Thursday, March 12, 2009

മഠത്തില്‍ രഘു സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി!!!

ആലപ്പുഴ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.എസ്‌. മനോജിന്റെ കരുനാഗപ്പളളിയിലെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫിസ്‌ കണ്ട്‌ ഒരു പാവം സി.പി.എം. പ്രവര്‍ത്തകന്‍ ചോദിച്ചു, 'സഖാവേ, എങ്കില്‍ പിന്നെ മഠത്തില്‍ രഘുവിനെ, നമുക്ക്‌ സ്ഥാനാര്‍ഥിയാക്കി കൂടേ?' ഈ ചോദ്യം ഇപ്പോള്‍ പാര്‍ട്ടിയില്‍ പുതിയതര്‍ക്കത്തിനുവഴിവച്ചു.കരുനാഗപ്പള്ളി ടൗണില്‍ ദേശീയപാതയ്ക്കു പടിഞ്ഞാറുവശത്തു മഠത്തില്‍ രഘുവിന്റെ കോടികള്‍ വിലമതിക്കുന്ന സ്ഥലത്താണ്‌ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫിസ്‌. ഇതിനു കണ്ണുതട്ടാതിരിക്കാന്‍ സ്ഥാനാര്‍ഥിയുടെ രണ്ടു കൂറ്റന്‍ ഫ്ലക്സ്‌ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്‌.

രണ്ടാഴ്ച മുന്‍പു തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ മദ്യപിച്ച്‌ ലക്കുകെട്ട്‌ മഠത്തില്‍ രഘുവും വിദേശിയായ അല്‍ജലിയും സി.ഐ.എസ്‌.എഫ്‌ ഉദ്യോഗസ്ഥനെ അടിച്ചുവീഴ്ത്തുകയും വിമാനത്താവളത്തില്‍ അഴിഞ്ഞാടുകയും ചെയ്തിരുന്നു. തുടര്‍ന്ന്‌ ജനങ്ങള്‍ ഇവരെ ടഞ്ഞുവയ്ക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ മകനും ഗുണ്ടകളും ഇടപെട്ട്‌ പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു. ഉന്നത സി.പി.എം. നേതാക്കള്‍ ഇടപെട്ട്‌ കേസ്‌ ഒതുക്കുകയും ചെയ്തതു വിവാദമായിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ-സുരക്ഷാ ഏജന്‍സികള്‍ ഇടപെട്ടതോടെ ഒളിവില്‍ പോയ മഠത്തില്‍ രഘുവിന്‌ എല്ലാ ഒത്താശകളും ചെയ്തുകൊടുത്തത്‌ സി.പി.എം. നേതാക്കളും മന്ത്രിമാരുമായിരുന്നു.കേസ്‌ ദുര്‍ബലമാക്കാനും ഒളിവില്‍ താമസിക്കാനും സഹായിച്ചതിനു മഠത്തില്‍ രഘുവിന്റെ പാരിതോഷികമാണ്‌ കരുനാഗപ്പള്ളിയിലെ ഇലക്ഷന്‍ കമ്മിറ്റി ഓഫിസെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

രണ്ടു ദിവസം മുന്‍പ്‌ ആലപ്പുഴയില്‍ നിന്നും ഒരു ലോറി മനോജിന്റെ രണ്ടു കൂറ്റന്‍ ബോര്‍ഡുകളുമായി സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസിനു മുന്‍പില്‍ വന്നുനിന്നു. സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറിയും പിണറായി ഗ്രൂപ്പിലെ നേതാവും ലോറിക്ക്‌ അകമ്പടി സേവിച്ചിരുന്നു. മഠത്തില്‍ രഘുവിന്റെ സ്ഥലമെവിടെയാണെന്ന നേതാക്കന്‍മാരുടെ ചോദ്യം കേട്ട്‌ സഖാക്കള്‍ കണ്ണുതള്ളി. എന്നാല്‍ പെട്ടെന്നു തന്നെ കാര്യം മനസിലാക്കിയ നേതാക്കള്‍ മഠത്തില്‍ രഘുവിന്റെ സ്ഥലത്തെത്തി വാസമുറപ്പിക്കുയായിരുന്നു.തൊട്ടുത്തുള്ള സി.പി.ഐ ഓഫിസിനുള്ളിലെ നേതാക്കളാകട്ടെ ഇതൊന്നും അറിഞ്ഞ മട്ട്‌ കാണിച്ചതേയില്ല. സി.പി.എം ഏരിയാ സെക്രട്ടറിയും പിണറായിയുടെ നോട്ടപ്പുള്ളിയുമായ പി.ആര്‍. വസന്തനാകട്ടെ 'ഞാനീ നാട്ടുകാരനല്ല' എന്ന ഭാവത്തിലാണ്‌ നില്‍പ്‌. ഗള്‍ഫില്‍ മദ്യശാലയും നൃത്തശാലയും നടത്തി മന്ത്രിപുത്രന്‍മാര്‍ക്കും സി.പി.എം നേതാക്കള്‍ക്കും 'സല്‍ക്കാരമൊരുക്കുന്ന മഠത്തില്‍ രഘുവിനെ പോലെയുള്ളവരാണ്‌ സി.പി.എമ്മിന്റെ സ്പോണ്‍സര്‍മാരെന്നു ജനം തിരിച്ചറിഞ്ഞിരിക്കുകയാണ്‌.

No comments:

ഇപ്പോ വായിക്കുന്നത്?