Friday, April 3, 2009

സദാംഹുസൈനും ചെഗുവേരയും ഒരുപോലെയാണ്‌,പിണറായി വ്യാഖ്യാനം.

മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ മലപ്പുറത്തു ലഭിച്ച ആദ്യത്തെ ഉരുപ്പടിയാണ്‌ ടി.കെ.ഹംസ. വിശുദ്ധ ഖുറാനില്‍ മനസ്സു ചേര്‍ത്തുവച്ച ഒന്നാന്തരമൊരു ദീനിയും സൂത്രശാലിയായൊരു വള്ളുവനാടന്‍ കമ്യൂണിസ്റ്റുമാണ്‌ ഹംസ. കോണ്‍ഗ്രസ്സില്‍ നിന്നാണ്‌ ടി.കെ.ഹംസ മാര്‍ക്സിസ്റ്റു പാളയത്തിലേക്കു ചേക്കേറിയത്‌. ഇസ്ലാമിക പണ്ഡിതനെന്നു മാര്‍ക്സിസ്റ്റുകള്‍ വിശ്വസിക്കുന്ന ഹംസ ഇപ്പോള്‍ മലപ്പുറത്തെ ഒരു മാര്‍ക്സിസ്റ്റാചാര്യന്‍ കൂടിയാണ്‌. മാര്‍ക്സ്‌ മുതല്‍ മോയിന്‍കുട്ടി വൈദ്യര്‍ വരെ ടി.കെ.ഹംസയ്ക്കു നന്നായി വഴങ്ങുമെന്നാണ്‌ ശ്രുതി.

ഇ.എം.എസ്‌ ഉണ്ടായിരുന്നെങ്കില്‍ ശരീഅത്തും മുസ്ലീം വ്യക്തിനിയമങ്ങളും സംബന്ധിച്ച അദ്ദേഹത്തിന്റെ തര്‍ക്കങ്ങളും തെറ്റിദ്ധാരണകളും ടി.കെ ഹംസ തിരുത്തിക്കൊടുത്തേനെ. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പിണറായി വിജയന്‌ ഒരു തെറ്റിദ്ധാരണയുമില്ല. അദ്ദേഹം എല്ലാം തിരുത്തിപ്പഠിച്ചു കഴിഞ്ഞു. കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങള്‍ സി.പി.എമ്മിന്റെ പോഷക 'വര്‍ഗ്ഗ'ങ്ങളാണെന്നു പറയാനൊരുങ്ങി നില്‍ക്കുകയാണ്‌ പിണറായി വിജയന്‍. അദ്ദേഹത്തിന്റെ നാവില്‍ വിപ്ലവത്തിന്റെ സരസ്വതി നിറഞ്ഞാടുന്നു കണ്ണൂര്‍ ശൈലിയില്‍.

മഅ്ദനി, ഹുസൈന്‍ രണ്ടത്താണി, കെ.ടി ജലീല്‍, റഹിം, ടി.കെ.ഹംസ എന്നിവരൊക്കെ പിണറായി വിജയന്റെയും മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെയും ആരാരൊക്കെയാണ്‌ എന്ന അന്വേഷണത്തിന്‌ ഒരു കൗതുകമുണ്ട്‌. ഈ അന്വേഷണത്തിനു ലഭിക്കുന്ന ഉത്തരം പിണറായി വിജയന്റെ മനസ്സില്‍ നിന്നൂറ്റിയെടുത്ത്‌ ഞാന്‍ പറയാം: "ഇവര്‍ മലപ്പുറം ചുവപ്പിക്കാന്‍ എനിക്ക്‌ ലഭിച്ച പടയാളികളാണ്‌. ഇവര്‍ മതേതര ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്നു. സാമ്രാജ്യത്വത്തിനും ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കുമെതിരേ പൊരുതുന്നു. മലപ്പുറം ചുവപ്പിക്കാനുള്ള എന്റെ തീരുമാനത്തിന്‌ പ്രചോദനമേകിയത്‌ സാക്ഷാല്‍ ഇ.എം.എസ്‌ തന്നെയാണ്‌. മലപ്പുറം ഇ.എം.എസ്സിന്റെ ജില്ലയാണ്‌. ഐക്യകേരളം സൃഷ്ടിച്ച്‌, ആ കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിത്തീര്‍ന്ന ഇ.എം.എസ്‌ കേരളത്തിന്റെ ബ്രഹ്മാവാണ്‌. അല്ലെങ്കില്‍ കേരളത്തിന്റെ അച്ഛനാണ്‌ കമ്യൂണിസ്റ്റ്‌ മലയാള ഭാഷയില്‍.

ഇ.എം.എസ്സിന്റെ ആത്മാവ്‌ മലപ്പുറം ജില്ലയുടെ ആകാശത്തൂടെ പറക്കാറുണ്ട്‌; തന്റെ ജില്ല ചുവക്കുന്നതു കാണാന്‍. മലപ്പുറം ജില്ല ഇ.എം.എസ്സിന്റെ മറ്റൊരു സ്മാരകമാണ്‌."
ശരിയാണ്‌, മലപ്പുറം ജില്ലയില്‍ ഇ.എം.എസ്സിന്‌ ഒരു രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു. അതുകൊണ്ടാണ്‌ ആ ജില്ലയുടെ ജനനത്തിന്‌ അദ്ദേഹം പ്രത്യേക താല്‍പ്പര്യമെടുത്തത്‌. മലപ്പുറത്തിന്റെ ആത്മാവ്‌ വെട്ടിനുറുക്കി ചരിത്രം മായ്ചുകളയുക എന്നതായിരുന്നു ഇ.എം.എസ്സിന്റെ ലക്ഷ്യം. ഇത്‌ സാധിച്ചെടുക്കണമെങ്കില്‍ മുസ്ലിം ലീഗിനെ ഛിന്നഭിന്നമാക്കണം. ഇസ്ലാമിലേക്കു പടര്‍ന്നു കയറി കുഴപ്പങ്ങള്‍ സൃഷ്ടിക്കണം. ഇസ്ലാമില്‍ നിന്ന്‌ ജനങ്ങളെ വലിച്ചെടുക്കണം. മുസ്ലീം ലീഗിന്റെ ശക്തി വിമോചനസമരത്തിലൂടെ ഇ.എം.എസ്സിന്‌ അനുഭവപ്പെട്ടതാണ്‌. മുസ്ലീം ലീഗ്‌ സി.എച്ച്‌. മുഹമ്മദ്‌ കോയയുടെയും ബാഫക്കി തങ്ങളുടെയും സീതി സാഹിബിന്റെയും നേതൃത്വത്തില്‍ ഒരു രാഷ്ട്രീയ ശക്തിയായി മുന്നോട്ടുവരുന്നത്‌ ഇ.എം.എസ്‌ ഇഷ്ടപ്പെട്ടിട്ടില്ല.

മുസ്ലീം ലീഗ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരളത്തില്‍ ആദ്യമായി സഖ്യമുണ്ടാക്കിയത്‌ പി.എസ്‌.പിയുമായിട്ടാണ്‌. ആ സഖ്യമാണ്‌ ഡോ.കെ.ബി.മേനോനെ വടകര ലോക്സഭാ മണ്ഡലത്തില്‍ നിര്‍ത്തി ജയിപ്പിച്ചത്‌. ഈ സഖ്യത്തെ ഏറ്റവും കൂടുതല്‍ കരിതേച്ചു കാണിച്ചത്‌ ഇ.എം.എസ്സിന്റെ നാവും പേനയുമാണ്‌. മുസ്ലീം ലീഗ്‌ ഒരു രാഷ്ട്രീയ ശക്തിയാവരുതെന്ന്‌ ഇ.എം.എസ്‌ ആഗ്രഹിച്ചു. ലീഗ്‌ രാഷ്ട്രീയമായിത്തീര്‍ന്നപ്പോള്‍ മലപ്പുറം - കോഴിക്കോട്‌ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ മറ്റൊരു മുസ്ലീം ലീഗിനെ ഉണ്ടാക്കുകയെന്നത്‌ ഇ.എം.എസ്സിന്റെ ലക്ഷ്യമായിത്തീര്‍ന്നു. പ്രോഗ്രസ്സീവ്‌ മുസ്ലീം ലീഗ്‌ എന്ന ഒരു മുസ്ലീം ലീഗിനെ ഉണ്ടാക്കി നോക്കി. ജനങ്ങള്‍ ഈ പ്രോഗ്രസ്സീവ്‌ മുസ്ലീം ലീഗിനെ ഇ.എം.എസ്സിന്റെ പോത്തിറച്ചി മുസ്ലീം ലീഗെന്നാണ്‌ വിളിച്ചത്‌.

മുസ്ലീം ലീഗിനെ നശിപ്പിക്കുകയെന്ന ഇ.എം.എസ്സിന്റെ സ്വപ്നം കരിഞ്ഞുപോയി. ഇതിനുവേണ്ടി മലബാര്‍ ലഹളയെ പല രീതിയിലും ഇ.എം.എസ്‌ വ്യാഖ്യാനിച്ചു നോക്കി. മലബാര്‍ ലഹളയെ കാര്‍ഷിക ലഹളയുടെ പരിവേഷമണിയിച്ച്‌ കേരളത്തില്‍ പിന്നീടുണ്ടായ കമ്യൂണിസ്റ്റ്‌ മനസ്സിന്റെ തുടക്കമായി ചിത്രീകരിച്ചു. ഇതൊക്കെ എന്തൊരു പരിഹാസ്യമായിരുന്നു. സാഹിത്യത്തില്‍ ചെറുകാടിന്റെ സോഷ്യലിസ്റ്റ്‌ റിയലിസത്തേക്കാള്‍ പരിഹാസ്യമായിരുന്നു ഇ.എം.എസ്സിന്റെ മാര്‍ക്സീയ കേരളചരിത്രം. ഇപ്പോള്‍ കെ.ടി.ജലീലും ഹംസയും മഅ്ദനിയുമൊക്കെ മലബാര്‍ലഹളയെ കേരള കമ്യൂണിസത്തിന്റെ ഇടനാഴിയിലേക്കു നയിക്കുകയാണ്‌.

മലപ്പുറത്തെ മതവിശ്വാസികളായ മുസ്ലീങ്ങളുടെ ഇടയിലേക്ക്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി കടന്നുചെല്ലണമെന്ന ഇ.എം.എസ്സിന്റെ ആഗ്രഹത്തെയാണ്‌ മലപ്പുറത്തെ ചുവപ്പിക്കുമെന്ന്‌ പിണറായി വിജയന്‍ പരിഭാഷപ്പെടുത്തുന്നത്‌. പരിഭാഷയില്‍ വിജയന്‍ തന്റെ സ്വന്തം രാഷ്ട്രീയ സംസ്കാരത്തിന്റെ പദങ്ങളും ശൈലികളും ചരിത്രബോധമില്ലാതെ ഉപയോഗിക്കുന്നുവെന്നു മാത്രം. രാഷ്ട്രീയ നൈതികത വിജയന്‌ പരിചയമുള്ള വിഷയമല്ല. അദ്ദേഹത്തിന്‌ പാണക്കാട്‌ തങ്ങളും മഅ്ദനിയും ഒരുപോലെയാണ്‌. ചേകന്നൂര്‍ മൗലവിയും കാന്തപുരം മുസ്ലിയാരും ഒരുപോലെയാണ്‌. ഇ.എം.എസ്സും ഗാന്ധിജിയും ഒരുപോലെയാണ്‌. സദാംഹുസൈനും ചെഗുവേരയും ഒരുപോലെയാണ്‌. ലോകത്തിലെ ഇന്നത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ്‌ നേതാവ്‌ വെനിസ്വേലയിലെ ഹ്യൂഗോ ഷാവേസാണെന്നു വിജയന്‍ വിശ്വസിക്കുന്നുണ്ട്‌.

വിജയന്‌ ഹോചിമിനും ഷാവേസും ഒരുപോലെയാണ്‌. സി.കണ്ണനും ഇ.പി.ജയരാജനും ഒരുപോലെയാണ്‌. പിണറായി വിജയന്റെ മനസ്സിനു മുമ്പില്‍ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റാണ്‌ നാരായണഗുരു. വിജയന്‌ പാബ്ലോനെരൂദയെപ്പോലുള്ള ഒരു മലയാള കവിയാണ്‌ കുമാരനാശാന്‍. കുമാരനാശാനും പാബ്ലോനെരൂദയും ഒഞ്ചിയത്തെ ഗോപാലേട്ടന്മാരും കണ്ടുമുട്ടിയാല്‍ പിണറായി വിജയനെക്കുറിച്ച്‌ ചോദിക്കാതിരിക്കില്ല ഇതെന്തൊരു കമ്യൂണിസ്റ്റാണെന്ന്‌.വാസ്തവത്തില്‍ രാഷ്ട്രീയത്തിലെ ആശയധൈഷണിക - നൈതിക തലങ്ങളില്‍ വിജയന്‍ വിശ്വസിക്കുന്നില്ല. നേരായ ചരിത്രത്തിലും മാനവികമായ സത്യസന്ധതയിലും വിജയന്‍ വിശ്വസിക്കുന്നില്ല. ഇങ്ങനെയൊരു പാര്‍ട്ടി സെക്രട്ടറി സംഭാവന ചെയ്യുന്ന മനുഷ്യവിരുദ്ധതയാണ്‌ അദ്ദേഹത്തിന്റെ പാര്‍ട്ടി ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സമസ്യ.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേരിടുന്ന ഈ കാലികദുരന്തം ശാപമായങ്ങനെ നീളും പിണറായി വിജയന്റെ നാമധേയത്തില്‍. ഇവിടെ അടിവരയിട്ട്‌ പറയാം മാര്‍ക്സിസ്റ്റു കമ്യൂണിസ്റ്റു പാര്‍ട്ടി ഇക്കാല കേരളത്തില്‍ മനുഷ്യവിരുദ്ധമായിക്കൊണ്ടിരിക്കുകയാണ്‌. പിണറായി വിജയന്റെ ഇപ്പോഴത്തെ മലപ്പുറം രാഷ്ട്രീയത്തില്‍ ഈ മനുഷ്യവിരുദ്ധതയാണ്‌ പ്രതിഫലിക്കുന്നത്‌.ഇടതുമുന്നണി ഇന്ത്യയില്‍ പൊളിയുകയാണ്‌. ഇതിന്റെ തുടക്കം കേരളത്തില്‍ നിന്നുതന്നെ. ബംഗാളിന്റെ ഇടതുപക്ഷ മനസ്സും മാറിക്കഴിഞ്ഞു. ബംഗാളിലെ സി.പി.എമ്മിനകത്ത്‌ ബ്രാഹ്മണ - അബ്രാഹ്മണപ്പോര്‌ നടക്കുന്നു. ജ്യോതിബസുവിന്റെ നേതൃത്വത്തിലൊരുവിഭാഗം യു.പി.എ ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചതിലെ രാഷ്ട്രീയ പാപ്പരത്തത്തില്‍ അമര്‍ഷം കൊള്ളുന്നു. ജനാധിപത്യ രാഷ്ട്രീയകക്ഷികള്‍ ബംഗാള്‍ സി.പി.എമ്മിന്റെ കൈകളില്‍ നിന്നു തിരിച്ചുവാങ്ങുകയാണ്‌. ഈ ലോക്സഭാ തെരഞ്ഞെടുപ്പ്‌ സി.പി.എമ്മിന്റെ വിധിയെഴുതും.

കേരളത്തിലെ സി.പി.എം ഇപ്പോള്‍ ഇടതുപക്ഷ ഐക്യത്തിലല്ല, വര്‍ഗ്ഗീയ - തീവ്രവാദ ബന്ധത്തിലാണ്‌ വിശ്വസിക്കുന്നത്‌. സി.പി.എമ്മിന്റെ സ്വത്വം പുറത്തുകൊണ്ടുവന്നതിന്‌ മഅ്ദനിയോട്‌ കേരളം നന്ദി പറയേണ്ടിയിരിക്കുന്നു.കേരളത്തിലെ മുസ്ലീങ്ങളെ ചുവന്നകൊടിക്കീഴില്‍ കൊണ്ടുവരാനുള്ള വിജയന്റെ രാഷ്ട്രീയമോഹം മഅ്ദനിയുടെ കാല്‍ക്കീഴില്‍ പുഷ്പിച്ചിരിക്കുന്നു. പി.ഡി.പി എന്ന പാര്‍ട്ടിയും മഅ്ദനി എന്ന നേതാവും കേരളത്തിലെ മുസ്ലീങ്ങളെയല്ല തീവ്രവാദത്തെയും വര്‍ഗീയതയെയുമാണ്‌ പ്രതിനിധീകരിക്കുന്നത്‌. ഈ സത്യത്തെയാണ്‌ പിണറായി വിജയനിപ്പോള്‍ കശാപ്പ്‌ ചെയ്തിരിക്കുന്നത്‌. കേരളത്തിന്‌ സുപരിചിതനായ ഒരു കുപ്രസിദ്ധ തീവ്രവാദിയാണ്‌ മഅ്ദനി. പ്രസംഗങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും കേരളത്തില്‍ വര്‍ഗ്ഗീയ വികാരം ആളിക്കത്തിച്ച വ്യക്തിയാണ്‌ പി.ഡി.പിയുടെ നേതാവ്‌ അബ്ദുള്‍ നാസര്‍ മഅ്ദനി. അദ്ദേഹത്തിന്റെ കാസറ്റുകള്‍ നമ്മുടെ നാട്ടില്‍നിന്നു നശിച്ചുപോയിട്ടില്ല.

മഅ്ദനിക്ക്‌ മാനസാന്തരം വന്നുവെന്നു പിണറായി പറയുമ്പോഴും മഅ്ദനി വര്‍ഗീയവാദിയല്ലെന്നു കാരാട്ട്‌ പറയുമ്പോഴും മഅ്ദനിയുടെ തീവ്രവാദ ബന്ധത്തിന്റെ പുതിയ കഥകളാണ്‌ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. അതൊന്നും പ്രകാശ്‌ കാരാട്ടിനും പിണറായി വിജയനും പ്രശ്നമല്ല. കേരളത്തില്‍ എല്ലാ തീവ്രവാദങ്ങളും കമ്യൂണിസത്തിന്റെ ഭാഗമാവുകയാണ്‌.പ്രകാശ്‌ കാരാട്ടിനും പിണറായി വിജയനും ഇപ്പോള്‍ പൊന്നാനിയിലൂടെ മലപ്പുറം ജില്ലയില്‍നിന്ന്‌ കുറേ ഹുസൈന്‍ രണ്ടത്താണിമാരെ വേണം. കെ.ടി.ജലീല്‍മാരെയും റഹിംമാരെയും വേണം. ഹംസമാരെ വേണം. ആരാണ്‌ ഡോ.ഹുസൈന്‍ രണ്ടത്താണിയെന്നറിയണ്ടേ? തീവ്രവാദം രഹസ്യമായി കൂടെ കൊണ്ടുനടക്കാത്ത മുസ്ലീം ലീഗിനെ വെറുത്ത്‌ മുസ്ലീം ലീഗിനോട്‌ യുദ്ധം പ്രഖ്യാപിച്ച പ്രൊഫഷണല്‍ പ്രഭാഷകന്‍. ഇതായിരുന്നു രണ്ടത്താണിയുടെ മത-സാംസ്കാരിക പ്രവര്‍ത്തനം.

ഈ പ്രവര്‍ത്തനത്തെ മഅ്ദനി രാഷ്ട്രീയവല്‍ക്കരിച്ചുകൊടുത്തിരിക്കുന്നു. ഹുസൈന്‍ രണ്ടത്താണിയുടെ മഅ്ദനി രാഷ്ട്രീയം പിണറായി വിജയന്‍ അംഗീകരിച്ചിരിക്കുന്നു. ഈ രാഷ്ട്രീയം കൊണ്ട്‌ കേരളം എന്താണ്‌ നേടാന്‍പോകുന്നത്‌ എന്ന ചോദ്യത്തിന്‌ ഉത്തരം പറയേണ്ടത്‌ ഒന്നാമതായി മലപ്പുറം ജില്ലയാണ്‌. മഅ്ദനിയും രണ്ടത്താണിയും ഹംസയും ജലീലും റഹീമുമാണ്‌ രണ്ടാമതായി ഉത്തരം പറയേണ്ടത്‌.

ഫാരിസായ, ലാവ്ലിനായ,മദനി നമഹ:

ഫാരിസ്‌ അബൂബേക്കര്‍ എന്ന പുത്തന്‍ പണക്കാരന്‍ വെറുക്കപ്പെട്ടവനാണോ? മുഖ്യമന്ത്രിയോടാണ്‌ ചോദ്യമെങ്കില്‍ ആലോചനയ്ക്ക്‌ പോലും ഇടനല്‍കാതെ അദ്ദേഹം നൂറു വട്ടം തലകുലുക്കി സമ്മതിക്കും. അല്ലെങ്കിലും മുഖ്യന്റെ അംഗവിക്ഷേപങ്ങള്‍ വ്യാഖ്യാനിക്കലാണല്ലോ മാധ്യമ സിണ്ടിക്കേറ്റുകളുടെ പ്രധാന പണി. ഇക്കാര്യം നവകമ്മ്യൂണിസ്റ്റ്‌ ആചാര്യനായ സഖാവ്‌ പിണറയി തന്നെ നിരീക്ഷിച്ചിട്ടുള്ളതുമാണ്‌. പക്ഷേ ഒരു കാര്യമുണ്ട്‌ ഫാരിസ്‌ വെറുക്കപ്പെട്ടവനാണെന്ന്‌ മാത്രം പിണറായി സഖാവിനോട്‌ പറഞ്ഞേക്കരുത്‌. പാര്‍ട്ടീ ചാനലിലൂടെ തന്നെ ഇക്കാര്യം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചതുമാണ്‌. ആരൊക്കെ എതിര്‍ത്താലും ഫാരിസ്‌ വിശുദ്ധന്‍ തന്നെ. മദനിയുടെ കാര്യത്തിലും സഖാവിന്‌ ഇതേ നിലപാട്‌ തന്നെയാണുള്ളത്‌. അല്ലെങ്കിലും സഖാവ്‌ തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കറില്ലല്ലോ!

പിണറായി സഖാവിനും കൈരളീ ടിവി എം.ഡിക്കും ഫാരീസിനെ നന്നായി അറിയാം. പക്ഷെ മറ്റ്‌ സഖാക്കളാരും തന്നെ മേപ്പടിയാനെ നേരില്‍ കണ്ടിട്ട്‌ പോലുമില്ല. ഫാരിസ്‌ കോഴിക്കോട്ടുകാരനാണെന്നാണ്‌ പറയുന്നത്‌. എല്ലാ കോഴിക്കോട്ടുകാരെയും സി.പി.എം ജില്ലാ സെക്രട്ടറിക്ക്‌ നല്ല തിട്ടമാണ്‌. പക്ഷെ ഫാരിസ്‌ എന്നൊരാളെ മാത്രം അറിയില്ല. പേരാമ്പ്ര ലോക്കല്‍ കമ്മിറ്റി പരിധിയില്‍ ഒരു ഫാരിസ്‌ ഉള്ളതായി ഇതിയാന്‌ നന്നായി അറിയാം. പേരിനൊപ്പം അബൂബേക്കര്‍ എന്ന വാലില്ലെന്ന്‌ മാത്രം. അപ്പോള്‍പ്പിന്നെ ആരാണ്‌ ഈ ഫാരീസ്‌ അബുബേക്കര്‍?. ദക്ഷിണാമൂത്തി സഖാവിന്‌ ഒരു പിടിയും കിട്ടുന്നില്ല. എത്ര ആലോചിച്ചിട്ടും ഒരു രക്ഷയുമില്ല. കുറച്ചുനാള്‍ മുമ്പ്‌ ഇതേ പേരുകാരന്‍ മാധ്യമങ്ങളില്‍ നിറഞ്ഞ്‌ നിന്നത്‌ സഖാവ്‌ നന്നായി ഓര്‍ക്കുന്നുണ്ട്‌. പക്ഷേ അത്‌ എന്തിനാണെന്ന്‌ മാത്രം അറിയില്ല. മാധ്യമങ്ങളില്‍ പേരുവരാന്‍ പ്രത്യേകിച്ചൊന്നും വേണമെന്നില്ലല്ലോ! അതും ഈ സഖാവിന്‌ നന്നായി അറിയാം.

പ്രത്യേകിച്ചൊരു കാരണവുമില്ലാതെ തന്നെ പിണറായി, മദനി ഇത്യാദി സഖാക്കളുടെ പേരുകള്‍ അടിക്കടി അച്ചടിച്ചുവിടുന്നുണ്ടല്ലോ? അങ്ങനെ വരുമ്പോള്‍ സഖാവിന്റെ സംശയം ന്യായമാണെന്ന്‌ തന്നെ പറയാം.ഇപ്പോള്‍ ഇതൊന്നുമല്ല സഖാവിന്റെ പ്രശ്നം. കോഴിക്കോട്‌ സ്ഥാനര്‍ത്ഥിയായ സഖാവ്‌ റിയാസ്‌ ഫാരീസിന്റെ നോമിനിയാണെന്ന പ്രചാര വേലയാണ്‌ ചില പിന്തിരിപ്പന്‍മാര്‍ നടത്തുന്നത്‌. ഇപ്പോള്‍ ഈ ആക്ഷേപം പ്രചരിപ്പിക്കുന്നത്‌ ജനതാദള്‍ നേതാവ്‌ വീരേന്ദ്രകുമാറാണ്‌. അപ്പോള്‍പ്പിന്നെ വീരന്റെ മനോനില തെറ്റി എന്ന ദക്ഷിണാമൂര്‍ത്തി സഖാവിന്റെ കണ്ടെത്തല്‍ നൂറ്‌ ശതമാനവും ശരിയാണ്‌. പക്ഷെ കോഴിക്കോട്‌ സീറ്റ്‌ വീരന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത്‌, ചവിട്ടിപ്പുറത്താക്കിയതിന്‌ പിന്നിലെ 'ഗുട്ടന്‍സ്‌' മാത്രം ആര്‍ക്കും മനസ്സിലാകില്ല. ഇത്തരം സംശയാലുക്കളായ പിന്തിരിപ്പന്‍മാരെ സൈക്യാട്രിസ്റ്റ്‌ കൂടിയായ ദക്ഷിണാമൂത്തി സഖാവ്‌ കൗണ്‍സിലിംഗ്‌ നടത്തി സുഖപ്പെടുത്തിക്കളയുമെന്നാണ്‌ എ.കെ.ജി സെന്റര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്‌.

പേയ്മെന്റ്‌ സീറ്റോ? അതെന്താണെന്ന്‌ പോലും സഖാക്കള്‍ക്കറിയില്ല. അങ്ങനെയൊരു വാക്കു തന്നെ ആദ്യമായിട്ടാണ്‌ കേള്‍ക്കുന്നത്‌. അല്ല, ഒന്നു ചോദിക്കട്ടെ അപ്പോള്‍ പണ്ട്‌ പ്രതിയോഗികള്‍ക്കെതിരായി ഈ വാക്ക്‌ ഉപയോഗിച്ചിട്ടില്ല?
ഇത്തരം ചോദ്യങ്ങള്‍ പരമാവധി കേട്ടില്ലെന്ന്‌ നടിക്കണം. തന്‍മാത്രയിലെ സര്‍ക്കാര്‍ ആപ്പീസറുടെ വേഷത്തില്‍ അഭിനയിച്ച്‌ തകര്‍ത്ത മോഹന്‍ലാലിന്റെ കഥ മനസ്സിലോര്‍ത്ത്‌, പാര്‍ട്ടിപ്പത്രം കക്ഷത്തൊന്ന്‌ മുറുക്കി, നാലു ചാല്‍ നടന്ന്‌ ഇഡ്രായേലിനെക്കുറിച്ച്‌ പറയാനാണ്‌ ജില്ലാ കമ്മിറ്റികള്‍ സഖാക്കള്‍ക്ക്‌ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അപ്പോള്‍പ്പിന്നെ ഒന്നും കണ്ടില്ലെന്ന്‌ നടിക്കുക. എല്ലാം, തെരഞ്ഞെടുപ്പ്‌ വിജയവും സഖാവ്‌ മഅദനിയിലര്‍പ്പിച്ച്‌ സ്വസ്ഥമായിരിക്കുക.

Wednesday, April 1, 2009

സി.പി.എമ്മിന്റെ ഊന്നുവടികള്‍

ഇടതുമുന്നണിയിലെ പുതിയ കക്ഷികളെക്കുറിച്ച്‌ കേരളീയ സമൂഹം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു. കോയമ്പത്തൂര്‍ ജയിലില്‍ നിന്നു മോചിതനായ അബ്ദുള്‍ നാസര്‍ മഅ്ദനി പുതിയ ആള്‍രൂപമാണെന്നാണ്‌ സി.പി.എം. പറയുന്നത്‌. എന്നാല്‍, വസ്തുതകള്‍ തെളിയിക്കുന്നതു പുതിയ മഅ്ദനി പഴയ മഅ്ദനി യുടെ തുടര്‍ച്ച തന്നെയാണെന്നാണ്‌.

മഅ്ദനിയും രാമന്‍പിള്ളയുമാണ്‌ 15-ാ‍ം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ഊന്നുവടികള്‍. എതിര്‍ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഈ തീവ്രവാദ മുഖങ്ങളെ കൂട്ടിയിണക്കിയ ബുദ്ധികേന്ദ്രങ്ങള്‍ക്കു നല്ല നമസ്കാരം. ഇത്തരമൊരു കൂട്ടുകെട്ട്‌ മുമ്പ്‌ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. പൊന്നാനപ്പുറത്തു കൊണ്ടുവന്ന പുതിയ ബാന്ധവം ഉണ്ടാക്കിയ പൊട്ടിത്തെറി പരമ്പരാഗത ഇടതുമുന്നണിയെ ഇല്ലാതാക്കി. യു.ഡി.എഫ്‌. ഇപ്പോള്‍ നേരിടുന്നത്‌ തീവ്രവാദവും ഫാസിസവും കൈകോര്‍ത്ത പുതിയൊരു മാര്‍ക്സിസ്റ്റ്‌ മുന്നണിയെയാണ്‌.

ഇടതുമുന്നണിയിലെ പുതിയ കക്ഷികളെക്കുറിച്ചു കേരളീയ സമൂഹം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു. കോയമ്പത്തൂര്‍ ജയിലില്‍ നിന്നു മോചിതനായ അബ്ദുള്‍ നാസര്‍ മഅ്ദനി പുതിയ ആള്‍രൂപമാണെന്നാണ്‌ സി.പി.എം. പറയുന്നത്‌. എന്നാല്‍, വസ്തുതകള്‍ തെളിയിക്കുന്നതു പുതിയ മഅ്ദനി പഴയ മഅ്ദനിയുടെ തുടര്‍ച്ച തന്നെയാണെന്നാണ്‌. അതേസമയം, സി.പി.എം ഒരുപാട്‌ മാറിയെന്നും കാണാം. രാജ്യത്തു സമീപകാലത്തുണ്ടായ മിക്ക സ്ഫോടനങ്ങളുടെയും കാശ്മീര്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ട മലയാളി തീവ്രവാദികളുടെയും പിറകേപോയ അന്വേഷണ ഏജന്‍സികളുടെ പക്കല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ ഉള്ളത്‌.

2008 ജൂലൈയില്‍ ഉണ്ടായ ബാംഗ്ലൂര്‍ സ്ഫോടക്കേസില്‍ പിടിയിലായ പ്രതി സര്‍ഫരസ്‌ നവാസ്‌ മഅ്ദനിയെ താന്‍ സ്വവസതിയില്‍ സന്ദര്‍ശിച്ചെന്നും കാശ്മീരില്‍ കൊല്ലപ്പെട്ട അഞ്ചംഗ സംഘത്തില്‍ നിന്നു രക്ഷപ്പെട്ട അബ്ദുള്‍ ജബ്ബാര്‍,തങ്ങള്‍ മഅ്ദനിയുടെ അടുത്ത അനുയായികളായിരുന്നു എന്നും വെളിപ്പെടുത്തിയത്‌ അടുത്ത കാലത്താണ്‌.ബാംഗ്ലൂര്‍, അഹമ്മദാബാദ്‌, ജയ്പൂര്‍, ഡല്‍ഹി സ്ഫോടനങ്ങള്‍ക്ക്‌ സ്ഫോടക വസ്തുക്കള്‍ എത്തിച്ചുകൊടുത്ത അബ്ദുള്‍ സത്താറും മഅ്ദനിയുടെ ബോഡിഗാര്‍ഡും ബോംബ്‌ വിദഗ്ധനുമായ അമീര്‍ അലിയും ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റിനു മുമ്പാകെ നല്‍കിയ രഹസ്യമൊഴികളും മതപണ്ഡിതനായ അബ്ദുള്‍ ഖാദര്‍ കഴിഞ്ഞ ജനുവരി 15നു തലശേരി അഡീഷണല്‍ ചീഫ്‌ ജൂഡീഷ്യല്‍ മജിസ്ട്രേറ്റ്‌ മുമ്പാകെ സൈനുദീനെക്കുറിച്ചു നല്‍കിയ മൊഴികളും പുതിയവയാണ്‌. രണ്ടിലെയും കേന്ദ്രബിന്ദു മഅ്ദനിയാണ്‌.

ലഷ്കര്‍-ഇ-തൊയിബയുടെ ദക്ഷിണേന്ത്യന്‍ കമാണ്ടര്‍ എന്നറിയപ്പെടുന്ന ആളാണു സൈനുദ്ദീന്‍. കാശ്മീരില്‍ മലയാളി തീവ്രവാദികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ്‌ ഇയാള്‍ പോലീസ്‌ പിടിയിലായത്‌. അഫ്ഗാനിസ്ഥാനില്‍ തുടക്കമിട്ട്‌ പാക്കിസ്ഥാനില്‍ വളര്‍ന്നു പന്തലിച്ച ഭീകര പ്രസ്ഥാനമാണു ലഷ്കര്‍. പാക്‌ അധിനിവേശ കാശ്മീരാണു ഇവരുടെ പ്രധാന താവളം. പാക്കിസ്ഥാനില്‍പ്പോലും ഈ ഭീകര പ്രസ്ഥാനത്തെ നിരോധിച്ചിരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ്‌ ആക്രമണം, 60 പേര്‍ മരിച്ച ഡല്‍ഹി സ്ഫോടനം, 37 പേര്‍ മരിച്ച വാരണാസി സ്ഫോടനം, 211 പേര്‍ മരിച്ച മുംബൈ സ്ഫോടനങ്ങള്‍, രാജ്യത്തെ വിറപ്പിച്ച 27/11 മുംബൈ ആക്രമണം തുടങ്ങിയ നിരവധി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതു ലഷ്കര്‍ ആണെന്നു കരുതപ്പെടുന്നു.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനു മാത്രം ഈ പുതിയ വെളിപ്പെടുത്തലുകളൊക്കെ പഴയതാണ്‌. അതുകൊണ്ട്‌ അതേക്കുറിച്ച്‌ അന്വേഷണമില്ല. അതിന്റെ പ്രത്യാഘാതങ്ങളാണ്‌ ഇപ്പോള്‍ നമ്മുടെ നാട്‌ അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌. സംസ്ഥാനത്ത്‌ ക്രമസമാധാനം തകര്‍ന്നെന്നും രാജ്യത്തിന്റെ ഭദ്രത തകര്‍ക്കുന്ന രീതിയില്‍ പല ഭാഗങ്ങളിലും തീവ്രവാദത്തിന്റെ ഭീകരമുഖം ദൃശ്യമാകുന്നുണ്ടെന്നും കഴിഞ്ഞ ദിവസം റഹിം പൂക്കടശേരി വധശ്രമക്കേസില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ കേസിലെ പ്രതികള്‍ക്കു തീവ്രവാദ പ്രസ്ഥാനങ്ങളുമായുള്ള പങ്ക്‌ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിലെ മൂന്നു പ്രതികള്‍ കാശ്മീര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളികളാണ്‌.

പഴയ സി.പി.എമ്മിന്‌ മഅ്ദനിയെക്കുറിച്ച്‌ വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. മഅ്ദനിയെക്കുറിച്ച്‌ ആദ്യമായി ഒരു ലേഖന പരമ്പര എഴുതിയത്‌ ദേശാഭിമാനിയാണ്‌. 1992 ഡിസംബര്‍ 20 മുതല്‍ 24 വരെ അഞ്ചു ദിവസങ്ങളിലായി പ്രസിദ്ധീകരിച്ച ആ ലേഖന പരമ്പരയുടെ പേര്‌ 'വഴിതെറ്റല്‍ റബ്ബിന്റെ നാമത്തില്‍'
ലേഖനത്തിന്റെ അനൗണ്‍സ്മെന്റ്‌ ഇപ്രകാരം: ?തെക്കന്‍ കേരളത്തില്‍ പിറവിയെടുത്ത ഐ.എസ്‌.എസ്‌. എന്ന ഇസ്ലാമിക്‌ സേവക സംഘം ചുരുങ്ങിയ കാലത്തിനുള്ളില്‍ സമ്പാദിച്ചതു കുപ്രസിദ്ധി മാത്രം. ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ആ സംഘടനയെ നിരോധിച്ചു. ഐ.എസ്‌.എസിന്റെ ഹൈപവര്‍ കമ്മിറ്റി ചെയര്‍മാനായ അബ്ദുള്‍ നാസര്‍ മഅ്ദനിക്കുവേണ്ടി നാടാസകലം പോലീസ്‌ തെരച്ചില്‍ നടത്തുന്നു. ഒളിവില്‍ കഴിയുന്ന മഅ്ദനി കത്തുന്ന ബോംബാണെന്നാണ്‌ ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരുടെ കമന്റ്‌.

നാടിനെ മതാന്ധതയുടെ അമാവാസി നാളുകളിലേക്കു നയിക്കാന്‍ ശ്രമിച്ച മഅ്ദനിയുടെയും ഐ.എസ്‌.എസിന്റെയും ഗൂഢമാര്‍ഗങ്ങളിലൂടെ ഒരു സാഹസിക സഞ്ചാരം.
ഒന്നാം ലേഖനത്തിന്റെ തലക്കെട്ട്‌ 'മുത്താക്ക ചെല്ലിയ നേതാവ്‌' എന്നാണ്‌. മഅ്ദനിയുടെ സ്വകാര്യജീവിതത്തിലുണ്ടായ ചില സംഭവങ്ങളിലേക്കു കടന്നുകയറിക്കൊണ്ടാണ്‌ ദേശാഭിമാനിയുടെ അന്വേഷണം ആരംഭിക്കുന്നത്‌. അതു മര്യാദയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചായിരുന്നു എന്നു കരുതുന്നതിനാല്‍ ഞാന്‍ അവയിലേക്കു കടക്കുന്നില്ല. രണ്ടാമത്തെ ലേഖനത്തിന്റെ തലക്കെട്ട്‌ 'ഒഴുകിപ്പോയതു കുഴല്‍പ്പണം' എന്നാണ്‌. രണ്ടുവര്‍ഷം പ്രായമുള്ള സംഘടനയുടെ പേരില്‍ മഅ്ദനിക്ക്‌ അഞ്ചുകോടി രൂപ ലഭിച്ചു എന്നാണു പോലീസ്‌ കേന്ദ്രങ്ങളുടെ നിഗമനം.

ഗള്‍ഫില്‍ നിന്നുള്ള സംഭാവനകള്‍ ബോംബൈയിലുള്ള ചില സംവിധാനങ്ങള്‍ വഴി മലപ്പുറത്തെ ചില ഏജന്റുമാര്‍ മുഖാന്തിരം മഅ്ദനിക്കു കിട്ടുകയായിരുന്നു. ഈ പണം ഉപയോഗിച്ച്‌ വ്യാപകമായ തോതില്‍ ഭൂമി വാങ്ങി. അന്‍വാര്‍ശേരിയിലെ കെട്ടിടത്തിനു സമീപം നാലു മുറിയുള്ള കെട്ടിടത്തിലാണ്‌ ഐ.എസ്‌.എസ്‌. ഹെഡ്‌ ക്വാര്‍ട്ടേഴ്സ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. ദ്വാരക കണ്ടു മടങ്ങിയ കുചേലന്റെ വീടുപോലെയുള്ള മാറ്റം ഇവിടെ രണ്ടുമാസം കൊണ്ട്‌ സംഭവിച്ചു. ഭാഗികമായി പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ ബോംബ്‌ സൂക്ഷിക്കാനുള്ള രഹസ്യ അറകള്‍ ഉണ്ടായിരുന്നു എന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടി.

മൂന്നാമത്തെ ലേഖനത്തിന്റെ തലക്കെട്ട്‌ 'പ്രചോദനം ഹാജി മസ്താന്‍' എന്നാണ്‌. 30 കാരനായ മഅ്ദനി അന്‍വാര്‍ശേരിയില്‍ ഒരു മിനി സുവര്‍ണക്ഷേത്രം പണിയാന്‍ വേണ്ട ഒരുക്കം തുടങ്ങി. ഏറ്റവും വലിയ അധോലോകനായകനായിരുന്ന, കള്ളക്കടത്തു രാജാവായിരുന്ന ബോംബൈ ദാദാ ഹാജി മസ്താനുമായുള്ള ബന്ധം മഅ്ദനിക്കു പ്രചോദനമായി. ബോംബെയില്‍ മതപ്രസംഗത്തിനു പോകുന്ന വേളയില്‍ മസ്താനുമായി മഅ്ദനി ചങ്ങാത്തം സ്ഥാപിച്ചു. യഥാര്‍ത്ഥത്തില്‍ മഅ്ദനിക്ക്‌ ഐ.എസ്‌.എസ്‌. ഉണ്ടാക്കാന്‍ പ്രചോദനമേകിയതു റബ്ബല്ല, മസ്താനാണ്‌ എന്നും ലേഖനത്തില്‍ പറയുന്നു.
'ഭിന്ദ്രന്‍വാല മാതൃക' എന്നാണ്‌ നാലാമത്തെ ലേഖനത്തിന്റെ തലക്കെട്ട്‌. മതമൗലികതയും തീവ്രവാദവുമാണ്‌ മഅ്ദനിയുടെ ഊന്നുവടികള്‍ എന്ന കുറ്റപ്പെടുത്തലോടെയാണ്‌ ലേഖനത്തിന്റെ തുടക്കം. ഏതാനും ഐ.എസ്‌.എസുകാരെ ചോദ്യം ചെയ്യാന്‍ കരുനാഗപ്പള്ളി പോലീസ്‌ കസ്റ്റഡിയിലെടുത്തപ്പോള്‍ മഅ്ദനി പോലീസ്‌ സ്റ്റേഷനിലെത്തി സ്റ്റേഷന്‍ കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നു പോലീസ്‌ അവരെ നിരുപാധികം വിട്ടയച്ചു.

താന്‍ ഇന്നുവരെ ഒരു പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍പോലും വോട്ട്‌ ചെയ്തിട്ടില്ലെന്ന്‌ മഅ്ദനി അഭിമാനത്തോടെ പ്രസംഗിക്കുമായിരുന്നെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നു.
'ഇരുട്ടിന്റെ ആത്മാക്കള്‍' എന്നതാണ്‌ അവസാനത്തെ ലേഖനത്തിന്റെ തലക്കെട്ട്‌. മഅ്ദനി ഒരു കത്തുന്ന ബോംബാണ്‌ എന്നാണ്‌ പോലീസ്‌ ഉദ്യോഗസ്ഥന്റെ ഭാഷ്യം. ഏറ്റവും ശക്തിയുള്ള ബോംബുകള്‍ സമാഹരിക്കുകയും അതു കല്ലട ജലസേചന പദ്ധതിയുടെ കനാലില്‍ എറിഞ്ഞു പരീക്ഷിക്കുകയും ചെയ്തപ്പോള്‍, സായുധധാരികളായ ചാവേര്‍ പടയാളികളെ വാര്‍ത്തെടുത്തപ്പോള്‍, അക്രമത്തിന്റെ ഫണമാണു തെളിഞ്ഞതെന്നു ദേശാഭിമാനി പറയുന്നു. 1992 ഓഗസറ്റ്‌ ആറിനു മഅ്ദനിക്കു നേരെ വധശ്രമം നടത്തിയ പ്രതികളെ ആര്‍.എസ്‌.എസ്‌. കേന്ദ്രങ്ങളില്‍ ഒളിപ്പിച്ചു. എന്നാല്‍ ആര്‍.എസ്‌.എസിനു ബന്ധമില്ലെന്നു ബി.ജെ.പി. നേതാക്കളായ രാമന്‍പിള്ളയും ഒ.രാജഗോപാലും ആണയിടുന്നു. ബി.ജെ.പി. ആര്‍.എസ്‌.എസ്‌. സദാചാരത്തിന്റെ ഉടുചേല ഇവിടെ അഴിഞ്ഞുവീഴുകയാണെന്നു ദേശാഭിമാനി കുറ്റപ്പെടുത്തി.

1992 ഡിസംബര്‍ പത്തിനു രാത്രി വെള്ളറടയില്‍ നിന്നും പോലീസ്‌ പിടിച്ച കെ.എല്‍ 2/എ 5454 എന്ന അംബാസിഡര്‍ കാറില്‍ കണ്ട സ്ഫോടകവസ്തുക്കള്‍ സംസ്ഥാന അതിര്‍ത്തിയില്‍നിന്നും ഐ.എസ്‌.എസുകാര്‍ വാങ്ങിയതായിരുന്നെന്നും ഇത്‌ കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലെ ഓരോ ക്ഷേത്രങ്ങള്‍ തകര്‍ക്കാനായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ദേശാഭിമാനി പറയുന്നു. ശക്തമായ മുന്നറിയപ്പോടെയാണു ലേഖനം അവസാനിക്കുന്നത്‌. ആര്‍.എസ്‌.എസിനെ എന്നപോലെ ഐ.എസ്‌.എസിനെയും ശക്തിയായി ഒറ്റപ്പെടുത്തിയില്ലെങ്കില്‍ ഇസ്ലാമിന്റെ പേരിലെ ഈ മതമൗലികവാദി സംഘടന രാഷ്ട്രീയത്തില്‍പ്പോലും പിടിമുറുക്കും. അതിന്റെ ഫലം നമുക്കു സമാധാന ജീവിതം നഷ്ടപ്പെടുക എന്നതാണ്‌. ആ ദുരന്തം ഒഴിവാക്കാന്‍, കേന്ദ്ര സര്‍ക്കാരിന്റെ നിരോധന ഉത്തരവിന്‌ അപ്പുറത്ത്‌ വര്‍ഗീയ സംഘടനകളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം എന്നാണു ദേശാഭിമാനിയുടെ ആഹ്വാനം.

എന്നാല്‍, രാജ്യം ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ സി.പി.എം അതുമറന്നു. ഞാന്‍ സി.പി.എമ്മിന്റെ ആ പഴയ നിലപാടിനോടു പൂര്‍ണ്ണമായി യോജിക്കുന്നു. പുതിയ സി.പി.എം. പഴയ നിലപാടിലേക്കു തിരിച്ചുപോകണം എന്നത്‌ നമ്മുടെ നാടിന്റെ ആവശ്യമാണ്‌.

Wednesday, March 25, 2009

കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പ്‌ പ്രകടന പത്രിക.

എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധി ന്യൂഡല്‍ഹിയില്‍ പുറത്തിറക്കിയ തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയുടെ പൂര്‍ണ്ണരൂപം

പതിനഞ്ചാമത്‌ ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഉടനെ നടക്കുകയാണ്‌. കേന്ദ്രത്തില്‍ ഭരിക്കുന്ന സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള അവസരവുമാണിത്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ജനങ്ങളില്‍ നിന്ന്‌ പുതിയൊരു ജനവിധി ആദരപൂര്‍വ്വം തേടുകയാണ്‌. രാജ്യത്തെ ഓരോ പൗരനും സുരക്ഷിതവും അന്തസ്സാര്‍ന്നതും അഭിവൃദ്ധിയുമുള്ള ജീവിതം ഉറപ്പുവരുത്താനുള്ള ഞങ്ങളുടെ പ്രവര്‍ത്തനം തുടരുമെന്ന്‌ ഞങ്ങള്‍ വീണ്ടും ഉറപ്പുനല്‍കുന്നു. 2004 - 09 കാലത്ത്‌ കോണ്‍ഗ്രസ്‌ നയിച്ച യു.പി.എ സര്‍ക്കാരിന്റെ പ്രകടനമികവിലാണ്‌ കോണ്‍ഗ്രസ്‌ ഇത്തവണ ജനവിധി തേടുന്നത്‌.2004ല്‍ ഞങ്ങള്‍ നല്‍കിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അടിസ്ഥാനമൂല്യങ്ങളും ആദര്‍ശങ്ങളുമായ മതേതരത്വം, ദേശീയത, സാമൂഹ്യനീതി, എല്ലാവര്‍ക്കും പ്രത്യേകിച്ച്‌ ദരിദ്രര്‍ക്കുള്ള സാമ്പത്തിക പുരോഗതി എന്നിവയിലൂന്നിയാണ്‌ പുതിയ ജനവിധിക്കായി പാര്‍ട്ടി നിങ്ങളുടെ മുന്നിലെത്തുന്നത്‌.


നമ്മുടെ പൈതൃകത്തിന്റെയും സേവനപാരമ്പര്യത്തിന്റെയും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ്‌ ഞങ്ങള്‍ പുതിയ ജനവിധി തേടുന്നത്‌. എല്ലാ ജനങ്ങളുടെയും ക്ഷേമത്തിനും പ്രത്യേകിച്ച്‌ സമൂഹത്തിലെ ദുര്‍ബ്ബലവിഭാഗങ്ങളുടെ നന്മയ്ക്കുമുള്ള പതറാത്ത പ്രതിബദ്ധത ഞങ്ങള്‍ വീണ്ടും വാഗ്ദാനം ചെയ്യുന്നു.
സമൂഹത്തിലെ ഓരോ വിഭാഗത്തെയും അഭിസംബോധന ചെയ്യുകയും അവരില്‍ നിന്ന്‌ കരുത്ത്‌ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഏക പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌.
സാമ്പത്തിക വളര്‍ച്ച -സമുദായ മൈത്രി, സാമ്പത്തിക വളര്‍ച്ച-സാമൂഹ്യനീതി എന്നിവ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അവ എല്ലായ്പ്പോഴും കൈകോര്‍ത്ത്‌ മുന്നോട്ടുപോകേണ്ടതുണ്ടെന്നും വിശ്വസിക്കുന്ന ഏക പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌.അനുഭവസമ്പത്തും യുവത്വവും, വിവേകവും ഉണര്‍വും, നേട്ടവും അഭിലാഷവും ഒത്തൊരുമിക്കുന്ന ഏക പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌.

എന്തുകൊണ്ട്‌ കോണ്‍ഗ്രസ്‌?
ഇത്‌ ദേശീയ തെരഞ്ഞെടുപ്പാണ്‌.
പ്രധാനപ്പെട്ട പ്രാദേശികവും സംസ്ഥാനതലത്തിലുള്ളതുമായ വിഷയങ്ങള്‍ ഉണ്ടെങ്കിലും, ഇത്‌ കേന്ദ്രത്തിലെ സര്‍ക്കാരിനുള്ള തെരഞ്ഞെടുപ്പാണിതെന്ന്‌ ഓര്‍ക്കുക. നാനാവിധമായ വൈജാത്യങ്ങള്‍ക്കിടയിലും രാജ്യത്തെയാകെ ബാധിക്കുന്നവയെ കണക്കാക്കുന്നവയ്ക്കും ശതകോടി പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റുന്നതുമായവയ്ക്കുമാണ്‌ പ്രാധാന്യം നല്‍കേണ്ടത്‌. രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയെ വലിയൊരു കാഴ്ചപ്പാടോടെ കാണുകയും അതേസമയം തന്നെ മേഖലാതലത്തിലുള്ളതും പ്രാദേശികവുമായ വികാരങ്ങളോട്‌ അതിദ്രുതവും ഗൗരവവുമായ സമീപനം പുലര്‍ത്തുകയും ചെയ്യുന്ന ഏക പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌.

ശക്തമായ ഒരു കേന്ദ്രത്തിനും, ശക്തമായ സംസ്ഥാനങ്ങള്‍ക്കും ശക്തമായ പഞ്ചായത്തുകള്‍ക്കും നഗരപാലികകള്‍ക്കുമായി എന്നും പ്രതിബദ്ധത കാണിച്ചിട്ടുള്ള ഏക പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌. ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനത്തില്‍ ഈ മൂന്നു തലങ്ങളിലേയും സ്ഥാപനങ്ങള്‍ക്ക്‌ സ്ഥലസൗകര്യമുണ്ടായിരിക്കേണ്ടതുണ്ട്‌. ഇവയ്ക്കോരോന്നിനും അതിപ്രധാനവും നിര്‍ണ്ണായകവുമായ പങ്ക്‌ വഹിക്കാനുമുണ്ട്‌.
ചില സംസ്ഥാനങ്ങളിലെ സമാനചിന്താഗതികളുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുള്ളത്‌. കോണ്‍ഗ്രസിന്റെ വികസന ദര്‍ശനങ്ങളും മൂല്യങ്ങളും ഈ കക്ഷികള്‍ പങ്കുവയ്ക്കുന്നു. അഞ്ചു വര്‍ഷമായി കേന്ദ്രത്തില്‍ ഒരു കൂട്ടുമുന്നണി മന്ത്രിസഭയേയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ നയിച്ചിരുന്നത്‌. മുന്നണിയിലെ ഘടകകക്ഷികളുടെ കാഴ്ചപ്പാടുകള്‍ അംഗീകരിച്ചുകൊണ്ട്‌, എന്നാല്‍ രാഷ്ട്രനിര്‍മ്മാണത്തിന്റെ അവശ്യ തത്വങ്ങളെ ബലികഴിക്കാതെയാണ്‌ പാര്‍ട്ടി മുന്നോട്ടു പോയത്‌.

ഇങ്ങനെയാണെങ്കിലും ഇന്ത്യയ്ക്ക്‌ ഇന്നാവശ്യം, ഓരോ ഭാരതീയനും ദേശീയതലത്തില്‍ അഖിലേന്ത്യാ സാന്നിധ്യത്തോടെ അഖിലേന്ത്യാ കാഴ്ചപ്പാടുള്ള ഒരു ദേശീയ കക്ഷിയെയാണ്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ മാത്രമാണ്‌ അത്തരമൊരു കക്ഷി.മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നമ്മുടെ ജനതയെ കൊളോണിയല്‍ ഭരണത്തില്‍നിന്ന്‌ സ്വാതന്ത്ര്യത്തിലേക്ക്‌ നയിച്ച പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌. ഡോ.അംബേദ്കര്‍ സ്വയം വെളിപ്പെടുത്തിയതുപോലെ നമുക്കൊരു ഭരണഘടന സാധ്യമായത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യം, മതേതരത്വം, സാമ്പത്തിക പുരോഗതി, ശാസ്ത്രസാങ്കേതികം എന്നിവയോട്‌ പ്രതിബദ്ധത പുലര്‍ത്തി ആധുനിക ഇന്ത്യയ്ക്കുള്ള അടിസ്ഥാനശിലകള്‍ പാകിയ പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌.

ഓരോ ചുവടിലും അനുഭവങ്ങളില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ടുകൊണ്ട്‌ അമ്പതുകളില്‍ വലിയൊരു പൊതുമേഖലാ നിര്‍മ്മാണ അടിത്തറ സ്ഥാപനത്തിലൂടെയും; അറുപതുകളുടെ അവസാനത്തിലും എഴുപതുകളിലും ഇന്ദിരാഗാന്ധി ചുക്കാന്‍ പിടിച്ച ബാങ്ക്ദേശസാല്‍ക്കരണം, ഹരിത - ധവള വിപ്ലവങ്ങള്‍ എന്നിവയിലൂടെയും; എണ്‍പതുകളില്‍ രാജീവ്ഗാന്ധി കരുതലോടെ നടപ്പാക്കിയ ഉദാരവല്‍ക്കരണം, ഐ.ടി വിപ്ലവം എന്നിവയിലൂടെയും; തൊണ്ണൂറുകളില്‍ ധീരമായ സാമ്പത്തിക പരിഷ്ക്കാരങ്ങളിലൂടെയും; കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ അനിതരസാധാരണമായ സാമ്പത്തിക വളര്‍ച്ചയിലൂടെയും കാലത്തിന്റെ വെല്ലുവിളികള്‍ക്കനുസരിച്ച്‌ സൃഷ്ടിപരമായി പ്രതികരിച്ച പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌. പുരോഗമന ചിന്താഗതിയുള്ള ഏകപാര്‍ട്ടിയാണ്‌ ഇത്‌. ഓരോ ഭാരതീയന്റെയും അവകാശമാണ്‌ മികച്ച ഭാവി എന്ന്‌ വിശ്വസിക്കുന്ന ഏക പാര്‍ട്ടിയും ഇതാണ്‌.

1947 നു ശേഷമുള്ള ഇന്ത്യയുടെ നേട്ടങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ, കര്‍ഷകരുടെ, കര്‍ഷകത്തൊഴിലാളികളുടെ, സംഘടിത, അസംഘടിതമേഖലകളിലെ തൊഴിലാളികളുടെ, ഉദ്യോഗസ്ഥന്മാരുടെ, ശാസ്ത്രജ്ഞന്മാരുടെ, എഞ്ചിനീയര്‍മാരുടെ, ഡോക്ടര്‍മാരുടെ, മറ്റു പ്രൊഫഷണലുകളുടെ, വ്യവസായ സംരംഭകരുടെ, ബിസിനസുകാരുടെ നേട്ടമാണ്‌. ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, നരസിംഹറാവു, ഡോ.മന്‍മോഹന്‍ സിംഗ്‌ എന്നിവരുടെ പ്രധാനമന്ത്രി പദത്തിന്‍കീഴില്‍ ഈ നേട്ടങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിശേഷസൗഭാഗ്യമാണ്‌.

കോണ്‍ഗ്രസ്‌ - ബി ജെ പി: മതേതര ഉദാരദേശീയത - ഇടുങ്ങിയ വര്‍ഗ്ഗീയത
നമ്മുടെ സമൂഹത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും ശ്രമിക്കുന്ന ശക്തികള്‍ക്കുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എന്നും മുന്‍നിരയില്‍ ഉണ്ടായിരുന്നു. നമ്മുടെ രാജ്യത്തെ ചീന്തിമുറിക്കുമെന്ന്‌ ഭീഷണിപ്പെടുത്തുന്ന എല്ലാത്തരം വര്‍ഗ്ഗീയത, ഭാഷാപരമായ സങ്കുചിതത്വം, പ്രാദേശികമായ അവഗണന, ജാതീയത എന്നിവയ്ക്കെതിരെ പോരാടാന്‍ എന്നും കോണ്‍ഗ്രസ്സുണ്ടായിരുന്നു. ദേശീയതലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രധാന രാഷ്ട്രീയ വൈരിയായി ബി.ജെ.പിയാണ്‌ സ്വയം സ്ഥാനം പിടിച്ചിട്ടുള്ളത്‌. നമ്മുടെ രാജ്യത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും സാന്നിധ്യമില്ലാത്തതിനാല്‍ ബി.ജെ.പിയുടെ ഈ സ്വയം സ്ഥാനാരോഹണത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ അവഗണിക്കുന്നു.

എന്നിരുന്നാലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള മത്സരം രണ്ടു രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള വെറുമൊരു മത്സരമല്ല. ഇന്ത്യന്‍ ദേശീയതയെക്കുറിച്ചുള്ള രണ്ട്‌ വിഭിന്ന ദര്‍ശനങ്ങള്‍ തമ്മിലുള്ള പോരാട്ടമാണിത്‌. ഇന്ത്യ എന്തായിരിക്കണമെന്ന രണ്ട്‌ ദര്‍ശനങ്ങള്‍ തമ്മിലുള്ള പോരാട്ടവുമാണത്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മതേതരത്വത്തിലും ഉദാര ദേശീയതയിലും ഓരോ ഇന്ത്യക്കാരനും തുല്യമായ സ്ഥാനമുണ്ട്‌. എല്ലാം ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടാണിത്‌. എന്നാല്‍ ബി.ജെ.പിയുടെ ഇടുങ്ങിയതും ജാതീയദേശീയതയും സമൂഹത്തിലെ ഭൂരിഭാഗത്തിനും സന്തുലിതവും തുല്യവുമായ അവകാശങ്ങള്‍ നിഷേധിക്കുന്നു. ഇത്‌ എല്ലാമുള്‍ക്കൊള്ളാത്ത സിദ്ധാന്തമാണ്‌ അവരുടേത്‌.
ഇന്ത്യയുടെ വൈജാത്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മതേതര, ഉദാരവല്‍കൃത ദേശീയത. ബി.ജെ.പിയുടെ ഇടുങ്ങിയ, ജാതീയ ദേശീയത ഈ വൈജാത്യങ്ങളെ നിരസിക്കുകയും നമ്മുടെ ജനങ്ങള്‍ക്കിടയില്‍ കൃത്രിമമായ ഐക്യം കൊണ്ടുവരാന്‍ ശ്രമിക്കകയും ചെയ്യുന്നു..

അഭിപ്രായ ഐക്യത്തിന്റെയും സഹകരണത്തിന്റെയും രാഷ്ട്രീയമാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ അനുവര്‍ത്തിക്കുന്നത്‌. വിഭാഗീയതയുടെയും അഭിപ്രായ ഭിന്നതയുടെയും രാഷ്ട്രീയമാണ്‌ ബി.ജെ.പി പിന്തുടരുന്നത്‌. ചുരുക്കത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എല്ലാം ഐക്യപ്പെടുത്തുന്നു. എന്നാല്‍ ബി.ജെ.പിയാകട്ടെ എല്ലാം ഭിന്നിപ്പിക്കുന്നു.


മൂന്നാം മുന്നണി -
ആശയക്കുഴപ്പങ്ങളുടെ കൂട്ടായ്മ
അവസരവാദ രാഷ്ട്രീയക്കാരുടെ കൂട്ടുകെട്ടായ മൂന്നാം മുന്നണിയെന്നൊരു വിഭാഗമുണ്ട്‌. ഈ കക്ഷികള്‍ക്ക്‌ സ്ഥിരതയോ വ്യക്തതയോ ഇല്ല. അവര്‍ക്ക്‌ പ്രതിബദ്ധതയോ മികവോ ഇല്ല. സൗകര്യപ്രദമായ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ തല്ലിക്കൂട്ടിയ മൂന്നാം മുന്നണി വ്യക്തിഗത അഭിലാഷങ്ങളുടെ വേദിയല്ലാതെ മറ്റൊന്നുമല്ല. ബദല്‍ നയങ്ങളെക്കുറിച്ച്‌ അവര്‍ സംസാരിക്കുമ്പോള്‍ എന്താണ്‌ ഈ ബദലുകളെന്ന്‌ വിശദമാക്കുന്നില്ല. മൂന്നാം മുന്നണിയിലെ കക്ഷികള്‍ അധികാരത്തില്‍ വരുമ്പോള്‍ ചെയ്യുന്നത്‌ മറ്റൊന്നാണ്‌. ജനങ്ങള്‍ നിരസിക്കുമ്പോള്‍ പറയുന്നത്‌ വേറൊന്ന്‌.

മൂന്നാം മുന്നണിയുടെ പിന്നിലുള്ള പ്രധാന ഘടകമായ ഇടതുപക്ഷം നാലുവര്‍ഷക്കാലം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ തങ്ങളുടെ 'അധികാരം' വഹിക്കാനാണ്‌ അവര്‍ ശ്രമിച്ചത്‌. ഓരോ ചുവടിലും അവര്‍ അച്ചടക്കവും നിയന്ത്രണവും ലംഘിച്ചു. മുന്നണിയെ സുഗമമായി നയിക്കാനുള്ള നടപടികളും അവര്‍ തകര്‍ത്തു.ഓരോ ചുവടിലും നമ്മുടെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്‌ എല്ലാ പ്രധാന വിഷയങ്ങളും അവരെ ധരിപ്പിച്ചിരുന്നു. സിവിലിയന്‍ ആണവക്കരാറിന്റെ വിഷയത്തിലാണ്‌ ഇടതു കക്ഷികള്‍ തങ്ങളുടെ പിന്തുണ പിന്‍വലിച്ചത്‌. അത്‌ നമ്മുടെ വ്യവസ്ഥകളിലാണ്‌ ചര്‍ച്ച ചെയ്യപ്പെട്ടതും ഒപ്പുവച്ചതും. ഇന്ത്യയുടെ പരമപ്രധാനമായ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക്‌ അനുസൃതമായാണ്‌ കരാറെന്ന്‌ ബോധ്യമാക്കാന്‍ ശ്രമിച്ചപ്പോള്‍ അതുകേള്‍ക്കാന്‍ അവര്‍ മനഃപൂര്‍വ്വം വിസമ്മതിച്ചു.
ഇടതുകക്ഷികളും അവരുടെ ഇപ്പോഴത്തെ പങ്കാളികളും മതേതര കക്ഷികളാണെന്ന്‌ സ്വയം അഭിമാനം കൊള്ളുന്നു. എന്നാല്‍ ഇടതുപക്ഷത്തിന്‌ മുന്‍കാലത്ത്‌ ബി.ജെ.പിയുമായി സജീവബന്ധം ഉണ്ടായിരുന്നു. ബി.ജെ.പിയുടെ ഇലക്ഷന്‍ വളര്‍ച്ചയ്ക്ക്‌ വാസ്തവത്തില്‍ ഇവരാണ്‌ ഉത്തരവാദികള്‍. മുന്‍ അനുഭവങ്ങള്‍ കാണിക്കുന്നതുപോലെ മൂന്നാം മുന്നണി രാഷ്ട്രീയ അസ്ഥിരതയുടെ കൂട്ടായ്മയാണ്‌. ദേശീയ ഐക്യത്തിന്റെ അഭാവത്താല്‍ ഇവിടെ നിറയെ ആശയക്കുഴപ്പമാണ്‌.

ഐക്യമുള്ള ഇന്ത്യയ്ക്കു മാത്രമേ തീവ്ര
വാദത്തിനെതിരെ പോരാടാനാകൂ
ഇന്ത്യയുടെ ഐക്യവും സുരക്ഷിതത്വവും പരമപ്രധാനമാണ്‌. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക്‌ തീവ്രവാദം ഭീഷണിയാണ്‌. തീവ്രവാദത്തിന്‍്‌ മതമില്ല. രാഷ്ട്രീയാതിര്‍ത്തികളെ അത്‌ മാനിക്കുന്നുമില്ല. ഏതെങ്കിലും സമുദായത്തിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തിലും അത്‌ ഒതുങ്ങിനില്‍ക്കുന്നില്ല. ഏറ്റവും ഭീരുത്വമാര്‍ന്ന രീതിയില്‍ നിഷ്കളങ്കര്‍ക്കെതിരെ യാതൊരു മനഃസാക്ഷിയുമില്ലാതെ അക്രമം ഉപയോഗിക്കുന്നതാണ്‌ അതിന്റെ രീതിതന്നെ.
വ്യക്തമായിപ്പറയട്ടെ, നിരന്തരം ബുദ്ധിപൂര്‍വ്വം, വിവേകത്തോടെ, ഭീതിയില്ലാതെ പക്ഷഭേദമില്ലാതെ തീവ്രവാദത്തിനെതിരെ പോരാടേണ്ടതുണ്ട്‌. ഐക്യത്തോടെയുള്ള ജനതയ്ക്കു മാത്രമേ തീവ്രവാദത്തിനെതിരെ പോരാടാനാകൂ. അല്ലാതെ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ട ജനതയ്ക്ക്‌ അതാവില്ല. മതത്തിന്റെ പേരിലുള്ള ധ്രുവീകരണമാണ്‌ ബി.ജെ.പിയുടെ ലക്ഷ്യം. തീവ്രവാദത്തെ ചെറുക്കാനുള്ള നമ്മുടെ ശേഷിയെ അത്‌ തകര്‍ക്കുന്നു. നൂറ്റാണ്ടുകളായി നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അതിസങ്കീര്‍ണ്ണമായ വൈജാത്യങ്ങളെ ദുര്‍ബ്ബലപ്പെടുത്താതെ നിശ്ചയദാര്‍ഢ്യത്തോടെ തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‌ മാത്രമേ കഴിയൂ.

അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള സഹായത്തോടെ നടപ്പാക്കപ്പെടുന്ന തീവ്രവാദത്തെ നേരിടാന്‍ ബി.ജെ.പി പറയുന്ന വിദേശനയം ആവശ്യമില്ല. അത്തരമൊരു വിദേശനയം മൂലമാണ്‌ കാര്‍ഗിലിലെ പോരാട്ടത്തിലും കാണ്ഡഹാറിലെ കീഴടങ്ങലിലും ഓപ്പറേഷന്‍ പരാക്രമിലും നമുക്ക്‌ വലിയ വിലകൊടുക്കേണ്ടിവന്നുവെന്ന്‌ രാജ്യം അറിയണം. ഇന്ത്യയ്ക്ക്‌ ആവശ്യം ബുദ്ധിപൂര്‍വ്വവും വിവേകപൂര്‍ണ്ണവുമായ ഒരു വിദേശനയമാണ്‌. അത്‌ നമ്മുടെ പാരമ്പര്യത്തില്‍ വേരൂന്നിയതായിരിക്കണം. 2008 നവംബറിലെ മുംബൈ ആക്രമണത്തിനുശേഷം കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന യു.പി.എ സര്‍ക്കാര്‍ ശക്തിയേറിയ, അതിബൃഹത്തായ ഒരു നയതന്ത്ര പ്രചാരണം നടത്തിയിരുന്നു. ഇതാദ്യമായി തങ്ങളുടെ പൗരന്മാരാണ്‌ ആക്രമണത്തിനുത്തരവാദികളെന്ന്‌ പാകിസ്ഥാനെക്കൊണ്ട്‌ സമ്മതിപ്പിക്കാന്‍ അത്‌ വഴിയൊരുക്കി. നമ്മുടെ സുചിന്തിതമായ വിദേശ നയത്തിലെ ശ്രദ്ധേയമായ വിജയമാണ്‌ പാകിസ്ഥാന്റെ ഈ സമ്മതം.

മധ്യമാര്‍ഗ്ഗം - കോണ്‍ഗ്രസിന്റെ വഴി
സന്തുലിതമായ അഥവാ മധ്യമമായ മാര്‍ഗ്ഗമാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നയങ്ങളുടെ മുഖമുദ്ര.ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഈ സന്തുലിതാവസ്ഥയാണ്‌ ഇന്ത്യയെ നേരെ നില്‍ക്കാന്‍ സഹായിച്ചത്‌.
സഹകരണ പ്രസ്ഥാനത്തിനും സ്വയംസഹായ സംഘങ്ങള്‍ക്കും നിര്‍ണ്ണായക പങ്ക്‌ നിലനിര്‍ത്തിക്കൊണ്ടുള്ള പൊതു - സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സന്തുലിതാവസ്ഥയാണിത്‌. പാരമ്പര്യ വ്യവസായങ്ങള്‍ക്ക്‌ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിലും ആധുനിക സമ്പദ്‌ വ്യവസ്ഥ സൃഷ്ടിക്കുന്നതിലുമുള്ള സന്തുലിതാവസ്ഥയാണിത്‌.
സംഘടിത മേഖലയിലെ തൊഴിലവസരങ്ങള്‍ പോഷിപ്പിക്കുന്നതിലും അസംഘടിത മേഖലയിലെ തൊഴില്‍ സംരക്ഷിക്കുന്നതിലുമുള്ള സന്തുലിതാവസ്ഥയാണിത്‌.

Thursday, March 12, 2009

രാഷ്ട്രീയ അവസരവാദത്തിന്റെ കോമാളി , സി.പി.എം !!

2008 ആഗസ്റ്റ്‌ 23ന്‌ ഒറീസ്സയിലെ കണ്ഡമാലില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെടുന്നു. കമ്മ്യൂണിസ്റ്റ്‌ മാവോയിസ്റ്റുകള്‍ കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഒറീസ്സ വര്‍ഗീയ അക്രമത്തിന്റെയും കൊലപാതകങ്ങളുടെയും കലാപ ഭൂമിയായി മാറുന്നു. വിശ്വഹിന്ദുപരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും അനുയായികള്‍ ക്രിസ്തീയ സ്ഥാപനങ്ങളെയും വിശ്വാസികളെയും ആക്രമിക്കുന്നു. മൂന്നുമാസത്തിലധികം നീണ്ടുപോയ അക്രമപരമ്പരകള്‍ ഒറീസ്സാ സംസ്ഥാനത്തിലെ 14 ജില്ലകളിലേക്ക്‌ പടര്‍ന്നു.

കലാപത്തില്‍ മുന്നൂറ്‌ ഗ്രാമങ്ങള്‍ വെണ്ണീറായി. 59 പേര്‍ കൊല്ലപ്പെട്ടു. 4500 വീടുകള്‍ തീവെച്ചുനശിപ്പിച്ചു 50,000 പേര്‍ ഭവനരഹിതരായി. ക്രിസ്തീയ പുരോഹിതരും കന്യാസ്ത്രീകളുമുള്‍പ്പെടെ 18000 പേര്‍ക്ക്‌ കലാപത്തില്‍ പരിക്കേറ്റു. 151 ക്രിസ്തീയ ദേവാലയങ്ങള്‍ നശിപ്പിച്ചു. സ്ത്രീകളെ മാനഭംഗപ്പെടുത്തി, ബലാത്സംഗം ചെയ്തു. അക്രമങ്ങളില്‍ പൊലീസ്‌ കാഴ്ചക്കാരായിനിന്നു. 10,000 ത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. പടരുന്ന കലാപം നിയന്ത്രിക്കുന്നതില്‍ ഒറീസ്സാ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന്‌ വിശദ റിപ്പോര്‍ട്ട്‌ ഉടന്‍ നല്‍കാന്‍ 2008 സെപ്തംബര്‍ നാലിന്‌ ചീഫ്‌ ജസ്റ്റീസ്‌ കെജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതി ഡിവിഷന്‍ ബഞ്ച്‌ ആവശ്യപ്പെട്ടു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സംസ്ഥാനസര്‍ക്കാരിനു കഴിയുന്നില്ലെങ്കില്‍ ആ സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിടണമെന്ന്‌ സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

കലാപം തുടങ്ങിയതിന്റെ 50-ാ‍ം ദിവസം ഐബിഎന്‍ ടെലിവിഷനിലെ 'ഡെവിള്‍സ്്‌ അഡ്വക്കേറ്റ്‌' പരിപാടിയില്‍ കരണ്‍ താപ്പര്‍ ഒറീസ്സാ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ വിചാരണ ചെയ്തു. ആ പരിപാടിയില്‍ കരണ്‍ താപ്പറിന്റെ ചില ചോദ്യങ്ങളും നവീന്‍ പട്നായിക്കിന്റെ മറുപടികളും ഇങ്ങനെ വിശദീകരിക്കാം:

കരണ്‍ താപ്പര്‍: ആഗസ്റ്റ്‌ 23ന്‌ സ്വാമി ലക്ഷ്മണാനന്ദ കൊല്ലപ്പെട്ട്‌ 24 മണിക്കൂറിനകം 150 കിലോമീറ്റര്‍ദൂരം ശവസംസ്ക്കാര ജാഥ നയിക്കാന്‍ വി.എച്ച്‌.പി നേതാവ്‌ പ്രവീണ്‍ തൊഗാഡിയയ്ക്ക്‌ താങ്കളുടെ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലേ?. ഈ പ്രവൃത്തി വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കുമെന്ന്‌ അറിയാമായിരുന്നില്ലേ?. അതു തടയാന്‍ ഒരു മുഖ്യമന്ത്രി ശ്രമിക്കേണ്ടതല്ലേ?. തൊഗാഡിയയെ അനുവദിച്ചത്‌ ഒരു തെറ്റായിരുന്നുവെന്ന്‌, വീഴ്ചയായിരുന്നുവെന്ന്‌ സമ്മതിച്ചുകൂടേ?. നവീന്‍ പട്നായിക്‌: തൊഗാഡിയ ജാഥ നയിച്ചതായി അറിയില്ല. സ്വാമിജിയും തൊഗാഡിയയും വിശ്വഹിന്ദുപരിഷത്തിലെ അംഗങ്ങളാണ്‌. സ്വാമിജിയുടെ സംസ്കാര ചടങ്ങില്‍ തൊഗാഡിയ പങ്കെടുക്കാന്‍ പോയി. ജാഥ നടത്തിയതു സംബന്ധിച്ച്‌ നടപടി എടുക്കാത്തതിന്‌ ജില്ലാ പൊലീസ്‌ സൂപ്രണ്ടിനെ സസ്പെന്‍ഡ്‌ ചെയ്തിട്ടുണ്ട്‌.

(എത്ര ലാഘവത്തോടെയാണ്‌ ഒരു സംസ്ഥാന മുഖ്യമന്ത്രി തന്റെ നാട്ടിലെ ഒരു വലിയ കലാപത്തെ, ക്രമസമാധാന പ്രശ്നത്തെ കാണുന്നതെന്ന്‌ ഈ വാക്കുകളില്‍ വെളിപ്പെടുന്നു).
കരണ്‍ താപ്പര്‍: കലാപത്തിനിടയില്‍ കണ്ഡമാലില്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതിനെ കുറിച്ച്‌ ചോദിക്കട്ടെ. സ്വാമി ലക്ഷ്മണാനന്ദ കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസമാണ്‌ സിസ്റ്റര്‍ മീനാ ലളിത എന്ന കന്യാസ്ത്രീയെ ഒരു സംഘം ആളുകള്‍ ബലാത്സംഗം ചെയ്തത്‌. പക്ഷേ, ഒരു മാസം കഴിഞ്ഞിട്ടും താങ്കളുടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. 38 ദിവസം കഴിഞ്ഞിട്ടും പൊലീസ്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ പോലും ശേഖരിച്ചില്ല. പിന്നീട്‌ 'ഹിന്ദു' ദിനപത്രത്തില്‍ റിപ്പോര്‍ട്ട്‌ വന്നതിനുശേഷമാണല്ലോ താങ്കളുടെ സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുത്തത്‌?നവീന്‍ പട്നായിക്‌: കന്യാസ്ത്രീക്ക്‌ നേരെ നടന്ന അക്രമം ലജ്ജാകരവും കിരാതവുമാണ്‌. അതേപ്പറ്റി അറിഞ്ഞ നിമിഷം തന്നെ ലോക്കല്‍ പൊലീസ്‌ സ്റ്റേഷനിലെ ഓഫീസറെ ഞാന്‍ സസ്പെന്‍ഡ്‌ ചെയ്തു.

കരണ്‍ താപ്പര്‍: താങ്കള്‍ പറയുന്നു, താങ്കള്‍ അതേപ്പറ്റി അറിഞ്ഞപ്പോള്‍ തന്നെ നടപടിയെടുത്തെന്ന്‌. എന്നോട്‌ ക്ഷമിക്കൂ മുഖ്യമന്ത്രി, ഞാന്‍ ഇത്‌ പറയേണ്ടിവന്നതിന്‌. താങ്കള്‍ പറയുന്നത്‌ കള്ളമാണ്‌. മിഷണറീസ്‌ ഓഫ്‌ ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ നിര്‍മല ഇതേപ്പറ്റി ഇരുപത്തിനാല്‌ മണിക്കൂറിനുള്ളില്‍ താങ്കള്‍ക്ക്‌ കത്തെഴുതിയിരുന്നു. കട്ടക്കിലെ ആര്‍ച്ച്‌ ബിഷപ്പ്‌ താങ്കളെ നേരിട്ട്‌ കണ്ട്‌ ഇതേപ്പറ്റി പരാതി പറഞ്ഞതായി ബിഷപ്പ്‌ തന്നെ വെളിപ്പെടുത്തി. സിപിഎം നേതാവ്‌ വൃന്ദാ കാരാട്ട്‌ ഇക്കാര്യത്തെപ്പറ്റി താങ്കളോട്‌ നേരിട്ട്‌ പറഞ്ഞിരുന്നതായി വെളിപ്പെടുത്തി. ബലാത്സംഗംനടന്ന്‌ ഒന്നു രണ്ട്‌ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താങ്കള്‍ അതേപ്പറ്റിഅറിഞ്ഞിരുന്നുവെന്നല്ലേ കരുതേണ്ടത്‌?. പിന്നെന്തേ നടപടിയെടുക്കാന്‍ ഒരു മാസത്തിലധികം കാത്തിരുന്നു?.
നവീന്‍ പട്നായിക്‌: ആര്‍ച്ച്‌ ബിഷപ്പ്‌ ഇതേപ്പറ്റി എന്നോട്‌ പറഞ്ഞിട്ടില്ല.
കരണ്‍ താപ്പര്‍: സിസ്റ്റര്‍ നിര്‍മലയും വൃന്ദാകാരാട്ടുമോ?

നവീന്‍ പട്നായിക്‌: സിസ്റ്റര്‍ നിര്‍മലയുടെ കത്ത്‌ വൈകിയിരുന്നു. വൃന്ദാകാരാട്ട്‌ എന്നോട്‌ കലാപത്തെപ്പറ്റി സംസാരിച്ചിരുന്നു. കരണ്‍ താപ്പര്‍: ഈ വ്യക്തികള്‍ പറയുന്നത്‌ കള്ളമാണെന്നാണോ താങ്കള്‍ ഇപ്പോള്‍ എന്നോട്‌ പറയുന്നത്‌?
നവീന്‍ പട്നായികക്ക്‌: ആര്‍ച്ച്ബിഷപ്പ്‌ എന്നെ കണ്ടിട്ടില്ല. വ്യന്ദാകാരാട്ട്‌ ചില പ്രശ്നങ്ങള്‍ സംസാരിച്ചിരുന്നു. (ആര്‍ച്ച്‌ ബിഷപ്പും വൃന്ദാകാരാട്ടും കള്ളം പറഞ്ഞുവെന്ന്‌ കരുതിയാല്‍ തന്നെ സിസ്റ്റര്‍ നിര്‍മല അയച്ച കത്ത്‌, അതും കന്യാസ്ത്രീ ബലാത്സംഗത്തെപ്പറ്റി, മുഖ്യമന്ത്രിക്ക്‌ കിട്ടാനും നടപടിയെടുക്കാനും 38 ദിവസങ്ങള്‍ വേണമോ? . ഇപ്പോള്‍ ബിജെപി ബാന്ധവം ഉപേക്ഷിച്ച നവീന്‍ പട്നായിക്കിനെ പഴയതെല്ലാം മറന്ന്‌ ആദ്യം സ്വാഗതം ചെയ്ത ഒരാള്‍ വൃന്ദാകാരാട്ട്‌, രണ്ടാമത്തെ ആള്‍ പ്രകാശ്‌ കാരാട്ട്‌. സംഗതി ഏറെ ജോറായിരിക്കുന്നു.)

ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ചാണ്‌ നവീന്‍ പട്നായിക്‌ ഇപ്പോഴത്തെ തെരഞ്ഞെടുപ്പിനെ നേരിടുന്നുത്‌. 11 വര്‍ഷത്തെ ബാന്ധവവും അധികാരം പങ്കുവക്കലും നവീന്‌ ഉപേക്ഷിക്കേണ്ടിവന്നു- എന്തുകൊണ്ട്‌? ഹിന്ദു-വര്‍ഗീയ-ഫാസിസ്റ്റ്‌ ശക്തികള്‍ക്ക്‌ ഒറീസ്സയില്‍ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തത്‌ നവീന്‍ തന്നെയാണ്‌. ക്രൈസ്തവര്‍ക്ക്‌ നേരെ അവിടെ നടന്ന വ്യാപകമായ അക്രമം തന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നും അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ ആഭ്യന്തരമന്ത്രി കൂടിയായ താന്‍ അതിക്രമങ്ങള്‍ക്ക്‌ കൂട്ടുനിന്നുവെന്നും ധാരണ പരന്നതായി നവീന്‌ മനസ്സിലായി. അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ട ഒറീസ്സാ അക്രമം തന്റെ ഇമേജിനെ വല്ലാതെ നശിപ്പിച്ചതായി നവീന്‌ ബോധ്യമായി. ക്രൈസ്തവര്‍ക്കു നേരെ നടന്ന അക്രമത്തെ വത്തിക്കാനിലെ പോപ്പ്‌ മാത്രമല്ല യൂറോപ്യന്‍ യൂണിയനും അമേരിക്കയിലെ ഹ്യൂമന്‍റൈറ്റ്സ്‌ വാച്ചും ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു.

ഇതൊക്കെ കണ്ട നവീന്‌ ഇനിയുള്ള പോംവഴി ബിജെപി ബന്ധം ഉപേക്ഷിക്കലാണെന്ന്‌ മനസ്സിലായി. മതേതര രാഷ്ട്രീയത്തിന്റെ നെടുംതൂണായി നിന്ന ബിജു പട്നായിക്കിന്റെ മകന്റെ വസ്ത്രത്തില്‍ വര്‍ഗീയതയുടെ രക്തക്കറയും കറുത്ത പാടുകളും പിടിച്ചിരിക്കുന്നു. അതില്‍നിന്ന്‌ രക്ഷപ്പെടാനാണ്‌ ഇപ്പോഴത്തെ ശ്രമം. നവീന്റെ നടപടിയിലൂടെ വന്‍തിരിച്ചടി നേരിട്ടിരിക്കുന്നത്‌ ബിജെപിക്കാണ്‌. കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചുവരാമെന്നുള്ള ബിജെപി മോഹവും അദ്വാനിയുടെ പ്രധാനമന്ത്രിപദ മോഹവും കൂടുതല്‍ നടുക്കടലിലായിരിക്കുന്നു. തമിഴ്‌നാട്ടില്‍ ജയലളിതയും ബംഗാളില്‍ മമതയും കൈവിട്ടു. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു സലാം പറഞ്ഞു. ഒറീസ്സയില്‍ നവീനും കൈവിട്ടു. കേന്ദ്രം ഭരിക്കാന്‍ ബിജെപിക്ക്‌ ഇനിയെവിടെ സീറ്റ്‌ കിട്ടും?. ബിജെപി തീര്‍ത്തും ഭയപ്പാടിലാണ്‌. ബിജു ജനതാദളിനു പിന്നാലെ മഹാരാഷ്ട്രയില്‍ ശിവസേനയും ബീഹാറില്‍ ജനതാദള്‍ യൂണൈറ്റഡും സഖ്യം തുടരാന്‍ ഇക്കുറി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടത്‌ ബിജെപിയെ കൂടുതല്‍ സമ്മര്‍ദത്തിലുമാക്കി. ബിജെപി ഇപ്പോള്‍ തന്നെ വല്ലാതെ മെലിഞ്ഞ്‌ എല്ലും തോലുമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ ഒറീസ്സയിലും പ്രതിപക്ഷത്തിരിക്കുന്ന മറ്റ്‌ ചില സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്‌ തിരിച്ചുവരവിനൊരുങ്ങുന്നത്‌.

2004ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒറീസ്സയിലെ ആകെയുള്ള 21 സീറ്റുകളിലെ ഫലം ഇങ്ങനെ. ബിജെഡി-11, ബിജെപി- 07, കോണ്‍ഗ്രസ്‌- 02, വോട്ടിംഗ്‌ ശതമാനം നോക്കിയാല്‍ അന്ന്‌ കോണ്‍ഗ്രസിന്‌ 40.43 ശതമാനം വോട്ടുകള്‍ കിട്ടി. സഖ്യമായി മത്സരിച്ച ബിജെഡിക്ക്‌ 30.2 ശതമാനവും ബിജെപിയ്ക്ക്‌ 19.30 ശതമാനവും ലഭിച്ചു. ബിജെഡിയും ബിജെപിയും ഇപ്പോള്‍ വഴിപിരിഞ്ഞതോടെ സ്വന്തം നിലയില്‍ ഒരു സീറ്റില്‍പോലും ജയിക്കാനുള്ള ശക്തി ബിജെപിക്കില്ല. മാറിയ രാഷ്ട്രീയസാഹചര്യം കോണ്‍ഗ്രസിന്‌ മുതലാക്കാന്‍ കഴിയും. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലും ഒറീസ്സയില്‍ കോണ്‍ഗ്രസ്‌ ഒറ്റയ്ക്ക്‌ 34.82 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍, ബിജെഡിക്ക്‌ 27.36 ശതമാനവും ബിജെപിക്ക്‌ 17.11 ശതമാനവുമാണ്‌ കിട്ടിയത്‌. സഖ്യം പിരിഞ്ഞതോടെ ഒറീസ്സയില്‍ ഏറ്റവും ജനാടിത്തറയുള്ള പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന്‌ ശക്തമായ തിരിച്ചുവരവ്‌ നടത്താനുള്ള സാഹചര്യം തെളിഞ്ഞു. ഒറീസ്സയില്‍ നാമമാത്ര സ്വാധീനമുള്ള ഇടതുകക്ഷികള്‍ ഇന്നലെവരെ നവീന്‍ പട്നായിക്കിനെ പഴിപറഞ്ഞ്‌ നടന്നിട്ടിപ്പോള്‍ മൂന്നാംമുന്നണിയിലേക്ക്‌ ക്ഷണിക്കുകയാണ്‌. ഒറീസ്സയില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടന്ന അക്രമങ്ങളില്‍ നവീനെ പ്രതിപ്പട്ടികയില്‍ ഒന്നാംസ്ഥാനത്ത്‌ നിറുത്തിയ സിപിഎമ്മിന്റെ ഈ മലക്കംമറിച്ചില്‍ ഒറീസ്സയിലെ പ്രബുദ്ധരായ ജനങ്ങള്‍ തിരിച്ചറിയാതിരിക്കുമോ?.

മഠത്തില്‍ രഘു സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി!!!

ആലപ്പുഴ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.എസ്‌. മനോജിന്റെ കരുനാഗപ്പളളിയിലെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫിസ്‌ കണ്ട്‌ ഒരു പാവം സി.പി.എം. പ്രവര്‍ത്തകന്‍ ചോദിച്ചു, 'സഖാവേ, എങ്കില്‍ പിന്നെ മഠത്തില്‍ രഘുവിനെ, നമുക്ക്‌ സ്ഥാനാര്‍ഥിയാക്കി കൂടേ?' ഈ ചോദ്യം ഇപ്പോള്‍ പാര്‍ട്ടിയില്‍ പുതിയതര്‍ക്കത്തിനുവഴിവച്ചു.കരുനാഗപ്പള്ളി ടൗണില്‍ ദേശീയപാതയ്ക്കു പടിഞ്ഞാറുവശത്തു മഠത്തില്‍ രഘുവിന്റെ കോടികള്‍ വിലമതിക്കുന്ന സ്ഥലത്താണ്‌ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫിസ്‌. ഇതിനു കണ്ണുതട്ടാതിരിക്കാന്‍ സ്ഥാനാര്‍ഥിയുടെ രണ്ടു കൂറ്റന്‍ ഫ്ലക്സ്‌ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്‌.

രണ്ടാഴ്ച മുന്‍പു തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ മദ്യപിച്ച്‌ ലക്കുകെട്ട്‌ മഠത്തില്‍ രഘുവും വിദേശിയായ അല്‍ജലിയും സി.ഐ.എസ്‌.എഫ്‌ ഉദ്യോഗസ്ഥനെ അടിച്ചുവീഴ്ത്തുകയും വിമാനത്താവളത്തില്‍ അഴിഞ്ഞാടുകയും ചെയ്തിരുന്നു. തുടര്‍ന്ന്‌ ജനങ്ങള്‍ ഇവരെ ടഞ്ഞുവയ്ക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ മകനും ഗുണ്ടകളും ഇടപെട്ട്‌ പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു. ഉന്നത സി.പി.എം. നേതാക്കള്‍ ഇടപെട്ട്‌ കേസ്‌ ഒതുക്കുകയും ചെയ്തതു വിവാദമായിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ-സുരക്ഷാ ഏജന്‍സികള്‍ ഇടപെട്ടതോടെ ഒളിവില്‍ പോയ മഠത്തില്‍ രഘുവിന്‌ എല്ലാ ഒത്താശകളും ചെയ്തുകൊടുത്തത്‌ സി.പി.എം. നേതാക്കളും മന്ത്രിമാരുമായിരുന്നു.കേസ്‌ ദുര്‍ബലമാക്കാനും ഒളിവില്‍ താമസിക്കാനും സഹായിച്ചതിനു മഠത്തില്‍ രഘുവിന്റെ പാരിതോഷികമാണ്‌ കരുനാഗപ്പള്ളിയിലെ ഇലക്ഷന്‍ കമ്മിറ്റി ഓഫിസെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

രണ്ടു ദിവസം മുന്‍പ്‌ ആലപ്പുഴയില്‍ നിന്നും ഒരു ലോറി മനോജിന്റെ രണ്ടു കൂറ്റന്‍ ബോര്‍ഡുകളുമായി സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസിനു മുന്‍പില്‍ വന്നുനിന്നു. സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറിയും പിണറായി ഗ്രൂപ്പിലെ നേതാവും ലോറിക്ക്‌ അകമ്പടി സേവിച്ചിരുന്നു. മഠത്തില്‍ രഘുവിന്റെ സ്ഥലമെവിടെയാണെന്ന നേതാക്കന്‍മാരുടെ ചോദ്യം കേട്ട്‌ സഖാക്കള്‍ കണ്ണുതള്ളി. എന്നാല്‍ പെട്ടെന്നു തന്നെ കാര്യം മനസിലാക്കിയ നേതാക്കള്‍ മഠത്തില്‍ രഘുവിന്റെ സ്ഥലത്തെത്തി വാസമുറപ്പിക്കുയായിരുന്നു.തൊട്ടുത്തുള്ള സി.പി.ഐ ഓഫിസിനുള്ളിലെ നേതാക്കളാകട്ടെ ഇതൊന്നും അറിഞ്ഞ മട്ട്‌ കാണിച്ചതേയില്ല. സി.പി.എം ഏരിയാ സെക്രട്ടറിയും പിണറായിയുടെ നോട്ടപ്പുള്ളിയുമായ പി.ആര്‍. വസന്തനാകട്ടെ 'ഞാനീ നാട്ടുകാരനല്ല' എന്ന ഭാവത്തിലാണ്‌ നില്‍പ്‌. ഗള്‍ഫില്‍ മദ്യശാലയും നൃത്തശാലയും നടത്തി മന്ത്രിപുത്രന്‍മാര്‍ക്കും സി.പി.എം നേതാക്കള്‍ക്കും 'സല്‍ക്കാരമൊരുക്കുന്ന മഠത്തില്‍ രഘുവിനെ പോലെയുള്ളവരാണ്‌ സി.പി.എമ്മിന്റെ സ്പോണ്‍സര്‍മാരെന്നു ജനം തിരിച്ചറിഞ്ഞിരിക്കുകയാണ്‌.

Tuesday, February 10, 2009

പിണറായി നിരപരാധിയാണെങ്കില്‍ എന്തിനാണ്‌ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ക്ക്‌ വെപ്രാളം?

All violations of communist norms should be pinned down and fought against.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ മാര്‍ക്സിസ്റ്റിന്റെ സംഘടനാ റിപ്പോര്‍ട്ടിലെ ഈ വാചകം ആരുടെ മനസിലും സംശയം ഉയര്‍ത്തും.എന്താണീ 'നോംസ്‌'?ആ സംശയം കഴിഞ്ഞ ദിവസം തീര്‍ന്നു. 'അപകീര്‍ത്തിപ്പെട്ടാല്‍ സംരക്ഷിക്കുകയാണ്‌ കമ്മ്യൂണിസ്റ്റ്‌ ധര്‍മം'. സുധാകര മന്ത്രിയുടേതാണീ ധര്‍മ വിശദീകരണം. നല്ല ഒന്നാന്തരം ധര്‍മം. ചരിത്രത്തിലിത്‌ പിണറായിസമെന്ന്‌ അറിയപ്പെടും. ഈ ധര്‍മം പരിപാലിക്കാന്‍ ഇത്തിരി പ്രയാസമാണ്‌.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും അഴിമതി കാട്ടിയെന്നും രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചാല്‍ സി.ബി.ഐയെയും കോടതിയെയും നിരന്ന്‌ നിന്ന്‌ തെറി പറയുക.

അപകീര്‍ത്തിപ്പെട്ട സെക്രട്ടറിയെ തോളിലേറ്റി നാട്ടിലൂടെ യാത്ര നടത്തുക. പാര്‍ട്ടി പൊളിറ്റ്‌ ബ്യൂറോ അംഗങ്ങള്‍ ക്യൂ നിന്ന്‌ അനുഗ്രഹങ്ങള്‍ നേരുക. യോഗത്തില്‍ പങ്കെടുക്കുന്ന ആളുകളുടെ പടം കാട്ടി പാര്‍ട്ടി പത്രവും ചാനലും സെക്രട്ടറിക്കുള്ള ജനപിന്തുണ ലോകത്തെ അറിയിക്കുക. ഈ ജനപിന്തുണ സെക്രട്ടറിയുടെ നിരപരാധിത്വത്തിന്‌ തെളിവാണെന്ന്‌ ഉദ്ഘോഷിക്കുക.ഇല്ലെങ്കില്‍ ഉണ്ടാകുന്ന അപകടവും സുധാകരന്‍ വിശദീകരിച്ചിട്ടുണ്ട്‌. 'ഇങ്ങനെ ചെയ്യാതെ അഞ്ചുവര്‍ഷം കഴിഞ്ഞ്‌ ചെന്നാല്‍ പാര്‍ട്ടി കാണില്ല'.
അഴിമതിപ്പണമില്ലെങ്കില്‍ പാര്‍ട്ടി കാണില്ലെന്ന ഈ വിശദീകരണത്തിന്‌ യോജിക്കുന്ന നോംസിനെ പറ്റി തന്നെയാണോ പാര്‍ട്ടി രേഖയില്‍ പറയുന്നത്‌?
പൊളിറ്റ്‌ ബ്യൂറോയോട്‌ ചോദിച്ചിട്ട്‌ കാര്യമില്ലെന്ന്‌ അറിയാം. കാരണം പൊളിറ്റ്‌ ബ്യൂറോയുടെ വാ മൂടിക്കെട്ടിയിരിക്കുകയാണ്‌. മൂടിക്കെട്ടുകയല്ല പണക്കെട്ട്‌ കുത്തിനിറച്ചിരിക്കുകയാണെന്ന്‌ പറയുന്നതാകും ശരി.

സെക്രട്ടറി പ്രതിയായ അഴിമതിയുടെ ഗുണം അനുഭവിച്ചത്‌ പൊളിറ്റ്‌ ബ്യൂറോ കൂടിയാണ്‌. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പാര്‍ട്ടിയുടെ പേരില്‍ കേരളത്തില്‍ മാത്രമല്ല, സ്ഥാപനങ്ങളും കെട്ടിടങ്ങളും ഉയര്‍ന്നത്‌. ഡല്‍ഹിയിലും ചില ഭവനുകള്‍ ഉയര്‍ന്നു. പണം എവിടെ നിന്ന്‌ കിട്ടിയെന്ന വ്യക്തമായ അറിവോടെ തന്നെ പാര്‍ട്ടി അഴിമതി പണം ഇതിനായി സ്വീകരിച്ചിട്ടുണ്ട്‌. അതുകൊണ്ടു തന്നെയാണ്‌ പൊളിറ്റ്‌ ബ്യൂറോ അംഗങ്ങള്‍ നിരന്ന്‌ നിന്ന്‌ പിണറായിക്ക്‌ ജയ്‌ വിളിക്കുന്നത്‌. അതാണ്‌ 'നോംസ്‌'. ധര്‍മ പരിപാലനത്തിന്റെ ഭാഗമായി കേരളത്തിലെ മന്ത്രിമാര്‍ അടുത്ത ദിവസങ്ങളിലായി എന്തൊക്കെയാണ്‌ പ്രസംഗിക്കുന്നത്‌? ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞതിന്‌ മറുപടിയായി ആഭ്യന്തര മന്ത്രി പറഞ്ഞിരിക്കുന്നത്‌ ഭരണഘടന ലംഘിക്കും, ആരാണ്‌ ചോദിക്കാനെന്നാണ്‌. സുധാകര മന്ത്രി പറഞ്ഞിരിക്കുന്നത്‌ പിണറായി വിജയന്‍ ഊതിക്കാച്ചിയ പൊന്നാണെന്നാണ്‌.

സത്യമാണത്‌. അഴിമതിയുടെ കരിക്കട്ടകള്‍ പാര്‍ട്ടി നേതൃത്വം ഊതികത്തിച്ച്‌ അതിലിട്ട്‌ ഉരുക്കിയതാണ്‌ പിണറായിയെ. കാച്ചിക്കഴിഞ്ഞപ്പോള്‍ നല്ല തിളക്കം. പൊന്നാണെന്ന്‌ തെറ്റിദ്ധരിക്കാന്‍ പോന്ന പളപളപ്പ്‌. പക്ഷേ, സുധാകരനും പാര്‍ട്ടിക്കാരും ഒരു കാര്യം മനസിലാക്കുക. ഇത്തരം പൊന്നിന്റെ മാറ്റളക്കുന്ന വലിയൊരു തട്ടാനുണ്ട്‌. ജനം. ഒറ്റ ഉരസലില്‍ തന്നെ ഇത്തരം കള്ളനാണയങ്ങളുടെ ചെമ്പ്‌ അവര്‍ തെളിയിക്കും.
ജനമെന്നാല്‍ പിണറായിയുടെ യോഗസ്ഥലത്ത്‌ കൂടുന്നവര്‍ മാത്രമല്ലെന്നും മനസിലാക്കുന്നത്‌ നല്ലത്‌. സി.പി.എമ്മിന്റെ പാര്‍ട്ടി ചട്ടക്കൂട്‌ വച്ച്‌ പിണറായിയുടെ യോഗങ്ങളില്‍ നാലാളെ കൂട്ടുന്നത്‌ വലിയ കാര്യമല്ല. പുതിയ കാര്യവുമല്ല. പിണറായിയുടെ നിരപരാധിത്വത്തിന്‌ തെളിവാണ്‌ ഈ ജനക്കൂട്ടമെന്ന്‌ പറയുന്നതാണ്‌ പുതിയ കാര്യം.

മുന്‍പ്‌ സി.പി.എം. പരിപാടികള്‍ക്ക്‌ വ്യക്തിയുടെ പടമുള്ള പോസ്റ്ററുകള്‍ പതിക്കരുതെന്ന ഒരു നോംസിനെ പറ്റി കേട്ടിട്ടുണ്ട്‌. എന്നാലിന്ന്‌ നടക്കുന്നതെന്താണെന്ന്‌ സുധാകരനും കൂട്ടരും സ്വയം തിരിച്ചറിയുക. കയ്യില്‍ പണവും കായിക ബലവുമുണ്ടെങ്കില്‍ എങ്ങിനെയും വളയുന്നതാണ്‌ പാര്‍ട്ടി 'നോംസ്‌' എന്ന്‌ ഞങ്ങള്‍ തിരിച്ചറിയുന്നു. ഞങ്ങളോട്‌ ക്ഷമിക്കുക.
എ.കെ.ജി., ഇ.എം.എസ്‌. എന്നിവര്‍ക്ക്‌ ശേഷം പിണറായി എന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ ചിലര്‍ക്ക്‌ വിഷമമാണെന്നും സുധാകരന്‍ പരാതിപ്പെടുന്നു. കഷ്ടം, എന്നു മാത്രമേ ഇതിനെ കുറിച്ച്‌ ജനങ്ങള്‍ക്ക്‌ പറയാനുള്ളു.

മുഖ്യമന്ത്രിക്ക്‌ സുധാകരന്‍ നല്‍കിയ ഒരുപദേശമാണ്‌ ഇതിലും വിശേഷം. അഞ്ചു വര്‍ഷത്തേക്കു മന്ത്രിയോ എം.എല്‍.എയോ പഞ്ചായത്ത്‌ പ്രസിഡന്റോ ആയാല്‍ നിഷ്പക്ഷരായി എന്നു കരുതുന്നവര്‍ മാര്‍ക്സിസ്റ്റല്ലത്രെ. ഇനിയുമെത്ര മാര്‍ക്സിസ്റ്റ്‌ പാഠങ്ങള്‍ നമ്മള്‍ പഠിക്കാനിരിക്കുന്നു!ഇതെല്ലാം വെളിവാക്കുന്നത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ഇന്നേറ്റിരിക്കുന്ന ആഘാതത്തിന്റെ ആഴമാണ്‌. പിണറായി ഭക്തരുടെ നിലവിട്ട പെരുമാറ്റം തന്നെ ഏറ്റ അടിയുടെ വേദന തെളിയിക്കുന്നു. അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്നത്‌ തന്നെ കാര്യം. ഒരു തരം മരണവെപ്രാളം. സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിച്ചൊരു ചോദ്യമുണ്ട്‌. നിരപരാധിയാണെങ്കില്‍ പൊതുപ്രവര്‍ത്തകന്‍ എന്തു കൊണ്ട്‌ അന്വേഷണത്തെ ഭയപ്പെടുന്നുവെന്ന്‌. അതു തന്നെയാണ്‌ കേരളത്തിലെ ജനങ്ങള്‍ക്കും ചോദിക്കാനുള്ളത്‌.

പിണറായി നിരപരാധിയാണെങ്കില്‍ എന്തിനാണ്‌ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ക്ക്‌ വെപ്രാളം? നെഞ്ചു വിരിച്ച്‌ നിന്ന്‌ അന്വേഷണത്തെയും വിചാരണയെയും നേരിടണം. അഗ്നി ശുദ്ധി വരുത്തി തിരിച്ച്‌ വരാമല്ലോ? സീത പതിവ്രതയായാല്‍ പോര, അത്‌ ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുക കൂടി വേണമെന്ന പഴയ പാഠമുണ്ട്‌. അതു പോലെ തന്നെ പൊതുപ്രവര്‍ത്തകര്‍ ശുദ്ധരാണെന്ന്‌ സ്വയം പ്രഖ്യാപിച്ചാല്‍ പോര. അത്‌ ജനത്തെ ബോധ്യപ്പെടുത്തുക തന്നെ വേണം. ഈ തത്വത്തിന്റെ ചുവട്‌ പിടിച്ചായിരുന്നല്ലോ ഇത്രയും നാള്‍ സി.പി.എം. നേതാക്കളുടെ പ്രസംഗം. ഏതന്വേഷണത്തെയും വിചാരണയെയും തങ്ങള്‍ക്ക്‌ ഭയമില്ലെന്നും ഏതന്വേഷണവും നടത്തിക്കൊള്ളാനുമായിരുന്നല്ലോ സി.പി.എം. അംഗങ്ങളുടെ നിയമസഭയിലെ പ്രഖ്യാപനം. പിന്നെയെന്താണിപ്പോള്‍ മനം മാറ്റം? പിണറായി കുടുങ്ങിക്കഴിഞ്ഞുവെന്ന്‌ ഇക്കൂട്ടര്‍ക്ക്‌ ഉറപ്പാണ്‌. മാത്രമല്ല, ഇതൊരു തുടക്കമാണെന്നും അവര്‍ ഭയപ്പെടുന്നു. അതു കൊണ്ടാണ്‌ ഭരണഘടനാ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ രക്ഷപെടല്‍ അവര്‍ ആഗ്രഹിക്കുന്നത്‌. അതിനായി എന്തും ചെയ്യാന്‍ അവര്‍ തയാറാകുന്നു.

പൊതു പ്രവര്‍ത്തനത്തിന്റെ സര്‍വ മര്യാദകളും ലംഘിക്കപ്പെടുന്നു. സര്‍വാധികാരികള്‍ തങ്ങളുടെ കയ്യിലെ സര്‍വ ആയുധങ്ങളും പുറത്തെടുത്ത്‌ സ്വയം സംരക്ഷിക്കുന്നത്‌ പോലെയാണ്‌ പിണറായിയുടെ പ്രവൃത്തികള്‍. ഇതിനൊക്കെ കൂട്ടു നില്‍ക്കാനായി പാര്‍ട്ടി തത്വങ്ങളെ വ്യാഖ്യാനിക്കുന്നവര്‍ അഞ്ചു വര്‍ഷം കഴിഞ്ഞാലല്ല, അഞ്ചു നാള്‍ പോലും പാര്‍ട്ടി കാണില്ലെന്ന്‌ മനസിലാക്കുന്നില്ല. അവരെ ഇത്രയ്ക്കും അന്ധരാക്കുന്നത്‌ പണവും. ഇ.ബാലാനന്ദന്‍ ലാവ്ലിന്‍ കരാര്‍ സംബന്ധിച്ച്‌ പൊളിറ്റ്‌ ബ്യൂറോയ്ക്ക്‌ നല്‍കിയ ഒരു കത്തില്‍ ഈ കരാര്‍ പാര്‍ട്ടിയുടെ അന്ത്യം കുറിക്കുമെന്ന്‌ എഴുതിയിരുന്നതായി പത്രത്തില്‍ വായിച്ചു. ഇപ്പോഴത്തെ പേക്കൂത്തുകള്‍ കാണുമ്പോള്‍ ഈ കത്തിന്റെ പ്രവചന സ്വഭാവം ബോധ്യമാകുകയാണ്‌.

പിണറായി കുറ്റക്കാരനാണെന്നത്‌ നിയമപരമായി ഇനിയും ബോധ്യപ്പെടാനിരിക്കുന്ന കാര്യമാണ്‌. പക്ഷേ, അദ്ദേഹം കുറ്റക്കാരനാണെന്ന്‌ അദ്ദേഹത്തിന്റെ അനുയായികള്‍ തന്നെ ഇതിനകം ബോധ്യമാക്കിയിരിക്കുന്നു. ലാവ്ലിന്‍ കേസിലെ അഴിമതിയെ പറ്റി പാര്‍ട്ടിയുടെ നേതൃത്വത്തിനുള്ള അറിവാണ്‌ അറിയാതെ പുറത്ത്‌ വരുന്നത്‌. ഒരാള്‍ വിചാരിച്ചാല്‍ നടക്കുന്ന അഴിമതിയല്ല ലാവ്ലിന്‍ കരാറില്‍ ഉണ്ടായിരിക്കുന്നത്‌. വലിയൊരു കൂട്ടം ആളുകള്‍ ഏറെ ആസൂത്രിതമായി ചെയ്ത പ്രവൃത്തിയാണിത്‌. അവരൊക്കെ തന്നെയാണ്‌ തങ്ങളും പിടിക്കപ്പെട്ടു എന്ന തോന്നലില്‍ പ്രതികരിക്കുന്നത്‌. പിണറായിയെ ഒറ്റപ്പെടുത്തില്ലെന്ന പ്രതിജ്ഞയില്‍ തങ്ങള്‍ക്ക്‌ കൂടി പങ്കുള്ള കാര്യത്തില്‍ പിണറായിയെ ഒറ്റപ്പെടുത്തില്ലെന്ന പ്രഖ്യാപനമാണുള്ളത്‌. ഇത്‌ പിണറായിക്കെതിരെയുള്ള കേസല്ല പാര്‍ട്ടിക്കെതിരായ ആക്രമണമാണെന്ന്‌ രാമചന്ദ്രന്‍ പിള്ള ചൂണ്ടിക്കാട്ടുന്നതും അതു കൊണ്ടാണ്‌.

പിണറായിയെ സംരക്ഷിച്ചില്ലെങ്കില്‍ പാര്‍ട്ടി ഒന്നാകെ മുങ്ങും എന്നും അതു കൊണ്ട്‌ ഒരു മര്യാദയും കൂടാതെ പിണറായിയെ സംരക്ഷിച്ചു കൊള്ളാനുമാണ്‌ അണികള്‍ക്കുള്ള ആഹ്വാനം. പിണറായി മന്ത്രിയായിരിക്കേ നടന്ന കാര്യങ്ങളുടെ പേരിലാണ്‌ ഇപ്പോള്‍ കേസ്‌. പക്ഷേ, കോടികളുടെ ഇടപാടിനെ പറ്റി ഇപ്പോള്‍ സി.ബി.ഐ. അന്വേഷിച്ചതായി പത്ര വാര്‍ത്തകളില്‍ നിന്ന്‌ മനസിലാക്കാന്‍ സാധിക്കുന്നില്ല. അന്വേഷണത്തിന്റെ ചെറിയൊരു ഘട്ടമേ പൂര്‍ത്തിയായിട്ടുള്ളു എന്നാണ്‌ മനസിലാക്കേണ്ടത്‌. നിയമസംവിധാനം ആ വഴിക്ക്‌ യാത്ര തുടങ്ങുന്നത്‌ തടയിടാനാണ്‌ പിണറായിയുടെ യാത്ര. അത്തരമൊരു നീക്കം നിയമസംവിധാനങ്ങള്‍ നടത്തിയാല്‍ പാര്‍ട്ടി ഒന്നാകെ പ്രതിരോധിക്കുമെന്നും നാട്ടില്‍ കലാപമുണ്ടാകുമെന്നും പരോക്ഷമായി സൂചിപ്പിക്കുകയാണ്‌ സി.പി.എം. ചെയ്യുന്നത്‌.

അല്ലെങ്കില്‍ സി.പി.എമ്മിന്റെ സംസ്ഥാന-കേന്ദ്ര നേതൃത്വത്തിലെ മുഴുവന്‍ നേതാക്കളും പ്രതിചേര്‍ക്കപ്പെടും. അച്യുതാനന്ദന്‍ ഉള്‍പ്പെടെ. മരണമടഞ്ഞവര്‍ മാത്രമാകും രക്ഷപ്പെടുക. പിണറായിയെ ജനങ്ങള്‍ പ്രതിരോധിക്കുമെന്നാണ്‌ നവകേരള യാത്രയുടെ പേരിലുള്ള പ്രഖ്യാപനം. ജനങ്ങള്‍ക്ക്‌ പിണറായിയെ പ്രതിരോധിക്കലല്ല പണി. രാജ്യത്തിന്റെ ഭരണഘടനയെ പ്രതിരോധിക്കാനാണ്‌ ജനം. അതിനുള്ള അവരുടെ പ്രതിജ്ഞയാണ്‌ ഭരണഘടനയുടെ തുടക്കത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ആളെക്കൂട്ടി ഒരു യാത്ര നടത്തിയത്‌ കൊണ്ട്‌ ഈ പ്രതിജ്ഞ മായാന്‍ പോകുന്നില്ല. പിണറായി ഉദ്ഘാഷിക്കുന്ന നവ മാര്‍ക്സിസ്റ്റ്‌ ധര്‍മത്തിന്റെ ശവഘോഷയാത്രയാണ്‌ നവകേരള മാര്‍ച്ച്‌. ഒടുവില്‍ അതിന്റെ സംസ്കാരമുണ്ടാകുമോ എന്നേ അറിയാനുള്ളു. ചത്തുപോയ നേതാക്കളെ കണ്ണാടി പെട്ടിയിലാക്കി സൂക്ഷിക്കുന്ന പതിവ്‌ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിലുണ്ട്‌. അതുപോലെ ഈ നവമാര്‍ക്സിസ്റ്റ്‌ ധര്‍മവും എംബാം ചെയ്തു സൂക്ഷിക്കപ്പെടുമോ എന്ന്‌ കാത്തിരുന്നു കാണാം.

ഇപ്പോ വായിക്കുന്നത്?