Monday, December 3, 2007

വിവേകും ,കിരണും പിന്നെ പിണറായിയും,അച്ചുമാമനും...

ഡിഗ്രി പാസായത് മൂന്നാം ക്ലാസില്‍। രണ്ടാം വര്‍ഷത്തില്‍ അക്കൗണ്ടന്‍സിക്ക് 100ല്‍ കിട്ടിയത് 17 മാര്‍ക്ക്. ഇംപ്രൂവ്മെന്റ് എഴുതിയപ്പോള്‍ ആറു മാര്‍ക്കു കൂടി 23 ആയി.

സഹകരണ മന്ത്രി ജി സുധാകരനും സാഹിത്യനായകന്‍ ടി പത്മനാഭനും മിടുക്കനെന്ന് വാഴ്ത്തിയ പിണറായി വിജയന്റെ മകന്‍ വിവേക് പിണറായിയ്ക്ക് കിട്ടിയ മാര്‍ക്കുകളാണ് ഇത്।

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലാണ് വിവേക് പ്രീഡിഗ്രി പഠിച്ചത്. ജയിച്ചത് രണ്ടാം ക്ലാസില്‍. ഇതേ കോളെജില്‍ തന്നെയാണ് വിവേക് ഡിഗ്രിയ്ക്കും പഠിച്ചത്. ഡിഗ്രി ജയിച്ചത് മൂന്നാം ക്ലാസില്‍.
പ്രീഡിഗ്രിയ്ക്ക് ഒന്നാം ഗ്രൂപ്പും ഡിഗ്രിക്ക് ബികോമുമായിരുന്നു വിവേക് പഠിച്ചത്। ഡിഗ്രി നേടിയ ശേഷം വിവേക് പഠിച്ചത് കളമശേരി എസ് സി എം എസ് (സ്ക്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ്) കോളെജിലാണ്. ജിപിസി നായരുടെ ഉടമസ്ഥയിലുളളതാണ് ഈ കോളെജ്. ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദത്തിനാണ് വിവേക് ഈ കോളെജ് പ്രവേശനം നേടിയത്.

ബിരുദത്തില്‍ രണ്ടാം ക്ലാസെങ്കിലും നേടിയവര്‍ക്കു മാത്രമേ ഈ കോളെജില്‍ പ്രവേശനം അനുവദിക്കുകയുളളൂവെന്നാണ് ചട്ടം. ഇവര്‍ കാറ്റ്, മാറ്റ് ( CAT - Common Aptitude Test, MAT - Management Aptitude Test) എന്നിവയിലേതെങ്കിലും ഒരു പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം നേടേണ്ടെതെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ വിവേക് പിണറായിയുടെ കാര്യത്തില്‍ ഈ ചട്ടം പാലിക്കപ്പെട്ടില്ല.
ബികോമിന് വെറും മൂന്നാം ക്ലാസുളള വിവേക് പിണറായി ജിപിസി നായരുടെ കോളെജില്‍ ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം അഭ്യസിച്ചു. പ്രവേശന പരീക്ഷ വേണ്ട, യോഗ്യതയുടെ കാര്യത്തില്‍ മാനേജ്മെന്റ് ദയാപുരസരം ഒരിളവും അനുവദിച്ചു.
എസ് ബി ടിയുടെ കലൂര്‍ ബ്രാഞ്ചില്‍ നിന്നും നാലു ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താണ് വിവേക് ഈ കോളെജില്‍ പഠിച്ചത്. വായ്പയുടെ ജാമ്യക്കാര്‍ പിണറായി വിജയനും ഭാര്യ കമലാ വിജയനുമായിരുന്നു. 2003ല്‍ സി ഗ്രേഡ് സര്‍ട്ടിഫിക്കറ്റോടെയാണ് വിവേക് ഈ കോഴ്സ് പാസായത്.
2004ല്‍ വിവേക് സ്വന്തം ബിസിനസ് നടത്താന്‍ സിംഗപ്പൂരിലേയ്ക്ക് പോയി। കാര്യമായ നേട്ടമൊന്നുമില്ലാത്തതിനാല്‍ രണ്ടു മാസത്തിനു ശേഷം തിരികെ വന്നു. പിന്നീട് ജോലി തേടി അബുദാബിയില്‍ പോയി. അവിടെയും ശരിപ്പെടാത്തതിനാല്‍ 2005 സെപ്തംബറില്‍ വീണ്ടും നാട്ടിലെത്തി.

പിന്നീടാണ് ഇംഗ്ലണ്ടിലെ ബര്‍മ്മിംഗ് ഹാം സര്‍വകലാശാലയില്‍ ബിസിനസ് മാനേജ്മെന്റ് പഠിക്കാന്‍ വിവേക് തീരുമാനിച്ചത്. 20 ലക്ഷം രൂപയാണ് ഈ കോഴ്സിനുളള ഫീസ്. ഈ തുക വായ്പയെടുക്കാന്‍ വീണ്ടും കലൂരിലെ എസ് ബി ടി ശാഖയെ സമീപിച്ചു. ഏഴു ലക്ഷം രൂപയ്ക്കു മേലുളള തുക വായ്പ നല്‍കാന്‍ ബാങ്ക് കൊച്ചി ദേശാഭിമാനിയെയാണ് ഈടായി ആവശ്യപ്പെട്ടത്. ദേശാഭിമാനിയിലുളള ചിലരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നടക്കാതെ പോയി.
എന്നാല്‍ പിന്നീട് ഈ തുക സംഘടിപ്പിച്ച് വിവേക് ബര്‍മ്മിംഗ് ഹാം സര്‍വകലാശാലയില്‍ പഠനത്തിന് ചേര്‍ന്നു. ഇംഗ്ലണ്ടിലെ താമസം, ഭക്ഷണം, മറ്റ് ചെലവുകള്‍ എന്നിവ കൂടി കണക്കിലെടുത്താല്‍ ഏതാണ്ട് അരക്കോടിക്ക് മേലുളള തുകയാവും ഈ കോഴ്സ് കഴിയുമ്പോള്‍ ആകെ ചെലവ്.
ഇത്രയും ഭീമമായ തുക എവിടെ നിന്നാണ് ലഭിച്ചത് എന്ന ചോദ്യത്തിന് ഇതുവരെ ബന്ധപ്പെട്ടവരാരും മറുപടി പറഞ്ഞിട്ടില്ല. അധിനിവേശ പ്രതിരോധ സമിതിയുടെ ഒരു യോഗത്തില്‍ ഈ ചോദ്യം ചോദിച്ച എഴുത്തുകാരി സാറാ ജോസഫിനെ സഹകരണ മന്ത്രി സുധാകരന്‍ രൂക്ഷമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് വിമര്‍ശിച്ചിരുന്നു.
മിടുക്കരായ കുട്ടികള്‍ സ്കോളര്‍ഷിപ്പ് നേടി വിദേശത്തു പഠിക്കുന്നതില്‍ ആരും അസൂയപ്പെടേണ്ടെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജും പറയുന്നു. മാര്‍ക്ക് ലിസ്റ്റില്‍ വെളിപ്പെടാത്ത മറ്റെന്ത് മിടുക്കാണ് വിവേകിനുളളതെന്ന ചോദ്യത്തിന് ആരും ഉത്തരം പറയുന്നുമില്ല.
കത്തോലിക്കാ സഭയ്ക്കെതിരെ ചന്ദ്രഹാസം മുഴക്കുന്ന പിണറായി വിജയന്റെ മകന്‍ മാര്‍ ഇവാനിയോസ് കോളെജിലെ മാനേജ്മെന്റ് ക്വാട്ടയിലാണ് പ്രിഡിഗ്രിക്കും ഡിഗ്രിക്കും പ്രവേശനം നേടിയതെന്ന അറിവും സഖാക്കള്‍ക്ക് പുതിയതാണ്.
ഒന്നുകില്‍ കോഴ അല്ലെങ്കില്‍ സ്വാധീനം, രണ്ടിലേത് ഉപയോഗിച്ചാണ് സ്വന്തം മകനെ പിണറായി വിജയന്‍ പഠിപ്പിച്ചതെന്ന ചോദ്യത്തിന് എം സ്വരാജോ ജി സുധാകരനോ മറുപടി പറയുമെന്ന് തോന്നുന്നുമില്ല।


----------------------------------------------------------------------
മറുപടി കിട്ടി।

സിപിഎമ്മിലെ ഗ്രൂപ്പുകളിയില്‍ സാറാ ജോസഫ് ഒരു പക്ഷം ചേരുമ്പോഴാണ് കാര്യങ്ങള്‍ കുഴയുന്നത്। പിണറായിയുടെ മകന്‍ സ്വാശ്രയ കോളെജില്‍ (വിദേശം) പഠിക്കുന്നതിനെ എതിര്‍ക്കുന്ന അവര്‍ എന്തുകൊണ്ട് വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ സ്വാശ്രയ കോളെജില്‍ (സ്വദേശം) പഠിച്ചതിനെ എതിര്‍ക്കുന്നില്ല। കേവലം മുപ്പതാം വയസില്‍ കേര ഫെഡിന്റെ എംഡിയായി അരുണ്‍കുമാര്‍ അവരോധിതനായതും അയാളുടെ കഴിവുകൊണ്ടാണെന്ന് പറഞ്ഞേക്കാം. ഏതായിരുന്നു നിയമന മാനദണ്ഡം? അച്യുതാനന്ദന്റെ മകള്‍ ആശ രാജീവ് ഗാന്ധി ബയോടെക്നോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ചെയ്യുന്നത് ഏത് ടെസ്റ്റ് എഴുതി പാസായിട്ടാണ്? അവരുടെ മാര്‍ക്കുലിസ്റ്റും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നല്ലോ. എവിടെപ്പോയിരുന്നു അന്ന് സാറാജോസഫ്? ഇക്കാര്യങ്ങള്‍ പച്ചയ്ക്ക് ചോദിക്കാന്‍ സുധാകരനും പിണറായിയ്ക്കും വിഷമമുണ്ടാകുമ്പോഴാണ് അമേരിക്കയെ അവര്‍ കൂട്ടുപിടിക്കുന്നത്. പിണറായി വിജയന്റെ മകന് ഇരുപതു ലക്ഷം രൂപ എവിടെ നിന്നു കിട്ടി എന്ന് ചോദിക്കുന്ന അതേ ആര്‍ജവം ഇപ്പുറത്തെ നേതാവിന്റെ മരുമകള്‍ക്ക് ബാംഗ്ലൂരില്‍ എംഡി കോഴ്സ് ചെയ്യാന്‍ 45 ലക്ഷം രൂപ കിട്ടിയ ഉറവിടം കൂടി അന്വേഷിക്കാന്‍ കാണിക്കുമ്പോള്‍ നമുക്ക് അവരെ ബഹുമാനിക്കാം.കിടപ്പിലായ ജോസഫേട്ടന്റെ കഥയും പെന്‍ഷന്‍പുരാണവും സാന്‍ട്രോ കാറിന് ലോണൊപ്പിച്ചതും എഴുതിക്കൂട്ടിയാല്‍ ലേഖനമാവും. സാമൂഹ്യ വിമര്‍ശനമാവുമോ, സംശയമാണ്. .....

പിണറായിയുടെ മക്കള്‍ സ്വാശ്രയകോളെജില്‍ പഠിച്ചത് എതിര്‍ക്കപ്പെടേണ്ടതാണ് എന്ന് അഭിപ്രായമില്ല। അങ്ങനെ എതിര്‍ക്കുന്നുവെങ്കില്‍ വിഎസിന്റെ മകന്‍ പഠിച്ചതിനെയും എതിര്‍ക്കണം. ഏറ്റവും ഒടുവില്‍ മതിയായ യോഗ്യതയില്ലാതെ, അച്ഛന്‍ മുഖ്യമന്ത്രിയായതിന്റെ ഹുങ്കും പേറി പിഎച്ച്ഡി ചെയ്യാന്‍ ശ്രമിച്ച് ആ വിദ്വാന്‍ സംസ്ഥാന മുഖ്യമന്ത്രിയെ നാണം കെടുത്തിയ സംഭവവും നമുക്കോര്‍ക്കാം. ആരോപണങ്ങളുണ്ടാകുമ്പോള്‍എന്നെയും കുടുംബത്തെയും അപകീര്‍‍ത്തിപ്പെടുത്താനെന്ന് വിഎസ് പറയുന്നു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനെന്ന് പിണറായി പറയുന്നു. കാര്യങ്ങള്‍ മനസിലാക്കുന്നവരില്‍ ഇത് രണ്ടും ചിരിയുണര്‍ത്തും. ആദ്യത്തേത് ശരിവെയ്ക്കുകയും രണ്ടാമത്തേത് കേള്‍ക്കുമ്പോള്‍ ആര്‍ത്തു ചിരിക്കുകയും ചെയ്യുമ്പോള്‍ എവിടെയോ എന്തോ ഒരു പന്തികേട്. സിപിഎം സംസ്ഥാന സെക്രട്ടറി വിചാരിച്ചാല്‍ മാത്രമല്ല പണം മറിയുന്നതെന്നും സംസ്ഥാന മുഖ്യമന്ത്രി വിചാരിച്ചാലും അത് മറിയുമെന്നും നമുക്ക് മനസിലാകുന്നില്ലെങ്കില്‍ അത് നമ്മുടെ കുഴപ്പമാണ്. ജനശക്തി എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടതെന്നും എന്താണ് അതിന്റെ ഉദ്ദേശ്യമെന്നും അറിയാവുന്നവര്‍ക്ക് ഈ ലേഖനങ്ങളിലോ പ്രചരണങ്ങളിലോ ഒന്നും അത്ഭുതം തോന്നില്ല. പിണറായി പക്ഷം പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷമായതു കൊണ്ട് മറുവിഭാഗത്തിന്റെ ചെയ്തികള്‍ ഇതുപോലെ തുറന്നടിക്കാന്‍ അവര്‍ക്ക് പരിമിതികളുണ്ടെന്നും നാം മറക്കാമോ? അവര്‍ക്ക് തുറന്നു പറയാനുളള ആ വാര്‍ത്തകളിലാണ് മാരീചന്റെ കണ്ണും മനസും മുഴുവന്‍. ഒരു സെക്രട്ടറിയുടെ നോട്ട് മാതൃഭൂമിയ്ക്ക് ചോര്‍ത്തി നല്‍കി ഇതാ ഭൂപരിഷ്കരണം അട്ടിമറിക്കപ്പെടാന്‍ പോകുന്നു എന്ന ബ്രഹ്മാണ്ഡ കോലാഹലം മുതല്‍ ക്രൈം നന്ദകുമാറിനെക്കൊണ്ട് പിണറായിയ്ക്കെതിരെ മഞ്ഞക്കഥകള്‍ എഴുതിച്ച് ദേശാഭിമാനി ബുക്ക് സ്റ്റാളില്‍ വില്‍പനയ്ക്ക് വെച്ചതും പ്രത്യുപകാരമായി ക്രൈമിനെതിരെ പണ്ടു കൊടുത്ത കേസ് പിന്‍വലിച്ചതുമൊക്കെ പുറത്തറിഞ്ഞ ചെറിയ കാര്യങ്ങള്‍ മാത്രം.



...............................................................................................................................................


ഇതു മറ്റൊരു ഭാഷ്യം
22500 പൗണ്ട്‌ എന്നു പറയുന്നത്‌ ഏകദേശം ഇരുപത്‌ ലക്ഷം ഇന്ത്യന്‍ രൂപയ്‌ക്ക്‌ തുല്യമാണ്‌. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി സഖാവ്‌ പിണറായി വിജയന്റെ മകന്‍ വിവേക്‌ കിരണ്‍ തായിക്കണ്ടിയില്‍ എം ബി എക്ക്‌ പഠിക്കുന്നതിന്‌ ട്യൂഷന്‍ ഫീസിനത്തില്‍ മാത്രം ലണ്ടനിലെ ബര്‍മിങ്‌ഹാം സ്വാശ്രയ സര്‍വകലാശാലക്ക്‌ നല്‍കുന്ന തുകയാണിത്‌. വിവേക്‌ കിരണിന്‌ പ്രവേശനം നല്‍കിക്കൊണ്ടുള്ള അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്‌ ട്യൂഷന്‍ഫീസ്‌ 22500 പൗണ്ട്‌ എന്നാണെങ്കിലും ഫീസില്‍ വര്‍ധന വരുത്താന്‍ സര്‍വകലാശാലയ്‌ക്ക്‌ അധികാരമുണ്ടായിരിക്കും എന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മാത്രമല്ല, ഇതിലും കൂടുതല്‍ പണം പരമാവധി കരുതിക്കോളൂ എന്ന മുന്നറിയിപ്പും അതിലുണ്ട്‌.ഈ സ്വയംഭരണ സര്‍വകലാശാലയിലെ ഇതര ഫീസുകളും ചെലവുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ട്യൂഷന്‍ ഫീസിനത്തില്‍ ചെലവഴിക്കുന്ന ഭീമമായ തുകയെക്കുറിച്ചോര്‍ത്ത്‌ ഞെട്ടേണ്ടി വരില്ല. താമസം, ഭക്ഷണം, ലൈബ്രറി, വിനോദം, കായികം എന്നിങ്ങനെ കാര്‍പാര്‍ക്കിംഗിനു വരെ കഴുത്തറപ്പന്‍ ഫീസാണ്‌ ഈ സര്‍വകലാശാല ഈടാക്കുന്നത്‌. ഇതൊന്നും പ്രോസ്‌പെക്‌ടസില്‍ പൂര്‍ണമായി വ്യക്തമാക്കില്ല. ഇതെല്ലാം കണക്കുകൂട്ടുമ്പോള്‍ വിക്കി എന്ന്‌ സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന വിവേക്‌ കിരണിന്‌ രണ്ടു വര്‍ഷത്തെ എം ബി എ കോഴ്‌സ്‌ പൂര്‍ത്തിയാക്കാന്‍ വേണ്ടിവരിക ഏകദേശം അന്‍പത്‌ ലക്ഷത്തിലേറെ രൂപയായിരിക്കും. അതായത്‌ അരക്കോടിയിലേറെ രൂപ! സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശം ഉയര്‍ന്ന ജീവിത ചെലവുള്ള ഒന്നാണ്‌. അങ്ങിനെ വരുമ്പോള്‍ വിക്കിയുടെ ബര്‍മിങ്‌ഹാം വാസത്തിന്റെ ചെലവ്‌ ഇതിനും ഏറെ അപ്പുറത്താവും.യൂറോപ്പിലെ ഇത്തരം സ്വയംഭരണ സര്‍വകലാശാലകള്‍ (സംസ്ഥാനത്തെ കോളേജുകള്‍ക്ക്‌ സ്വയംഭരണ പദവി നല്‍കുന്നതിനെതിരെ എസ്‌ എഫ്‌ ഐ നടത്തുന്ന പ്രക്ഷോഭം വിജയിക്കട്ടെ) ചുരുങ്ങിയ ഫീസ്‌ മാത്രമാണ്‌ ഈടാക്കുന്നതെന്ന പ്രതീതി പരസ്യത്തിലൂടെ സൃഷ്‌ടിച്ച്‌ വിദേശത്തു നിന്നും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുക പതിവാണ്‌. വിദേശ വിദ്യാര്‍ഥികളുടെ ഫീസ്‌ ഉയര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ ശക്തമായ പ്രക്ഷോഭം നടന്നത്‌ മൂന്നു വര്‍ഷം മുമ്പാണ്‌. അങ്ങിനെ ലഭിക്കുന്ന അധികവരുമാനം ഉപയോഗിച്ച്‌ തദ്ദേശീയരായ വിദ്യാര്‍ഥികള്‍ക്ക്‌ കുറഞ്ഞ ഫീസില്‍ പഠനത്തിന്‌ അവസരം നല്‍കണമെന്നതായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. ആ സമരത്തിന്‌ ഫലവും കണ്ടിരുന്നു. അത്തരമൊരു സ്വാശ്രയ സ്വയംഭരണ സര്‍വകലാശാലയിലാണ്‌ സഖാവ്‌ പിണറായി വിജയന്റെ മകനും പഠനത്തിനായി എത്തിപ്പെട്ടത്‌.വിവേകിന്‌ ഈ സര്‍വകലാശാലയില്‍ 24മാസത്തെ പഠനം പൂര്‍ത്തിയാക്കാന്‍ അരക്കോടിയിലേറെ രൂപ ചെലവുവരുമ്പോള്‍ ഈ പണം എങ്ങിനെ ലഭിക്കുന്നു എന്നതാണ്‌ മുഖ്യപ്രശ്‌നം.1. പിണറായി വിജയന്‌ ഇതിനുള്ള സാമ്പത്തികശേഷി ഉണ്ടാവുക.2. ബാങ്കില്‍ നിന്നും വിദ്യാഭ്യാസവായ്‌പ സ്വീകരിക്കുക.3. സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുക.4. മറ്റാരെങ്കിലും പണം നല്‍കി സഹായിക്കുക.മകന്റെ 24 മാസത്തെ പഠനത്തിന്‌ അരക്കോടിയോളം രൂപ ചെലവിടാനുള്ള ധനസ്ഥിതി പിണറായി വിജയനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഇല്ലെന്നത്‌ തര്‍ക്കമറ്റ കാര്യമാണ്‌. ബാങ്ക്‌ വായ്‌പയാണ്‌ രണ്ടാമത്തെ മാര്‍ഗം. ആ വഴിക്കും ബര്‍മിങ്‌ഹാമിലെ പഠനത്തിന്‌ ഒരു നയാപൈസ പോലും എടുത്തിട്ടില്ല. എറണാകുളത്തെ സ്വാശ്രയ കോളേജില്‍ വിവേക്‌ കിരണ്‍ 2001-2003 വര്‍ഷത്തില്‍ ബിസിനസ്‌ മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിന്‌ പഠിച്ചത്‌ എസ്‌ ബി ടി കലൂര്‍ ബ്രാഞ്ചില്‍ നിന്നെടുത്ത വായ്‌പകൊണ്ടാണ്‌ (അക്കൗണ്ട്‌ നമ്പര്‍ എം ടി എല്‍ 57002541912). മൊത്തം വായ്‌പാതുക 3,23,600 രൂപ. പ്രതിമാസം 11,200 രൂപയാണ്‌ തിരിച്ചടക്കേണ്ടത്‌. ഈ വായ്‌പാ തുകയുടെ ഗഡുക്കള്‍ തിരിച്ചടവ്‌ തുടങ്ങിയത്‌ അടുത്തിടെയാണ്‌. ഇനി ഈ വായ്‌പയില്‍ തിരിച്ചടക്കാനുള്ളത്‌ 2,58,371 രൂപയാണ്‌. നിലവിലെ രീതി അനുസരിച്ച്‌ വിദ്യാഭ്യാസ വായ്‌പ ഏതെങ്കിലും ബാങ്കില്‍ നിന്ന്‌ എടുത്തിട്ടുണ്ടെങ്കില്‍ അത്‌ അടച്ചുതീര്‍ത്താലേ ആ ബാങ്കില്‍ നിന്നോ മറ്റേതെങ്കിലും ബാങ്കില്‍ നിന്നോ വായ്‌പ എടുക്കാനാകൂ. എന്നാല്‍ എസ്‌ ബി ടിയുടെ കലൂര്‍ ബ്രാഞ്ചില്‍ നിന്നുതന്നെ വിവേകിന്റെ ബര്‍മിങ്‌ഹാം പഠനത്തിന്‌ വീണ്ടും വായ്‌പയ്‌ക്ക്‌ ശ്രമിച്ചിരുന്നു എന്നത്‌ സത്യമാണ്‌. ട്യൂഷന്‍ ഫീസായ 20 ലക്ഷം രൂപയാണ്‌ വായ്‌പ ആവശ്യപ്പെട്ടത്‌. ആദ്യവായ്‌പയിലെ കുടിശിക തീര്‍ത്തടയ്‌ക്കുകയും ബര്‍മിങ്‌ഹാമില്‍ പ്രവേശനം ലഭിച്ചുകഴിഞ്ഞതിന്റെ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്‌താല്‍ പുതിയ വായ്‌പക്ക്‌ നടപടികള്‍ നീക്കാമെന്ന്‌ ബാങ്കിന്റെ ചീഫ്‌ മാനേജരും വായ്‌പാവിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയും ഉറപ്പുനല്‍കി. ബര്‍മിങ്‌ഹാമില്‍ വിവേക്‌ കിരണിന്‌ ക്ലാസ്‌ ആരംഭിക്കുന്നത്‌ 2005 സെപ്‌തംബര്‍ 22നായിരുന്നു. (ഇതോടൊപ്പമുള്ള ഫോട്ടോസ്റ്റാറ്റ്‌ കാണുക) അവിടെ എത്താനുള്ള തിരക്കിനിടയില്‍ വായ്‌പയുടെ കാര്യത്തില്‍ അന്തിമതീരുമാനമെത്തും മുമ്പെ വിവേകിന്‌ കൊച്ചി വിടേണ്ടി വന്നു.മകന്റെ ബര്‍മിങ്‌ഹാം പഠനം 2006 ഫെബ്രുവരി 21ന്‌ നിയമസഭയില്‍ വിവാദമായപ്പോള്‍ അന്നുതന്നെ എഷ്യാനെറ്റ്‌ ടെലിവിഷന്‌ അനുവദിച്ച അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന്‌ മറുപടിയായി പിണറായി വിജയന്‍ പറഞ്ഞത്‌ ഇപ്രകാരമാണ്‌:`` മകന്‌ അബുദാബിയില്‍ ജോലികിട്ടി. അവിടെനിന്ന്‌ ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെ ടെസ്റ്റ്‌ എഴുതുകയും ബര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ പഠനത്തിന്‌ ചേരുകയും ചെയ്‌തു. കുട്ടികള്‍ക്ക്‌ പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള പണം വായ്‌പയായി കിട്ടുമല്ലോ?''അഭിമുഖത്തിലെ ഈ ഭാഗം 2006 ഫെബ്രുവരി 22ലെ ദേശാഭിമാനിയില്‍ പതിനാലാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. (പഠനത്തിന്‌ ബാങ്ക്‌വായ്‌പ ലഭിക്കാത്തതിനാല്‍ 2004 ജൂലൈ 22ന്‌ പരീക്ഷാ കമ്മീഷണര്‍ ഓഫീസിന്‌ മുകളില്‍ നിന്ന്‌ ചാടി മരിച്ച രജനി എസ്‌ ആനന്ദിന്റെ ആത്മാവ്‌ പൊറുക്കട്ടെ)എന്തായാലും 2005 സെപ്‌തംബറില്‍ ബെര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ പഠനം ആരംഭിച്ച വിവേകിന്‌ ബാങ്കുവായ്‌പ ലഭിച്ചതായി പിണറായി വിജയന്‍ ഈ അഭിമുഖത്തില്‍ പറയുന്നില്ല. ``താല്‍പര്യമുണ്ടെങ്കില്‍ കിട്ടു''മെന്നു മാത്രമെ പറയുന്നുള്ളൂ. വളരെ സുരക്ഷിതമായ അഭിപ്രായപ്രകടനം! വായ്‌പ വേണ്ടെന്ന്‌ 2005 സെപ്‌തംബറില്‍ തന്നെ പിണറായി വിജയന്‍ ബാങ്കിനെ അറിയിച്ചത്‌ മറ്റേതോ സ്രോതസ്‌ കണ്ടെത്തിയത്‌ കൊണ്ടായിരിക്കണം.പിണറായി വിജയന്റെ പാര്‍ശ്വവര്‍ത്തികള്‍ അവകാശപ്പെട്ടത്‌ പഠനത്തിലെ മിടുക്കുകൊണ്ട്‌ ലഭിച്ച സ്‌കോളര്‍ഷിപ്പ്‌ വഴിയാണ്‌ വിദേശപഠനം സാധ്യമായതെന്നാണ്‌. പഠനത്തില്‍ കേമനായതുകൊണ്ട്‌ സ്‌കോളര്‍ഷിപ്പോടെയാണ്‌ വിവേക്‌ വിദേശത്തെത്തിയതെന്ന വാദം പച്ചക്കള്ളം മാത്രമാണ്‌. ബര്‍മിങ്‌ഹാം പോലുള്ള വിദ്യാഭ്യാസ കച്ചവടസ്ഥാപനത്തില്‍ സ്‌കോളര്‍ഷിപ്പ്‌ കിട്ടാന്‍ മാത്രം മിടുക്കനായ വിദ്യാര്‍ഥിയായിരുന്നില്ല വിവേക്‌. എസ്‌ എസ്‌ എല്‍ സിക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ നേടിയെങ്കിലും തുടര്‍ന്നുള്ള കോഴ്‌സുകളില്‍ ശരാശരിയില്‍ താഴെ മാര്‍ക്ക്‌ മാത്രമാണ്‌ നേടിയിരുന്നത്‌. ഡിഗ്രി കഷ്‌ടിച്ചു കടന്നുകൂടിയ ശേഷം സ്വാശ്രയ എഞ്ചിനീയറിംഗ്‌ കോളേജ്‌ അസോസിയേഷന്‍ സെക്രട്ടറി ജി പി സി നായരുടെ എറണാകുളത്ത്‌ കളമശേരിയിലുള്ള എസ്‌ സി എം എസ്‌ (സ്‌കൂള്‍ ഓഫ്‌ കമ്യൂണിക്കേഷന്‍ ആന്റ്‌ മാനേജ്‌മെന്റ്‌ സ്റ്റഡീസ്‌) കോളേജില്‍ ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ബിരുദാനന്തര ഡിപ്ലോമാ കോഴ്‌സിനു ചേര്‍ന്നു. പ്രവേശനത്തിന്‌ ഏറ്റവും കുറഞ്ഞത്‌ അമ്പത്‌ ശതമാനം മാര്‍ക്ക്‌ വേണമെന്ന ഈ കോളേജിന്റെ നിബന്ധന കാറ്റില്‍ പറത്തിയാണ്‌ 40 ശതമാനം മാര്‍ക്ക്‌ മാത്രമുണ്ടായിരുന്ന വിവേകിന്‌ പ്രവേശനം ലഭിച്ചത്‌. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ മാത്രം ലഭിച്ച പ്രവേശനമാണിതെന്ന്‌ മാര്‍ക്ക്‌ ലിസ്റ്റ്‌ പരിശോധിക്കുകയും സാഹചര്യങ്ങള്‍ കൂട്ടിവായ്‌ക്കുകയും ചെയ്‌താല്‍ ആര്‍ക്കും ബോധ്യമാകും. ഇവിടുത്തെ പഠനത്തിനും വിവേകിന്‌ `സി' ഗ്രേഡ്‌ മാത്രമാണ്‌ ലഭിച്ചത്‌. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക്‌ സ്‌പോണ്‍സര്‍മാരുണ്ടോ, ഉണ്ടെങ്കില്‍ അതിനെ സംബന്ധിച്ച വിവരം എന്നിവ ചോദിക്കുന്ന കോളം ബര്‍മിങ്‌ഹാം സര്‍വകലാശാലയുടെ പ്രവേശന ഫോമില്‍ പൂരിപ്പിക്കുന്നതിനായുണ്ട്‌. ഈ കോളം ഇന്ത്യയില്‍ നിന്ന്‌ പോകുന്നതുവരെ വിവേകിന്റെ അപേക്ഷയില്‍ പൂരിപ്പിച്ചിരുന്നില്ല. സര്‍വകലാശാല ആവശ്യപ്പെടുന്ന മറ്റൊരു നിബന്ധന ബിരുദത്തിനുശേഷം രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം എന്നാണ്‌. സ്വാശ്രയ കോഴ്‌സ്‌ കഴിഞ്ഞ ശേഷം വിവേക്‌ എവിടെയെങ്കിലും തൊഴിലെടുത്തിട്ടുണ്ടെങ്കില്‍ അതെവിടെ എന്നോ, ബര്‍മിങ്‌ഹാമില്‍ പ്രവേശനത്തിന്‌ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ ആരാണെന്നോ കൂടി തുറന്നുപറയാന്‍ പാര്‍ട്ടി സെക്രട്ടറി തയാറാകുമോ? ഏതുരക്ഷകര്‍ത്താവും ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കാറുണ്ട്‌. അത്രയേയുള്ളൂവെങ്കില്‍ അതില്‍ അസ്വാഭാവികതയില്ല. ധാര്‍മികതയുടെ പ്രശ്‌നം മാത്രം. പക്ഷെ വിവേകിന്റെ കാര്യത്തില്‍ മറ്റൊരു സംശയമുണ്ട്‌. എറണാകുളത്തെ സ്വാശ്രയ കോളേജ്‌ പഠനത്തിലും വിവേക്‌ ശരാശരിയിലും താഴെയായിരുന്നുവല്ലോ. ഇതിനുശേഷം സിംഗപ്പൂരിലായിരുന്നു മാസങ്ങളോളം. വിവേക്‌ അവിടെ ജോലി ചെയ്‌തിരുന്നുവെന്നാണോ? പിണറായി വിജയന്‌ സിംഗപ്പൂരുള്ള സൗഹൃദങ്ങളും അടിക്കടിയുള്ള സിംഗപ്പൂര്‍ യാത്രയും പാര്‍ട്ടിയില്‍ വിവാദമായതാണ്‌. അക്കാലത്ത്‌ വിവാദ വ്യവസായി ഫാരിസ്‌ അബൂബക്കറും സിംഗപ്പൂരില്‍ കിഡ്‌നി ഫൗണ്ടേഷന്‍ തട്ടിപ്പുമായി അവിടെ സജീവമായിരുന്നു. ഇത്തരം സംശയകരമായ സാഹചര്യങ്ങളില്‍ ആര്‍ക്കും എന്തും വ്യാഖ്യാനിക്കാനാവും. എന്നാല്‍ അത്തരം സംശയങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട ഒരാളല്ല സി പി ഐ (എം) സംസ്ഥാന സെക്രട്ടറി.ഇത്രയും വിവരിച്ചതില്‍ നിന്നും രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്‌. സ്വാശ്രയ കോളേജിലെ പഠനത്തിന്‌ 2001ല്‍ സ്വന്തം കൈയ്യില്‍ പണമില്ലാത്തതുകൊണ്ടായിരിക്കുമല്ലോ മറ്റു രക്ഷിതാക്കളെപ്പോലെ പിണറായി വിജയനും ഭാര്യ കമലയും ജാമ്യംനിന്ന്‌ 3,23,600 ബാങ്ക്‌ വായ്‌പ എടുത്തത്‌. എന്തായാലും ആ പഠനം കഴിഞ്ഞ്‌ ഒരു വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപ ട്യൂഷന്‍ ഫീസും ലക്ഷക്കണക്കിന്‌ രൂപ മറ്റു ചെലവുകളും വഹിച്ച്‌ മകനെ ബര്‍മിങ്‌ഹാമിലേക്ക്‌ അയക്കാന്‍ പിണറായി വിജയന്റെ താമസസ്ഥലത്ത്‌ പണം കായ്‌ക്കുന്ന മരമൊന്നും ഉണ്ടാകാനിടയില്ല. ബാങ്ക്‌ വായ്‌പയേയും ആശ്രയിച്ചിട്ടില്ല എന്ന്‌ സുവ്യക്തം. പിന്നെ ഏതു സ്‌പോണ്‍സറില്‍ നിന്നുള്ള പണമാണ്‌ വിവേകിന്റെ പഠനത്തിനായി ലഭിക്കുന്നത്‌?എന്തായാലും പിണറായി വിജയനല്ല ഫീസ്‌ അടയ്‌ക്കുന്നതെന്നതില്‍ രണ്ടുപക്ഷമില്ല. സ്‌കോളര്‍ഷിപ്പ്‌ നേടിയാണ്‌ പഠിക്കുന്നതെന്ന്‌ ന്യായീകരിക്കാന്‍ വിവേകിന്റെ മാര്‍ക്കു നിലവാരം അനുവദിക്കുന്നുമില്ല. ബാങ്കു വായ്‌പയും സ്‌കോളര്‍ഷിപ്പും ഇല്ലെങ്കില്‍ വിവേകിനെ ആരോ ദത്തെടുത്തു എന്നതല്ലേ ശരി? അതാരാണ്‌? ആര്‍ ഇത്ര വലിയ തുക നല്‍കിയാലും അത്‌ അച്ഛന്‍ പാര്‍ട്ടി സെക്രട്ടറിയായയതു കൊണ്ടു മാത്രമാണെന്ന്‌ വ്യക്തം. ആര്‍, എന്തിന്റെ പേരിലാണ്‌ പിണറായിയോട്‌ ഈ ഔദാര്യം കാട്ടിയിരിക്കുന്നത്‌? ഇതറിയാനുള്ള അവകാശം കേരളത്തിനുണ്ട്‌. ഏതിനിലയ്‌ക്കായാലും വിവേക്‌ കിരണ്‍ ഇതില്‍ ഒരു അപരാധവും ചെയ്‌തിട്ടില്ല. പഠനത്തില്‍ താല്‍പര്യമുള്ള വിഷയങ്ങള്‍ പോലും തെരഞ്ഞെടുക്കാന്‍ അനുവദിക്കാതെ വിവേകിന്റെ ഭാവിയെ സ്വന്തം താല്‍പര്യമനുസരിച്ച്‌ വിവേകിന്റെ രക്ഷിതാക്കള്‍ ഹൈജാക്ക്‌ ചെയ്യുകയായിരുന്നുവെന്ന്‌ വിവേകിന്റെ മാര്‍ക്കുകള്‍ തന്നെ (വിദ്യാര്‍ഥികളുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ? കാണുക)വെളിപ്പെടുത്തുന്നു.പിണറായി വിജയന്റെ ബന്ധങ്ങള്‍ അത്രയേറെ സംശയങ്ങള്‍ ചൂഴ്‌ന്നു നില്‍ക്കുന്നതാണ്‌. വെടിയുണ്ട വിവാദഘട്ടത്തില്‍ ചെന്നൈയിലെ ഏതുവ്യവസായിയുടെ വീട്ടിലാണ്‌ പിണറായി വിജയന്‍ അഭയം തേടിയതെന്ന ചോദ്യത്തിന്‌ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സംശയത്തിന്റെ കാര്‍മേഘങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. ഒരു തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവാണെന്ന ഉത്തരവാദിത്തം വിസ്‌മരിച്ചാല്‍ അത്‌ നൂറുകണക്കിന്‌ അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ ധീരരക്തസാക്ഷികളോട്‌ അവരുടെ നിരാലംബമായ കുടുംബങ്ങളോട്‌ കാട്ടുന്ന കൊടിയ അനീതിയായിരിക്കും. ആരുടെ പണമാണ്‌ മകന്റെ പഠനത്തിന്‌ ലഭിച്ചതെന്ന്‌ പിണറായി വിജയന്‍ ഒറ്റവാക്കിലെങ്കിലും തുറന്നുപറഞ്ഞാല്‍, അത്‌ ലക്ഷോപലക്ഷം ജനങ്ങള്‍ പ്രകാശഗോപുരമായി കാണുന്ന മഹാപ്രസ്ഥാനത്തിന്റെ യശസ്‌ ഉയര്‍ത്തും.

''സാറാജോസഫ്‌``പിണറായിയുടെ മകന്‍ ഇംഗ്ലണ്ടിലും മകള്‍ അമൃതയിലും പഠിക്കുന്നത്‌ അവര്‍ക്ക്‌ മിടുക്കുള്ളതുകൊണ്ടാണ്‌.''ടി പത്മനാഭന്‍``രാഷ്‌ട്രീയ നേതാക്കന്മാരുടെ പഠിക്കാന്‍ മിടുക്കരായ മക്കള്‍ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവരുന്നതിനെ മാതാപിതാക്കള്‍ക്കെതിരെ ചെളിവാരിയെറിയാനുള്ള ഒരു അവസരമായി കേരളമല്ലാതെ മറ്റൊരു നാടും ഉപയോഗിക്കുമെന്നു തോന്നുന്നില്ല.''കലാകൗമുദി``ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍....നല്ലപോലെ പഠിച്ച്‌ ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനത്തിനായി വിദേശത്തുപോകുമ്പോള്‍ അതില്‍ ഇത്രമാത്രം രോഷാകുലരാകേണ്ട കാര്യമെന്താണ്‌? ''കെ ഇ എന്‍ കുഞ്ഞഹമ്മദ്‌സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ മകന്‍ വിദേശത്തുപഠിക്കുന്നതിനെപ്പറ്റിയുള്ള സാറാജോസഫിന്റെ പരാമര്‍ശവും, അതിനു മറുപടിയായി പുറത്തുവന്ന നാല്‌ പ്രതികരണങ്ങളുമാണ്‌ മുകളില്‍ കൊടുത്തിട്ടുള്ളത്‌. സാറാ ജോസഫിന്റെ ഊന്നല്‍ ദളിതരുടെയും ദരിദ്രരുടെയും കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിലാണ്‌, പാര്‍ട്ടിസെക്രട്ടറിയുടെ മകന്റെ കോടികളുടെ വിദേശവിദ്യാഭ്യാസചെലവിലും ഈ അവസ്ഥയ്‌ക്ക്‌ കാരണമായ പാര്‍ട്ടിഅണികളുടെ നിസ്സംഗതയിലുമാണ്‌. പിണറായിക്കോ മകനോ പകരം അവരുടെ അഭിഭാഷകരെന്നോണം സാറാ ജോസഫിനു മറുപടി പറയുന്നവരെല്ലാം പിണറായിയുടെ മകനും ഇംഗ്ലണ്ടിലെ ബെര്‍മിങ്‌ഹാം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിയുമായ വിവേക്‌ കിരണ്‍ ടി യുടെ പഠനത്തിലുള്ള മിടുക്കിനെ പ്രശംസിക്കുകയും ആ പഠനത്തെ വിമര്‍ശിക്കുന്നതിലെ അന്യായത്തെപ്പറ്റി രോഷം കൊള്ളുകയും ചെയ്യുന്നു.സാറാജോസഫ്‌ ഗുരുതരമായ ഒരു കുറ്റകൃത്യം നടത്തിയിരിക്കുന്നു എന്ന ആരോപണമാണ്‌ കലാകൗമുദി മുഖപ്രസംഗത്തിലൂടെയും മൂന്നു പ്രമുഖരുടെ ലേഖനങ്ങളിലുടെയും അഭിമുഖങ്ങളിലൂടെയും ആ കവര്‍ സ്റ്റോറി തയ്യാറാക്കിയ സ്വന്തം ലേഖകന്റെ സ്വാഭിപ്രായങ്ങളിലൂടെയും ഉന്നയിച്ചിരിക്കുന്നത്‌. ആ കുറ്റകൃത്യത്തിന്റെ ഗൗരവം എത്രയുണ്ടെന്നറിയാന്‍ കലാകൗമുദി മുഖപ്രസംഗത്തിലെ ഈ പരാമര്‍ശങ്ങള്‍ കൂടി ശ്രദ്ധിക്കാം:``കമ്മ്യൂണിസത്തിന്റെ സത്തയായ സാധാരണക്കാരന്റെ ഉയിര്‍ത്തെഴുന്നേല്‌പിന്‌ നിരക്കുന്നതാണ്‌ വിദ്യാഭ്യാസത്തിനായുള്ള പിണറായിയുടെ മകന്റെ വിദേശവാസം. കാലം വരുത്തിയ ഈ മാറ്റം കാണാതെ വിദേശവിദ്യാഭ്യാസം പ്രഭുകുടുംബാംഗങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന സാമ്പ്രദായിക അടിമത്തം പുലര്‍ത്തുന്ന മനസ്സുകള്‍ക്കുമാത്രമേ പിണറായിയുടെ മകന്‍ വിദേശത്തുപഠിക്കാന്‍ പോയതിനെ വിമര്‍ശിക്കാന്‍ തോന്നൂ.''മാത്രമല്ല ``ഈ സാഹചര്യത്തില്‍ ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍ വിദേശത്തുപഠിക്കുന്നു എന്ന ഒറ്റക്കാരണത്തിന്റെ പേരില്‍ നേതാവിനെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്‌ ക്രിസ്‌തുവിനെ ക്രൂശിച്ചതിനു സമാനമായ പാതകമാണ്‌'' എന്നും ``സവര്‍ണ്ണഫാസിസത്തിന്റെ അജണ്ടയാണ്‌ ഇതിലൂടെ വെളിപ്പെടുന്നത്‌'' എന്നും മുഖപ്രസംഗം തുടര്‍ന്ന്‌ ആക്ഷേപിക്കുന്നു. ``വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്താതെയുള്ള ഇത്തരം അടുക്കള വിമര്‍ശനങ്ങളാണ്‌ യഥാര്‍ത്ഥത്തില്‍ കേരളത്തെ പിറകോട്ടു നയിക്കുന്നത്‌'' എന്ന വിലയിരുത്തലും അതിലുണ്ട്‌. ഒരു സ്‌ത്രീ അവര്‍ എത്ര പ്രതിഭാശാലിയായ എഴുത്തുകാരിയും പ്രതിബദ്ധതയുള്ള സാമൂഹിക പ്രവര്‍ത്തകയും ആയാലും അവര്‍ നടത്തുന്ന വിമര്‍ശനം വെറും ``അടുക്കള'', ആണുങ്ങളാരെങ്കിലുമാണെങ്കില്‍ അത്‌ കൊട്ടാരവിമര്‍ശനം എന്ന ഈ മനോഭാവം ഏതു ``വികലമനസ്സിന്റെ ജല്‌പന''മാണെന്ന്‌ തല്‌ക്കാലം അന്വേഷിക്കാതിരിക്കാം. പിണറായിയുടെ മകന്റെ മിടുക്കിനെപ്പറ്റി വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്തി എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനം എത്ര വസ്‌തുനിഷ്‌ഠമാണെന്ന്‌ വായനക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള മാര്‍ക്കുലിസ്റ്റുകളുടെ ഫോട്ടോസ്റ്റാറ്റുകള്‍ സഹായിക്കാതിരിക്കില്ല. അതിനുവേണ്ടി മാത്രമാണ്‌, ഏറെക്കാലമായി പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നു തീരുമാനിച്ച്‌ മാറ്റിവച്ചിരുന്നതില്‍ കുറേ രേഖകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്‌. ഒരു വിദ്യാര്‍ത്ഥിയുടെ ഉപരിപഠനഘട്ടത്തിലെ യോഗ്യതയ്‌ക്ക്‌ പൂര്‍വ്വഘട്ടങ്ങളിലെ മാര്‍ക്ക്‌ പൂര്‍ണ്ണമായും നിയാമകമാകണമെന്നുമില്ല. പക്ഷെ, ഡിസ്റ്റിങ്‌ഷന്‍ എന്ന സ്‌കൂള്‍ ഫൈനല്‍ മിടുക്കിന്റെ നിലവാരത്തിലെത്താത്തതെങ്കിലും മികച്ച എസ്‌ എസ്‌ എല്‍ സി മാര്‍ക്കും അതില്‍ നിന്ന്‌ ഒറ്റച്ചാട്ടത്തിന്‌ എം ബി എയും എന്ന്‌ `വസ്‌തുനിഷ്‌ഠമായി' യോഗ്യത എണ്ണി പറഞ്ഞ്‌ ``സാമാന്യം നല്ല ബുദ്ധിയുള്ളവനെന്നും മിടുക്കനെന്നും മേല്‍വിവരിച്ച വ്‌സുതുതകളില്‍ നിന്ന്‌ വ്യക്തമാകുന്ന വിവേക്‌ കിരണ്‍ ഉന്നതവിദ്യാഭ്യാസത്തിന്‌ വിദേശത്തു പോയത്‌ തെറ്റാണോ'' എന്ന്‌ ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമം ചോദ്യം ഉന്നയിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമായ പ്രിഡിഗ്രിയിലും എം ബി എ പ്രവേശനത്തിന്റെ ക്വാളിഫൈയിങ്‌ യോഗ്യതയായ ബി കോമിലും വിദ്യാര്‍ത്ഥിയുടെ മിടുക്ക്‌ എത്രയായിരുന്നു എന്ന്‌ സാക്ഷരകേരളം അറിഞ്ഞിരിക്കുന്നത്‌ നല്ലതാണല്ലോ. ഈ മാര്‍ക്കുലിസ്റ്റുകളിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന കേരളീയ വിദ്യാഭ്യാസത്തെ ബാധിച്ചിട്ടുള്ള മാരകമായ ഒരു രോഗത്തെപ്പറ്റിക്കൂടി ഇവിടെ പറയേണ്ടതുണ്ട്‌. എസ്‌ എസ്‌ എല്‍ സി മുതല്‍ ബിരുദതലംവരെ, എല്ലാ പരീക്ഷകളിലും ഭാഷാവിഷയങ്ങളില്‍ നല്ല നിലവാരം പുലര്‍ത്തിയ ഒരു വിദ്യാര്‍ത്ഥിയാണ്‌ വിവേക്‌. പക്ഷെ ആ കുട്ടി അവന്റെ അഭിരുചിയും മിടുക്കും പരിഗണിച്ച്‌ ആ വിഷയങ്ങളില്‍ തുടര്‍പഠനം നടത്താന്‍ അവന്റെ രക്ഷിതാക്കള്‍ അനുവദിച്ചില്ല. ശാസ്‌ത്രവിഷയങ്ങളില്‍ പലതിലും ശരാശരിയില്‍ താഴെമാത്രം മാര്‍ക്കുണ്ടായിട്ടും നിര്‍ബ്ബന്ധിച്ച്‌ അതു പഠിപ്പിക്കാന്‍ ശ്രമിച്ചു. അതില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നപ്പോള്‍ അത്രപോലും അഭിരുചിക്കിണങ്ങാത്ത വാണിജ്യവിഷയത്തിലേക്ക്‌ നയിച്ച്‌ അയാളെ ഒരു മൂന്നാം ക്ലാസ്സുകാരനാക്കി. സ്വാധീനമോ പണമോ രണ്ടും കൂടിയോ മുടക്കി വന്‍തുക കോഴയും ഫീസും ഈടാക്കുന്ന സ്വാശ്രയസ്ഥാപനത്തില്‍ ഉപരിപഠനത്തിനയച്ചു. അവിടെയും `സി' ഗ്രേഡ്‌ കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. ആര്‍ത്തിപ്പണ്ടാരങ്ങളായ കാക്കത്തൊള്ളായിരം കേരളീയ രക്ഷിതാക്കള്‍ ഇപ്പോള്‍ ചെയ്‌തുവരുന്ന കാര്യം തന്നെ സമുന്നതനായ ഒരു ജനനേതാവും അഭ്യസ്‌തവിദ്യയായ അദ്ദേഹത്തിന്റെ പത്‌നിയും കൂടി ചെയ്‌തിരിക്കുന്നു. ഇത്‌ നല്‍കുന്ന സന്ദേശം, വിദ്യാഭ്യാസരംഗത്തുപ്രവര്‍ത്തിക്കുന്ന സംഘടനകളെങ്കിലും ഒന്ന്‌ വിലയിരുത്തേണ്ടതാണ്‌.

വിലക്കയറ്റവും പാര്‍ട്ടി കോണ്‍ഗ്രസ്സും!!!

അവശ്യസാധനങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും അനിയന്ത്രിതമായി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. സാധാരണക്കാര്‍ക്ക്‌ താങ്ങാനാവാത്ത തരത്തിലാണ്‌ അരിവില വാണം പോലെ കുതിക്കുന്നത്‌. പഞ്ചസാര, വെളിച്ചെണ്ണ, മുളക്‌ എന്നിവ ഒഴികെ മേറ്റ്ല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 30 ശതമാനം ഉയര്‍ന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഇത്രത്തോളം ഉയര്‍ന്ന തോതില്‍ വില വര്‍ദ്ധിച്ചിട്ടില്ല. ക്ഷാമകാലത്ത്‌ സാധനങ്ങള്‍ കിട്ടാതെ വന്നേക്കാം. അതുമൂലം പൂഴ്ത്തിവയ്പും വിലക്കയറ്റവും ഉണ്ടാകുക സാധാരണയാണ്‌. ഇപ്പോള്‍ സാധനങ്ങള്‍ സുലഭം. വലിയ വില നല്‍കണമെന്നു മാത്രം. സര്‍ക്കാരിന്റെ നനഞ്ഞ സമീപനം കാണുമ്പോള്‍ അടുത്തെങ്ങും വില കുറയുമെന്നോ വില വര്‍ദ്ധന പിടിച്ചുനിറുത്തുമെന്നോ കരുതാന്‍ വയ്യ. വൈദ്യുതി വില കൂട്ടി ഊല്‍പ്പാദന മേഖലയെ തകര്‍ത്ത്‌ വീണ്ടും വിലക്കയറ്റം ത്വരിതപ്പെടുത്താനാണ്‌ ഇടതുസര്‍ക്കാരിന്റെ ശ്രമം. ഭക്ഷ്യവസ്തുക്കള്‍ക്കു വാണം പോലെ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കെ ഭക്ഷ്യമന്ത്രിക്ക്‌ ഫലപ്രദമായി ഒന്നും ചെയ്യാനാവുന്നില്ല. വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്ന്‌ വരുത്തി രക്ഷപ്പെടാനാണ്‌ മന്ത്രി സി.ദിവാകരന്റെ പാഴ്‌ ശ്രമം. അദ്ദേഹത്തെ നേര്‍വഴിക്കു നയിക്കേണ്ട നേതാവാകട്ടെ പോലീസിനെ തല്ലുമെന്ന്‌ പറഞ്ഞു നടക്കുന്നു.
വളരെ കഷ്ടതരമാണ്‌ കേരളത്തിന്റെ പൊതുസ്ഥിതി. അരിവില ഒരു മാസം കൊണ്ട്‌ കിലോഗ്രാമിന്‌ അഞ്ചു രൂപ വര്‍ദ്ധിച്ചു. സര്‍ക്കാര്‍ കണക്കില്‍ 17 രൂപയാണ്‌ അരിവിലയെങ്കിലും ഭക്ഷ്യയോഗ്യമായ ഒരു കിലോഗ്രാം അരിക്ക്‌ ഇരുപതു രൂപയെങ്കിലും നല്‍കണം. ചെറിയ ഉള്ളിക്ക്‌ ആഴ്ചതോറും വില ഉയരുന്നു. നിലവില്‍ 35 രൂപ വിലയുണ്ട്‌. ശര്‍ക്കര വില ഒരാഴ്ചകൊണ്ട്‌ കിലോഗ്രാമിന്‌ 29 രൂപ വരെ ഉയര്‍ന്നു. നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ വന്‍തോതില്‍ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നാടാണ്‌ കേരളം. ആവശ്യമുള്ള അരിയുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും പത്തു ശതമാനം പോലും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നില്ല. ഭക്ഷ്യോല്‍പ്പാദന രംഗത്ത്‌ കേരളം വര്‍ഷം തോറും പിന്നോട്ടടിച്ചു കൊണ്ടിരിക്കുകയാണ്‌. കൃഷിസ്ഥലം ചുരുങ്ങുന്നതും കാര്‍ഷിക വൃത്തി ആദായകരമല്ലാത്തതിനാല്‍ കൂട്ടത്തോടെ ജനങ്ങള്‍ അതില്‍ നിന്നു പിന്‍വാങ്ങുന്നതും മുഖ്യകാരണമാണ്‌. നെല്ലുകൃഷിക്കാരെയും മറ്റുള്ളവരെയും അതതു കൃഷിയില്‍ ആകര്‍ഷിച്ചു നിറുത്താന്‍ ഒട്ടും പര്യാപ്തമല്ല സര്‍ക്കാര്‍ നയങ്ങള്‍. ആന്ധ്രയില്‍ നിന്നാണ്‌ കേരളത്തില്‍ വന്‍തോതില്‍ അരി എത്തിക്കൊണ്ടിരുന്നത്‌. ഒറീസ, പഞ്ചാബ്‌, യു.പി, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള അരി വരവ്‌ പാടെ നിലച്ചു. ആന്ധ്രയില്‍ ഇപ്പോള്‍ വിളവെടുപ്പു കാലമാണെങ്കിലും ആവശ്യത്തിന്‌ റെയില്‍വേ വാഗണ്‍ ഇല്ലാത്തതു കൊണ്ട്‌ നെല്ലോ അരിയോ എത്തിക്കാന്‍ ആകുന്നില്ലെന്ന്‌ കേരളത്തിലെ മില്ലുടമകള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്വരമായി ഇടപെടുക തന്നെ വേണം. റെയില്‍വേ മന്ത്രാലയവുമായി ആലോചിച്ച്‌ നെല്ലു കൊണ്ടുവരാന്‍ കൂടുതല്‍ ഗുഡ്സ്‌ വാഗണ്‍ എത്തിച്ചു കൊടുക്കണം.
ആഗോള വിപണിയില്‍ അരിയുടെ സ്റ്റോക്കു കുറഞ്ഞതും ഇവിടുത്തെ വിലക്കയറ്റവുമായി കാര്യമായ ബന്ധം ഉണ്ടെന്നു കരുതാന്‍ വയ്യ. കാരണം ഭക്ഷ്യോല്‍പ്പാദനത്തില്‍, പ്രത്യേകിച്ച്‌ അരിയുടെയും ഗോതമ്പിന്റെയും കാര്യത്തില്‍, ഏറെക്കുറെ സ്വയം പര്യാപ്തമാണ്‌ നമ്മുടെ രാജ്യം. കേരളം പോലുള്ള ഉപഭോക്തൃ പ്രദേശങ്ങളിലേക്ക്‌ ഉല്‍പ്പാദനം നടക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന്‌ യഥാവിധി സാധനങ്ങള്‍ എത്തിക്കുന്നതിലുള്ള വീഴ്ചയാണ്‌ പ്രധാന പ്രശ്നം. ഗതാഗതകാര്യത്തില്‍ പ്രതിസന്ധിയും പ്രശ്നങ്ങളും ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടു പരിഹരിക്കണം. അല്ലാതെ അവസരം മുതലെടുക്കാന്‍ കുത്തക വ്യാപാരികള്‍ക്കും തല്‍പ്പര കക്ഷികള്‍ക്കും ഒത്താശ ചെയ്യുന്ന തരത്തില്‍ അനങ്ങാതിരിക്കരുത്‌. നെല്ലിന്റെ സംഭരണവിലയില്‍ നേരിയ വര്‍ദ്ധനവും കേന്ദ്ര വിഹിതം കുറച്ചതുമ്മാണു അരിവില ഇപ്പോഴത്തെ നിലയില്‍ കൂടിയതെന്ന്‌ വിചാരിക്കുന്നില്ല. അങ്ങനെയെങ്കില്‍ ഉള്ളിക്കും ഉഴുന്നിനും ശര്‍ക്കരയ്ക്കും പച്ചക്കറി സാധനങ്ങള്‍ക്കും അനിയന്ത്രിതമായി വില ഉയരേണ്ടതില്ല.
സാധാരണ ജനങ്ങളെ വിലവര്‍ദ്ധനവിന്റെ കെടുതിയില്‍ നിന്ന്‌ രക്ഷിച്ചേ പറ്റൂ. പൊതുവിതരണ സംവിധാനം വ്യാപിപ്പിച്ച്‌ വിപണിയില്‍ ഉടന്‍ ഇടപെടണം. നഗരങ്ങളിലും ഗ്രാമങ്ങളിലും വന്‍തോതില്‍ അരിയും മറ്റ്‌ ഭക്ഷ്യവസ്തുക്കളും ഇറക്കി ന്യായവിലയ്ക്കു നല്‍കാന്‍ സംവിധാനമുണ്ടാകണം. യുദ്ധകാല പരിതസ്ഥിതിയിലെന്ന വിധം സര്‍ക്കാര്‍ ഈ രംഗത്ത്‌ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സ്ഥിതിയാണ്‌ സംസ്ഥാനത്തുള്ളത്‌. പകരം ഭക്ഷ്യമന്ത്രിയുടെ നേതാവ്‌ സഹകരണ മന്ത്രിയെ ഭ്രാന്തന്‍ എന്നു വിളിക്കുന്നു. മന്ത്രി അതിനു ചുട്ട മറുപടി നല്‍കുന്നു. ഇരുവരുടെയും പാര്‍ട്ടിക്കാര്‍ക്കു മാത്രം രസിക്കുന്ന അര്‍ത്ഥശൂന്യമായ വാഗ്വാദമാണിത്‌. ജനങ്ങള്‍ വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുമ്പോള്‍ സഹകരണമന്ത്രിയും ഭക്ഷ്യമന്ത്രിയും കക്ഷിവഴക്കു മറന്ന്‌ യോജിച്ച്‌ നാട്ടുകാര്‍ക്ക്‌ ഉപകാരമുള്ളതു വല്ലതും ചെയ്യാന്‍ ശ്രമിക്കുക. ഉള്ളിയും അരിയും തക്കാളിയുമൊക്കെയാണ്‌ ഇപ്പോള്‍ നാട്ടുകാര്‍ക്കു വലുത്‌. സി.പി.ഐ - സി.പി.എം. വഴക്കല്ല. സാധന വില ഉയരുമ്പോള്‍ നാട്ടില്‍ ഇപ്പോള്‍ വില ഇടിയുന്നത്‌ കമ്യൂണിസത്തിന്‌ മാത്രമാണ്‌.

Friday, November 30, 2007

കൈരളിയുടെ വഞ്ചിക്കപ്പെടുന്ന ഓഹരി ഉടമകളോട്‌...

(ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്)കൈരളി, പീപ്പിള്‍, വി ചാനലകളുടെ മാതൃപേടകമായ മലയാളം കമ്മ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡിന്റെ ഏഴാം വാര്‍ഷിക റിപ്പോര്‍ട്ട്‌ (2006-2007) എന്റെ മുമ്പിലുണ്ട്‌।

കമ്പനി ഓഹരി ഉടമകളുടെ ഏഴാമത്‌ വാര്‍ഷിക പൊതുയോഗം ഒക്‌ടോബര്‍ 30ന്‌ ചൊവ്വാഴ്‌ച പകല്‍ 10।30ന്‌ തിരുവനന്തപുരത്തെ കോ-ബാങ്ക്‌ ടവര്‍ഹാളില്‍ ചേരുമെന്നുള്ള അറിയിപ്പ്‌ എനിക്കു കിട്ടിയത്‌ 29ന്‌ 4 മണിക്ക്‌ മാത്രമാണ്‌. കണ്ണൂരില്‍ നിന്നും ഒരു വിധത്തിലും തിരുവനന്തപുരത്ത്‌ എത്തിച്ചേരാന്‍ പറ്റാത്ത പരുവത്തിലാണ്‌ എന്നെപ്പോലുള്ള മറ്റു ചില ഓഹരിയുടമകള്‍ക്കും കത്ത്‌ കിട്ടിയതെന്നാണ്‌ അറിയുന്നത്‌. എത്രയോ പേര്‍ക്ക്‌ ഇത്തരം കാരണങ്ങളാല്‍ ഈ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയിട്ടുണ്ട്‌.മലയാളം കമ്യൂണിക്കേഷന്‍സ്‌ കമ്പനിയുടെ സ്ഥാപകമെമ്പര്‍മാരില്‍ ഒരാളും അമ്പതിനായിരം ഓഹരികളുടെ ഉടമയും കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ ഒപ്പിട്ട പ്രൊമോട്ടര്‍മാരില്‍ ഒരാളും എന്ന നിലയില്‍ ഈ വാര്‍ഷിക റിപ്പോര്‍ട്ടിനെപ്പറ്റിയുള്ള വിമര്‍ശനമാണ്‌ ഞാന്‍ ഈലേഖനത്തില്‍ ഉന്നയിക്കുന്നത്‌. പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ അഭിപ്രായങ്ങള്‍ അവിടെ പറയാനുദ്ദേശിച്ചതായിരുന്നു. രണ്ടരലക്ഷം ഓഹരിയുടമകളില്‍ ഒരു ചെറിയ ശതമാനം മാത്രമേ ഒക്‌ടോബര്‍ 30ന്റെ യോഗത്തില്‍ പങ്കെടുത്തിട്ടുള്ളു. കൈരളിയുടെ ഇന്നത്തെ കുത്തഴിഞ്ഞ നടത്തിപ്പിനോട്‌ എതിര്‍പ്പുള്ള വലിയൊരു ശതമാനം ഓഹരിയുടമകളുടെ പ്രത്യേകിച്ച്‌ ചെറു ഓഹരിക്കാരായ കമ്യൂണിസ്റ്റ്‌ സഖാക്കളുടെ അഭിപ്രായം കൂടിയാണ്‌ ഞാനിവിടെ രേഖപ്പെടുത്തുന്നതെന്നാണ്‌ എന്റെ വിശ്വാസം.ഓഹരി ഉടമകള്‍ക്കുള്ള ചെയര്‍മാന്‍ മമ്മൂട്ടിയുടെ കത്തില്‍, ലാഭത്തില്‍ ഓടിയിരുന്ന കൈരളി ``മത്സരം നേരിടുന്നതിന്റെ ഭാഗമായി'', പീപ്പിള്‍, വീ ചാനലുകള്‍ പുതുതായി തുടങ്ങാന്‍ തീരുമാനിച്ചത്‌ കമ്പനി നഷ്‌ടത്തിലേക്കു കൂപ്പുകുത്താനുള്ള വഴിത്തിരിവായെന്ന്‌, വരികള്‍ക്കിടയില്‍ സൂചിപ്പിച്ചതു ഏതു കമ്പനി നിയമ വിദഗ്‌ധനും കാണാന്‍ പ്രയാസമില്ല.``എന്തിന്‌ ഇത്രയേറെ ചാനലുകള്‍ എന്ന ചോദ്യം ഒരു പക്ഷെ നിങ്ങളില്‍ ചിലരുടെയെങ്കിലും മനസ്സില്‍ ഉയര്‍ന്നു വന്നിട്ടുണ്ടാകാം'' (Page 4) എന്നു ചെയര്‍മാന്‍ തന്നെ ചോദിക്കുകയും അതേസമയം പുതിയ സംരംഭങ്ങള്‍ തുടങ്ങി നഷ്‌ടത്തിലേക്കു പോകുന്നതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്യുന്നത്‌ ``ഒരു ചാനല്‍ കൊണ്ടു സമസ്‌ത വിഭാഗങ്ങളിലെയും പ്രേക്ഷകരുടെ തൃഷ്‌ണയെ ശമിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ ഇന്നുള്ളത്‌'' - എന്ന നൊണ്ടിന്യായം തൊടുത്തുവിട്ടുകൊണ്ടാണ്‌. സമസ്‌ത വിഭാഗങ്ങളിലെയും പ്രേക്ഷകരുടെ തൃഷ്‌ണ ആരാണ്‌ പ്രിയപ്പെട്ട മമ്മൂട്ടീ അളന്നു തിട്ടപ്പെടുത്തിയത്‌? ഇതിനു വേണ്ടി എന്തെങ്കിലും ഹിതപരിശോധനയോ പ്രേക്ഷകര്‍ക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പോ നടത്തിയിട്ടുണ്ടോ? - ഓഹരിയുടമകളില്‍ ഭൂരിപക്ഷത്തിന്റെ അനുവാദം തേടിയിട്ടുണ്ടോ? കൈരളി ഓഹരി ഉടമകള്‍ക്ക്‌ ഒരു ചില്ലിക്കാശ്‌ പോലും എട്ടു വര്‍ഷമായിട്ടും ഡിവിഡന്റ്‌ കൊടുക്കാതെ, ഇങ്ങനെ പുതിയ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത്‌ ബിസിനസ്സ്‌ സദാചാരത്തിനും കമ്പനി നിയമ ധര്‍മ്മസംഹിതക്കും ഭൂഷണമാണോ? ചെയര്‍മാന്‍ മമ്മൂട്ടി പറയുംപോലെ ഒരു ജനകീയ ചാനല്‍ ``മത്സരത്തിനു അനുസൃതമായി'' പ്രവര്‍ത്തിക്കേണ്ട ആവശ്യമുണ്ടോ? ``ബ്രാണ്ട്‌ വാല്യു'' വില്‍ വര്‍ദ്ധനവുവരുത്തും എന്ന വ്യാമോഹത്തിനടിമപ്പെട്ട്‌, കമ്പനിയുടെ വരുമാന സ്രോതസ്സുകളെ ധൂര്‍ത്തടിക്കുന്നതു ശരിയാണോ? കമ്മ്യൂണിസ്റ്റ്‌ മൂല്യങ്ങളെക്കാള്‍ വലുതാണോ ബ്രാണ്ട്‌ വാല്യു?``കമ്പനിയുടെ ഉണര്‍വിന്റെ പ്രതിഫലനം'' - ആണത്രെ തിരുവനന്തപുരത്ത്‌ ഇപ്പോള്‍ കെട്ടിപ്പൊക്കുന്ന കൈരളീടവര്‍. കുത്തബ്‌ മിനാറും ഫിറോസ്‌ കോട്ട്‌ളയും ഡല്‍ഹി സുല്‍ത്താന്‍ മാരുടെ പ്രതാപത്തെ വിളിച്ചു പറയാന്‍ കെട്ടിയതാണെന്ന്‌ ഏകാധിപന്മാര്‍ അവകാശപ്പെട്ടു. പക്ഷെ, അവ രണ്ടു രാജവംശങ്ങളുടെയും തകര്‍ച്ചയുടെ അവശിഷ്‌ടങ്ങളായാണ്‌ ചരിത്രത്തില്‍ ബാക്കിയായത്‌ കേരളത്തില്‍ മറ്റൊരു ചാനലിനും സ്വന്തമായൊരു ആസ്ഥാന മന്ദിരം ഇതുവരെയും പണിതിട്ടില്ല. ഏറ്റവും സീനിയര്‍ ``ഏഷ്യാനെറ്റ്‌'' പോലും വാടകകെട്ടിടത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. തെന്നിന്ത്യയില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ ``സണ്‍'' മാത്രമാണെന്നാണ്‌ പറഞ്ഞു കേട്ടത്‌. ടാറ്റ ഒരുനൂറ്റാണ്ട്‌ മുമ്പ്‌ ജംഷഡ്‌പൂരില്‍ ഉരുക്കുമില്ല്‌ തുടങ്ങിയതു ഷെഡുകളിലായിരുന്നു. ധിരുഭായി അമ്പാനി റിലയന്‍സ്‌ തുടങ്ങിയതും വാടക കെട്ടിടത്തില്‍. ലോകത്ത്‌ ഒരു ലിമിറ്റഡ്‌ കമ്പനിയും മൂലധനത്തിന്റെ നാലില്‍ ഒന്നു ഭാഗം ആസ്ഥാന മന്ദിരം നിര്‍മ്മിക്കാന്‍ നീക്കിവെക്കാന്‍ പ്രമേയം പാസാക്കിയ ചരിത്രമില്ല.ഏഴാം വാര്‍ഷിക റിപ്പോര്‍ട്ടിന്റെ 5-ാം പേജില്‍ ``പ്രത്യേക നിര്‍ദ്ദേശം'' - എന്ന തലക്കെട്ടില്‍ ഒരു പ്രമേയമുണ്ട്‌. അത്‌ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു എന്നാണറിഞ്ഞത്‌. അതില്‍ പറയുന്നതിങ്ങനെ:``കമ്പനിയുടെ അംഗീകൃത മൂലധനത്തില്‍ നിന്നും 25 കോടി രൂപയില്‍ കവിയാത്ത ഇക്വിറ്റി ഷെയറുകള്‍, ഡയറക്‌ടര്‍ ബോര്‍ഡിന്റെ ............... വ്യവസ്ഥയ്‌ക്കു ........... വിധേയമായി, ബാങ്കുകള്‍ക്കോ ധനകാര്യ സ്ഥാപനങ്ങള്‍ക്കോ സ്വകാര്യ വ്യക്തികള്‍ക്കോ വാഗ്‌ദാനം ചെയ്യുന്നതിനും നല്‍കുന്നതിനും സ്വരൂപിക്കുന്നതിനും പ്രസ്‌തുത ഡയറക്‌ടര്‍ ബോര്‍ഡിനെ അനുവദിക്കണമെന്നും ഈ പ്രമേയം അഭ്യര്‍ത്ഥിക്കുന്നു.'' കമ്പനിയുടെ ഇപ്പോഴത്തെ അംഗീകൃത മൂലധനം 100 കോടി - ഇതിന്റെ നാലില്‍ ഒന്നായ 25 കോടിയാണ്‌ ``കമ്പനിയുടെ സ്വന്തം കെട്ടിടവും സ്റ്റുഡിയോയും സ്ഥാപിക്കുന്നതിനും പ്രവര്‍ത്തന മൂലധനത്തിനും'' എന്ന പേരില്‍ ചെലവാക്കാന്‍ ഡയരക്‌ടര്‍ ബോര്‍ഡിനെ അഥവാ മാനേജിങ്ങ്‌ ഡയറക്‌ടരെ അധികാരപ്പെടുത്തുന്നത്‌. ടാറ്റ, ബിര്‍ള, റിലയന്‍സ്‌, മഹേന്ദ്ര, ബജാജ്‌, കിര്‍ലോസ്‌കര്‍ തുടങ്ങി ഇന്ത്യയില്‍ നൂറില്‍പരം കൂറ്റന്‍ മുതലാളിമാര്‍ ലിമിറ്റഡ്‌ കമ്പനികള്‍ നടത്തുന്നുണ്ട്‌. ഇവയുടെ ലാഭ - ചേത കണക്കുകള്‍, ആസ്‌തികള്‍, കമ്പനി ഉദ്യോഗസ്ഥന്മാരുടെ ശമ്പളം എന്നിവയെല്ലാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ പ്രസിദ്ധപ്പെടുത്താറുമുണ്ട്‌. ഇന്ത്യയില്‍ ഒരു കമ്പനിയും മൂലധനത്തിന്റെ 25 ശതമാനം ``കമ്പനിയുടെ ഉണര്‍വിന്റെ പ്രതിഫലന''ത്തിനു വേണ്ടി, ആസ്ഥാന മന്ദിരം (കൈരളി ടവര്‍ പോലെ) കെട്ടിപ്പൊക്കാന്‍ ചെലവഴിച്ചിട്ടില്ല. ടാറ്റാ കമ്പനിയുടെ ചരിത്രത്തില്‍ സൂചിപ്പിച്ചു കാണുന്നതു കഴിഞ്ഞ നൂറ്റാണ്ടില്‍ (ജെ ആര്‍ ഡി ടാറ്റയുടെ ജീവ ചരിത്രത്തിലും), അംഗീകൃത മൂലധനത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്നു ടാറ്റയുടെ ബോംബെ ടവറിന്റെ നിര്‍മാണച്ചെലവ്‌.പിണറായി വിജയനും ജയരാജന്മാരും നയിക്കുന്ന മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയില്‍ ഇന്നു കേരളത്തില്‍ കാണുന്ന കെട്ടിട വിപ്ലവത്തിന്റെയും കോണ്‍ട്രാക്‌ടര്‍ ബാന്ധവത്തിന്റെയും കമ്മീഷന്‍ കിക്ക്‌ ബേക്കിന്റെയും ദുര്‍ഗന്ധകഥകള്‍ നാടുനീളെ പടരുമ്പോള്‍ കൈരളി ചാനലിന്നു വ്യത്യസ്‌തമായ ഒരു മാതൃക കാട്ടിക്കൊടുക്കല്‍ അസാദ്ധ്യമാണ്‌. ദേശാഭിമാനിക്ക്‌ ആറ്‌ എഡിഷനും ആറ്‌ പ്രത്യേകം പ്രത്യേകം സ്വന്തം കെട്ടിടങ്ങളും ഉള്ളപ്പോള്‍, തിരുവനന്തപുരത്തു മറ്റൊരു ``ആസ്ഥാനമന്ദിരം'' കെട്ടിപ്പടുക്കാന്‍ കോടികള്‍ ചെലവാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുന്നതും, അതിന്റെ ആവശ്യത്തിനു ``കളങ്കിതരും വെറുക്കപ്പെട്ടവരും'' ആയ വ്യക്തികളില്‍ നിന്നു (സാന്ത്യാഗോ മാര്‍ടിന്‍ തുടങ്ങിയവര്‍) കോടികള്‍ സ്വീകരിക്കുന്നതും, കൈരളി ടവര്‍ നിര്‍മിക്കാന്‍ ഓഹരി ഉടമകളുടെ 25 കോടി വെറുമൊരു പത്തുവരിപ്രമേയത്തിലൂടെ കൈവശപ്പെടുത്താന്‍ ജോണ്‍ ബ്രിട്ടാസ്സിനു കഴിയുന്നതും - ഇ എം എസ്സിന്റെ ഒസ്യത്തില്‍ വിഭാവനം ചെയ്‌ത ``തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവ ബഹുജന പാര്‍ട്ടി''യില്‍ സാധ്യമാകുന്നതെങ്ങിനെ? കേരളത്തിലെ സി പി ഐ എം ഒരു മൂലധന ശക്തിയും കോര്‍പ്പറേറ്റ്‌ ലിമിറ്റഡ്‌ കമ്പനിയുമായി അധഃപ്പതിച്ചത്‌ എന്നു മുതല്‍? വര്‍ഗ്ഗ സമരം - വിപ്ലവം - സോഷ്യലിസം എന്ന മാര്‍ക്‌സിസ്റ്റ്‌ സമവാക്യത്തിനു പകരം വര്‍ഗ്ഗ സഹകരണം - മൂലധനം - പൌരസമൂഹം എന്ന പോസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ സമവാക്യം ഒളിപ്പിച്ചു കടത്തിയവര്‍ ആരൊക്കെ?പോസ്റ്റ്‌ മാര്‍ക്‌സിസ്റ്റ്‌ കാലഘട്ടത്തില്‍ കേരളത്തില്‍ സി പി ഐ എം നടത്തുന്ന സഹകരണ വ്യവസായ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, മെഗാമാര്‍ക്കറ്റ്‌, ടി വി ചാനല്‍ സംരംഭങ്ങളിലെ സാമ്പത്തിക തത്വം: കാട്ടിലെ മരം, തേവരുടെ ആന, വലിയെടാവലി - എന്ന പഴഞ്ചൊല്ല്‌ തന്നെ. കൈരളിക്ക്‌ ലാഭമുണ്ടായാല്‍ നിര്‍മ്മാണ ലോബിക്കും കോണ്‍ട്രാക്‌ടര്‍മാര്‍ക്കും ചാകര. നഷ്‌ടമാണെങ്കില്‍ ഷെയര്‍ഹോള്‍ഡര്‍മാര്‍ സഹിച്ചുകൊള്ളുക. ``ഡിവിഡന്റ്‌'' എന്ന മുതലാളിത്തത്തിന്റെ ``ലാഭ വിഹിതവിതരണതത്വം'', കോര്‍പ്പറേറ്റ്‌ കമ്യൂണിസത്തിന്റെ നിഘണ്ടുവില്‍ ഇല്ലാപോലും!സി പി എമ്മിലെ പോസ്റ്റ്‌ മാര്‍ക്‌സിസ്റ്റു കാരുടെ പുതിയ മാനേജ്‌മെന്റ്‌ ദര്‍ശനമായ ``കോര്‍പ്പറേറ്റ്‌ ഗവേര്‍ണന്‍സ്‌ തത്വം'' അനുസരിച്ചാണ്‌ ആഡിറ്റ്‌ കമ്മിറ്റി, മാര്‍ക്കറ്റിങ്ങ്‌ കമ്മിറ്റി, ഫിനാന്‍സ്‌ കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, ന്യൂസ്‌ കമ്മിറ്റി എന്നിവ ``കാര്യക്ഷമമായി'' പ്രവര്‍ത്തിക്കുന്നതെന്നും വാര്‍ഷിക റിപ്പോര്‍ട്ട്‌ അവകാശപ്പെടുന്നുണ്ട്‌.ശമ്പളത്തിന്റെ കണക്കു മൂടിവെച്ചതെന്തിന്‌?ചെയര്‍മാനും മാനേജിങ്ങ്‌ ഡയറക്‌ടരുമടക്കം പത്ത്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളും, സീനിയര്‍ എക്‌സിക്യൂട്ടീവുകളില്‍ 10 പേരും ഒരു കമ്പനി സെക്രട്ടറിയുമടക്കം രണ്ട്‌ ഡസനോളം പേര്‍ മലയാളം കമ്യൂണിക്കേഷന്‍സിന്റെ ശമ്പളവും അലവന്‍സും മറ്റു സാമ്പത്തിക ആനുകൂല്യങ്ങളും പറ്റുന്നുണ്ട്‌.``പ്രതിമാസം രണ്ടുലക്ഷത്തില്‍ കൂടുതലോ, ഒരു വര്‍ഷം 24 ലക്ഷത്തില്‍ കൂടുതലോ ശമ്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥനും നിലവിലില്ലാത്തതിനാല്‍'' കമ്പനി നിയമത്തിലെ വകുപ്പുകളനുസരിച്ച്‌ ശമ്പള വിവരങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല എന്നാണ്‌ റിപ്പോര്‍ട്ടില്‍ (പേജ്‌ 7) പറയുന്നത്‌. പ്രതിമാസം രണ്ടു ലക്ഷം രൂപയില്‍ കുറഞ്ഞ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരുടെ വിവരം, ഷെയര്‍ഹോള്‍ഡര്‍മാരെ അറിയിക്കേണ്ടതില്ലാ എന്നൊന്നും കമ്പനി നിയമത്തില്‍ ഒരിടത്തും പറയുന്നില്ലെങ്കിലും, ഈ റിപ്പോര്‍ട്ടില്‍ ശമ്പളത്തിന്റെയും അലവന്‍സിന്റെയും വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മാനേജിങ്ങ്‌ ഡയറക്‌ടറുടെ ശമ്പളം എത്രയാണെന്നു ഏത്‌ ലിമിറ്റഡ്‌ കമ്പനിയുടെയും വരവ്‌ ചിലവ്‌ കണക്കില്‍ വെളിപ്പെടുത്തുന്നതു സാധാരണ പതിവാണ്‌. അത്തരം പതിവുപോലും ലംഘിച്ചിരിക്കുന്നു.``മാര്‍ക്കറ്റിങ്‌ ചിലവുകള്‍'' - എന്ന തലക്കെട്ടില്‍ (പേജ്‌ 15) വേതനവും ബത്തയും എന്ന ഇനത്തില്‍ ഒരു കോടി എമ്പത്തി മൂന്നു ലക്ഷത്തില്‍ പരം രൂപയും ``കമീഷന്‍'' എന്ന ഇനത്തില്‍ 48 ലക്ഷത്തില്‍ പരം രൂപയും ചെലവ്‌ കാണിച്ചിട്ടുണ്ട്‌. കമ്പനിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ക്കും ജീവനക്കാര്‍ക്കും കൊടുക്കുന്ന ഒട്ടാകെ ശമ്പളം എത്രയാണെന്ന കണക്ക്‌ ഓഹരി ഉടമകളില്‍ നിന്നും മറച്ചുവെച്ചിരിക്കുകയാണ്‌. കമ്പനി നഷ്‌ടത്തിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്നു ഓഡിറ്റ്‌ റിപ്പോര്‍ട്ടിലും സൂചിപ്പിച്ചിട്ടുണ്ട്‌.``തങ്ങളുടെ അഭിപ്രായത്തില്‍, കമ്പനിക്കു സഞ്ചിത നഷ്‌ടം ഉണ്ടെങ്കിലും നടപ്പു സാമ്പത്തിക വര്‍ഷത്തിലും അതിനു തൊട്ടുമുമ്പുള്ള വര്‍ഷത്തിലും രൊക്കം നഷ്‌ടമില്ലാത്തതിനാല്‍'' - എന്നു എഴുതി, ഓഡിറ്റര്‍ എ എ മേനോന്‍ ആന്റ്‌ അസോഷ്യേറ്റ്‌സ്‌ എന്ന ചാര്‍ട്ടേഡ്‌ എക്കൗണ്ട്‌ കമ്പനി മലയാളം കമ്യൂണിക്കേഷന്‍സിനെ തല്‍ക്കാലം രക്ഷിച്ചിരിക്കുകയാണ്‌. ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ ``പരിശോധനക്കായി സമര്‍പ്പിച്ച രേഖകള്‍ അപര്യാപ്‌തമാണ്‌' എന്നും, ``മുന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചതുപോലെയുള്ള ചില ചേര്‍ച്ചയില്ലായ്‌മ ഇപ്പോഴും തുടരുന്നു'' എന്നും മറ്റുമുള്ള വിമര്‍ശനങ്ങളും ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ കാണുന്നുണ്ട്‌. കമ്പനി നഷ്‌ടത്തിലായതിനാല്‍ ഓഹരിയുടമകള്‍ക്കു ഡിവിഡന്‍സ്‌ ഇക്കൊല്ലവും കൊടുക്കുന്നില്ല. ഡിവിഡന്റ്‌ ഇല്ലെങ്കിലും ``ബ്രാണ്ട്‌ വാല്യു'' വര്‍ദ്ധനവും കൈരളി ടവറും കൊണ്ടു ചെയര്‍മാന്‍ മമ്മുട്ടി സംതൃപ്‌തനാണ്‌!വിപ്ലവവും ബിസിനസുംമാര്‍ക്‌സും എംഗല്‍സും ലെനിനും സ്റ്റാലിനും മൗസേതൂങ്ങും ഹോച്ചീമിനും എ കെ ജി യും ഇ എം എസും സി എച്ചും ഇ കെ നായനാരും ചടയന്‍ ഗോവിന്ദനും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ കെട്ടിപ്പടുത്തത്‌ വിപ്ലവം നടത്താനായിരുന്നു. ബിസിനസ്സ്‌ നടത്താനല്ല. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിലെ ഈ ദൗത്യമാതൃക ആദ്യം ലംഘിച്ചത്‌ യൂറോ കമ്യൂണിസത്തിന്റെ സ്ഥാപകനായ ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്‍റിക്കോ ബര്‍ല്ലിങ്ക്വര്‍ ആയിരുന്നു. പാര്‍ട്ടിയും ബിസിനസ്സും ഒന്നിച്ചു നടത്തിയ ബര്‍ല്ലിങ്ക്വറുടെ അനുയായികള്‍ 1992 ല്‍ ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പിരിച്ചുവിട്ടു. പാര്‍ട്ടി ഓഫ്‌ ഡമോക്രാറ്റിക്‌ ലഫ്‌റ്റ്‌ (ഇടതു ജനാധിപത്യപാര്‍ട്ടി) രൂപീകരിച്ചു. പാര്‍ട്ടിയുടെ കെട്ടിടങ്ങളും സ്വത്തുക്കളും വിവിധ കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പുകള്‍ ഓഹരിവെച്ചെടുത്തു. അവയില്‍ മിക്കവയും വന്‍കിട മുതലാളിമാര്‍ വിലയ്‌ക്കു വാങ്ങി. യുദ്ധാനന്തരതിരഞ്ഞെടുപ്പില്‍ 42 ശതമാനമായിരുന്ന ഇറ്റലിയിലെ കമ്മ്യൂണിസ്റ്റ്‌ വോട്ട്‌. ഇപ്പോള്‍ എല്ലാ കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പുകള്‍ക്കും കൂടി 9 ശതമാനം മാത്രം.ഇന്ത്യയില്‍ പാര്‍ട്ടിയും ബിസിനസും ഒരുമിച്ച്‌ നടത്തിക്കൊണ്ടുപോകുന്ന ഒരേ ഒരു സംസ്ഥാനസെക്രട്ടറിയാണ്‌ സഖാവ്‌ പിണറായി. വിപ്ലവവും ബിസിനസും ഒരിടത്തും ഒന്നിച്ചുകൊണ്ടുപോകാനാവില്ല എന്നാണ്‌ ചരിത്രം തെളിയിക്കുന്നതും. വിപ്ലവതാല്‌പര്യം ബിസിനസ്സ്‌ താല്‌പര്യത്തിനു അടിയറവെക്കുന്നതിന്റെ ദുരന്തഫലമാണ്‌ റബ്‌ക്കോ മുതല്‍ കൈരളി ചാനല്‍ വരെയുള്ള കേരളത്തിലെ അനുഭവം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലെ അനിഷേധ്യ നേതാക്കന്മാര്‍ മുസാഫര്‍ അഹമ്മദ്‌, ഡാങ്കെ, ഘാട്ടെ, സുന്ദരയ്യ, രണദിവെ, ഇ എം എസ്‌, എ കെ ജി, രാജേശ്വരറാവു, ബസവപുന്നയ്യ, അജയഘോഷ്‌ തുടങ്ങിയ വിപ്ലവകാരികള്‍ ഇവരാരുംതന്നെ ലിമിറ്റിഡ്‌ കമ്പനികള്‍ സ്ഥാപിച്ചിരുന്നില്ല. ദീര്‍ഘകാലം തുടര്‍ച്ചയായി ഭരണത്തിലിരുന്ന പാര്‍ട്ടിയാണ്‌ പശ്ചിമബംഗാളിലെ സി പി ഐ എം. ജ്യോതിബസു, പ്രമോദ്‌ ദാസ്‌ ഗുപ്‌ത, സരോജ്‌ മുക്കര്‍ജി, അനില്‍ബിശ്വാസ്‌ തുടങ്ങിയവര്‍ ആരും തന്നെ ലിമിറ്റഡ്‌ കമ്പനികള്‍ തുടങ്ങുകയോ പാര്‍ട്ടി ഉടമയാല്‍ വ്യവസായ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുകയോ ചെയ്‌തിട്ടില്ല. ത്രിപുരയില്‍ സഖാക്കള്‍ നൃപന്‍ ചക്രവര്‍ത്തിയും ദശരദ്‌ദേബും മുഖ്യമന്ത്രിമാരായപ്പോഴും പാര്‍ട്ടിയെ ബിസിനസ്സിലേക്ക്‌ തിരിച്ചുവിട്ടില്ല. നല്ല ബഹുജനാടിത്തറയുള്ള ആന്ധ്രയിലും തമിഴ്‌നാട്ടിലും സി പി ഐ എം ബിസിനസിലേക്ക്‌ പോയിട്ടില്ല. ഇവിടങ്ങളിലെല്ലാം വിപ്ലവബഹുജനപാര്‍ട്ടി കെട്ടിപ്പടുക്കല്‍ തന്നെയാണ്‌ ലക്ഷ്യം. പിന്നെയെങ്ങിനെ വിപ്ലവപാര്‍ട്ടിയില്‍ ഈ ബിസിനസ്സ്‌ സംസ്‌കാരം കേരളത്തില്‍മാത്രം കടന്നുവന്നു? പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയാവുകയും ലാവ്‌ലിന്‍ ഇടപാടില്‍ അഴിമതി നടക്കുകയും സര്‍ക്കാരിന്നു 370 കോടിയോളം രൂപയുടെ പാഴ്‌ചെലവ്‌ വരുത്തിവെക്കുകയും ചെയ്‌ത ശേഷം, 1998 ല്‍ സംസ്ഥാനകമ്മിറ്റി സെക്രട്ടറിയായതു മുതലാണ്‌ പാര്‍ട്ടിയും ബിസിനസ്സും ഒരേ നാണയത്തിന്റെ ഇരുമുഖങ്ങളായി അവതരിക്കുന്നത്‌. ലാവ്‌ലിന്‍ വിജിലന്‍സ്‌ കേസിലെ പ്രതിയായ സിദ്ധാര്‍ത്ഥ മേനോന്‍ കൈരളിയുടെ സ്ഥാപക എം ഡി ആയതും യാദൃച്ഛികമല്ലല്ലൊ. ഇറ്റാലിയന്‍ കമ്മ്യൂണിസ്‌റ്റ്‌്‌ പാര്‍ട്ടിയിലൊഴിച്ച്‌ മറ്റൊരു പാര്‍ട്ടിയിലും ഉന്നതന്മാരായ കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാര്‍ ലിമിറ്റഡ്‌ കമ്പനികളിലും ബിസിനസ്‌ സ്ഥാപനങ്ങളിലും ഷെയര്‍ ഹോള്‍ഡര്‍മാരും ഡയറക്‌ടര്‍മാരും ആയി തുടര്‍ന്നുപോന്ന ചരിത്രമുണ്ടായിരുന്നില്ല. ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ 14 ാം കോണ്‍ഗ്രസ്‌ തിരഞ്ഞെടുത്ത കേന്ദ്രകമ്മിറ്റി അംഗീകരിച്ച ഒരു പെരുമാറ്റച്ചട്ടപ്രമേയത്തില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കന്മാര്‍ (ജില്ല മുതല്‍ പി ബി വരെ) സ്വകാര്യ കമ്പനികളില്‍ ഷെയര്‍ ഹോള്‍ഡര്‍മാരോ ഡയറക്‌ടര്‍മാരോ ആവാന്‍ പാടില്ലെന്നും അവരുടെ സന്തതികളെ മുതലാളിത്ത പാശ്ചാത്യരാജ്യങ്ങളില്‍ ഉപരിപഠനത്തിനു അയക്കരുത്‌ എന്നും നിഷ്‌കര്‍ഷിക്കുകയുണ്ടായി. സി പി ഐ എം ജനറല്‍ സെക്രട്ടറി സഖാവ്‌ സുര്‍ജിത്ത്‌ 14 ാം കോണ്‍ഗ്രസില്‍ പങ്കെടുത്തുമടങ്ങിയ ശേഷം എഴുതിയ ഒരു ലഘുലേഖയില്‍ ചൈനീസ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഈ മൂല്യങ്ങളെ ശ്ലാഘിച്ചിരുന്നു. 2000 ല്‍ പ്രശ്ശനിക്കടവിലെ മലബാര്‍ ടൂറിസം കമ്പനിയില്‍ ജില്ലാ സെക്രട്ടറി ഇ പി ജയരാജന്‍ എം ഡി യും ഭാര്യാ സഹോദരി കേന്ദ്രകമ്മിറ്റി മെമ്പര്‍ ശ്രീമതി ടീച്ചര്‍ ഡയറക്‌ടറും ആയപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ വിവാദത്തെത്തുടര്‍ന്ന്‌ രണ്ടു നേതാക്കന്മാരോടും സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടതു സഖാവ്‌ സുര്‍ജിത്ത്‌ നേരിട്ട്‌ ഇടപെട്ടതുകൊണ്ടായിരുന്നു.സാന്റിയാഗോമാര്‍ട്ടിനില്‍ നിന്നു ദേശാഭിമാനി മാനേജരായിരുന്ന ഇ പി ജയരാജന്‍ സ്വീകരിച്ച രണ്ടു കോടി രൂപ കളങ്കിത നിക്ഷേപം തിരിച്ചുകൊടുക്കാമെന്നു തീരുമാനിച്ചത്‌ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ നിര്‍ബന്ധിച്ചതുകൊണ്ടുമാത്രമാണ്‌.ചൈനീസ്‌ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലും നിലനിന്നിരുന്ന കീഴ്‌ വഴക്കങ്ങള്‍ ലംഘിച്ചുകൊണ്ടും യൂറോ കമ്മ്യൂണിസത്തിന്റെ ഇറ്റാലിയന്‍ കീഴ്‌വഴക്കം - പാര്‍ട്ടിയും ബിസിനസും സയാമീസ്‌ ഇരട്ടകള്‍ പോലെ - കേരളത്തില്‍ നടപ്പാക്കിയത്‌ സഖാവ്‌ പിണറായി സംസ്ഥാന സെക്രട്ടറിയായ ശേഷമാണ്‌. ഈ കളങ്കം എത്ര തുടച്ചുകളഞ്ഞാലും മാഞ്ഞുപോകുകയില്ല.

ഇതാണോ മതേതര പ്രേമം?

ഇന്ദിരാ കോണ്‍ഗ്രസിന്റെ സ്വേച്ഛാധിപത്യനീക്കത്തെ എതിര്‍ക്കുന്നതില്‍ ബി।ജെ।പിയടക്കമുള്ള ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ നേരെ തൊട്ടുകൂടായ്മ ആചരിക്കുന്നത്‌ അസംബന്ധമാണ്‌... പല പ്രശ്നങ്ങളിലും പലപ്പോഴും ബി।ജെ.പിയുമായും ജനതയുമായി സഹകരിക്കാനുള്ള സാധ്യതയുണ്ട്‌... ഇന്ദിരാകോണ്‍ഗ്രസ്സിന്റെ സ്വേച്ഛാധിപത്യത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ ബി.ജെ.പി. നേതാക്കള്‍ ആത്മാര്‍ത്ഥത കാണിക്കുന്നപക്ഷം അക്കാര്യത്തില്‍ അവരുടെ നീക്കത്തെ സ്വാഗതം ചെയ്യും" (1981 ജൂണില്‍ പ്രസിദ്ധീകരിച്ച 'ബദല്‍ പാര്‍ട്ടിയല്ല, ബദല്‍ നയങ്ങള്‍' എന്ന ലഘുലേഖയില്‍)9. "ഇടതുപക്ഷക്കാര്‍ക്ക്‌ ജാതി-മത രാഷ്ട്രീയക്കാരുമായി പലപ്പോഴും വിട്ടുവീഴ്ച ചെയ്യേണ്ടിവരും. അവരുമായി രാഷ്ട്രീയ കൂട്ടുകെട്ടുകളില്‍ത്തന്നെ ഏര്‍പ്പെടേണ്ടിവരും. അങ്ങനെ ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങള്‍ കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ കേരളീയ ചരിത്രത്തില്‍ കാണാന്‍ കഴിയും. അവയില്‍ ചിലതാണ്‌ കോണ്‍ഗ്രസ്സിന്റെ അധികാര കുത്തക പൊളിക്കുന്നതിനുവേണ്ടി ഒന്നിലധികം തവണ മുസ്ലീം ലീഗുമായും ഒരിക്കല്‍ ജനസംഘവുമായും ഉണ്ടാക്കിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍... നിരവധി നൂറ്റാണ്ടുകളോളം, രണ്ടുമൂന്നു സഹസ്രാബ്ദങ്ങളോളം തന്നെ നിലനിന്നുപോന്ന ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയുടെ അവിഭാജ്യഘടകങ്ങളാണ്‌ ജാതിയും മതവിഭാഗങ്ങളും. ജനങ്ങളുടെ ജീവിതം, വികാരങ്ങള്‍ എന്നിവയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ജാതിക്കും മതത്തിനുമുള്ള സ്വാധീനം അനിഷേധ്യമാണ്‌. അവയില്‍ നിന്നും തികച്ചും വിമുക്തമായ പരിശുദ്ധ മതേതരരാഷ്ട്രീയം രൂപപ്പെടുത്താമെന്ന്‌ വിചാരിക്കുന്നവര്‍ സ്വപ്നലോകത്തിലാണ്‌ ജീവിക്കുന്നത്‌." (1982 ജൂണില്‍ പ്രസിദ്ധീകരിച്ച 'കേരളം 80കളില്‍' എന്ന ലഘുലേഖയില്‍)പെരുന്ന കോളേജിലെ കുട്ടി സഖാക്കളോട്‌ ഈ സത്യം പറഞ്ഞുകൊടുത്തിരുന്നെങ്കില്‍ ആ പാവം പോലീസ്‌ ഓഫീസറുടെ കുടുംബം അനാഥമാവുകയുമില്ലായിരുന്നു.ഇ.എം.എസ്സിന്റെയും സഖാക്കളോട്‌ ഈ സത്യം പറഞ്ഞു കൊടുത്തിരുന്നെങ്കില്‍ ആ പാവം പോലീസ്‌ ഓഫീസറുടെ കുടുംബം അനാഥമാവുകയില്ലായിരുന്നു.ഇ.എം.എസിന്റെയും സഖാക്കളുടെയും ബി.ജെ.പി. പ്രേമം നശിക്കാന്‍ കാലമേറെ വേണ്ടിവന്നില്ല. 1985-ലെ തിരഞ്ഞെടുപ്പില്‍ രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ ബി.ജെ.പിയെ വെറും രണ്ടു സീറ്റില്‍ ഇറക്കി ഇരുത്തി. അവരെ കൂട്ടുപിടിച്ച്‌ രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന സി.പി.എമ്മിന്റെ പ്രതീക്ഷ തകര്‍ന്നു. ഇ.എം.എസിന്റെ വാക്കുകളിലും അതിനനുസരണമായ മാറ്റം വന്നു. അദ്ദേഹം എഴുതി-10. "ജാതിമതാദി ശിഥിലീകരണ ശക്തികളെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികളില്‍ ജനസംഘത്തോടു കൂട്ടുകെട്ടുണ്ടാക്കിയത്‌ ചുരുങ്ങിയ കാലത്തേയ്ക്കാണ്‌ (1975-78). ഈ ചുരുങ്ങിയ കാലത്തെ കൂട്ടുകെട്ടിന്റെ അനുഭവംവച്ച്‌ ഇനി അവരുമായി കൂട്ടുകെട്ടുണ്ടാക്കുന്നത്‌ മതേതര ജനാധിപത്യശക്തികളുടെ ഐക്യം തകര്‍ക്കുവാനേ സഹായിക്കൂവെന്ന്‌ പാര്‍ട്ടിക്കുബോദ്ധ്യപ്പെട്ടു." (ചിന്ത 26.8.86)"ഇന്ത്യന്‍ രാഷ്ട്രീയം ഇന്നും നാളെയും" എന്ന പേരില്‍ 1988 ഫെബ്രുവരിയില്‍ "ദേശാഭിമാനി" പത്രത്തില്‍ ഇ.എം.എസ്‌. ഒരു ലേഖന പരമ്പര പ്രസിദ്ധപ്പെടുത്തി. അതില്‍ അദ്ദേഹം എഴുതി-11. "കമ്യൂണിസ്റ്റു പാര്‍ട്ടിയെ തോല്‍പിക്കുന്നതിന്‌ കേരളത്തില്‍ ജാതി-മത-വര്‍ഗ്ഗീയ ശക്തികളോട്‌ ആദ്യം കൂട്ടുകൂടിയത്‌ കോണ്‍ഗ്രസ്സാണ്‌. ആ തന്ത്രത്തിന്‌ മറുതന്ത്രമെന്ന നിലയ്ക്ക്‌ കമ്യൂണിസ്റ്റു പാര്‍ട്ടിയും അതേ ആയുധം ഉപയോഗിച്ചു. കേരളത്തില്‍ ലീഗുമായും അഖിലേന്ത്യാതലത്തില്‍ ജനസംഘവുമായും ഒരു ഘട്ടത്തില്‍ ഞങ്ങള്‍ കൂട്ടുകൂടി."ഹിന്ദു, മുസ്ലീം വര്‍ഗ്ഗീയ സംഘടനകളെക്കൂട്ടുപിടിച്ച്‌ കോണ്‍ഗ്രസ്സിനെ കേരളത്തിലും അഖിലേന്ത്യാതലത്തിലും തോല്‍പിച്ചു എന്നു പറഞ്ഞ മുഖത്തെ ചിരി മായുന്നതിനുമുമ്പ്‌ നമ്പൂതിരിപ്പാടിന്‌ മറിച്ച്‌ എഴുതേണ്ടി വന്നു.12. "തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനുവേണ്ടി ആരുമായും കൂട്ടുകെട്ടുണ്ടാക്കുക എന്ന സമീപനമാണ്‌ മൂന്നു പതിറ്റാണ്ടിലേറെക്കാലമായി കോണ്‍ഗ്രസ്‌ തുടര്‍ന്നു പോരുന്നത്‌. അതുപൊളിക്കാന്‍ അതേ അവസരവാദം തന്നെ പ്രതിപക്ഷ പാര്‍ട്ടികളും അംഗീകരിക്കുകയാണെങ്കില്‍ അവര്‍ ജനങ്ങളുടെ അപഹാസത്തിനു പാത്രമാവുകയേ ഉള്ളൂ." (ചിന്ത 29.7.88)രണ്ടുമാസം തികയുന്നതിനുമുമ്പ്‌ വീണ്ടും തിരിച്ചെഴുതി-13. "ഇന്ത്യയിലെ വര്‍ഗ്ഗീയപ്പാര്‍ട്ടികളില്‍വച്ചേറ്റവും വലുതാണല്ലോ ആര്‍.എസ്‌.എസും ബി.ജെ.പിയും പ്രതിനിധാനം ചെയ്യുന്ന ഹിന്ദുവര്‍ഗ്ഗീയ വാദികള്‍. അവരുമായിത്തന്നെ ഒരു ഘട്ടത്തില്‍ (ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നതില്‍) സഹകരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കു മടിയുണ്ടായില്ല... ഏതു പാര്‍ട്ടിയേയും, അതില്‍ വര്‍ഗ്ഗീയതയുടെ ചില അവശിഷ്ടങ്ങള്‍ കാണാമെന്നിരുന്നാലും, കൂടെ നിറുത്തിക്കൊണ്ട്‌ കോണ്‍ഗ്രസ്സിന്റെ ഏകാധിപത്യ നീക്കത്തെ എതിര്‍ക്കുന്നതാണ്‌ പ്രധാനകാര്യം." (ചിന്ത 7.10.88)1989-ലെ തെരഞ്ഞെടുപ്പില്‍ വി.പി.സിംഗിന്റെ നേതൃത്വത്തില്‍ ജനതാദളിന്റെ കൂട്ടുകക്ഷിഭരണം നിലവില്‍വന്നു. ഒരുവശത്തുനിന്ന്‌ ബി.ജെ.പിയുടെയും മറുവശത്തുനിന്ന്‌ സി.പി.എം. നേതൃത്വത്തിലുള്ള ഇടതുപക്ഷങ്ങളുടെയും പിന്തുണകൊണ്ടാണ്‌ ആ സര്‍ക്കാര്‍ കഷ്ടിച്ച്‌ ഒരു കൊല്ലം നിലനിന്നത്‌. ബാബറി മസ്ജിദ്‌ പ്രശ്നത്തിന്റെ പേരില്‍ ബി.ജെ.പി. പിന്തുണ പിന്‍വലിച്ച്‌ വി.പി. സിംഗ്‌ ഗവണ്‍മെന്റിനെ മറിച്ചിടാന്‍ ശ്രമിച്ചപ്പോള്‍ സി.പി.എം. എടുത്ത നിലപാട്‌ എന്തായിരുന്നുവെന്ന്‌ ഇ.എം.എസിന്റെ തന്നെ വാക്കുകളില്‍ കേള്‍ക്കുക.14. "ജനതാദള്‍- ദേശീയ മുന്നണി ഗവണ്‍മെന്റും ബി.ജെ.പിയും തമ്മില്‍ ധാരണ ഉണ്ടായിരിക്കുന്നത്‌ ഇടതുപക്ഷക്കാരുടെ രാഷ്ട്രീയാവശ്യമായിരുന്നു. അങ്ങനെ മാത്രമേ കോണ്‍ഗ്രസ്സിന്റേതല്ലാത്ത കേന്ദ്രഗവണ്‍മെന്റുനിലവില്‍ വരുമായിരുന്നുള്ളൂ. അതു നിലവില്‍വരുന്നത്‌ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെ ആവശ്യമായിരുന്നു.

നന്ദിഗ്രാമില്‍ എന്ത്?

ഇന്തോനേഷ്യയില്‍ ഏതാനും ദശകങ്ങള്‍ക്ക്‌ മുമ്പ്‌ അധികാരത്തിലിരുന്ന കമ്യൂണിസ്റ്റ്‌ സര്‍ക്കാരിനെ അട്ടിമറിച്ച്‌ പട്ടാള വാഴ്ച നടപ്പാക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ച അവിടത്തെ ഒരു വന്‍ വ്യവസായ സ്ഥാപനമാണ്‌ സലീം ഗ്രൂപ്പ്‌. എന്നാല്‍ അതേ വ്യവസായ ഗ്രൂപ്പ്‌ ഇന്ന്‌ ഇന്ത്യയില്‍ മറ്റൊരു കമ്യൂണിസ്റ്റ്‌ സര്‍ക്കാരിനെ തകര്‍ച്ചയിലേയ്ക്കും പ്രതിസന്ധിയിലേയ്ക്കും തള്ളിയിട്ടിരിക്കുകയാണ്‌. ഇതിനെ ചരിത്രത്തിന്റെ തലതിരിഞ്ഞ ആവര്‍ത്തനമായി കാണാം. ഇന്ത്യയില്‍ ഏതാണ്ട്‌ മൂന്ന്‌ ദശകക്കാലമായി കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ അവരുടെ അധികാരക്കുത്തക തകര്‍ക്കുന്നതിനും ജനകീയ അടിത്തറയില്‍ വിള്ളലുണ്ടാക്കുന്നതിനും സലീം ഗ്രൂപ്പിന്‌ സാധിച്ചിരിക്കുകയാണ്‌. ഇന്തോനേഷ്യയില്‍ പട്ടാളമേധാവികളുടെ പക്ഷം ചേര്‍ന്നാണ്‌ കമ്യൂണിസ്റ്റ്‌ ഭരണത്തെ മറിച്ചിട്ടതെങ്കില്‍ ഇവിടെ കമ്യൂണിസ്റ്റുകളുടെ തോളില്‍ കയ്യിട്ടിരുന്നാണെന്ന വ്യത്യാസം മാത്രമേയുള്ളൂ.ഇതര രാഷ്ട്രീയ പാര്‍ട്ടികളേയും സംഘടനകളേയും സാധാരണ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ അവരുടെ ലിക്വിഡേറ്റര്‍മാരായാണ്‌ കാണാറ്‌। എന്നാല്‍ ബംഗാളില്‍ അവരുടെ തന്നെ സമുന്നത നേതാവ്‌ ബുദ്ധദേബ്‌ ഭട്ടാചാര്യ തന്നെയാണ്‌ സ്വന്തം പാര്‍ട്ടിയുടെ ചരമക്കുറിപ്പ്‌ എഴുതുന്നത്‌. കമ്യൂണിസത്തിന്റെ മനുഷ്യമുഖം പൊള്ളയാണെന്നും കൊടുംക്രൂരതയില്‍ അത്‌ ഹിറ്റ്ലറുടെ നാസി പ്രസ്ഥാനത്തേയും നരേന്ദ്രമോഡിയുടെ കാവിപ്പടയേയും കടത്തിവെട്ടുമെന്നും വീണ്ടും അശാന്തമാകുന്ന നന്ദിഗ്രാമിന്റെ പശ്ചാത്തലത്തില്‍ ബുദ്ധദേബ്‌ നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.സി പി എമ്മിന്റെ സ്വയം പ്രഖ്യാപിത ആദര്‍ശ ധീര ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറയുന്നത്‌ നന്ദിഗ്രാം മാവോയിസ്റ്റുകളുടെ താവളമായി മാറിക്കഴിഞ്ഞുവെന്നും ഇപ്പോഴത്തെ അശാന്തി അവരുടെ സൃഷ്ടിയാണെന്നുമാണ്‌। എന്നാല്‍ ബംഗാളിലെ തന്നെ ചീഫ്‌ സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും മാധ്യമങ്ങളോട്‌ അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത്‌ നന്ദിഗ്രാമില്‍ മാവോയിസ്റ്റുകളെ ആരേയും കണ്ടെത്താനായില്ലെന്നാണ്‌. പോലീസിന്‌ അങ്ങനെ ആരേയും അറസ്റ്റ്‌ ചെയ്യാനായില്ലെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്‌. ഇവിടെ പൊളിഞ്ഞു വീഴുന്നത്‌ ബുദ്ധദേബ്‌ ഭട്ടാചാര്യയും അനുയായികളും സൃഷ്ടിച്ചെടുത്ത ഒരു പച്ചക്കള്ളത്തിന്റെ തകര്‍ന്നുവീഴലാണ്‌. അതിന്‌ കുടപിടിയ്ക്കുന്ന കാരാട്ടിന്റേയും പിണറായി അടക്കമുള്ള കമ്യൂണിസ്റ്റ്‌ നേതാക്കളുടേയും നിലപാടുകള്‍ വര്‍ഗ്ഗവഞ്ചനയുടെ കൂട്ടത്തില്‍ പെടുന്ന കമ്യൂണിസ്റ്റ്‌ കാപട്യവുമാണ്‌.മമതാ ബാനര്‍ജിയും തൃണമൂലുകളുമാണ്‌ നന്ദിഗ്രാമില്‍ സ്ഥിതിഗതികള്‍ വഷളാക്കാന്‍ മാവോയിസ്റ്റുകള്‍ക്ക്‌ ചൂട്ട്‌ പിടിക്കുന്നതെന്നാണ്‌ സി പി എമ്മിന്റെ മറ്റൊരു ആക്ഷേപം. നമുക്ക്‌ തല്‍ക്കാലം മമതയേയും തൃണമൂലിനേയും കോണ്‍ഗ്രസിനേയും ബി ജെ പിയേയും ഇതര മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളേയും മാറ്റി നിര്‍ത്താം. ബംഗാള്‍ ഭരിക്കുന്ന ഇടത്‌ മുന്നണിയില്‍ സി പി എം ഒഴികെ മറ്റേതെങ്കിലും പാര്‍ട്ടി നന്ദിഗ്രാമിലെ കലാപങ്ങളെ ന്യായീകരിക്കാന്‍ മുന്നോട്ട്‌ വന്നിട്ടുണ്ടോ എന്നും ആലോചിക്കേണ്ടതുണ്ട്‌. ആര്‍ എസ്‌ പിയുടെ മന്ത്രിമാര്‍ കൂട്ടക്കുരുതിയുടെ കുറ്റബോധത്താല്‍ രാജിയ്ക്കൊരുങ്ങിയത്‌ ബംഗാള്‍ സര്‍ക്കാരിനെ ന്യായീകരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ്‌. സി പി ഐയും ഫോര്‍വേഡ്‌ ബ്ലോക്കും വിരല്‍ ചൂണ്ടുന്നത്‌ ബുദ്ധദേബ്‌ ഭട്ടാചാര്യയുടേയും ബിമന്‍ ബോസിന്റേയും മനുഷ്യത്വ ഹീനതയ്ക്കെതിരെയാണെന്നത്‌ വളരെ വ്യക്തമല്ലേ? മാര്‍ക്സിസ്റ്റ്‌ ബുള്‍ഡോസറിന്റെ കീഴില്‍ ഞെരിഞ്ഞമരുന്ന നന്ദിഗ്രാമിന്റെ ജനാധിപത്യ പൗരാവകാശങ്ങള്‍ക്ക്‌ വേണ്ടി ശബ്ദമുയര്‍ത്തുന്ന മൃണാള്‍സെന്‍, ഋതുപര്‍ണ്ണ ഘോഷ്‌, മഹാശ്വേതാ ദേവി തുടങ്ങിയ സാംസ്കാരിക പ്രവര്‍ത്തകര്‍ തൃണമൂല്‍ കോണ്‍ഗ്രസുകാരല്ല. മേറ്റ്ല്ലാ പ്രശ്നങ്ങളിലും അവര്‍ ഇടതുപക്ഷത്തോടൊപ്പമാണ്‌ നിന്നിട്ടുള്ളതും. അതുകൊണ്ട്‌ തന്നെ ഇവര്‍ ഇക്കാര്യത്തില്‍ പറയുന്ന അഭിപ്രായങ്ങളെ അവിശ്വസിക്കാനാവുമോ?നന്ദിഗ്രാമില്‍ നടക്കുന്നതെല്ലാം സുതാര്യമാണെന്നും തന്റെ ഗവണ്‍മെന്റിന്‌ ഒന്നും ഒളിയ്ക്കാനില്ലെന്നുമാണ്‌ ബുദ്ധദേബ്‌ പറയുന്നത്‌. എന്നാല്‍ അവിടേയ്ക്ക്‌ പുറപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കറെ സ്വന്തം പാര്‍ട്ടിക്കാര്‍ വഴിയില്‍ തടഞ്ഞ്‌ കരണത്തടിച്ചത്‌ എന്തിന്‌ എന്നതിന്‌ കൂടി ഉത്തരം പറയണം.എല്ലാം സുതാര്യമെങ്കില്‍ എന്തുകൊണ്ടാണ്‌ സി പി എമ്മുകാര്‍ മറ്റാരേയും ആ ഗ്രാമത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തത്‌? ഗുജറാത്തിലെ തെരുവില്‍ സര്‍ക്കാര്‍ ഗുണ്ടകളെ മുമ്പ്‌ കണ്ടത്‌ പോലെ ഇന്ന്‌ ബംഗാളില്‍ സി പി എം ഗുണ്ടകളുടെ ഭരണമാണ്‌ നടക്കുന്നത്‌. എന്തുകൊണ്ടാണ്‌ ദേശീയ മാധ്യമങ്ങള്‍ക്കും സ്വതന്ത്രരും നിഷ്പക്ഷരുമായ സാമൂഹിക പ്രവര്‍ത്തകര്‍ക്കും സി പി എം നന്ദിഗ്രാമില്‍ പ്രവേശനം നിഷേധിക്കുന്നത്‌ എന്നതിന്‌ ബംഗാള്‍ മുഖ്യമന്ത്രി ഉത്തരം പറയണം. ഇത്ര സങ്കീര്‍ണ്ണമായൊരു പ്രശ്നം പ്രാകൃതമായ രീതിയില്‍ പരിഹരിക്കാന്‍ പാര്‍ട്ടി ഗുണ്ടകള്‍ക്ക്‌ ബംഗാളിലെ 'നിയോ ലിബറല്‍' മുഖ്യമന്ത്രി മൗനാനുവാദം നല്‍കിയതിന്റെ പരിണിത ഫലമല്ലേ നന്ദിയിലെ ഗ്രാമങ്ങളില്‍ നിന്നും ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്ന നിലവിളികളുടേയും കര്‍ഷക കുരുതികളുടേയും പിന്നിലെ യഥാര്‍ത്ഥ വസ്തുത.ബംഗാളിലായാലും കേരളത്തിലായാലും ത്രിപുരയിലായാലും കമ്യൂണിസ്റ്റുകള്‍ അവകാശപ്പെടുന്നത്‌ തങ്ങള്‍ ഭൂസ്വാമികളുടെ മിച്ചഭൂമി പിടിച്ചെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യുന്ന പാവപ്പെട്ടവന്റെ പക്ഷത്ത്‌ നില്‍ക്കുന്നവരെന്നാണ്‌. എന്നാല്‍ ചരിത്രത്തിന്റെ ക്രൂരമായൊരു വൈരുദ്ധ്യമെന്നത്‌ പോലെ ദരിദ്ര കര്‍ഷകരുട കൃഷിഭൂമി പിടിച്ചെടുത്ത്‌ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക്‌ കമ്യൂണിസ്റ്റ്‌ സര്‍ക്കാരുകള്‍ ഇന്ന്‌ കൈമാറിക്കൊണ്ടിരിക്കുന്നു. കേരളത്തിന്‌ സമാനമായ ഭൂപ്രകൃതിയും ഫലഭൂയിഷ്ടതയുമുള്ള ആ മണ്ണ്‌ ഒരിക്കലും സലീം ഗ്രൂപ്പിന്‌ കെമിക്കല്‍ ഹബ്ബ്‌ നിര്‍മ്മിക്കാന്‍ അനുയോജ്യമല്ലെന്ന്‌ അവിടെയെത്തുന്ന ആര്‍ക്കും മനസ്സിലാകും. നെല്ലും ചണവും പയറുവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഏക്കറുകളോളം നീണ്ട പാടങ്ങളില്‍ കൃഷിചെയ്യുന്ന ആ പാടങ്ങളെ കര്‍ഷകന്റെ മനസ്സോടെ നോക്കിക്കാണാനുള്ള മനസ്സ്‌ സി പി എമ്മിന്റെ അഭിനവ സ്റ്റാലിന്മാര്‍ക്ക്‌ ഇന്ന്‌ നഷ്ടമായിരിക്കുന്നു. നന്ദിഗ്രാമില്‍ സി പി എം സ്വയം ഭരണം പ്രഖ്യാപിക്കുകയും അവിടെയുള്ള പാവപ്പെട്ട മനുഷ്യരെ കൊന്നും കൊള്ളയടിച്ചും ബലാത്സംഗം ചെയ്തും തുരത്തിയോടിച്ചും ഭൂമി പിടിച്ചെടുക്കുന്ന ക്രൂരതയ്ക്ക്‌ ഇന്ത്യാ ചരിത്രത്തില്‍ ഇന്ന്‌ ഒറ്റ സമാനതയേ ഉള്ളൂ. അഞ്ചുവര്‍ഷങ്ങള്‍ക്കപ്പുറം ഗുജറാത്തില്‍ നരേന്ദ്രമോഡി നടത്തിയ വംശഹത്യമാത്രമാണ്‌ നന്ദിഗ്രാമിനോട്‌ സാമ്യമുളള ഏക ഭരണകൂട ഭീകരത. ബംഗാളിന്റെ മോഡിയായി ബുദ്ധദേബ്‌ ഭട്ടാചാര്യ പുന:രവതാരമെടുക്കുമ്പോള്‍ തകര്‍ന്ന്‌ പോകുന്നത്‌ ആ നാടിന്റെ ഉന്നതമായ സാംസ്കാരിക, സാമൂഹിക, പാരമ്പര്യങ്ങളാണ്‌. രവീന്ദ്രനാഥ ടാഗൂറും ബങ്കിം ചന്ദ്ര ചാറ്റര്‍ജിയും ശ്രീരാമകൃഷ്ണപരമഹംസനും സ്വാമി വിവേകാനന്ദനും ജനിച്ച ബംഗാളിന്റെ പുഷ്കരമായ സംസ്കാരത്തിന്‌ മേലെയാണ്‌ ബുദ്ധദേബിന്റെ സര്‍ക്കാര്‍ കൊടുംക്രൂരതയുടെ തേരോട്ടം നടത്തുന്നത്‌. വ്യവസായങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടിയാകണം. അവര്‍ ഒരു വ്യവസായം ആഗ്രഹിക്കുന്നില്ലെങ്കില്‍ അത്‌ എങ്ങനേയും അവര്‍ക്ക്‌ മേല്‍ അടിച്ചേല്‍പ്പിക്കുമെന്ന വാശിയ്ക്ക്‌ പിന്നിലെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഇനിയും വ്യക്തമാക്കപ്പെടേണ്ടതുണ്ട്‌. തുല്യ നാണയത്തില്‍ തന്നെ തങ്ങള്‍ നന്ദിഗ്രാമിലെ എതിരാളികളോട്‌ തിരിച്ചടിച്ചു എന്ന ബുദ്ധദേബിന്റെ അവകാശവാദം അദ്ദേഹത്തെ മോഡിക്കൊപ്പം മാത്രമല്ല, നാഥുറാം ഗോഡ്സേയ്ക്കും സമശീര്‍ഷകനാക്കുന്നു. കൊലയ്ക്കും കൊള്ളയ്ക്കും ബലാത്സംഗത്തിനും ന്യായീകരണവുമായിറങ്ങുന്ന ഈ കമ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി നരഭോജികളുടെ പഴയ കാട്ടാള വ്യവസ്ഥകളുടെ തടവറയിലാണെന്നാണ്‌ മനസ്സിലാക്കേണ്ടത്‌. സ്റ്റാലിന്‍ മരിച്ച്‌ ദശകങ്ങള്‍ കഴിഞ്ഞിട്ടും ബംഗാളില്‍ അദ്ദേഹത്തിന്റെ പ്രേതം ഇപ്പോഴും ജീവിച്ചിരിക്കുന്നു. ബുദ്ധദേബിന്റെ രൂപത്തില്‍!ബംഗാള്‍ ഗവര്‍ണ്ണര്‍ ഗോപാലകൃഷ്ണ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ്‌ മഹാത്മാ ഗാന്ധിയുടെ പൗത്രനും മുന്‍ സിവില്‍ സര്‍വ്വീസ്‌ ഉദ്യോഗസ്ഥനുമാണ്‌. ദക്ഷിണാഫ്രിക്കയിലടക്കം ഇന്ത്യയുടെ അംബാസിഡറായി കഴിവ്‌ തെളിയിച്ച അദ്ദേഹം എന്നും ജനസാമാന്യം നേരിടുന്ന പ്രശ്നങ്ങളില്‍ സ്വതന്ത്രവും നിഷ്പക്ഷവും സത്യസന്ധവുമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന വ്യക്തിയാണ്‌. ഇപ്പോള്‍ നന്ദിഗ്രാമിനെ സംബന്ധിച്ച പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍ ജനങ്ങളെ അറിയിച്ചതിന്‌ സി പി എം അദ്ദേഹത്തെ കുരിശില്‍ കയറ്റുകയാണ്‌. ഇതല്ലേ സഖാവേ യഥാര്‍ത്ഥ ഫാസിസം? ഗോപാല്‍ കൃഷ്ണ ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ സത്യമല്ലാ എന്ന്‌ നെഞ്ചില്‍ കൈ വെച്ച്‌ പറയാന്‍ ബുദ്ധദേബിനും ബിമന്‍ ബോസിനും പ്രകാശ്‌ കാരാട്ടിനും പിണറായി വിജയനും കഴിയുന്നത്‌ കമ്യൂണിസത്തില്‍ ഫാസിസത്തിന്റെ സജീവ സാന്നിധ്യം കലര്‍ന്നതിനാലാണ്‌. ഇവിടെ തകര്‍ന്ന്‌ വീഴുന്നത്‌ ഇന്ത്യന്‍ ഇടതുപക്ഷത്തില്‍ അവകാശ വാദങ്ങളുടെ പൊള്ളയായ മേല്‍ക്കൂരകളാണ്‌. നന്ദിഗ്രാം ഒരൊറ്റപ്പെട്ട സംഭവമല്ല. വാസ്തവത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പിണറായി-കോടിയേരി-ജയരാജന്മാര്‍ നിരവധി ചെറുനന്ദിഗ്രാമുകള്‍ കഴിഞ്ഞ കുറേ ദശകങ്ങളായി സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. പരിയാരം മെഡിക്കല്‍ കോളേജ്‌ പിടിച്ചെടുത്തതും ഇപ്പോഴും അവസാനിക്കാത്ത കൊലപാതകങ്ങളും അതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളുമാണ്‍്‌. നാട്ടില്‍ നിയമപാലകര്‍ പിന്‍വാങ്ങുകയും രാഷ്ട്രീയ ഗുണ്ടകള്‍ നിയമം നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ തകര്‍ന്ന്‌ പോകുന്നത്‌ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉന്നതമായ പാരമ്പര്യമാണ്‌. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത സേച്ഛാധിപതികളോട്‌ ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ നടത്തുന്ന നരമേധങ്ങള്‍ക്കിടയില്‍ പഴയ സോവിയേറ്റ്‌ യൂണിയനിലേയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയും അനുഭവങ്ങള്‍ ഓര്‍മ്മിക്കണം. കാറ്റുവിതച്ചാല്‍ കൊടുങ്കാറ്റ്‌ കൊയ്യാം. അന്തിമമായി അവ തകര്‍ത്തുകളയുക നിങ്ങളെ തന്നെയായിരിക്കും. നന്ദിഗ്രാം ഒരു ചൂണ്ട്‌ പലകയാണ്‌. ജനാധിപത്യ കശാപ്പിന്റേയും മനുഷ്യാവകാശ ധ്വംസനങ്ങളുടേയും നേര്‍ ചിത്രങ്ങളാണ്‌ ഓരോ ദിവസവും നന്ദിഗ്രാമിലെ കര്‍ഷകരുടെ ചോരയില്‍ വരച്ചിടപ്പെടുന്നത്‌.

ഇപ്പോ വായിക്കുന്നത്?