി യുടെ പഠനത്തിലുള്ള മിടുക്കിനെ പ്രശംസിക്കുകയും ആ പഠനത്തെ വിമര്‍ശിക്കുന്നതിലെ അന്യായത്തെപ്പറ്റി രോഷം കൊള്ളുകയും ചെയ്യുന്നു.സാറാജോസഫ്‌ ഗുരുതരമായ ഒരു കുറ്റകൃത്യം നടത്തിയിരിക്കുന്നു എന്ന ആരോപണമാണ്‌ കലാകൗമുദി മുഖപ്രസംഗത്തിലൂടെയും മൂന്നു പ്രമുഖരുടെ ലേഖനങ്ങളിലുടെയും അഭിമുഖങ്ങളിലൂടെയും ആ കവര്‍ സ്റ്റോറി തയ്യാറാക്കിയ സ്വന്തം ലേഖകന്റെ സ്വാഭിപ്രായങ്ങളിലൂടെയും ഉന്നയിച്ചിരിക്കുന്നത്‌. ആ കുറ്റകൃത്യത്തിന്റെ ഗൗരവം എത്രയുണ്ടെന്നറിയാന്‍ കലാകൗമുദി മുഖപ്രസംഗത്തിലെ ഈ പരാമര്‍ശങ്ങള്‍ കൂടി ശ്രദ്ധിക്കാം:``കമ്മ്യൂണിസത്തിന്റെ സത്തയായ സാധാരണക്കാരന്റെ ഉയിര്‍ത്തെഴുന്നേല്‌പിന്‌ നിരക്കുന്നതാണ്‌ വിദ്യാഭ്യാസത്തിനായുള്ള പിണറായിയുടെ മകന്റെ വിദേശവാസം. കാലം വരുത്തിയ ഈ മാറ്റം കാണാതെ വിദേശവിദ്യാഭ്യാസം പ്രഭുകുടുംബാംഗങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന സാമ്പ്രദായിക അടിമത്തം പുലര്‍ത്തുന്ന മനസ്സുകള്‍ക്കുമാത്രമേ പിണറായിയുടെ മകന്‍ വിദേശത്തുപഠിക്കാന്‍ പോയതിനെ വിമര്‍ശിക്കാന്‍ തോന്നൂ.''മാത്രമല്ല ``ഈ സാഹചര്യത്തില്‍ ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍ വിദേശത്തുപഠിക്കുന്നു എന്ന ഒറ്റക്കാരണത്തിന്റെ പേരില്‍ നേതാവിനെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്‌ ക്രിസ്‌തുവിനെ ക്രൂശിച്ചതിനു സമാനമായ പാതകമാണ്‌'' എന്നും ``സവര്‍ണ്ണഫാസിസത്തിന്റെ അജണ്ടയാണ്‌ ഇതിലൂടെ വെളിപ്പെടുന്നത്‌'' എന്നും മുഖപ്രസംഗം തുടര്‍ന്ന്‌ ആക്ഷേപിക്കുന്നു. ``വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്താതെയുള്ള ഇത്തരം അടുക്കള വിമര്‍ശനങ്ങളാണ്‌ യഥാര്‍ത്ഥത്തില്‍ കേരളത്തെ പിറകോട്ടു നയിക്കുന്നത്‌'' എന്ന വിലയിരുത്തലും അതിലുണ്ട്‌. ഒരു സ്‌ത്രീ അവര്‍ എത്ര പ്രതിഭാശാലിയായ എഴുത്തുകാരിയും പ്രതിബദ്ധതയുള്ള സാമൂഹിക പ്രവര്‍ത്തകയും ആയാലും അവര്‍ നടത്തുന്ന വിമര്‍ശനം വെറും ``അടുക്കള'', ആണുങ്ങളാരെങ്കിലുമാണെങ്കില്‍ അത്‌ കൊട്ടാരവിമര്‍ശനം എന്ന ഈ മനോഭാവം ഏതു ``വികലമനസ്സിന്റെ ജല്‌പന''മാണെന്ന്‌ തല്‌ക്കാലം അന്വേഷിക്കാതിരിക്കാം. പിണറായിയുടെ മകന്റെ മിടുക്കിനെപ്പറ്റി വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്തി എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനം എത്ര വസ്‌തുനിഷ്‌ഠമാണെന്ന്‌ വായനക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള മാര്‍ക്കുലിസ്റ്റുകളുടെ ഫോട്ടോസ്റ്റാറ്റുകള്‍ സഹായിക്കാതിരിക്കില്ല. അതിനുവേണ്ടി മാത്രമാണ്‌, ഏറെക്കാലമായി പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നു തീരുമാനിച്ച്‌ മാറ്റിവച്ചിരുന്നതില്‍ കുറേ രേഖകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്‌. ഒരു വിദ്യാര്‍ത്ഥിയുടെ ഉപരിപഠനഘട്ടത്തിലെ യോഗ്യതയ്‌ക്ക്‌ പൂര്‍വ്വഘട്ടങ്ങളിലെ മാര്‍ക്ക്‌ പൂര്‍ണ്ണമായും നിയാമകമാകണമെന്നുമില്ല. പക്ഷെ, ഡിസ്റ്റിങ്‌ഷന്‍ എന്ന സ്‌കൂള്‍ ഫൈനല്‍ മിടുക്കിന്റെ നിലവാരത്തിലെത്താത്തതെങ്കിലും മികച്ച എസ്‌ എസ്‌ എല്‍ സി മാര്‍ക്കും അതില്‍ നിന്ന്‌ ഒറ്റച്ചാട്ടത്തിന്‌ എം ബി എയും എന്ന്‌ `വസ്‌തുനിഷ്‌ഠമായി' യോഗ്യത എണ്ണി പറഞ്ഞ്‌ ``സാമാന്യം നല്ല ബുദ്ധിയുള്ളവനെന്നും മിടുക്കനെന്നും മേല്‍വിവരിച്ച വ്‌സുതുതകളില്‍ നിന്ന്‌ വ്യക്തമാകുന്ന വിവേക്‌ കിരണ്‍ ഉന്നതവിദ്യാഭ്യാസത്തിന്‌ വിദേശത്തു പോയത്‌ തെറ്റാണോ'' എന്ന്‌ ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമം ചോദ്യം ഉന്നയിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമായ പ്രിഡിഗ്രിയിലും എം ബി എ പ്രവേശനത്തിന്റെ ക്വാളിഫൈയിങ്‌ യോഗ്യതയായ ബി കോമിലും വിദ്യാര്‍ത്ഥിയുടെ മിടുക്ക്‌ എത്രയായിരുന്നു എന്ന്‌ സാക്ഷരകേരളം അറിഞ്ഞിരിക്കുന്നത്‌ നല്ലതാണല്ലോ. ഈ മാര്‍ക്കുലിസ്റ്റുകളിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന കേരളീയ വിദ്യാഭ്യാസത്തെ ബാധിച്ചിട്ടുള്ള മാരകമായ ഒരു രോഗത്തെപ്പറ്റിക്കൂടി ഇവിടെ പറയേണ്ടതുണ്ട്‌. എസ്‌ എസ്‌ എല്‍ സി മുതല്‍ ബിരുദതലംവരെ, എല്ലാ പരീക്ഷകളിലും ഭാഷാവിഷയങ്ങളില്‍ നല്ല നിലവാരം പുലര്‍ത്തിയ ഒരു വിദ്യാര്‍ത്ഥിയാണ്‌ വിവേക്‌. പക്ഷെ ആ കുട്ടി അവന്റെ അഭിരുചിയും മിടുക്കും പരിഗണിച്ച്‌ ആ വിഷയങ്ങളില്‍ തുടര്‍പഠനം നടത്താന്‍ അവന്റെ രക്ഷിതാക്കള്‍ അനുവദിച്ചില്ല. ശാസ്‌ത്രവിഷയങ്ങളില്‍ പലതിലും ശരാശരിയില്‍ താഴെമാത്രം മാര്‍ക്കുണ്ടായിട്ടും നിര്‍ബ്ബന്ധിച്ച്‌ അതു പഠിപ്പിക്കാന്‍ ശ്രമിച്ചു. അതില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നപ്പോള്‍ അത്രപോലും അഭിരുചിക്കിണങ്ങാത്ത വാണിജ്യവിഷയത്തിലേക്ക്‌ നയിച്ച്‌ അയാളെ ഒരു മൂന്നാം ക്ലാസ്സുകാരനാക്കി. സ്വാധീനമോ പണമോ രണ്ടും കൂടിയോ മുടക്കി വന്‍തുക കോഴയും ഫീസും ഈടാക്കുന്ന സ്വാശ്രയസ്ഥാപനത്തില്‍ ഉപരിപഠനത്തിനയച്ചു. അവിടെയും `സി' ഗ്രേഡ്‌ കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. ആര്‍ത്തിപ്പണ്ടാരങ്ങളായ കാക്കത്തൊള്ളായിരം കേരളീയ രക്ഷിതാക്കള്‍ ഇപ്പോള്‍ ചെയ്‌തുവരുന്ന കാര്യം തന്നെ സമുന്നതനായ ഒരു ജനനേതാവും അഭ്യസ്‌തവിദ്യയായ അദ്ദേഹത്തിന്റെ പത്‌നിയും കൂടി ചെയ്‌തിരിക്കുന്നു. ഇത്‌ നല്‍കുന്ന സന്ദേശം, വിദ്യാഭ്യാസരംഗത്തുപ്രവര്‍ത്തിക്കുന്ന സംഘടനകളെങ്കിലും ഒന്ന്‌ വിലയിരുത്തേണ്ടതാണ്‌.

വിലക്കയറ്റവും പാര്‍ട്ടി കോണ്‍ഗ്രസ്സും!!!

അവശ്യസാധനങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും അനിയന്ത്രിതമായി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. സാധാരണക്കാര്‍ക്ക്‌ താങ്ങാനാവാത്ത തരത്തിലാണ്‌ അരിവില വാണം പോലെ കുതിക്കുന്നത്‌. പഞ്ചസാര, വെളിച്ചെണ്ണ, മുളക്‌ എന്നിവ ഒഴികെ മേറ്റ്ല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 30 ശതമാനം ഉയര്‍ന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഇത്രത്തോളം ഉയര്‍ന്ന തോതില്‍ വില വര്‍ദ്ധിച്ചിട്ടില്ല. ക്ഷാമകാലത്ത്‌ സാധനങ്ങള്‍ കിട്ടാതെ വന്നേക്കാം. അതുമൂലം പൂഴ്ത്തിവയ്പും വിലക്കയറ്റവും ഉണ്ടാകുക സാധാരണയാണ്‌. ഇപ്പോള്‍ സാധനങ്ങള്‍ സുലഭം. വലിയ വില നല്‍കണമെന്നു മാത്രം. സര്‍ക്കാരിന്റെ നനഞ്ഞ സമീപനം കാണുമ്പോള്‍ അടുത്തെങ്ങും വില കുറയുമെന്നോ വില വര്‍ദ്ധന പിടിച്ചുനിറുത്തുമെന്നോ കരുതാന്‍ വയ്യ. വൈദ്യുതി വില കൂട്ടി ഊല്‍പ്പാദന മേഖലയെ തകര്‍ത്ത്‌ വീണ്ടും വിലക്കയറ്റം ത്വരിതപ്പെടുത്താനാണ്‌ ഇടതുസര്‍ക്കാരിന്റെ ശ്രമം. ഭക്ഷ്യവസ്തുക്കള്‍ക്കു വാണം പോലെ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കെ ഭക്ഷ്യമന്ത്രിക്ക്‌ ഫലപ്രദമായി ഒന്നും ചെയ്യാനാവുന്നില്ല. വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്ന്‌ വരുത്തി രക്ഷപ്പെടാനാണ്‌ മന്ത്രി സി.ദിവാകരന്റെ പാഴ്‌ ശ്രമം. അദ്ദേഹത്തെ നേര്‍വഴിക്കു നയിക്കേണ്ട നേതാവാകട്ടെ പോലീസിനെ തല്ലുമെന്ന്‌ പറഞ്ഞു നടക്കുന്നു.
വളരെ കഷ്ടതരമാണ്‌ കേരളത്തിന്റെ പൊതുസ്ഥിതി. അരിവില ഒരു മാസം കൊണ്ട്‌ കിലോഗ്രാമിന്‌ അഞ്ചു രൂപ വര്‍ദ്ധിച്ചു. സര്‍ക്കാര്‍ കണക്കില്‍ 17 രൂപയാണ്‌ അരിവിലയെങ്കിലും ഭക്ഷ്യയോഗ്യമായ ഒരു കിലോഗ്രാം അരിക്ക്‌ ഇരുപതു രൂപയെങ്കിലും നല്‍കണം. ചെറിയ ഉള്ളിക്ക്‌ ആഴ്ചതോറും വില ഉയരുന്നു. നിലവില്‍ 35 രൂപ വിലയുണ്ട്‌. ശര്‍ക്കര വില ഒരാഴ്ചകൊണ്ട്‌ കിലോഗ്രാമിന്‌ 29 രൂപ വരെ ഉയര്‍ന്നു. നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ വന്‍തോതില്‍ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നാടാണ്‌ കേരളം. ആവശ്യമുള്ള അരിയുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും പത്തു ശതമാനം പോലും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നില്ല. ഭക്ഷ്യോല്‍പ്പാദന രംഗത്ത്‌ കേരളം വര്‍ഷം തോറും പിന്നോട്ടടിച്ചു കൊണ്ടിരിക്കുകയാണ്‌. കൃഷിസ്ഥലം ചുരുങ്ങുന്നതും കാര്‍ഷിക വൃത്തി ആദായകരമല്ലാത്തതിനാല്‍ കൂട്ടത്തോടെ ജനങ്ങള്‍ അതില്‍ നിന്നു പിന്‍വാങ്ങുന്നതും മുഖ്യകാരണമാണ്‌. നെല്ലുകൃഷിക്കാരെയും മറ്റുള്ളവരെയും അതതു കൃഷിയില്‍ ആകര്‍ഷിച്ചു നിറുത്താന്‍ ഒട്ടും പര്യാപ്തമല്ല സര്‍ക്കാര്‍ നയങ്ങള്‍. ആന്ധ്രയില്‍ നിന്നാണ്‌ കേരളത്തില്‍ വന്‍തോതില്‍ അരി എത്തിക്കൊണ്ടിരുന്നത്‌. ഒറീസ, പഞ്ചാബ്‌, യു.പി, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള അരി വരവ്‌ പാടെ നിലച്ചു. ആന്ധ്രയില്‍ ഇപ്പോള്‍ വിളവെടുപ്പു കാലമാണെങ്കിലും ആവശ്യത്തിന്‌ റെയില്‍വേ വാഗണ്‍ ഇല്ലാത്തതു കൊണ്ട്‌ നെല്ലോ അരിയോ എത്തിക്കാന്‍ ആകുന്നില്ലെന്ന്‌ കേരളത്തിലെ മില്ലുടമകള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്വരമായി ഇടപെടുക തന്നെ വേണം. റെയില്‍വേ മന്ത്രാലയവുമായി ആലോചിച്ച്‌ നെല്ലു കൊണ്ടുവരാന്‍ കൂടുതല്‍ ഗുഡ്സ്‌ വാഗണ്‍ എത്തിച്ചു കൊടുക്കണം.
ആഗോള വിപണിയില്‍ അരിയുടെ സ്റ്റോക്കു കുറഞ്ഞതും ഇവിടുത്തെ വിലക്കയറ്റവുമായി കാര്യമായ ബന്ധം ഉണ്ടെന്നു കരുതാന്‍ വയ്യ. കാരണം ഭക്ഷ്യോല്‍പ്പാദനത്തില്‍, പ്രത്യേകിച്ച്‌ അരിയുടെയും ഗോതമ്പിന്റെയും കാര്യത്തില്‍, ഏറെക്കുറെ സ്വയം പര്യാപ്തമാണ്‌ നമ്മുടെ രാജ്യം. കേരളം പോലുള്ള ഉപഭോക്തൃ പ്രദേശങ്ങളിലേക്ക്‌ ഉല്‍പ്പാദനം നടക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന്‌ യഥാവിധി സാധനങ്ങള്‍ എത്തിക്കുന്നതിലുള്ള വീഴ്ചയാണ്‌ പ്രധാന പ്രശ്നം. ഗതാഗതകാര്യത്തില്‍ പ്രതിസന്ധിയും പ്രശ്നങ്ങളും ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടു പരിഹരിക്കണം. അല്ലാതെ അവസരം മുതലെടുക്കാന്‍ കുത്തക വ്യാപാരികള്‍ക്കും തല്‍പ്പര കക്ഷികള്‍ക്കും ഒത്താശ ചെയ്യുന്ന തരത്തില്‍ അനങ്ങാതിരിക്കരുത്‌. നെല്ലിന്റെ സംഭരണവിലയില്‍ നേരിയ വര്‍ദ്ധനവും കേന്ദ്ര വിഹിതം കുറച്ചതുമ്മാണു അരിവില ഇപ്പോഴത്തെ നിലയില്‍ കൂടിയതെന്ന്‌ വിചാരിക്കുന്നില്ല. അങ്ങനെയെങ്കില്‍ ഉള്ളിക്കും ഉഴുന്നിനും ശര്‍ക്കരയ്ക്കും പച്ചക്കറി സാധനങ്ങള്‍ക്കും അനിയന്ത്രിതമായി വില ഉയരേണ്ടതില്ല.
സാധാരണ ജനങ്ങളെ വിലവര്‍ദ്ധനവിന്റെ കെടുതിയില്‍ നിന്ന്‌ രക്ഷിച്ചേ പറ്റൂ. പൊതുവിതരണ സംവിധാനം വ്യാപിപ്പിച്ച്‌ വിപണിയില്‍ ഉടന്‍ ഇടപെടണം. നഗരങ്ങളിലും ഗ്രാമങ്ങളിലും വന്‍തോതില്‍ അരിയും മറ്റ്‌ ഭക്ഷ്യവസ്തുക്കളും ഇറക്കി ന്യായവിലയ്ക്കു നല്‍കാന്‍ സംവിധാനമുണ്ടാകണം. യുദ്ധകാല പരിതസ്ഥിതിയിലെന്ന വിധം സര്‍ക്കാര്‍ ഈ രംഗത്ത്‌ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സ്ഥിതിയാണ്‌ സംസ്ഥാനത്തുള്ളത്‌. പകരം ഭക്ഷ്യമന്ത്രിയുടെ നേതാവ്‌ സഹകരണ മന്ത്രിയെ ഭ്രാന്തന്‍ എന്നു വിളിക്കുന്നു. മന്ത്രി അതിനു ചുട്ട മറുപടി നല്‍കുന്നു. ഇരുവരുടെയും പാര്‍ട്ടിക്കാര്‍ക്കു മാത്രം രസിക്കുന്ന അര്‍ത്ഥശൂന്യമായ വാഗ്വാദമാണിത്‌. ജനങ്ങള്‍ വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുമ്പോള്‍ സഹകരണമന്ത്രിയും ഭക്ഷ്യമന്ത്രിയും കക്ഷിവഴക്കു മറന്ന്‌ യോജിച്ച്‌ നാട്ടുകാര്‍ക്ക്‌ ഉപകാരമുള്ളതു വല്ലതും ചെയ്യാന്‍ ശ്രമിക്കുക. ഉള്ളിയും അരിയും തക്കാളിയുമൊക്കെയാണ്‌ ഇപ്പോള്‍ നാട്ടുകാര്‍ക്കു വലുത്‌. സി.പി.ഐ - സി.പി.എം. വഴക്കല്ല. സാധന വില ഉയരുമ്പോള്‍ നാട്ടില്‍ ഇപ്പോള്‍ വില ഇടിയുന്നത്‌ കമ്യൂണിസത്തിന്‌ മാത്രമാണ്‌.

ഇപ്പോ വായിക്കുന്നത്?