Monday, July 7, 2008

ആണത്തമുള്ള ഭരണാധികാരി - മന്‍മോഹന്‍സിംഗ്‌ (Dr.Manmohan Singh)

ചരിത്രപരമായ അബദ്ധങ്ങളും ദേശവിരുദ്ധമായ ചതികളും ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പൈതൃകമായ ജാതകദോഷമാണ്‌. ക്വിറ്റ്‌ ഇന്ത്യാ സമരം മുതല്‍ ഏറ്റവും ഒടുവിലത്തെ ആണവക്കരാര്‍ വിവാദത്തില്‍ വരെ ചതിയുടെ ഈ കറുത്ത കൈപ്പാടുകള്‍ തെളിഞ്ഞു കാണുന്നതാണ്‌. മാതൃഭൂമിയുടെ ആത്മാഭിമാനവും സുരക്ഷയും ദേശാഭിമാനികളായ പ്രസ്ഥാനങ്ങളെ പ്രചോദിപ്പിക്കുന്നുവെങ്കില്‍ കമ്യൂണിസ്റ്റ്‌ രാഷ്ട്രങ്ങളുടെ വളര്‍ച്ചയും ഉയര്‍ച്ചയുമാണ്‌ എക്കാലത്തും ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ ആവേശവും മാര്‍ഗവുമായിട്ടുള്ളത്‌. ഏറ്റവും ഒടുവില്‍ ആണവക്കരാറിന്റെ പേരില്‍ യു പി എ സര്‍ക്കാരിനെ തകര്‍ക്കാനുള്ള അവരുടെ നീക്കം കാണുമ്പോള്‍ ഇവരുടെ ചോറെവിടെ? കൂറെവിടെ? എന്ന ചോദ്യമുയരുകയാണ്‌.

ആണവക്കരാറിന്റെ പേരില്‍ സംശയത്തിന്റെയും ആശങ്കയുടെയും പുകപടലങ്ങളുയര്‍ത്തി അതിന്റെ അനിവാര്യതയും മറച്ചുവെച്ച്‌ മറ്റാര്‍ക്കോ വേണ്ടിയാണ്‌ ഇടത്‌ പക്ഷങ്ങള്‍ ഓച്ഛാനിച്ചു കൊണ്ടിരിക്കുന്നത്‌.കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ആണവക്കരാറിന്മേലുള്ള ചര്‍ച്ചയും വിവാദങ്ങളും തുടര്‍ന്നു വരികയാണ്‌.ആഗോളതലത്തില്‍ ഊര്‍ജ്ജ പ്രതിസന്ധി അതിതീവ്രമായി തീരുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയെ പോലുള്ള രാഷ്ട്രങ്ങള്‍ ഈ വഴികളില്‍ സ്വീകരിക്കേണ്ട ഇത്തരം ബദല്‍ വഴികള്‍ ഇന്ത്യയിലെ ഇടത്‌ പക്ഷങ്ങള്‍ക്ക്‌ ബോധ്യമാകാതെ പോവുന്നത്‌ ആശ്ചര്യകരമാണ്‌.ആഗോള എണ്ണവില അടിക്കടി ഉയരുന്നു;ഇതിന്റെ പ്രതികൂലമായ പ്രതിധ്വനി ജനജീവിതത്തിന്റെ എല്ലാ തലങ്ങളിലും മുഴങ്ങുന്നു. എന്നിട്ടും അന്ധമായ അമേരിക്കന്‍ വിരുദ്ധതയുടെ പേരില്‍ രാജ്യത്തിന്റെ വികസന മാര്‍ഗങ്ങളെ അവര്‍ തടസ്സപ്പെടുത്തുകയാണ്‌.

ഈ എതിര്‍പ്പിനും തടസ്സവാദങ്ങള്‍ക്കും പ്രത്യയശാസ്ത്ര പ്രതിബദ്ധതയേക്കാള്‍ മേറ്റ്ന്തോ ചില കാരണങ്ങളാണെന്നാണ്‌ സി പി എം നേതാക്കളുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്‌.ആണവ വിവാദത്തെ തുടര്‍ന്ന്‌ പാര്‍ട്ടി സെക്രട്ടറി പ്രകാശ്‌ കാരാട്ടും പി ബി അംഗം സീതാറാം യെച്ചൂരിയും സി പി എമ്മിന്റെ ദേശീയ ജിഹ്വയായ 'പീപ്പിള്‍സ്‌ ഡെമോക്രസി'യില്‍ എഴുതിയ ലേഖനങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും ചൈനീസ്‌ മാധ്യമങ്ങള്‍ നല്‍കുന്ന പ്രാധാന്യം കണക്കിലെടുക്കുമ്പോഴാണ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ആര്‍ക്കു വേണ്ടിയാണ്‌ ഓച്ഛാനിക്കുന്നതെന്ന്‌ ബോധ്യമാവുന്നത്‌.ചൈനയുടെ ഔദ്യോഗിക പത്രമായ 'പീപ്പിള്‍സ്‌ ഡെയ്‌ലി' പോലും ഇതിന്‌ പ്രാധാന്യം നല്‍കുന്നു.വ്യവസായ വികസനത്തില്‍ പ്രത്യേകിച്ചു ഓട്ടോമൊബെയില്‍ വ്യവസായ രംഗത്ത്‌ ചൈനയ്ക്ക്‌ സമാനമായ വികസനത്തിലേക്കാണ്‌ ഇന്ത്യ കുതിക്കുന്നത്‌.

രാഷ്ട്രീയമായല്ല; വാണിജ്യവും വ്യവസായപരവുമായ ഒരു പ്രതിയോഗിസ്ഥാനം ഇന്ത്യയില്‍ ദര്‍ശിക്കുന്ന സാമ്പത്തിക വിദഗ്ധര്‍ ചൈനയിലുണ്ട്‌.ഇത്തരമൊരു ആശങ്കയാണോ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെയും അലട്ടുന്നത്‌?യു പി എ സര്‍ക്കാരിനെ ഉപയോഗിച്ചു കൈ നനയാതെ മീന്‍പിടിക്കാനുള്ള ശ്രമമാണ്‌ കഴിഞ്ഞ നാല്‌ വര്‍ഷക്കാലവും സി പി എം നടത്തിപോരുന്നത്‌. തൊഴിലുറപ്പ്‌ പദ്ധതി വിവരാവകാശ നിയമം, കാര്‍ഷിക വായ്പ എഴുതി തള്ളല്‍, ആദിവാസി വന സംരക്ഷണ നിയമം, സച്ചാര്‍ ശുപാര്‍ശകള്‍ നടപ്പാക്കല്‍ തുടങ്ങിയ യു പി എ സര്‍ക്കാരിന്റെ നേട്ട പട്ടികകള്‍ തങ്ങളുടെ സമ്മര്‍ദ്ദഫലമായുള്ള കണക്ക്‌ പുസ്തകങ്ങളിലും വിലക്കയറ്റം, നാണയപ്പെരുപ്പം തുടങ്ങിയ കെടുതികള്‍ സര്‍ക്കാരിന്റെ പിടലിക്കും കെട്ടിവെയ്ക്കുന്ന ഈ മൂന്നാംകിട രാഷ്ട്രീയത്തിന്റെ നാല്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ സര്‍ക്കാരിനെ വീഴ്ത്തുമെന്നുള്ള ഭീഷണിയുമായി ഇടതുപക്ഷം ഏറ്റവും ഒടുവില്‍ രംഗത്തിറങ്ങിയിരിക്കുന്നത്‌.

പുലി വരുന്നേ,പുലി വരുന്നേ എന്നു പറഞ്ഞു പേടിപ്പിക്കുന്ന ഈ രാഷ്ട്രീയ കസര്‍ത്തില്‍ പുലി പോയിട്ട്‌; കടലാസ്സ്‌ പുലി പോലും വരാനില്ല. വന്നാലും ആ പുലികളെ നേരിടാനുള്ള ആര്‍ജ്ജവും ഇച്ഛാശക്തിയുമുള്ള ഭരണാധികാരിയാണ്‌ താനെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ തെളിയിച്ചു കഴിഞ്ഞു. ആണവക്കരാറും സി പി എം പിന്തുണയും സംബന്ധിച്ച ഏറ്റവും കര്‍ക്കശവും ദൃഢവുമായ തീരുമാനം കഴിഞ്ഞ വര്‍ഷം കല്‍ക്കത്തയിലെ ഒരു ഇംഗ്ലീഷ്‌ പത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞതാണ്‌. 'സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി മുന്നോട്ടു പോകാനാവില്ല; വേണമെങ്കില്‍ പിന്തുണ പിന്‍വലിച്ചോളൂ".രണ്ടു ദിവസം കഴിഞ്ഞു യു പി എ അധ്യക്ഷ സോണിയാഗാന്ധിയും കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ കമ്മിറ്റിയും ഇത്‌ ആവര്‍ത്തിച്ചു. ഒരു വര്‍ഷം കൂടി സര്‍ക്കാരിന്റെ കാലാവധിക്ക്‌ വേണ്ടി രാഷ്ട്രത്തിന്റെ ഉത്തമ താത്പര്യവും ഭാവിയിലെ വികസന മാര്‍ഗങ്ങളും പണയം വെക്കുന്നതിലല്ല കോണ്‍ഗ്രസിന്‌ താത്പര്യം.
മറിച്ചു രാജ്യാന്തര സമൂഹത്തിന്റെ മുമ്പില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ വിശ്വാസ്യതയും വികസന കാഴ്ചപ്പാടും സംരക്ഷിക്കുന്നതിലാണ്‌. മേല്‍പ്പുര ഇല്ലാത്തവന്‌ എന്തിന്‌ തീപ്പൊരിയെ പേടിക്കണം എന്ന നാടന്‍ ചൊല്ല്‌ പോലെ;കമ്യൂണിസ്റ്റുകാര്‍ക്ക്‌ എന്ത്‌ രാജ്യ താത്പര്യം.അവര്‍ക്കെന്ത്‌ വികസന താത്പര്യം.സഹനത്തിലൂടെയും സമരത്തിലൂടെയും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം നേടുകയും രാഷ്ട്ര പുനര്‍നിര്‍മാണം നടത്തുകയും ചെയ്ത കോണ്‍ഗ്രസിന്റെ പേറ്റ്‌ നോവ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ മനസ്സിലാവില്ല. അറുപത്‌ ലോക്സഭാ അംഗങ്ങളെ വെച്ചു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നാല്‌ വര്‍ഷമായി ഇടതുപക്ഷം, പ്രത്യേകിച്ചു സി പി എം കളിച്ചു കൊണ്ടിരിക്കുന്ന ചൂതാട്ടമാണ്‌ ആണവക്കരാറിന്മേല്‍ കോണ്‍ഗ്രസ്‌ എടുത്ത ഉറച്ച നിലപാടോടു കൂടി തകരാന്‍ പോവുന്നത്‌.

സമാജ്‌വാദി പാര്‍ട്ടി അടക്കമുള്ള ചെറുതും വലുതുമായ മതനിരപേക്ഷ പാര്‍ട്ടികളും ഗ്രൂപ്പുകളും വ്യക്തികളും യു പി എ സര്‍ക്കാരിന്‌ നല്‍കാന്‍ പോവുന്ന പിന്തുണ ഇടതുപക്ഷത്തിന്റെ അഹന്തക്കും ബി ജെ പിയുടെ അധികാരക്കൊതിക്കുമുള്ള കനത്ത പ്രഹരമായിരിക്കും.ചരിത്രത്തിന്‌ ഏറെ പിന്നിലൊന്നുമല്ലാത്ത നാല്‌ വര്‍ഷം മുമ്പുള്ള ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയം ആരും മറന്നിട്ടില്ല. ഹൈടെക്ക്‌ പ്രചരണത്തിലൂടെ കോടികള്‍ വാരി വിതറിയ ആ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നു കേട്ടത്‌ ഇന്ത്യ തിളങ്ങുന്നു;ബി ജെ പി തനിച്ചു ഭാരതം ഭരിക്കുമെന്നുമുള്ള പ്രചാരണമായിരുന്നു.കോണ്‍ഗ്രസിന്റെ സ്ഥാനം ചരിത്രത്തിന്റെ ശവപ്പറമ്പായ കാഴ്ച ബംഗ്ലാവിലായിരിക്കുമെന്ന്‌ ചിലര്‍ പ്രവചിച്ചു.സോണിയാഗാന്ധി അവസാനത്തെ കോണ്‍ഗ്രസ്‌ അധ്യക്ഷയായിരിക്കുമെന്ന്‌ അവര്‍ പറഞ്ഞു.

ബ്രിട്ടീഷ്‌ സായ്‌വില്‍ നിന്നും ആരംഭിച്ച കോണ്‍ഗ്രസ്‌ ഇറ്റലിക്കാരി മദാമ്മയില്‍ അവസാനിക്കുന്നുവെന്ന്‌ ചിലര്‍ കണ്ടെത്തി. രാഷ്ട്രീയക്കാര്‍ മാത്രമല്ല; കാവിക്കും ചുവപ്പിനും പേനയുന്തുന്ന ചോറ്റു പട്ടാളമായ ചില രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനമായിരുന്നത്‌. പക്ഷെ; ജനമനസ്സ്‌ ശാന്തമായിരുന്നു. പാവങ്ങളില്‍ പാവങ്ങളായ പരകോടി മനസ്സുകളില്‍ ഉറങ്ങുന്ന വിശ്വാസത്തെ കാണാന്‍ ഹൈടെക്ക്‌ ആചാര്യന്‍മാര്‍ക്ക്‌ കണ്ണുണ്ടായില്ല. ജനഹിതം കാണാത്ത അവര്‍ പ്രവചിച്ചു. ബി ജെ പിയ്ക്ക്‌ തനിച്ച്‌ 275-280 സീറ്റ്‌. എന്‍ ഡി എ സഖ്യത്തിന്‌ 300ലേറെ സീറ്റ്‌. കോണ്‍ഗ്രസ്‌ രണ്ടക്കത്തിലൊതുങ്ങും. പക്ഷെ;മെയ്‌ 13ന്‌ നടന്ന ആ നിശബ്ദ വിപ്ലവം ബി ജെ പിക്ക്‌ നല്‍കിയത്‌ അധികാരവാസമല്ലായിരുന്നു; വനവാസമായിരുന്നു. ആയിരം കോടിയുടെ ഇന്ത്യാ ഷൈനിംഗിലും ഫീല്‍ ഗുഡ്‌ ഫാക്ടിലും പട്ടിണിപ്പാവങ്ങള്‍ വീണില്ല.

ഉന്നതകുല വ്യവസായികളുടെയും മധ്യവര്‍ഗ ബുദ്ധിജീവികളുടെയും കണക്കും കണക്ക്‌ കൂട്ടലും തെറ്റിച്ചത്‌ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ചേറ്‌ പുരണ്ട കൈകളാണ്‌. എക്കാലവും കോണ്‍ഗ്രസിനെ രക്ഷിച്ചതും ചിലപ്പോള്‍ ശിക്ഷിച്ചതും ആ കരങ്ങള്‍ തന്നെയായിരുന്നു.കോണ്‍ഗ്രസിനെ കാഴ്ചബംഗ്ലാവിലടക്കാന്‍ മോഹിച്ച കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ഇന്ന്‌ ആഗോള കാഴ്ച ബംഗ്ലാവില്‍ രൂപം പോലും നഷ്ടമായ ഫോസിലുകളാണ്‌.ചരിത്രം തന്നില്‍ നിന്നാരംഭിക്കണമെന്ന്‌ വാശിപിടിച്ച ഏകാധിപതിയായ ഭരണാധികാരിയെ കുറിച്ചുള്ള കഥ നമുക്കറിയാം.തന്റെ കോഴി കൂവിയിട്ടാണ്‌ നേരം വെളുക്കുന്നതെന്ന്‌ ധരിച്ച വിഡ്ഢിയായ വൃദ്ധയുടെ കഥയും നാം കേട്ടിട്ടുണ്ട്‌. തന്റെ പൃഷ്ഠം കുലുക്കുന്നത്‌ കണ്ട്‌ താന്‍ ഭൂമി കുലുക്കുകയാണെന്ന്‌ കരുതുന്ന ചെറുപക്ഷിയും ഉത്തരം താങ്ങുന്നുവെന്നു കരുതുന്ന പല്ലിയുമൊക്കെ ധാരണ തെറ്റുള്ള ജീവികളാണ്‌.

പ്രജ്ഞയില്‍ വരള്‍ച്ച വീണ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരെയും നയിക്കുന്നത്‌ ഈ വികലബുദ്ധിയാണ്‌. സഖാക്കളെ;നിങ്ങള്‍ ആനപ്പുറത്ത്‌ നിന്നിറങ്ങുക;ആനയാണോ നിങ്ങളാണോ വലുതെന്ന്‌ അപ്പോള്‍ അറിയാം.ഇടത്‌ പക്ഷത്തിന്റെ അന്ത്യശാസനത്തിന്റെ നാളായ ജൂണ്‍ ഏഴ്‌ ഒന്നും സംഭവിക്കാതെ കടന്നു പോകും.പ്രധാനമന്ത്രി ജി എട്ട്‌ സമ്മേളനത്തില്‍ പങ്കെടുക്കും.അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സുമായി ചര്‍ച്ചയും നടത്തും. ആണവക്കരാര്‍ നടപ്പിലാകും. ഇതൊന്നും പ്രവചനമല്ല; കാണാന്‍ പോകുന്ന പൂരമാണ്‌. പത്തുവര്‍ഷം കഴിഞ്ഞു ഇന്ത്യ ഈ കരാറിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കും. അല്ലെങ്കില്‍ ചരിത്രം ഇന്ത്യയിലെ ഇടതുപക്ഷത്തെ നോക്കി കുറ്റക്കാരെന്ന്‌ വിധിക്കും.

ചൈനയുടെ താത്പര്യങ്ങളും, ഇടതുകക്ഷികളുടെ നിലപാടും.

ഭാവിയില്‍ ഇന്ത്യ നേരിടേണ്ടിവരുന്ന പ്രധാനവെല്ലുവിളി ഊര്‍ജ്ജപ്രതിസന്ധിയാണ്‌.ഇതു മുന്‍കൂട്ടിക്കണ്ടാണ്‌ ഇന്ത്യയുടെ വികസനത്തിന്‌ അധികഊര്‍ജ്ജം ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ വളരെ പ്രയോജനകരമായ ഇന്തോ-അമേരിക്കന്‍ ആണവക്കരാര്‍ എന്ന ആശയം വിഭാവനം ചെയ്തത്‌.പരമ്പരാഗത ഊര്‍ജ്ജസ്രോതസ്സുകളായ പ്രകൃതിധാതുക്കളും ഫോസില്‍ ഫ്യൂവലുകളും ലഭ്യമല്ലാത്തതും കല്‍ക്കരിയെക്കാള്‍ ശുദ്ധവും കാറ്റിനെക്കാള്‍ ആശ്രയയോഗ്യവുമാണെന്നത്‌ ആണവോര്‍ജ്ജത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു.ആണവോര്‍ജ്ജ ഗവേഷണം, ഊര്‍ജ്ജവികസനം, റിയാക്ടറുകളുടെ രൂപകല്‍പ്പന,നിര്‍മ്മാണ പ്രവര്‍ത്തനക്ഷമത, റിയാക്ടര്‍ പരീക്ഷണം എന്നീ മേഖലകളിലെല്ലാം ആണവക്കരാറിലൂടെ അമേരിക്കന്‍ സാങ്കേതിക സഹായം ലഭിക്കും. ഇന്ധനദൗര്‍ലഭ്യം നേരിടുന്ന ഇന്ത്യയ്ക്ക്‌ യഥേഷ്ടം യുറേനിയവും കിട്ടും. ഇതുമൂലം 40 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ന്യൂക്ലിയര്‍ സപ്ലേ ഗ്രൂപ്പില്‍ നിന്നും സ്വതന്ത്രമായി ഉഭയകക്ഷി കരാറിലൂടെ ഇന്ത്യയ്ക്ക്‌ ഇന്ധനം നേടാനാവും.

അതുകൊണ്ടുതന്നെ ഇന്തോ-അമേരിക്കന്‍ ആണവക്കരാര്‍ രാജ്യത്തിന്റെ ഊര്‍ജ്ജസുരക്ഷയ്ക്ക്‌ അത്യന്താപേക്ഷിതമാണ്‌.വളരെപുരാതന സാങ്കേതിവിദ്യ ഉപയോഗിച്ച്‌ 1955മുതല്‍ ഇന്ത്യ ആണവനിലയങ്ങള്‍ ഉണ്ടാക്കി ഊര്‍ജ്ജം ഉല്‍പ്പാദിപ്പിച്ചു വരുന്നു.എന്നാല്‍ നാളിതുവരെ ഇന്ത്യയുടെ ആണവകേന്ദ്രങ്ങള്‍ക്ക്‌ അപകടങ്ങള്‍ ഉണ്ടായിട്ടില്ല എന്നത്‌ അഭിനന്ദനാര്‍ഹമാണ്‌.മാത്രമല്ല ആണവക്കരാറിലൂടെ അതിനൂതന അമേരിക്കന്‍ സാങ്കേതികവിദ്യ ലഭിക്കുമ്പോള്‍ കൂടുതല്‍ സാങ്കേതിക മേന്മയുള്ള ആണവനിലയങ്ങള്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ത്യക്കാവും. ആഗോള ഊര്‍ജ്ജ ആവശ്യത്തിനായി കൂടുതലായി ഉപയോഗിക്കുന്ന സ്രോതസ്സ്‌ കല്‍ക്കരിയാണ്‌.ഊര്‍ജ്ജത്തിന്റെ 40 ശതമാനവും ലഭിക്കുന്നത്‌ കല്‍ക്കരിയില്‍നിന്നാണ്‌. ഇന്നത്തെ നിലയില്‍ ഉപയോഗം തുടര്‍ന്നാല്‍ 280 വര്‍ഷത്തേക്ക്‌ ഉള്ള കല്‍ക്കരി ധാതു മാത്രമേ ഭൂമിയിലുള്ളൂ. തന്നെയുമല്ല കല്‍ക്കരി അപകടകാരിയായ ഉര്‍ജ്ജ ഉറവിടം കൂടിയാണ്‌.

ഖാനനം വഴി പ്രതിവര്‍ഷം 10,000പേര്‍ക്ക്‌ ജീവഹാനി സംഭവിക്കുന്നു.5,54,000പേര്‍ ആസ്മാരോഗത്തിനും 10,000 പേര്‍ ബ്രോങ്കൈറ്റിസിനും അടിമപ്പെടുന്നു.വളരെ പ്രതീക്ഷയുള്ള മറ്റൊരു ഊര്‍ജ്ജസ്രോതസ്സാണ്‌ സോളാര്‍.പ്രകൃതിക്ക്‌ ആഘാതമേല്‍ക്കാതെ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാം എന്നതാണ്‌ ഇതിന്റെ പ്രത്യേകത. എന്നാല്‍ വേഗത്തില്‍ അധിക ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിക്കുറവും ഉല്‍പ്പാദന ചിലവും സോളാറിന്റെ പോരായ്മയാണ്‌.മേന്മയുള്ളതും പ്രകൃതിക്ക്‌ കോട്ടം തട്ടാത്തതുമായ വിലകുറഞ്ഞ ഊര്‍ജ്ജസ്രോതസ്സാണ്‌ കാറ്റ്‌.പക്ഷേ അതിവേഗ ഊര്‍ജ്ജ ഉല്‍പ്പാദന ക്ഷമതയില്ലായ്മ അതിനുണ്ട്‌.കാറ്റിന്റെ ദിശയും വേഗതയും മാറിക്കൊണ്ടിരിക്കുന്നതും വളരെക്കൂടുതല്‍ പ്രദേശം ഇതിനായി ഉപയോഗിക്കേണ്ടിവരുന്നതും ഈ സ്രോതസ്സിന്‌ തടസ്സമാകുന്നു. അനുഗൃഹീതമായ ഒരു ഊര്‍ജ്ജസ്രോതസ്സാണ്‌ ജലപദ്ധതികള്‍.

വളരെ വിലകുറഞ്ഞ ഊര്‍ജ്ജ ഉല്‍പ്പാദനംഇതുവഴി സാധ്യമാണ്‌.മഴയുടെ കുറവും ഡാമുകളില്‍ മണലടിയുന്നതും ജലത്തില്‍നിന്നുള്ള ഊര്‍ജ്ജ ഉല്‍പ്പാദനത്തിന്‌ കുറവുണ്ടാക്കുന്നു. 1970 കളില്‍ ജല ഊര്‍ജ്ജ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമായിരുന്ന കേരളത്തില്‍പ്പോലും ഇന്ന്‌ പവര്‍കട്ടിന്റെ കാലമാണ്‌.പുതിയ അണകെട്ടുമ്പോള്‍ സമ്പുഷ്ടമായ അനേകായിരം ഏക്കര്‍ കൃഷിഭൂമി വെള്ളത്തിനടിയിലാകുമെന്നതും ഭക്ഷ്യസുരക്ഷയില്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക്‌ കൂടുതല്‍ ആഘാതമാകും.ഈ സാഹചര്യത്തിലാണ്‌ വളരെ വേഗത്തിലും വലിയ അളവിലും ഉല്‍പ്പാദനശേഷിയുള്ള ആണവോര്‍ജ്ജ സ്രോതസ്സിന്‌ പ്രാധാന്യമേറുന്നത്‌. ആഗോള ആണവകേന്ദ്രങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജസ്രോതസ്സ്‌ യുറേനിയമാണ്‌.ഇന്ത്യയ്ക്ക്‌ പ്രകൃതിദത്ത ഊര്‍ജ്ജ സ്രോതസ്സ്‌ വളരെ കുറച്ചുമാത്രമേ ഉള്ളൂ എന്നതാണ്‌ പ്രധാന വൈകല്യം.

അതുകൊണ്ട്‌ ചൈനയെക്കാള്‍ കൂടുതല്‍ റിയാക്ടറുള്ള ഇന്ത്യയ്ക്ക്‌ ആണവോര്‍ജ്ജം അവരെക്കാള്‍ പകുതി മാത്രമേ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. ഇതിനു മൂലകാരണം ആണവ നിര്‍വ്യാപന കരാര്‍ ഒപ്പിടാത്തതിനാല്‍ ഇന്ത്യയ്ക്ക്‌ മറ്റു രാജ്യങ്ങള്‍ യുറേനിയം നല്‍കുന്നില്ല എന്നതുതന്നെ.123 കരാറില്‍ അമേരിക്കയുമായി ഒപ്പിടുമ്പോള്‍ ചൈനയ്ക്ക്‌ ലഭിച്ചതിനേക്കാള്‍ ഏറെ നേട്ടമാണ്‌ ഇന്ത്യയ്ക്ക്‌ കിട്ടുന്നത്‌.ആണവ ഇന്ധനത്തില്‍ നിന്ന്‌ വൈദ്യുതി ഉല്‍പാദിപ്പിച്ചതിനുശേഷം അവശിഷ്ടമായ യുറേനിയത്തില്‍ നിന്നും ഇന്ധനം പുനഃസംസ്കരിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ട്‌. എന്നാല്‍ ഈ അവകാശം ചൈനയ്ക്കില്ല. ഇതുകൊണ്ട്‌ ഇന്ത്യയ്ക്ക്‌ വന്‍ലാഭവും അണുവായുധം ഉണ്ടാക്കാനുള്ള ഇന്ധനവും ലഭിക്കും.ചൈനയുടെ ആണവകേന്ദ്രങ്ങളില്‍ യഥേഷ്ടം പരിശോധന നടത്താന്‍ അമേരിക്കയ്ക്കും ഓസ്ട്രേലിയയ്ക്കും അവകാശമുണ്ട്‌.

എന്നാല്‍ ഇന്ത്യയില്‍ നിര്‍ബന്ധ പരിശോധനയില്ല.രാഷ്ട്രീയ കാരണങ്ങള്‍ പലതും അമേരിക്ക ചൈനയുമായുള്ള കരാറില്‍ നിര്‍ബന്ധപൂര്‍വ്വം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.ചൈനയുടെ പാക്കിസ്ഥാന്‍ അനുകൂല നിലപാടും ടിബറ്റിലെ ജനാധിപത്യ പ്രവര്‍ത്തനത്തിലെ വിയോജിപ്പും മാത്രമല്ല അമേരിക്കയുടെ താത്പര്യത്തിനു വിരുദ്ധമായി നിലപാടെടുത്താല്‍പോലും ആണവവസ്തുക്കളുടെ ഇടപാട്‌ നിര്‍ത്തിവയ്ക്കാന്‍ അവര്‍ക്ക്‌ അധികാരം നല്‍കുന്നതാണ്‌ കരാര്‍.എന്നാല്‍ ഇന്ത്യയുമായുള്ള രാജ്യാന്തര വിഷയങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.തന്നെയുമല്ല സഹകരണ അടിസ്ഥാനത്തിലാണ്‌ ഇന്ത്യയുമായി അമേരിക്ക കരാറിലേര്‍പ്പെടുന്നതുപോലും.ചൈന ഇറക്കുമതി ചെയ്യുന്ന ആണവ വസ്തുക്കള്‍ പരിശോധിക്കാനുള്ള അവകാശം അമേരിക്കയ്ക്കുണ്ട്‌.ആണവശുദ്ധീകരണം, പുനഃസംസ്ക്കരണം എന്നിവയ്ക്ക്‌ ചൈനയില്‍ ഓസ്ട്രേലിയയ്ക്ക്‌ അവകാശം നല്‍കിയിട്ടുണ്ട്‌.

അതേസമയം ഇന്ത്യയ്ക്ക്‌ ആണവവസ്തുക്കള്‍ നല്‍കുന്ന രാജ്യങ്ങളുമായി സ്വതന്ത്രമായി കരാറില്‍ ഏര്‍പ്പെടാനും സംസ്ക്കരണം,ശുദ്ധീകരണം,ഗവേഷണം എന്നീ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ അവകാശവും സ്വാതന്ത്ര്യവും നല്‍കുമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്‌.ഇവിടെയാണ്‌ ചൈനയുടെ എതിര്‍പ്പിനെ വിലയിരുത്തേണ്ടത്‌.ഇന്ത്യാ-അമേരിക്കന്‍ ആണവക്കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ചൈനയെ മറികടന്ന്‌ ഏഷ്യയിലെ വന്‍ ശക്തിയായി ഇന്ത്യ കുതിക്കുമെന്നത്‌ അവരെ ആശങ്കയിലാക്കുന്നു.ഇന്ത്യയുടെ ത്വരിത വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടാണ്‌ ചൈന കരാറിന്‌ തടയിടാന്‍ ശ്രമിക്കുന്നത്‌.ഇന്ത്യയ്ക്ക്‌ അമേരിക്കയും മറ്റു രാജ്യങ്ങളും നല്‍കുന്ന മുന്‍ഗണനയെ എതിര്‍ക്കുന്ന പാക്കിസ്ഥാന്റെ നിലപാടും ചൈനയ്ക്ക്‌ സമാനമാണ്‌.ആണവ വ്യാപനക്കരാര്‍ അംഗീകരിക്കാതെ ആണവ സാങ്കേതിക വിദ്യ നേടുന്ന ലോകത്തെ ഏക രാജ്യമെന്ന നേട്ടം 123 കരാറിലൂടെ ഇന്ത്യയ്ക്ക്‌ സ്വന്തമാകും. ആണവമേഖലയില്‍ വികസിത രാജ്യങ്ങളുമായി സഹകരണം സാധ്യമാകും.

ഇപ്പോള്‍ നേരിടുന്ന ഇന്ധനക്ഷാമത്തെ ഫലപ്രദമായി നേരിട്ടുകൊണ്ട്‌ ഒരു അണുശക്തി രാജ്യമാകാന്‍ കഴിയും. വാണിജ്യാടിസ്ഥാനത്തില്‍ നൂതന തോറിയം അധിഷ്ഠിത ആണവ സാങ്കേതിക ഇടപാട്‌ മറ്റു രാജ്യങ്ങളുമായി നടത്താനാവും.ലോകത്ത്‌ ഏറ്റവും കൂടുതല്‍ തോറിയം ധാതുശേഖരമുള്ള രാജ്യമാണ്‌ ഇന്ത്യ. ഇന്ന്‌ ഓസ്ട്രേലിയയും അമേരിക്കയുംപോലുള്ള യുറേനിയം ധാതു കൂടുതലുള്ള രാജ്യങ്ങള്‍ ആണവസാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ കൈമാറ്റം ചെയ്യുന്നതുപോലെ രാസപ്രവര്‍ത്തനത്തിലൂടെ അണുവിഘടനം നടത്താന്‍ കഴിയുന്ന തോറിയം മേഖലയില്‍ ഇന്ത്യയ്ക്ക്‌ അതിവേഗം മുന്നേറാനാകും.അമേരിക്കന്‍ വിദ്വേഷത്തിന്റെ പേരില്‍ കരാറിനെ എതിര്‍ക്കുന്ന ഇടതുകക്ഷികള്‍ വ്യക്തമായും സ്ഥായിയായും എതിരഭിപ്രായം പ്രകടിപ്പിക്കുന്നില്ല.

രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും പണയപ്പെടുത്തുന്നുവെന്നും സ്വതന്ത്രവിദേശനയത്തെ കരാര്‍ തകര്‍ക്കുന്നുവെന്നും ആരോപണമുയര്‍ത്തുന്ന ഇടതുകക്ഷികള്‍ ചൈനയും റഷ്യയും അമേരിക്കയുമായി കരാറിലേര്‍പ്പെട്ടത്‌ കാണാത്തതെന്ത്‌?കരാറിലൂടെ അവരുടെ പരമാധികാരവും സ്വാതന്ത്ര്യവും തകര്‍ന്നോ?34വര്‍ഷമായി ആണവ ഇന്ധനത്തിന്റെയും സാങ്കേതികവിദ്യയുടെയും കാര്യത്തില്‍ ഒറ്റപ്പെടുന്ന ഇന്ത്യയുടെ ഊര്‍ജ്ജസംരക്ഷണത്തില്‍ യു.പി.എ.മുന്നണിയിലെ ഇടതുകക്ഷികള്‍ കാട്ടുന്ന നിഷേധനിലപാട്‌ സംശയം ഉളവാക്കുന്നു. പിന്‍തുണ പിന്‍വലിക്കുമെന്ന്‌ വാദം മുഴക്കുന്ന ഇടതു സമീപനം ജനദ്രോഹപരം.

ഇപ്പോ വായിക്കുന്നത്?