Wednesday, February 27, 2008

ഉഷാ ഉതുപ്പിനെ വിളിച്ച് പിണറായി ഫോണില്പറഞ്ഞത്

സുഹൃത്തേ, കഴിഞ്ഞ ദിവസം ഉഷാ ഉതുപ്പിനെ ഫോണില്‍ വിളിച്ച പിണറായിവിജയന്‍ ഏതാണ്ട്‌ ഇങ്ങനെയൊക്കെ പറഞ്ഞു.
"ഉതുപ്പിന്‌ നല്ല നമസ്കാരം. നിങ്ങള്‍ക്ക്‌ ഉപ്പായി മാപ്ലയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലങ്കില്‍ കുഴപ്പമില്ല. നിങ്ങടെ പാട്ടിനെ പരാമര്‍ശിച്ച്‌ ഞാന്‍ പറഞ്ഞതില്‍ നിങ്ങള്‍ കുണ്ഠിതപ്പെട്ടു എന്നു കേട്ടു. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ധന്യ ജീവിതം നയിക്കുന്ന ഒരു കമ്മ്യൂണിസ്റ്റാണ്‌ ഞാന്‍. ധനം, ധാന്യം ധന്യം എന്നിവയൊക്കെ ഒരേ ഗണത്തില്‍ പെടുമെന്നറിയാമല്ലോ. ധന്യനെന്നാല്‍ ഭാഗ്യവാന്‍ ധനമുള്ളവന്‍ നിധിയുള്ളവന്‍ എന്നൊക്കെ അര്‍ത്ഥമുണ്ട്‌.അതൊക്കെ ചേരുംപടി ചേര്‍ത്ത്‌ ജീവിക്കുന്നവരാണ്‌ കമ്മ്യൂണിസ്റ്റുകള്‍. അതുപോട്ടെ.കോട്ടയം സമ്മേളനത്തിന്റെ അവസാന ഘട്ടത്തില്‍ കുറേ സഖാക്കള്‍ തുള്ളി. അത്‌ തെറ്റുതന്നെ. സി.പി.എമ്മില്‍ തുള്ളാന്‍ എനിക്കും, വി.എസ്സിനും മാത്രമാണ്‌ അവകാശം. ഞങ്ങള്‍ക്ക്‌ അങ്ങ്‌ പി.ബി വരെതുള്ളാം. ബാക്കിയുള്ളവര്‍ക്ക്‌ പൂക്കുല കുറ്റികള്‍ എന്ന കണക്കേ തുള്ളാം. പൂക്കുല കുറ്റി എന്ന്‌ വെച്ചാല്‍ എന്താന്ന്‌ ഉതുപ്പിന്‌ അറിയുമോ. വെളിച്ചപ്പാട്‌ തുള്ളുമ്പോള്‍ എതിര്‍ ദിശയില്‍ തെങ്ങിന്‍ പൂക്കുല പിടിച്ച്‌ മറ്റൊരാള്‍ തുള്ളി ആവേശം കേറ്റും.ഇത്തരത്തില്‍ മനോജ്ഞമായി തുള്ളാന്‍ കഴിയുന്നവരെ പാര്‍ട്ടി പത്രത്തിലും സെക്രട്ടേറിയറ്റിലും ഞാന്‍ നിയമിച്ചിട്ടുണ്ട്‌. ഇവരൊക്കെ ശീതങ്കന്‍, പറയന്‍ തുള്ളക്കാരല്ല. തനി ഓട്ടന്‍തുള്ളക്കാര്‍. എഴുതുന്നതും പറയുന്നതും ലവന്റെ കിഡ്നിക്കിട്ട്‌ കൊള്ളണം. കൊള്ളാത്തവനെ എടുത്ത്‌ പുറത്തിട്ടിട്ടുമുണ്ട്‌. ലവനെന്നുവച്ചാല്‍ കോണ്‍ഗ്രസുകാരനല്ല. വിഭാഗീയന്‍. നശിപ്പില്ലാത്ത നശിപ്പ്‌.

ഉതുപ്പിന്റെ പാട്ട്‌ ഞാന്‍ ഞങ്ങടെ ചാനലില്‍ കേട്ടിട്ടുണ്ട്‌. അത്‌ കാശുവാരാന്‍ അസ്സല്‌ കളിതന്നെ. പാക്കനാര്‌ പറഞ്ഞപോലെ കാശ്‌ ആളെകൊല്ലിയല്ല .കാശിലാണ്‌ ഉതുപ്പേ കാര്യങ്ങള്‍.ഉതുപ്പിനെ ഞാന്‍ കുറ്റം പറഞ്ഞിട്ടില്ല.ഞാനത്‌ പിറ്റേന്ന്‌ വിശദീകരിച്ചിരുന്നു.എന്റെ മനസ്സിലിതായിരുന്നു.ഉതുപ്പിന്റെ ഗാനമേളയില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ തുള്ളിതുള്ളി മുന്നിലെത്തും.അത്‌ ഞാന്‍ സമ്മതിക്കില്ല.മുന്നില്‍ ഞാന്‍ തന്നെ.തുള്ളിക്കോ,കുഴപ്പമില്ല. പക്ഷേ അത്‌ എനിക്കുവേണ്ടിയാകണം. മറ്റേവന്‌ വേണ്ടി പറ്റില്ല. തുള്ളിയവന്‍ ജയ്‌ വി.എസ്‌,ജയ്‌,ജയ്‌ വി.എസ്‌ എന്നല്ലേ വിളിച്ചത്‌. അത്‌ ഈപാര്‍ട്ടിയില്‍ നടക്കൂലാാ‍ാ‍. സെക്രട്ടറിക്കാവെയ്റ്റ്‌. പിണറായി ഞങ്ങടെ പൊന്നാണ്‌ എന്ന വിളിച്ചിരുന്നെങ്കില്‍ മേദിനിക്ക്‌ കൊടുത്തപോലെ ഉതുപ്പേ ഉതുപ്പിനും ഞാനൊരു പൊന്നാട തന്നേനേം."(ഫോണ്‍ വര്‍ത്തമാനം ചോര്‍ത്തിത്തന്നത്‌ തുള്ളിതുള്ളി സംസ്ഥാനകമ്മിറ്റിയില്‍ നിന്ന്‌ ഏരിയാ കമ്മിറ്റിയിലെത്തിയ എന്‍.എന്‍.കൃഷ്ണദാസ്‌ എം.പി)

Saturday, February 23, 2008

അത്‌ പിണറായിയുടെ 'വെന്‍ട്രിലോക്വിസം'... അഴീക്കോടിന്റെ രാഷ്ട്രീയം

സുകുമാര്‍ അഴീക്കോട്‌ അടിസ്ഥാനപരമായി ഒരു സാഹിത്യ വിമര്‍ശകനാണെന്നാണ്‌ വയ്പ്‌. പലപ്പോഴും ആ ജോലിക്ക്‌ പുറത്തേക്കു കടക്കാറുണ്ട്‌. സാഹിത്യ വിമര്‍ശനത്തില്‍ അഴീക്കോട്‌ എങ്ങനെ ഒരു പൂജ്യമായി തീര്‍ന്നുവോ അതിനേക്കാള്‍ വലിയ വട്ടപ്പൂജ്യമാണ്‌ മറ്റ്‌ മേഖലകളില്‍.സാമൂഹിക വിമര്‍ശകന്‍, സാംസ്കാരിക നായകന്‍, രാഷ്ട്രീയ ചിന്തകന്‍, ഉപദേശി എന്നിങ്ങനെ പല പല വ്യക്തിത്വങ്ങള്‍ തന്നില്‍ അദ്ദേഹം സ്വപ്നം കാണുന്നുണ്ട്‌. രാഷ്ട്രീയ ചിന്തകനെന്ന ഉപദേശിയായി തന്റെ സ്ഥാനത്തെ വിപുലീകരിച്ചു കാണാനുള്ള ആവേശമാണ്‌ മാതൃഭൂമി പത്രത്തില്‍ വെള്ളിയാഴ്ച അഴീക്കോടെഴുതിയ 'വെന്‍ട്രിലോക്വിസം' എന്ന ലേഖനം.

എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധിയെ വിമര്‍ശിക്കാനുള്ള ഒരു പാഴ്ശ്രമമാണ്‌ അതില്‍ അദ്ദേഹം പ്രകടിപ്പിക്കുന്നത്‌. പക്ഷേ എല്ലാ അര്‍ത്ഥത്തിലും ആ ലേഖനം ഒരു കൂലിയെഴുത്താണ്‌.മുഖ്യമന്ത്രി അച്യുതാനന്ദനെ പരോക്ഷമായി നിന്ദിച്ചുകൊണ്ട്‌ പിണറായി വിജയനുവേണ്ടി നടത്തുന്ന ഒരു വിടുവേല. ഏതുപോലെ എന്നു ചോദിച്ചാല്‍, 'ശങ്കരക്കുറുപ്പ്‌ വിമര്‍ശിക്കപ്പെടുന്നു' എന്ന സാഹിത്യ വിമര്‍ശന ഗ്രന്ഥം പോലെ. 'മലയാള കവിതയിലെ റൊമാന്റിസിസത്തിന്റെ അപചയം' എന്നായിരുന്നു അഴീക്കോട്‌ ആ കൃതിക്കു നല്‍കിയ പേര്‌. വേറൊരു വലിയ വിമര്‍ശകനാണ്‌ അത്‌ വെട്ടിമാറ്റി 'ശങ്കരക്കുറുപ്പ്‌ വിമര്‍ശിക്കപ്പെടുന്നു' എന്നു തലക്കെട്ടിട്ടത്‌. ഒരര്‍ത്ഥത്തില്‍ ആ കൃതി ഒരു കൂലിയെഴുത്ത്‌ തന്നെയായിരുന്നു. ഇങ്ങനെ ഒരുപാട്‌ കൂലിയെഴുത്ത്‌ തന്റെ ദീര്‍ഘമായ പൊതു-സ്വകാര്യ ജീവിതത്തിനിടയില്‍ സുകുമാര്‍ അഴീക്കോട്‌ നടത്തിയിട്ടുണ്ട്‌.അഴീക്കോട്‌ ജീവിതം തുടങ്ങിയത്‌ സംസ്കൃതവും ഭാരതീയ സിദ്ധാന്തങ്ങളും പഠിച്ചുകൊണ്ടാണ്‌.ഗാന്ധിയനാണെന്ന്‌ അദ്ദേഹം അവകാശപ്പെടുന്നു. ഒരുകാലത്ത്‌ ഒരു സാധാരണ കോണ്‍ഗ്രസുകാരനായിരുന്നു അദ്ദേഹം. തലശ്ശേരിയില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്‌. പക്ഷേ എസ്‌.കെ പൊറ്റെക്കാടിനോട്‌ തോറ്റുപോയി. അക്കാലത്ത്‌ അഴീക്കോടിന്റെ മുന്നില്‍ ഇന്ത്യയുടെ രക്ഷാ മാര്‍ഗ്ഗം കോണ്‍ഗ്രസ്‌ മാത്രമായിരുന്നു. ലോക്‌ സഭയിലേക്കു മത്സരിച്ചു തോറ്റപ്പോള്‍ നിരാശപൂണ്ട അഴീക്കോട്‌ കോണ്‍ഗ്രസ്‌ കുറച്ചുകൂടി ഗാന്ധിയന്‍ സംസ്കാരം ഉള്‍ക്കൊള്ളണം എന്നു പറഞ്ഞ്‌ അദ്ധ്യാപനത്തിലേക്ക്‌ മടങ്ങിപ്പോയി.അക്കാദമി രംഗത്ത്‌ പല ഉന്നത പദവികളും തേടി നടന്ന സുകുമാര്‍ അഴീക്കോട്‌ കോഴിക്കോട്‌ സര്‍വ്വകലാശാലയില്‍ ഏതോ വലിയ പദവി ലഭിക്കാതായപ്പോള്‍ എന്നെന്നേക്കുമായി കോണ്‍ഗ്രസ്സിനോട്‌ വിട പറഞ്ഞു.

എത്ര നിസ്വാര്‍ത്ഥനായ ഗാന്ധിയനാണ്‌ അഴീക്കോട്‌! പിന്നീട്‌ കേരളത്തിലെ പ്രസംഗവേദികളില്‍ ആവേശം മൂത്ത ഒരു കമ്യൂണിസ്റ്റ്‌ സഹയാത്രികന്റെ സ്വരമാണ്‌ അഴീക്കോടില്‍ നിന്നും കേട്ടത്‌. കേരളമായതുകൊണ്ടും കമ്യൂണിസ്റ്റുകള്‍ ഇവിടെ വലിയൊരു ആള്‍ക്കൂട്ടമായതുകൊണ്ടും അഴീക്കോടിന്റെ ബുദ്ധിപരമായ ആ കാലുമാറ്റത്തിന്‌ അദ്ദേഹത്തിന്റേതായ അര്‍ത്ഥമുണ്ടായി. സാഹിത്യവിമര്‍ശകന്‍ എന്ന നിലയില്‍ എഴുതി പരാജയപ്പെട്ട സുകുമാര്‍ അഴീക്കോട്‌ പ്രസംഗവേദികളില്‍ പോരുകോഴിയേപോലെ മസില്‍ വീര്‍പ്പിച്ച്‌ നില്‍ക്കുന്നത്‌ കണ്ടപ്പോള്‍ ഇദ്ദേഹത്തിന്റേത്‌ വലിയൊരു ശബ്ദമോ വലിയൊരു ബുദ്ധിയോ അല്ലെന്ന്‌ ചിന്താശീലരായ മലയാളികള്‍ എന്നേ മനസ്സിലാക്കിയിട്ടുണ്ട്‌. അര്‍ത്ഥരാഹിത്യമുളവാക്കുന്ന വെറും ഗോഗ്വാ വിളികളാണ്‌ അഴീക്കോടില്‍ നിന്നും പലപ്പോഴും കേട്ടത്‌. ഗാന്ധിജിയെ സ്ഥാനത്തും അസ്ഥാനത്തും പിടിച്ച്‌ ആണയിടാറുള്ള സുകുമാര്‍ അഴീക്കോട്‌ 25 പേര്‍ക്ക്‌ താമസിക്കാവുന്ന ആര്‍ഭാട സമൃദ്ധമായ മണിമാളിക നിര്‍മ്മിച്ച്‌ ഒറ്റക്ക്‌ കഴിയുന്നു. അദ്ദേഹം വീടു വച്ചതും കാറുവാങ്ങിയതുമൊക്കെ പൊങ്ങച്ചത്തോടെ പൊതുജനങ്ങളോട്‌ പറയുന്നു. അതേസമയം തന്നെ ആദര്‍ശശുദ്ധിയെപ്പറ്റി സദാ സംസാരിക്കുകയും ജീവിതംകൊണ്ട്‌ അതിനെ നിഷേധിക്കുകയും ചെയ്യുന്നു. മാര്‍ക്സിസ്റ്റുകാര്‍ക്ക്‌ സഹയാത്രികനാകാന്‍ ഇത്തരം ഒരു കപടബുദ്ധിജീവി എല്ലാ അര്‍ത്ഥത്തിലും യോഗ്യനാണ്‌. മോഹന്‍ ദാസ്‌ കരംചന്ദ്‌ ഗാന്ധി എന്നാണ്‌ മഹാത്മജിയുടെ പേര്‌. അത്‌ ചുരുക്കി എം.കെ ഗാന്ധി എന്നും അദ്ദേഹം എഴുതുമായിരുന്നു. സുകുമാര്‍ അഴീക്കോട്‌ എന്നത്‌ ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരല്ല. കെ.ടി സുകുമാരന്‍ എന്നാണ്‌ യഥാര്‍ത്ഥ പേര്‌. തന്റെ പേര്‌ പോലും വ്യാജമാണെന്ന്‌ തെളിയിച്ച ഈ അവസരവാദി എങ്ങനെ ഗാന്ധിയന്‍ പാരമ്പര്യം അവകാശപ്പെടും? പിണറായി വിജയന്റെ കൂലിയെഴുത്തുകാരന്‍ എന്ന ജോലിയില്‍ വലിയ ആത്മസുഖം അനുഭവിക്കുന്നുണ്ടാകണം.

മുഖസ്തുതി കേട്ട്‌ അലിവു തോന്നിയാല്‍ പിണറായി നാളെ ഒരു പാര്‍ലമെന്റ്‌ സീറ്റില്‍ മത്സരിക്കാന്‍ അഴീക്കോടിനെ ക്ഷണിച്ചു കൂടെന്നില്ല. അങ്ങനെ ചില കുത്സിത കൗതുകങ്ങളുമായി 80 കഴിഞ്ഞ ഈ മനുഷ്യന്‍ സ്വപ്നലോലുപനാകുന്നു. എന്തൊരു അശ്ലീലമായ സാംസ്കാരിക അധഃപതനം! സംസ്കൃത പദാവലികള്‍കൊണ്ട്‌ ശ്രോതാക്കളെ വിരട്ടി രസിക്കാറുള്ള അഴീക്കോട്‌ ഈയിടെയായി ബ്രിട്ടാനിക്ക വിശ്വവിജ്ഞാന കോശമാണ്‌ പതിവായി വായിക്കുന്നതെന്ന്‌ പറഞ്ഞു കേട്ടു. അതുകൊണ്ടാകും തന്റെ ലേഖനത്തിന്‌ 'വെന്‍ട്രിലോക്വിസം' എന്നു തലകെട്ടിട്ടത്‌. പിണറായി വിജയനോടുള്ള ഭക്തി മൂത്ത്‌ അഴീക്കോട്‌ അദ്ദേഹത്തെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ആ ലേഖനത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്‌. പ്രകാശ്‌ കാരാട്ട്‌ ഇനിപോയി തിരയെണ്ണട്ടെ. സോണിയാഗാന്ധിയെ നിന്ദിക്കുമ്പോള്‍ അവരെ വിദേശ വനിതാഗാന്ധി എന്ന്‌ വില കുറഞ്ഞ ഫലിതം പറയുന്നു ഈ അവസരവാദി. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ പിന്നാലെ നക്കാപ്പിച്ചക്ക്‌ സ്തുതിവചനങ്ങള്‍ പാടി നടക്കുന്ന ഈ മനുഷ്യന്‌ സോണിയാ ഗാന്ധിയുടെ ത്യാഗത്തിന്റെ ഉയരം മനസ്സിലാകില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി പദം പുഞ്ചിരിയോടെ ത്യാഗം ചെയ്ത യഥാര്‍ത്ഥ ഗാന്ധിയാണ്‌ സോണിയ എന്ന്‌ നിഷ്പക്ഷതാ നാട്യം ഇല്ലാത്ത നല്ല മനുഷ്യര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. സ്വന്തം ആദര്‍ശ പുരുഷനെ 'ആദിഗാന്ധി' എന്ന്‌ പരിഹസിക്കുന്ന ഈ മനുഷ്യന്‍ കേരളത്തിന്റെ സാംസ്കാരിക മനസാക്ഷിക്കു മുമ്പില്‍ തികഞ്ഞ ഒരു കാപട്യമാണ്‌.അദ്ദേഹത്തിന്റെ ഫലിതങ്ങള്‍ ഹാസ്യ സാഹിത്യമെഴുതുന്ന സുകുമാറിനേക്കാള്‍ താഴെയാണ്‌. സാഹിത്യ വിമര്‍ശകനായ അഴീക്കോട്‌ കെ.പി. അപ്പന്റെ മുന്നില്‍ ഒരു മിന്നാമിനുങ്ങുപോലുമല്ല. പിന്നെ പൊതുജീവിതത്തില്‍ എന്താണ്‌ അദ്ദേഹത്തിന്റെ വ്യക്തിത്വം? വലിയൊരു വട്ടപ്പൂജ്യം!

Saturday, February 2, 2008

ജനശ്രീ: ജനതയുടെ രാഷ്ട്രീയം... Janasree, an asnswer to Dr Thomas Isac.

വ്യക്തികളുടെ വളര്‍ച്ചയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും സംസ്ഥാനത്തിന്റെ പുരോഗതിക്കുമായി കേരളത്തില്‍ ഒരു പുതിയ പ്രസ്ഥാനം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു- ജനശ്രീ സുസ്ഥിര വികസന മിഷന്‍. പതിവുവിട്ട ശൈലികളും ശീലങ്ങളും, ഉദ്ദേശ്യ ലക്ഷ്യങ്ങളും കര്‍മ്മ പദ്ധതികളും ഈ പ്രസ്ഥാനത്തെ വ്യത്യസ്തമാക്കുന്നു.പെട്ടെന്നു പരിചയപ്പെടുത്തുമ്പോള്‍ ഒരു സാമൂഹ്യ സന്നദ്ധ സംഘടന.വിശദീകരിക്കുമ്പോള്‍,ദുര്‍ബല വിഭാഗങ്ങളുടെയും സാധാരണ ജനങ്ങളുടെയും ആശ്വാസവും സംതൃപ്തിയുമായി 'ജനശ്രീ' മാറും. വ്യക്തികളിലൂന്നി,കുടുംബങ്ങളെ അടിസ്ഥാന ഘടകങ്ങളാക്കി തികഞ്ഞ ദിശാബോധത്തോടെയാണ്‌ 'ജനശ്രീ'യുടെ വരവ്‌. ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌, കടന്നുപോയ കാലത്തിലൂടെ കരുത്തുചോര്‍ന്ന അംശങ്ങളെ വീണ്ടും ജ്വലിപ്പിച്ചെടുക്കുന്ന പരിശ്രമം പ്രസ്ഥാനം ഏറ്റെടുക്കുന്നു. വ്യക്തി-കുടുംബബന്ധങ്ങളെ സുദൃഢവും സുഭദ്രവുമാക്കി സമൂഹത്തോടു ചേര്‍ത്തു നിര്‍ത്തുന്ന ഒരു പുതിയ അനുഭവം യാഥാര്‍ത്ഥ്യമാവും.


സൂക്ഷ്മതലവായ്പ, സമ്പാദ്യം, തൊഴില്‍ പദ്ധതികള്‍, പരിശീലന പരിപാടികള്‍ എല്ലാമുണ്ട്‌. സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം, സാംസ്കാരികം, ആരോഗ്യം, കൃഷി, വ്യവസായം, ഇന്‍ഷ്വറന്‍സ്‌ എന്നിങ്ങനെ സമസ്ത മേഖലകളിലും കൈയെത്തിക്കുന്ന ഒരു കാര്യപരിപാടിയാണ്‌ കാഴ്ചപ്പാടിലുള്ളത്‌.കൊച്ചുകൊച്ചു കൂട്ടങ്ങളുടെ ചെറുതും വലതുമായ പരിശ്രമങ്ങളെ ഒന്നിച്ചു ചേര്‍ക്കുക; ഏതു തട്ടിലും തലത്തിലുമായാലും അയല്‍ബന്ധത്തിന്റെ അടുപ്പത്തില്‍ മനസ്സു തുറന്നു സഹകരിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുക. ഉള്ളവരെയും ഇല്ലാത്തവരെയും പുതിയ ഒരു സ്നേഹവലയത്തിലെത്തിച്ചു സ്വയം സഹായിക്കുന്ന ഒരു സന്നാഹത്തില്‍ പങ്കാളികളാക്കുക.അതിലൂടെ ഏവരിലുമുണ്ടാവുന്ന സംതൃപ്തിയിലൂടെ ജനശ്രീ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും പുതിയ വഴി തുറക്കും.ഒരു വര്‍ഷം മുമ്പാണ്‌ 'ജനശ്രീ'യുടെ തുടക്കം. ആരവങ്ങളെയും ആള്‍ക്കൂട്ടങ്ങളെയും അകറ്റിനിര്‍ത്തിയ സമര്‍ത്ഥവും സമര്‍പ്പിതവുമായ നിശ്ശബ്ദ പ്രവര്‍ത്തനം. ആര്‍ഭാടങ്ങള്‍ അന്യമാക്കി ആദര്‍ശങ്ങള്‍ക്കു സ്വയം സമര്‍പ്പിച്ച ഒരു പുതിയ കൂട്ടമാണു ഒരു വര്‍ഷത്തെ ഓട്ടത്തില്‍ പങ്കാളികളായത്‌. അര്‍ഹതപ്പെട്ട ഫലമുണ്ടായി. അധികമാരുമറിയാതെ, കെട്ടുറപ്പുള്ള ഒരു പ്രസ്ഥാനം സംസ്ഥാനമൊട്ടാകെ കാലുറപ്പിച്ചു കഴിഞ്ഞു. വളര്‍ച്ചയായിക്കഴിഞ്ഞ ഈ വലിയ പ്രസ്ഥാനം ഇന്ന്‌ കേരളത്തിലെ ജനങ്ങള്‍ക്കു സമര്‍പ്പിക്കപ്പെടുന്നു.


മുതിര്‍ന്നവരും കുട്ടികളും ചേര്‍ന്നു അംഗങ്ങളും അനുബന്ധാംഗങ്ങളും ഉള്‍പ്പെട്ട പ്രാഥമിക സ്വയം സഹായ സംഘങ്ങളില്‍ തുടങ്ങി സംസ്ഥാന സമിതിവരെ ആറുതലങ്ങളിലായാണു ജനശ്രീയുടെ പ്രവര്‍ത്തനം. സംസ്ഥാനത്ത്‌ ഇതിനകം 30,000 സംഘങ്ങള്‍ രൂപീകരിച്ചു കഴിഞ്ഞു. ആറുലക്ഷം പേരാണ്‌ അംഗങ്ങള്‍. മാര്‍ച്ച്‌ 31നുള്ളില്‍ പത്തുലക്ഷം അംഗങ്ങള്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടും. സാമ്പത്തികവും സാമ്പത്തികേതരവുമായ മുന്നേറ്റം സംഘടിപ്പിച്ചു ജനതയുടെ ആത്മവിശ്വാസം വളര്‍ത്തുകയും,ദേശത്തിന്റെ സുസ്ഥിര വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനു യത്നിക്കുകയും ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു നെടുങ്കോട്ട കേരളത്തില്‍ രൂപപ്പെട്ടിരിക്കും- 'കുടുംബ കൂട്ടായ്മയിലൂടെയുള്ള ഒരു ജനകീയ കൂട്ടായ്മ.'
'ജനശ്രീ' മറ്റൊരു പ്രസ്ഥാനത്തിനും ബദലല്ല, എതിരുമല്ല. ഇത്തരത്തില്‍ സമൂര്‍ത്തമായ കാഴ്ചപ്പാടും വിശാലമായ അടിത്തറയും വിപുലവും വൈവിദ്ധ്യമാര്‍ന്നതുമായ കര്‍മ്മ പദ്ധതികളുമുള്ള മറ്റൊരു പ്രസ്ഥാനം ഇന്നു കേരളത്തില്‍ ഇല്ല.സ്ത്രീയും പുരുഷനും മുതിര്‍ന്നവരും കുട്ടികളും ഉള്ളവനും ഇല്ലാത്തവനും എന്ന ഭേദമില്ലാതെ വ്യക്തികളെ ചേര്‍ത്ത്‌ കുടുംബങ്ങളെ കോര്‍ത്തു ജനങ്ങളെ ഒന്നിപ്പിക്കുന്ന കൂട്ടായ്മയാണു ജനശ്രീ. കക്ഷിരാഷ്ട്രീയത്തിന്റെ അജണ്ടയല്ല, ജീവന്റെയും വിശപ്പിന്റെയും ജീവിതത്തിന്റെയും രാഷ്ട്രീയമാണു ജനശ്രീയുടേത്‌.

കോട്ടയം സമ്മേളനം........ Kottayam CPI (M) State Conference

മൂന്നു മാസം മുന്‍പ്‌ ആരംഭിച്ച സി പി എം സമ്മേളന പ്രക്രിയകള്‍ കോട്ടയം സംസ്ഥാന സമ്മേളനത്തോടെ സമാപിക്കും. പണക്കൊഴുപ്പിന്റെയും ആര്‍ഭാടത്തിന്റെയും പൂരങ്ങളായിരുന്നു ഓരോ സമ്മേളനവും. മാധ്യമങ്ങളുടെ കണ്ണും കാതും ഏറെ കടന്നുചെന്ന ഈ സമ്മേളനങ്ങളുടെ ഹൃദയ പരിശോധന നടത്തിയാല്‍ കേരളീയ സമൂഹത്തിന്‌ എന്ത്‌ പ്രത്യാശയും പ്രതീക്ഷയുമാണ്‌ ഇത്തരം സമ്മേളനങ്ങള്‍ നല്‍കുന്നത്‌? സംസ്ഥാനം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ നയങ്ങളും നടപടികളും രൂപം നല്‍കുന്നതിനും നടപ്പാക്കുന്നതിനും നിര്‍ദ്ദേശിക്കുന്ന ഒരു പ്രമേയമെങ്കിലും ഏതെങ്കിലും സമ്മേളനം പാസാക്കിയിട്ടുണ്ടോ? അസഹനീയമായ വിലക്കയറ്റം കൊണ്ട്‌ എരിപൊരികൊള്ളുന്ന ജനങ്ങള്‍ക്ക്‌ ആശ്വാസത്തിന്റെ ഒരു തുള്ളി തെളിനീരെങ്കിലും നല്‍കാന്‍ ഈ സമ്മേളനങ്ങള്‍ക്ക്‌ സാധിച്ചുവോ?ഭരണം നടത്താന്‍ അനുവദിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രിതന്നെ വായ്ക്കുരവയിടുമ്പോള്‍ അതിന്‌ പരിഹാരം കാണുന്ന എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഈ സമ്മേളനങ്ങളില്‍ ഉയര്‍ന്നുവോ? എല്ലാ രംഗത്തും അഴിമതി കാട്ടുതീപോലെ പടരുമ്പോഴും അതിനെതിരെ നിശിത വിമര്‍ശനത്തിന്റെ ഒരു നാവെങ്കിലും ഏതെങ്കിലും സമ്മേളനങ്ങളില്‍ ചലിച്ചുവോ? സി പി എം സമ്മേളനങ്ങളുടെ വാര്‍ത്തകള്‍ പടര്‍ന്നുകിടക്കുന്ന പത്രത്താളുകളിലും ചാനല്‍ കാഴ്ചകളിലും ഇത്തരമൊരു ഗുണപരവും ക്രിയാത്മകവുമായ നടപടിക്രമങ്ങള്‍ ഇക്കഴിഞ്ഞ മൂന്ന്‌ സമ്മേളനങ്ങളിലെ മാമാങ്കങ്ങളില്‍ സാധിച്ചിട്ടില്ല.പിന്നെ അവിടെ നടന്നത്‌ എന്താണ്‌?പൂരപ്പാട്ടും പുലയാട്ടും ഒരു പ്രസ്ഥാനത്തിന്റെ സര്‍ഗാത്മകതയുടെ സംവേദന വേദിയാകില്ല.
പകയും പാരയുംകൊണ്ട്‌ സമ്മേളനങ്ങളെ വാര്‍ത്താബഹുലങ്ങളാക്കി മാറ്റിയതുകൊണ്ട്‌ പൗരസമൂഹത്തിന്‌ എന്ത്‌ കാര്യം. സഹസഖാവിന്റെ ചങ്കിലെ ചോരയാണ്‌ പ്രതിയോഗി ആഗ്രഹിക്കുന്നത്‌.മേല്‍ഘടകത്തിന്റെ വിശ്വസ്തരെയും പിണിയാളുകളെയും കീഴ്ഘടകങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നതാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ വിവക്ഷിക്കുന്ന ഉള്‍പാര്‍ട്ടി ജനാധിപത്യം.അണികള്‍ക്ക്‌ മുന്‍പില്‍ അസ്വീകാര്യനും പൊതുജനങ്ങള്‍ക്ക്‌ മുന്‍പില്‍ സാമൂഹിക വിരുദ്ധനുമായ ഏതൊരാളെയും ഇത്തരം ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ തുരങ്കങ്ങള്‍ വഴി നേതൃത്വത്തിന്‌ കടത്തിക്കൊണ്ടു വരാന്‍ സാധിക്കും. വിപ്ലവബോധം, സദാചാരനിഷ്ഠ, അര്‍പ്പണബുദ്ധി, വര്‍ഗബോധം തുടങ്ങിയ മാനദണ്ഡങ്ങള്‍ വെച്ചായിരുന്നു മുന്‍കാലങ്ങളില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ കമ്മിറ്റിയംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത്‌.രാജ്യത്തോട്‌ കൂറില്ലെങ്കിലും പാര്‍ട്ടിയോടുള്ളകൂറുണ്ടായാല്‍ മതിയായിരുന്നു. മാനുഷികമായ കാരുണ്യത്തിന്‌ പകരം പാര്‍ട്ടികൂറായിരുന്നു പ്രധാനം. എന്ത്‌ അറുംകൊലക്കും അറപ്പില്ലാത്ത വിധം ഹൃദയങ്ങളെ കഠിനമാക്കി മാറ്റുന്നതും തിരുവായ്ക്ക്‌ എതിര്‍വായ ഇല്ലാതെ അണികളെ വാര്‍ത്തെടുക്കുന്നതുമായിരുന്നു.
കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളിലെ കാഡര്‍ രീതി ക്രൂരതയ്ക്ക്‌ കുറവില്ലെങ്കിലും മേറ്റ്ല്ലാ നിബന്ധനകളിലും പാര്‍ട്ടി വെള്ളം ചേര്‍ത്തിരിക്കയാണ്‌.അനധികൃത മാര്‍ഗങ്ങളിലൂടെ ധനം ആര്‍ജ്ജിച്ചവര്‍,നേതാക്കളുടെ സ്വകാര്യജീവിതാവശ്യങ്ങള്‍ക്ക്‌ ആര്‍ഭാടമൊരുക്കി കൊടുക്കുന്നവര്‍,അധികാര മോഹത്തിന്റെ പേരില്‍ വര്‍ഗശത്രുവിന്റെ പക്ഷത്ത്‌ നിന്ന്‌ കൂറുമാറി വന്നവര്‍, മതപരവും സാമുദായികവുമായ പിന്‍ബലം തുറുപ്പ്‌ ചീട്ടാക്കിയവര്‍, തൊഴിലാളി വര്‍ഗ ആശയങ്ങളും ജീവിതരീതിയും പരിചയപ്പെടാത്തവരും പരിശീലിക്കപ്പെടാത്തവരും ഇത്തരത്തില്‍ ആര്‍ക്കും സി പി എമ്മിലേക്ക്‌ മാത്രമല്ല അതിന്റെ നേതൃനിരയിലേക്കും സമ്മേളനങ്ങളിലേക്കും കടന്നുവരാന്‍ സാധിക്കുംവിധം ആശയദാര്‍ഢ്യത്തിന്റെ മതില്‍ കെട്ടുകല്‍ തകര്‍ന്നിരിക്കുന്നു. വേലിക്കെട്ട്‌ തകര്‍ന്ന അമ്പലപറമ്പുകളില്‍ ഏത്‌ കാളക്കൂറ്റനും മേയാം.പാര്‍ട്ടിയുടെയോ അണികളുടെയോ സമൂഹത്തിന്റെയോ വിചാരവികാരങ്ങള്‍ക്ക്‌ മൂര്‍ത്തമായ രൂപം നല്‍കുന്നതില്‍ സി പി എം സമ്മേളനങ്ങള്‍ സമ്പൂര്‍ണ പരാജയമായിരുന്നു.പിണറായി-വിഎസ്‌ പോരിന്റെ ധ്വനികള്‍,ജില്ലാ-പ്രാദേശിക നേതാക്കളുടെ വൈരത്തിന്റെ പ്രതിധ്വനികള്‍ തുടങ്ങി മൂപ്പിളമതര്‍ക്കങ്ങളാണ്‌ സമ്മേളനത്തിന്റെ അരങ്ങിലും അണിയറയിലും നിറഞ്ഞുനില്‍ക്കുന്നത്‌. ഒരിടത്ത്‌ പിണറായി വിഭാഗക്കാര്‍ വിഭാഗീയതയുടെ വേട്ടക്കാരാണെങ്കില്‍ അവിടെ വി എസ്‌ വിഭാഗം വിഭാഗീയതയുടെ ഇരകളാണ്‌. വി എസ്‌ വേട്ടക്കാരനാവുന്നിടത്ത്‌ പിണറായി പക്ഷം ഇരയായി തീരുന്ന അപൂര്‍വ സന്ദര്‍ഭങ്ങളുമുണ്ട്‌. പോളിറ്റ്ബ്യൂറോ മാര്‍ഗരേഖ എന്ന ചൂരല്‍വടികൊണ്ട്‌ സമ്മേളങ്ങളെ പേടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പലയിടങ്ങളിലും അത്‌ വിലപ്പോയില്ല. ഇത്തരം ജനാധിപത്യ ഹിംസകളുടെ ചോരക്കറയില്‍ നിന്നും ഇരുപക്ഷത്തിന്റെയും കൈകള്‍ മുക്തമല്ല. പിണറായി എന്ന ശക്തന്റെ ഹിംസാത്മക രൂപം വ്യാപകമാണെങ്കില്‍ വി എസ്‌ എന്ന ദുര്‍ബലന്റെ ഹിംസ ഭാഗീകമാണെന്ന്‌ മാത്രം.
കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്റെ ആത്മാവായ വര്‍ഗസമര സിദ്ധാന്തം പാടെ നിരാകരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടിയുടെ പരമോന്നത കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നിട്ടും അതിനെതിരെപോലും വിമര്‍ശിക്കാനുള്ള അവസരം സി പി എം സമ്മേളനങ്ങളിലുണ്ടായില്ല.കേരളത്തിലെ കുടിയാന്മാരുടെ 'മാഗ്നാകാര്‍ട്ടയെ'ന്ന്‌ കമ്യൂണിസ്റ്റുകാര്‍ ഒരു കാലത്ത്‌ പ്രചരിപ്പിച്ചിരുന്ന ഭൂപരിഷ്കരണ നിയമം കാലഹരണപ്പെട്ടിരിക്കുന്നു എന്ന്‌ കമ്യൂണിസ്റ്റ്‌ മന്ത്രിമാര്‍ പോലും പറഞ്ഞിട്ടും അതിനെ സി പി എം സമ്മേളനം സംശയനിവാരണം വരുത്തിയില്ല.നേതൃത്വം ഉരുട്ടിക്കൊടുക്കുന്ന മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കാന്‍ മാത്രം നിയുക്തരായ അണികളാണ്‌ സി പി എമ്മിന്റേതെന്ന്‌ ചെറുതും വലുതുമായ ഇത്തരം സമ്മേളനങ്ങള്‍ തെളിയിക്കുന്നു.പകിട്ടും പത്രാസും ഭക്ഷണശാലയില്‍ വിളമ്പുന്ന വിഭവങ്ങളും കൊണ്ട്‌ ഇത്തരം സമ്മേളനങ്ങള്‍ വന്‍വിജയമാണെന്ന്‌ തോന്നാം. പക്ഷേ; ആശയ സംവാദങ്ങളില്‍ , സംഘടനാ ചര്‍ച്ചകളില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം പാലിക്കുന്നതില്‍ പരമദാരിദ്ര്യമാണ്‌ അനുഭവിക്കുന്നത്‌. വിഭാഗീയത ഒന്നുകൊണ്ടുമാത്രമാണ്‌ മാധ്യമങ്ങളുടെ കോളങ്ങളും ചാനലുകളുടെ നിമിഷങ്ങളും ഈ സമ്മേളനങ്ങള്‍ കീഴടക്കിയിട്ടുള്ളത്‌.ഇക്കാര്യം സൂചിപ്പിച്ച ഒരു കമ്യൂണിസ്റ്റുകാരന്റെ മറുപടി രസാവഹമാണ്‌. ഞങ്ങളുടെ പാര്‍ട്ടി കമ്യൂണിസത്തിന്റെ പുരാണങ്ങളില്‍ വിശ്വസിക്കുന്നില്ല. കാലത്തിനൊത്ത കോലം കെട്ടാന്‍ ഞങ്ങളും തയ്യാറാവുകയാണ്‌.
ഒരു മെഴുകുതിരി യൂണിറ്റ്‌ തുടങ്ങാന്‍ കെല്‍പില്ലാത്തവിധം സര്‍ക്കാര്‍ ദാരിദ്ര്യമനുഭവിക്കുമ്പോള്‍ മൂലധനത്തിന്‌ കുത്തകകളെയല്ല; മാഫിയകളെ പോലും ഞങ്ങള്‍ സമീപിക്കും. തിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടും സ്വീകരിക്കുന്നതുപോലെ വികസനത്തിന്‌ ആരുടെ മുമ്പിലും സി പി എം കൈനീട്ടും.അതില്‍ ആര്‍ എസ്‌ എസ്‌ എന്നോ അമേരിക്ക എന്നോ വ്യത്യാസമില്ല. സി പി എമ്മില്‍ സംഭവിച്ച പ്രത്യയശാസ്ത്ര തകര്‍ച്ചയുടെ പ്രതിഫലനങ്ങളായിരുന്നു രണ്ടാം നിരയില്‍ പെട്ട ഈ നേതാവിന്റെ വാക്കുകള്‍. ഞങ്ങള്‍ കമ്യൂണിസ്റ്റുകാരല്ലാതായി എന്ന്‌ ഉറക്കെ പറയാന്‍ ഇവര്‍ മടിക്കുന്നുവെന്നു മാത്രം. കോട്ടയം സംസ്ഥാന സമ്മേളനവും 19-ാ‍ം പാര്‍ട്ടി കോണ്‍ഗ്രസും കഴിയുമ്പോള്‍ ഈ മാറ്റപ്രക്രിയ പൂര്‍ത്തിയാകും. ഇപ്പോള്‍ കീഴ്ഘടക സമ്മേളനങ്ങളില്‍ കണ്ട അന്ധതയും ബധിരതയും വന്ധ്യതയും മാറുന്ന കമ്യൂണിസത്തിന്റെ വിലാപദൃശ്യങ്ങളായിരിക്കാം.

Monday, January 21, 2008

തോമസ്‌ ഐസകേ നിന്റെ പേരോ "സാമ്പത്തിക വിദഗ്ദ്ധന്‍"? Thomas Isac inte Kerala Budget !!

ഫെബ്രുവരിയില്‍ സമ്പൂര്‍ണ ബജറ്റ്‌ അവതരിപ്പിക്കാനുള്ള മുന്‍തീരുമാനം ധനകാര്യമന്ത്രി അട്ടിമറിച്ചത്‌ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന്‌ താല്‍കാലികമായി രക്ഷപെടാന്‍. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സംസ്ഥാന സമ്മേളനങ്ങള്‍ നടക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ്‌ മന്ത്രി പ്രതിസന്ധിയില്‍ നിന്ന്‌ രക്ഷപെടാന്‍ ശ്രമിക്കുന്നത്‌.സാമ്പത്തിക വിദഗ്ദ്ധന്റെ കുപ്പായമിട്ട്‌ സര്‍വരേയും ധനകാര്യം പഠിപ്പിച്ചു നടക്കുന്ന തോമസ്‌ ഐസകിന്റെ ഭരണത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്ന്‌ തരിപ്പണമായിരിക്കുകയാണ്‌. പദ്ധതി പ്രവര്‍ത്തനം ഇല്ലാതായെന്ന്‌ തന്നെ പറയാവുന്ന സ്ഥിതിയില്‍ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനം എത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സമ്പൂര്‍ണ ബജറ്റ്‌ പാസാക്കിയാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക്‌ അപ്പോള്‍ തന്നെ പണം അനുവദിച്ച്‌ തുടങ്ങേണ്ടി വരും. വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ മാത്രം പാസാക്കി പിരിഞ്ഞാല്‍ സമ്പൂര്‍ണ ബജറ്റ്‌ പാസാക്കാന്‍ ഏതാനും മാസത്തെ സമയം കൂടി ലഭിക്കും. പദ്ധതികള്‍ക്ക്‌ പണം അനുവദിച്ചു തുടങ്ങുന്നത്‌ അതുവരെ വൈകിക്കാനും സാധിക്കും. അതിന്‌ അവസരം ലഭിക്കുന്നതിന്‌ മന്ത്രി പാര്‍ട്ടി സമ്മേളനങ്ങളെ ബുദ്ധിപൂര്‍വം ഉപയോഗിക്കുകയാണ്‌. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തിന്റെ ബജറ്റ്‌ വൈകിക്കുമെന്ന്‌ പരസ്യമായി പ്രഖ്യാപിച്ച മന്ത്രിയുടെ ധിക്കാരവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്‌. പദ്ധതി നിര്‍വഹണത്തിനായി പണം കണ്ടെത്താനാകാതെ വന്ന സാഹചര്യത്തിലാണ്‌ മറ്റ്‌ മാര്‍ഗത്തിലൂടെ പദ്ധതി പ്രവര്‍ത്തനം മന്ത്രി തകര്‍ത്തത്‌. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത്‌ ശിവദാസ മേനോന്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കുളമാക്കിയതിനേക്കാള്‍ പത്തിരട്ടി കുഴപ്പങ്ങളിലേക്കാണ്‌ തോമസ്‌ ഐസക്‌ സംസ്ഥാനത്തെ നയിക്കുന്നത്‌.

ജനങ്ങളോട്‌ പ്രതിബദ്ധതയില്ലാത്ത ധനമന്ത്രി ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുകയാണ്‌.സമ്പൂര്‍ണ ബജറ്റിന്‌ പകരം വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ പാസാക്കുന്നത്‌ സംസ്ഥാനം ഭരണ പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്നുവെന്നതിന്റെ സൂചനയാണ്‌. അസാധാരണമായ സാഹചര്യങ്ങളിലാണ്‌ വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ പാസാക്കുന്നത്‌. പാര്‍ട്ടി സമ്മേളനങ്ങളുടെ പേരില്‍ ബജറ്റ്‌ ഉപേക്ഷിക്കുന്നത്‌ ജനങ്ങളോടുള്ള വഞ്ചനയാണ്‌

'കോണ്‍ഗ്രസിന്റെ ഭരണക്കുത്തക' - How Congress (INC) manage the situation?


ജനാധിപത്യസംവിധാനത്തില്‍ അധികാരത്തില്‍ നിന്ന്‌ പുറത്തുനില്‍ക്കേണ്ടി വരുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല। അധികാരത്തില്‍നിന്നു പുറത്തുനിന്ന ഇടവേളകളിലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു കോണ്‍ഗ്രസ്‌ തന്നെയായിരുന്നു।കോണ്‍ഗ്രസിതര ഗവണ്‍മെന്റുകളുടെ- മൊറാര്‍ജി ദേശായിയുടെയും വി.പി. സിംഗിന്റെയും വാജ്പേയിയുടെയും-ദയനീയ പരാജയങ്ങള്‍ ഇന്ത്യന്‍ ജനതയ്ക്കു ലഭിച്ച അനുഭവപാഠങ്ങളായി നമ്മുടെ മുന്നിലുണ്ട്‌.1977 വരെ 'കോണ്‍ഗ്രസിന്റെ ഭരണക്കുത്തക' എന്നതായിരുന്നു പ്രതിപക്ഷപാര്‍ട്ടികളുടെ ആക്ഷേപവും വിമര്‍ശനവും. 'ഭരണക്കുത്തക' കമ്യൂണിസ്റ്റു രാഷ്ട്രങ്ങളിലെപ്പോലെ ഏകപക്ഷീയമായി കോണ്‍ഗ്രസ്‌ വെട്ടിപ്പിടിച്ച്‌ കുത്തകയായി കൈവശം വച്ചിരുന്നതല്ല. ലോകത്തെ ഏറ്റവും ബൃഹത്തും സവിശേഷവുമായ ജനാധിപത്യസംവിധാനത്തില്‍, ഇന്ത്യന്‍ ജനത വോട്ടുചെയ്തു കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയതാണ്‌. 'അധികാരക്കുത്തക' എന്നൊന്നുണ്ടെങ്കില്‍ അത്‌ ജനങ്ങള്‍ നല്‍കിയതാണ്‌॥ അത്‌ കൊടുങ്കാറ്റായി. ആ കൊടുങ്കാറ്റില്‍ മതിലുകളും ഇരുമ്പുമറകളും തകര്‍ന്നുവീണു. 'പിതൃഭൂമി'യില്‍ മാറ്റത്തിന്റെ കാറ്റടിച്ചു തുടങ്ങിയെന്ന അറിവുതന്നെ യൂറോപ്പിലെ കമ്യൂണിസ്റ്റ്‌ രാജ്യങ്ങളെ ജ്വലിപ്പിക്കാന്‍ പോന്നതായിരുന്നു.കിഴക്കന്‍ ജര്‍മ്മനി, റൂമേനിയ, ചെക്കോസ്ലോവാക്യ, ഹംഗറി തുടങ്ങിയ കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ മാറ്റത്തിന്റെ കാറ്റ്‌ ആഞ്ഞടിക്കുന്നത്‌ ലോകജനത അത്ഭുതത്തോടെ നോക്കിനിന്നു. ഇന്ത്യന്‍ രാഷ്ട്രീയം പരീക്ഷണങ്ങളെ നേരിട്ടും അനുഭവപാഠങ്ങള്‍ ഉള്‍ക്കൊണ്ടുമാണ്‌ മുന്നോട്ടു പോകുന്നത്‌. കോണ്‍ഗ്രസ്‌ വിരോധമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയദര്‍ശനം. കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്നതായിരുന്നു അവരുടെ സിദ്ധാന്തവും മുദ്രാവാക്യവും. 'കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ഏതു ചെകുത്താനുമായും ചേരും' എന്ന ഇ.എം.എസ്സിന്റെ കുവിദിതമായ സിദ്ധാന്തം ഇന്നും കേരളജനത ഓര്‍ക്കുന്നുണ്ട്‌. വലിയ തന്ത്രങ്ങളുടെ തമ്പുരാനായിരുന്ന നമ്പൂതിരിപ്പാടിന്റെ മറ്റൊരു പ്രഖ്യാപനവും സാന്ദര്‍ഭികമായി ഓര്‍ത്തുപോവുകയാണ്‌. 1998ല്‍ അദ്ദേഹം പ്രഖ്യാപിച്ചു: "113 വര്‍ഷം പിന്നിട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അന്ത്യം കുറിക്കുന്ന വര്‍ഷമാണ്‌ 1998.' കമ്യൂണിസ്റ്റ്‌ താത്വികാചാര്യന്റെ ഈ പ്രഖ്യാപനങ്ങളൊക്കെയും കാലത്തിന്റെ ചവറ്റുകുട്ടയില്‍ അടിഞ്ഞു കഴിഞ്ഞിരിക്കുന്നു. സി.പി.എം.കാര്‍ ഇതൊക്കെ ഓര്‍ക്കുന്നുണ്ടാവുമോ? കോണ്‍ഗ്രസിനെ തകര്‍ക്കുവാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒത്തുചേര്‍ന്നിട്ടുള്ള ചരിത്രമാണുള്ളത്‌. വലതും ഇടതുമൊക്കെ, എല്ലാ സൈദ്ധാന്തികശാഠ്യങ്ങളും മാറ്റിവച്ച്‌ കോണ്‍ഗ്രസിനെതിരേ ഒരുമിച്ചു നിന്നിട്ടുണ്ട്‌. 1967, 1977, 1989, 1996 എന്നീ വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെ സഖ്യങ്ങളും സഹകരണങ്ങളും പ്രത്യേകം ഓര്‍ക്കാവുന്നതാണ്‌. ഇന്ന്‌ വര്‍ഗ്ഗീയതയ്ക്കെതിരേ ആക്രോശിക്കുകയും ബി.ജെ.പി.ക്കെതിരെ വാചകക്കസര്‍ത്തു നടത്തുകയും ചെയ്യുന്ന സി.പി.എം. ബി.ജെ.പിയുമായി ചേര്‍ന്നുനിന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്‌.

1977 ല്‍ കോണ്‍ഗ്രസ്‌ പരാജയപ്പെടുകയും ബി.ജെ.പി.യുടെ അന്നത്തെ രൂപമായ ജനസംഘത്തിന്റെ നേതാക്കളായ വാജ്പേയും അദ്വാനിയുമടക്കമുള്ളവര്‍ മന്ത്രിമാരായി മൊറാര്‍ജി ദേശായിയുടെ ഗവണ്‍മെന്റ്‌ അധികാരത്തില്‍ വരുകയും ചെയ്തപ്പോള്‍ ഊറ്റംകൊണ്ടവരുടെ പട്ടികയില്‍ സി.പി.എമ്മും ഉണ്ടായിരുന്നുവല്ലോ.അന്ന്‌ കേരളത്തില്‍ പ്രതിപക്ഷനേതാവായിരുന്ന ഇ.എം.എസ്‌. നിയമസഭയ്ക്കകത്തും പുറത്തും 'വടക്കുദിച്ച സൂര്യനെ'ച്ചൊല്ലി ആവേശം കൊണ്ടതും രാജാവിനേക്കാള്‍ രാജഭക്തിയോടെ ആ ഗവണ്‍മെന്റിന്റെ വക്താവായതും ഓര്‍ത്തുപോവുകയാണ്‌. ബി.ജെ.പി. ബാന്ധവത്തെ ന്യായീകരിക്കാന്‍ അന്നുപറഞ്ഞ ന്യായം 'അടിയന്തരാവസ്ഥക്കാലത്ത്‌ ഞങ്ങള്‍ ഒരുമിച്ച്‌ ജയിലില്‍ കിടന്നിട്ടുണ്ടെ'ന്നതാണ്‌. സാന്ദര്‍ഭികമായി പറയട്ടെ, ഇന്ന്‌ ഇന്തോ-യു.എസ്‌. ആണവകരാറിനെതിരെ വാദവുമായി സി.പി.എം. നില്‍ക്കുമ്പോഴും തെളിയുന്നത്‌ ആ ബാന്ധവത്തിന്റെ പുനരാവിഷ്കാരമാണ്‌.സി.പി.എമ്മിന്റെയും കൂട്ടരുടേയും കോണ്‍ഗ്രസ്‌ വിരുദ്ധ രാഷ്ട്രീയമാണ്‌ ബി.ജെ.പി.യെ വളര്‍ത്തിയത്‌. എട്ടാം ലോക്സഭയില്‍ (1984ല്‍) രണ്ടു അംഗങ്ങള്‍ മാത്രമായി ഒതുങ്ങിയ ബി.ജെ.പി.യെ 1989-ല്‍ 86 അംഗങ്ങളിലേക്ക്‌ വളര്‍ത്തിയത്‌ ആ രാഷ്ട്രീയമായിരുന്നു. അവിടെനിന്ന്‌ അധികാരത്തിലേക്ക്‌ ഉയരുവാനും ബി.ജെ.പിക്കായി.
പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബി.ജെ.പി. ഗവണ്‍മെന്റിനെ ഒഴിവാക്കാനും അതുവഴി വര്‍ഗീയ ശക്തികളെ തളര്‍ത്തുവാനും കോണ്‍ഗ്രസ്‌ കൈക്കൊണ്ട സുചിന്തിതമായ രാഷ്ട്രീയനിലപാടുകള്‍ ഇവിടെ ഓര്‍ക്കേണ്ടതുണ്ട്‌. 1996-ല്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ദേശീയരാഷ്ട്രീയരംഗം അത്യന്തം സവിശേഷമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുകയുണ്ടായി. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോള്‍ അനാവൃതമായ ചിത്രം തികച്ചും അവ്യക്തവും അസ്പഷ്ടവുമായിരുന്നു. പാര്‍ട്ടികള്‍ക്ക്‌ ഒറ്റക്കോ, തെരഞ്ഞെടുപ്പ്‌ കാലത്ത്‌ രൂപംകൊണ്ടിരുന്ന കൂട്ടുകെട്ടുകള്‍ക്കോ ഗവണ്‍മെന്റുണ്ടാക്കാന്‍ വേണ്ട ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. തകൃതിയായ വാദങ്ങളുടെയും പ്രതിവാദങ്ങളുടെയും തന്ത്രങ്ങളുടെയും ഒക്കെ ഒടുവില്‍ രാഷ്ട്രപതി വാജ്പേയിയെ ഗവണ്‍മെന്റുണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. പക്ഷേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൗതുകകരമായ ഒരു പുതിയ അദ്ധ്യായം സൃഷ്ടിച്ചുകൊണ്ട്‌ വിശ്വാസപ്രമേയത്തിനുള്ള വോട്ടെടുപ്പിനുപോലും നില്‍ക്കാതെ പന്ത്രണ്ടാമത്തെ ദിവസം വാജ്പേയ്‌ പുറത്തുപോയി. 1996 മെയ്‌ 16ന്‌ വന്നു; 28ന്‌ പുറത്തുപോയി.75 വര്‍ഷം പിന്നിട്ട കമ്യൂണിസ്റ്റുപാര്‍ട്ടിക്ക്‌ ഇന്ത്യയില്‍ കാര്യമായ സ്വാധീനമാര്‍ജ്ജിക്കുവാനോ ശക്തിനേടുവാനോ ആയിട്ടില്ല. പശ്ചിമബംഗാളില്‍ 30 വര്‍ഷം അധികാരത്തിലിരിക്കുവാന്‍ കഴിഞ്ഞുവെന്നത്‌ വിസ്മരിക്കുന്നില്ല. കേരളത്തില്‍ 'നാടാറുമാസം കാടാറുമാസം' എന്ന നിലയ്ക്ക്‌ അധികാരത്തില്‍ വരാനാവശ്യമായ ശക്തി സി.പി.എമ്മിനുണ്ട്‌. പിന്നെ വേരുകളുള്ള ഒരു സംസ്ഥാനം ത്രിപുരയാണ്‌. അവിടെ തീരുന്നു സി.പി.എമ്മിന്റെ സ്വാധീനവലയം.കമ്യൂണിസം ലോകത്തുതന്നെ വലിയ പ്രതിസന്ധിയെ നേരിടുകയാണ്‌. കമ്യൂണിസ്റ്റുരാഷ്ട്രങ്ങള്‍ പലതും തകര്‍ന്നു. കമ്യൂണിസത്തിന്റെ പിതൃഭൂമിയായി അറിയപ്പെട്ടിരുന്ന സോവിയറ്റ്‌ യൂണിയന്‍ തന്നെ ശിഥിലമായി. ലെനിനുശേഷം അധികാരത്തില്‍ വന്ന സ്റ്റാലിന്റെ നടപടികള്‍ ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വാസമര്‍പ്പിച്ചിട്ടുള്ള ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. തൊഴിലാളി വര്‍ഗ്ഗസര്‍വ്വാധിപത്യം ഫലത്തില്‍ സ്റ്റാലിന്‍ എന്ന വ്യക്തിയുടെ ഏകാധിപത്യമായിത്തീര്‍ന്നു. എന്തൊക്കെ ക്രൂരതകളാണ്‌ അരങ്ങേറിയത്‌.
ഒക്ടോബര്‍ വിപ്ലവത്തില്‍ യാതനകള്‍ സഹിച്ച,സ്റ്റാലിന്‌ സമശീര്‍ഷരായ നേതാക്കള്‍ പലരും കൊല്ലപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്തു. ഈ നേതാക്കളുമായി ബന്ധപ്പെട്ടുവെന്ന്‌ സംശയിക്കെപ്പട്ട ലക്ഷക്കണിക്കു കമ്യൂണിസ്റ്റുകാരും വധിക്കപ്പെട്ടു. ഒട്ടനവധിപേര്‍ സൈബീരിയയിലെ ക്യാമ്പുകളിലും മാനസികരോഗാശുപത്രികളിലും അടയ്ക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു.അവസാനം സോവിയറ്റ്‌ യൂണിയനില്‍ തന്നെ മാറ്റത്തിന്റെ കാറ്റടിച്ചുയര്‍ന്നു

Monday, December 3, 2007

വിവേകും ,കിരണും പിന്നെ പിണറായിയും,അച്ചുമാമനും...

ഡിഗ്രി പാസായത് മൂന്നാം ക്ലാസില്‍। രണ്ടാം വര്‍ഷത്തില്‍ അക്കൗണ്ടന്‍സിക്ക് 100ല്‍ കിട്ടിയത് 17 മാര്‍ക്ക്. ഇംപ്രൂവ്മെന്റ് എഴുതിയപ്പോള്‍ ആറു മാര്‍ക്കു കൂടി 23 ആയി.

സഹകരണ മന്ത്രി ജി സുധാകരനും സാഹിത്യനായകന്‍ ടി പത്മനാഭനും മിടുക്കനെന്ന് വാഴ്ത്തിയ പിണറായി വിജയന്റെ മകന്‍ വിവേക് പിണറായിയ്ക്ക് കിട്ടിയ മാര്‍ക്കുകളാണ് ഇത്।

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലാണ് വിവേക് പ്രീഡിഗ്രി പഠിച്ചത്. ജയിച്ചത് രണ്ടാം ക്ലാസില്‍. ഇതേ കോളെജില്‍ തന്നെയാണ് വിവേക് ഡിഗ്രിയ്ക്കും പഠിച്ചത്. ഡിഗ്രി ജയിച്ചത് മൂന്നാം ക്ലാസില്‍.
പ്രീഡിഗ്രിയ്ക്ക് ഒന്നാം ഗ്രൂപ്പും ഡിഗ്രിക്ക് ബികോമുമായിരുന്നു വിവേക് പഠിച്ചത്। ഡിഗ്രി നേടിയ ശേഷം വിവേക് പഠിച്ചത് കളമശേരി എസ് സി എം എസ് (സ്ക്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ്) കോളെജിലാണ്. ജിപിസി നായരുടെ ഉടമസ്ഥയിലുളളതാണ് ഈ കോളെജ്. ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദത്തിനാണ് വിവേക് ഈ കോളെജ് പ്രവേശനം നേടിയത്.

ബിരുദത്തില്‍ രണ്ടാം ക്ലാസെങ്കിലും നേടിയവര്‍ക്കു മാത്രമേ ഈ കോളെജില്‍ പ്രവേശനം അനുവദിക്കുകയുളളൂവെന്നാണ് ചട്ടം. ഇവര്‍ കാറ്റ്, മാറ്റ് ( CAT - Common Aptitude Test, MAT - Management Aptitude Test) എന്നിവയിലേതെങ്കിലും ഒരു പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം നേടേണ്ടെതെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ വിവേക് പിണറായിയുടെ കാര്യത്തില്‍ ഈ ചട്ടം പാലിക്കപ്പെട്ടില്ല.
ബികോമിന് വെറും മൂന്നാം ക്ലാസുളള വിവേക് പിണറായി ജിപിസി നായരുടെ കോളെജില്‍ ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം അഭ്യസിച്ചു. പ്രവേശന പരീക്ഷ വേണ്ട, യോഗ്യതയുടെ കാര്യത്തില്‍ മാനേജ്മെന്റ് ദയാപുരസരം ഒരിളവും അനുവദിച്ചു.
എസ് ബി ടിയുടെ കലൂര്‍ ബ്രാഞ്ചില്‍ നിന്നും നാലു ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താണ് വിവേക് ഈ കോളെജില്‍ പഠിച്ചത്. വായ്പയുടെ ജാമ്യക്കാര്‍ പിണറായി വിജയനും ഭാര്യ കമലാ വിജയനുമായിരുന്നു. 2003ല്‍ സി ഗ്രേഡ് സര്‍ട്ടിഫിക്കറ്റോടെയാണ് വിവേക് ഈ കോഴ്സ് പാസായത്.
2004ല്‍ വിവേക് സ്വന്തം ബിസിനസ് നടത്താന്‍ സിംഗപ്പൂരിലേയ്ക്ക് പോയി। കാര്യമായ നേട്ടമൊന്നുമില്ലാത്തതിനാല്‍ രണ്ടു മാസത്തിനു ശേഷം തിരികെ വന്നു. പിന്നീട് ജോലി തേടി അബുദാബിയില്‍ പോയി. അവിടെയും ശരിപ്പെടാത്തതിനാല്‍ 2005 സെപ്തംബറില്‍ വീണ്ടും നാട്ടിലെത്തി.

പിന്നീടാണ് ഇംഗ്ലണ്ടിലെ ബര്‍മ്മിംഗ് ഹാം സര്‍വകലാശാലയില്‍ ബിസിനസ് മാനേജ്മെന്റ് പഠിക്കാന്‍ വിവേക് തീരുമാനിച്ചത്. 20 ലക്ഷം രൂപയാണ് ഈ കോഴ്സിനുളള ഫീസ്. ഈ തുക വായ്പയെടുക്കാന്‍ വീണ്ടും കലൂരിലെ എസ് ബി ടി ശാഖയെ സമീപിച്ചു. ഏഴു ലക്ഷം രൂപയ്ക്കു മേലുളള തുക വായ്പ നല്‍കാന്‍ ബാങ്ക് കൊച്ചി ദേശാഭിമാനിയെയാണ് ഈടായി ആവശ്യപ്പെട്ടത്. ദേശാഭിമാനിയിലുളള ചിലരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നടക്കാതെ പോയി.
എന്നാല്‍ പിന്നീട് ഈ തുക സംഘടിപ്പിച്ച് വിവേക് ബര്‍മ്മിംഗ് ഹാം സര്‍വകലാശാലയില്‍ പഠനത്തിന് ചേര്‍ന്നു. ഇംഗ്ലണ്ടിലെ താമസം, ഭക്ഷണം, മറ്റ് ചെലവുകള്‍ എന്നിവ കൂടി കണക്കിലെടുത്താല്‍ ഏതാണ്ട് അരക്കോടിക്ക് മേലുളള തുകയാവും ഈ കോഴ്സ് കഴിയുമ്പോള്‍ ആകെ ചെലവ്.
ഇത്രയും ഭീമമായ തുക എവിടെ നിന്നാണ് ലഭിച്ചത് എന്ന ചോദ്യത്തിന് ഇതുവരെ ബന്ധപ്പെട്ടവരാരും മറുപടി പറഞ്ഞിട്ടില്ല. അധിനിവേശ പ്രതിരോധ സമിതിയുടെ ഒരു യോഗത്തില്‍ ഈ ചോദ്യം ചോദിച്ച എഴുത്തുകാരി സാറാ ജോസഫിനെ സഹകരണ മന്ത്രി സുധാകരന്‍ രൂക്ഷമായ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് വിമര്‍ശിച്ചിരുന്നു.
മിടുക്കരായ കുട്ടികള്‍ സ്കോളര്‍ഷിപ്പ് നേടി വിദേശത്തു പഠിക്കുന്നതില്‍ ആരും അസൂയപ്പെടേണ്ടെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജും പറയുന്നു. മാര്‍ക്ക് ലിസ്റ്റില്‍ വെളിപ്പെടാത്ത മറ്റെന്ത് മിടുക്കാണ് വിവേകിനുളളതെന്ന ചോദ്യത്തിന് ആരും ഉത്തരം പറയുന്നുമില്ല.
കത്തോലിക്കാ സഭയ്ക്കെതിരെ ചന്ദ്രഹാസം മുഴക്കുന്ന പിണറായി വിജയന്റെ മകന്‍ മാര്‍ ഇവാനിയോസ് കോളെജിലെ മാനേജ്മെന്റ് ക്വാട്ടയിലാണ് പ്രിഡിഗ്രിക്കും ഡിഗ്രിക്കും പ്രവേശനം നേടിയതെന്ന അറിവും സഖാക്കള്‍ക്ക് പുതിയതാണ്.
ഒന്നുകില്‍ കോഴ അല്ലെങ്കില്‍ സ്വാധീനം, രണ്ടിലേത് ഉപയോഗിച്ചാണ് സ്വന്തം മകനെ പിണറായി വിജയന്‍ പഠിപ്പിച്ചതെന്ന ചോദ്യത്തിന് എം സ്വരാജോ ജി സുധാകരനോ മറുപടി പറയുമെന്ന് തോന്നുന്നുമില്ല।


----------------------------------------------------------------------
മറുപടി കിട്ടി।

സിപിഎമ്മിലെ ഗ്രൂപ്പുകളിയില്‍ സാറാ ജോസഫ് ഒരു പക്ഷം ചേരുമ്പോഴാണ് കാര്യങ്ങള്‍ കുഴയുന്നത്। പിണറായിയുടെ മകന്‍ സ്വാശ്രയ കോളെജില്‍ (വിദേശം) പഠിക്കുന്നതിനെ എതിര്‍ക്കുന്ന അവര്‍ എന്തുകൊണ്ട് വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ സ്വാശ്രയ കോളെജില്‍ (സ്വദേശം) പഠിച്ചതിനെ എതിര്‍ക്കുന്നില്ല। കേവലം മുപ്പതാം വയസില്‍ കേര ഫെഡിന്റെ എംഡിയായി അരുണ്‍കുമാര്‍ അവരോധിതനായതും അയാളുടെ കഴിവുകൊണ്ടാണെന്ന് പറഞ്ഞേക്കാം. ഏതായിരുന്നു നിയമന മാനദണ്ഡം? അച്യുതാനന്ദന്റെ മകള്‍ ആശ രാജീവ് ഗാന്ധി ബയോടെക്നോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ചെയ്യുന്നത് ഏത് ടെസ്റ്റ് എഴുതി പാസായിട്ടാണ്? അവരുടെ മാര്‍ക്കുലിസ്റ്റും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നല്ലോ. എവിടെപ്പോയിരുന്നു അന്ന് സാറാജോസഫ്? ഇക്കാര്യങ്ങള്‍ പച്ചയ്ക്ക് ചോദിക്കാന്‍ സുധാകരനും പിണറായിയ്ക്കും വിഷമമുണ്ടാകുമ്പോഴാണ് അമേരിക്കയെ അവര്‍ കൂട്ടുപിടിക്കുന്നത്. പിണറായി വിജയന്റെ മകന് ഇരുപതു ലക്ഷം രൂപ എവിടെ നിന്നു കിട്ടി എന്ന് ചോദിക്കുന്ന അതേ ആര്‍ജവം ഇപ്പുറത്തെ നേതാവിന്റെ മരുമകള്‍ക്ക് ബാംഗ്ലൂരില്‍ എംഡി കോഴ്സ് ചെയ്യാന്‍ 45 ലക്ഷം രൂപ കിട്ടിയ ഉറവിടം കൂടി അന്വേഷിക്കാന്‍ കാണിക്കുമ്പോള്‍ നമുക്ക് അവരെ ബഹുമാനിക്കാം.കിടപ്പിലായ ജോസഫേട്ടന്റെ കഥയും പെന്‍ഷന്‍പുരാണവും സാന്‍ട്രോ കാറിന് ലോണൊപ്പിച്ചതും എഴുതിക്കൂട്ടിയാല്‍ ലേഖനമാവും. സാമൂഹ്യ വിമര്‍ശനമാവുമോ, സംശയമാണ്. .....

പിണറായിയുടെ മക്കള്‍ സ്വാശ്രയകോളെജില്‍ പഠിച്ചത് എതിര്‍ക്കപ്പെടേണ്ടതാണ് എന്ന് അഭിപ്രായമില്ല। അങ്ങനെ എതിര്‍ക്കുന്നുവെങ്കില്‍ വിഎസിന്റെ മകന്‍ പഠിച്ചതിനെയും എതിര്‍ക്കണം. ഏറ്റവും ഒടുവില്‍ മതിയായ യോഗ്യതയില്ലാതെ, അച്ഛന്‍ മുഖ്യമന്ത്രിയായതിന്റെ ഹുങ്കും പേറി പിഎച്ച്ഡി ചെയ്യാന്‍ ശ്രമിച്ച് ആ വിദ്വാന്‍ സംസ്ഥാന മുഖ്യമന്ത്രിയെ നാണം കെടുത്തിയ സംഭവവും നമുക്കോര്‍ക്കാം. ആരോപണങ്ങളുണ്ടാകുമ്പോള്‍എന്നെയും കുടുംബത്തെയും അപകീര്‍‍ത്തിപ്പെടുത്താനെന്ന് വിഎസ് പറയുന്നു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനെന്ന് പിണറായി പറയുന്നു. കാര്യങ്ങള്‍ മനസിലാക്കുന്നവരില്‍ ഇത് രണ്ടും ചിരിയുണര്‍ത്തും. ആദ്യത്തേത് ശരിവെയ്ക്കുകയും രണ്ടാമത്തേത് കേള്‍ക്കുമ്പോള്‍ ആര്‍ത്തു ചിരിക്കുകയും ചെയ്യുമ്പോള്‍ എവിടെയോ എന്തോ ഒരു പന്തികേട്. സിപിഎം സംസ്ഥാന സെക്രട്ടറി വിചാരിച്ചാല്‍ മാത്രമല്ല പണം മറിയുന്നതെന്നും സംസ്ഥാന മുഖ്യമന്ത്രി വിചാരിച്ചാലും അത് മറിയുമെന്നും നമുക്ക് മനസിലാകുന്നില്ലെങ്കില്‍ അത് നമ്മുടെ കുഴപ്പമാണ്. ജനശക്തി എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടതെന്നും എന്താണ് അതിന്റെ ഉദ്ദേശ്യമെന്നും അറിയാവുന്നവര്‍ക്ക് ഈ ലേഖനങ്ങളിലോ പ്രചരണങ്ങളിലോ ഒന്നും അത്ഭുതം തോന്നില്ല. പിണറായി പക്ഷം പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷമായതു കൊണ്ട് മറുവിഭാഗത്തിന്റെ ചെയ്തികള്‍ ഇതുപോലെ തുറന്നടിക്കാന്‍ അവര്‍ക്ക് പരിമിതികളുണ്ടെന്നും നാം മറക്കാമോ? അവര്‍ക്ക് തുറന്നു പറയാനുളള ആ വാര്‍ത്തകളിലാണ് മാരീചന്റെ കണ്ണും മനസും മുഴുവന്‍. ഒരു സെക്രട്ടറിയുടെ നോട്ട് മാതൃഭൂമിയ്ക്ക് ചോര്‍ത്തി നല്‍കി ഇതാ ഭൂപരിഷ്കരണം അട്ടിമറിക്കപ്പെടാന്‍ പോകുന്നു എന്ന ബ്രഹ്മാണ്ഡ കോലാഹലം മുതല്‍ ക്രൈം നന്ദകുമാറിനെക്കൊണ്ട് പിണറായിയ്ക്കെതിരെ മഞ്ഞക്കഥകള്‍ എഴുതിച്ച് ദേശാഭിമാനി ബുക്ക് സ്റ്റാളില്‍ വില്‍പനയ്ക്ക് വെച്ചതും പ്രത്യുപകാരമായി ക്രൈമിനെതിരെ പണ്ടു കൊടുത്ത കേസ് പിന്‍വലിച്ചതുമൊക്കെ പുറത്തറിഞ്ഞ ചെറിയ കാര്യങ്ങള്‍ മാത്രം.



...............................................................................................................................................


ഇതു മറ്റൊരു ഭാഷ്യം
22500 പൗണ്ട്‌ എന്നു പറയുന്നത്‌ ഏകദേശം ഇരുപത്‌ ലക്ഷം ഇന്ത്യന്‍ രൂപയ്‌ക്ക്‌ തുല്യമാണ്‌. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി സഖാവ്‌ പിണറായി വിജയന്റെ മകന്‍ വിവേക്‌ കിരണ്‍ തായിക്കണ്ടിയില്‍ എം ബി എക്ക്‌ പഠിക്കുന്നതിന്‌ ട്യൂഷന്‍ ഫീസിനത്തില്‍ മാത്രം ലണ്ടനിലെ ബര്‍മിങ്‌ഹാം സ്വാശ്രയ സര്‍വകലാശാലക്ക്‌ നല്‍കുന്ന തുകയാണിത്‌. വിവേക്‌ കിരണിന്‌ പ്രവേശനം നല്‍കിക്കൊണ്ടുള്ള അറിയിപ്പില്‍ പറഞ്ഞിരിക്കുന്നത്‌ ട്യൂഷന്‍ഫീസ്‌ 22500 പൗണ്ട്‌ എന്നാണെങ്കിലും ഫീസില്‍ വര്‍ധന വരുത്താന്‍ സര്‍വകലാശാലയ്‌ക്ക്‌ അധികാരമുണ്ടായിരിക്കും എന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മാത്രമല്ല, ഇതിലും കൂടുതല്‍ പണം പരമാവധി കരുതിക്കോളൂ എന്ന മുന്നറിയിപ്പും അതിലുണ്ട്‌.ഈ സ്വയംഭരണ സര്‍വകലാശാലയിലെ ഇതര ഫീസുകളും ചെലവുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ ട്യൂഷന്‍ ഫീസിനത്തില്‍ ചെലവഴിക്കുന്ന ഭീമമായ തുകയെക്കുറിച്ചോര്‍ത്ത്‌ ഞെട്ടേണ്ടി വരില്ല. താമസം, ഭക്ഷണം, ലൈബ്രറി, വിനോദം, കായികം എന്നിങ്ങനെ കാര്‍പാര്‍ക്കിംഗിനു വരെ കഴുത്തറപ്പന്‍ ഫീസാണ്‌ ഈ സര്‍വകലാശാല ഈടാക്കുന്നത്‌. ഇതൊന്നും പ്രോസ്‌പെക്‌ടസില്‍ പൂര്‍ണമായി വ്യക്തമാക്കില്ല. ഇതെല്ലാം കണക്കുകൂട്ടുമ്പോള്‍ വിക്കി എന്ന്‌ സ്‌നേഹപൂര്‍വം വിളിക്കപ്പെടുന്ന വിവേക്‌ കിരണിന്‌ രണ്ടു വര്‍ഷത്തെ എം ബി എ കോഴ്‌സ്‌ പൂര്‍ത്തിയാക്കാന്‍ വേണ്ടിവരിക ഏകദേശം അന്‍പത്‌ ലക്ഷത്തിലേറെ രൂപയായിരിക്കും. അതായത്‌ അരക്കോടിയിലേറെ രൂപ! സര്‍വകലാശാല സ്ഥിതി ചെയ്യുന്ന പ്രദേശം ഉയര്‍ന്ന ജീവിത ചെലവുള്ള ഒന്നാണ്‌. അങ്ങിനെ വരുമ്പോള്‍ വിക്കിയുടെ ബര്‍മിങ്‌ഹാം വാസത്തിന്റെ ചെലവ്‌ ഇതിനും ഏറെ അപ്പുറത്താവും.യൂറോപ്പിലെ ഇത്തരം സ്വയംഭരണ സര്‍വകലാശാലകള്‍ (സംസ്ഥാനത്തെ കോളേജുകള്‍ക്ക്‌ സ്വയംഭരണ പദവി നല്‍കുന്നതിനെതിരെ എസ്‌ എഫ്‌ ഐ നടത്തുന്ന പ്രക്ഷോഭം വിജയിക്കട്ടെ) ചുരുങ്ങിയ ഫീസ്‌ മാത്രമാണ്‌ ഈടാക്കുന്നതെന്ന പ്രതീതി പരസ്യത്തിലൂടെ സൃഷ്‌ടിച്ച്‌ വിദേശത്തു നിന്നും വിദ്യാര്‍ഥികളെ ആകര്‍ഷിക്കുക പതിവാണ്‌. വിദേശ വിദ്യാര്‍ഥികളുടെ ഫീസ്‌ ഉയര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ ശക്തമായ പ്രക്ഷോഭം നടന്നത്‌ മൂന്നു വര്‍ഷം മുമ്പാണ്‌. അങ്ങിനെ ലഭിക്കുന്ന അധികവരുമാനം ഉപയോഗിച്ച്‌ തദ്ദേശീയരായ വിദ്യാര്‍ഥികള്‍ക്ക്‌ കുറഞ്ഞ ഫീസില്‍ പഠനത്തിന്‌ അവസരം നല്‍കണമെന്നതായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. ആ സമരത്തിന്‌ ഫലവും കണ്ടിരുന്നു. അത്തരമൊരു സ്വാശ്രയ സ്വയംഭരണ സര്‍വകലാശാലയിലാണ്‌ സഖാവ്‌ പിണറായി വിജയന്റെ മകനും പഠനത്തിനായി എത്തിപ്പെട്ടത്‌.വിവേകിന്‌ ഈ സര്‍വകലാശാലയില്‍ 24മാസത്തെ പഠനം പൂര്‍ത്തിയാക്കാന്‍ അരക്കോടിയിലേറെ രൂപ ചെലവുവരുമ്പോള്‍ ഈ പണം എങ്ങിനെ ലഭിക്കുന്നു എന്നതാണ്‌ മുഖ്യപ്രശ്‌നം.1. പിണറായി വിജയന്‌ ഇതിനുള്ള സാമ്പത്തികശേഷി ഉണ്ടാവുക.2. ബാങ്കില്‍ നിന്നും വിദ്യാഭ്യാസവായ്‌പ സ്വീകരിക്കുക.3. സ്‌കോളര്‍ഷിപ്പ്‌ ലഭിക്കുക.4. മറ്റാരെങ്കിലും പണം നല്‍കി സഹായിക്കുക.മകന്റെ 24 മാസത്തെ പഠനത്തിന്‌ അരക്കോടിയോളം രൂപ ചെലവിടാനുള്ള ധനസ്ഥിതി പിണറായി വിജയനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഇല്ലെന്നത്‌ തര്‍ക്കമറ്റ കാര്യമാണ്‌. ബാങ്ക്‌ വായ്‌പയാണ്‌ രണ്ടാമത്തെ മാര്‍ഗം. ആ വഴിക്കും ബര്‍മിങ്‌ഹാമിലെ പഠനത്തിന്‌ ഒരു നയാപൈസ പോലും എടുത്തിട്ടില്ല. എറണാകുളത്തെ സ്വാശ്രയ കോളേജില്‍ വിവേക്‌ കിരണ്‍ 2001-2003 വര്‍ഷത്തില്‍ ബിസിനസ്‌ മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിന്‌ പഠിച്ചത്‌ എസ്‌ ബി ടി കലൂര്‍ ബ്രാഞ്ചില്‍ നിന്നെടുത്ത വായ്‌പകൊണ്ടാണ്‌ (അക്കൗണ്ട്‌ നമ്പര്‍ എം ടി എല്‍ 57002541912). മൊത്തം വായ്‌പാതുക 3,23,600 രൂപ. പ്രതിമാസം 11,200 രൂപയാണ്‌ തിരിച്ചടക്കേണ്ടത്‌. ഈ വായ്‌പാ തുകയുടെ ഗഡുക്കള്‍ തിരിച്ചടവ്‌ തുടങ്ങിയത്‌ അടുത്തിടെയാണ്‌. ഇനി ഈ വായ്‌പയില്‍ തിരിച്ചടക്കാനുള്ളത്‌ 2,58,371 രൂപയാണ്‌. നിലവിലെ രീതി അനുസരിച്ച്‌ വിദ്യാഭ്യാസ വായ്‌പ ഏതെങ്കിലും ബാങ്കില്‍ നിന്ന്‌ എടുത്തിട്ടുണ്ടെങ്കില്‍ അത്‌ അടച്ചുതീര്‍ത്താലേ ആ ബാങ്കില്‍ നിന്നോ മറ്റേതെങ്കിലും ബാങ്കില്‍ നിന്നോ വായ്‌പ എടുക്കാനാകൂ. എന്നാല്‍ എസ്‌ ബി ടിയുടെ കലൂര്‍ ബ്രാഞ്ചില്‍ നിന്നുതന്നെ വിവേകിന്റെ ബര്‍മിങ്‌ഹാം പഠനത്തിന്‌ വീണ്ടും വായ്‌പയ്‌ക്ക്‌ ശ്രമിച്ചിരുന്നു എന്നത്‌ സത്യമാണ്‌. ട്യൂഷന്‍ ഫീസായ 20 ലക്ഷം രൂപയാണ്‌ വായ്‌പ ആവശ്യപ്പെട്ടത്‌. ആദ്യവായ്‌പയിലെ കുടിശിക തീര്‍ത്തടയ്‌ക്കുകയും ബര്‍മിങ്‌ഹാമില്‍ പ്രവേശനം ലഭിച്ചുകഴിഞ്ഞതിന്റെ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്‌താല്‍ പുതിയ വായ്‌പക്ക്‌ നടപടികള്‍ നീക്കാമെന്ന്‌ ബാങ്കിന്റെ ചീഫ്‌ മാനേജരും വായ്‌പാവിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥയും ഉറപ്പുനല്‍കി. ബര്‍മിങ്‌ഹാമില്‍ വിവേക്‌ കിരണിന്‌ ക്ലാസ്‌ ആരംഭിക്കുന്നത്‌ 2005 സെപ്‌തംബര്‍ 22നായിരുന്നു. (ഇതോടൊപ്പമുള്ള ഫോട്ടോസ്റ്റാറ്റ്‌ കാണുക) അവിടെ എത്താനുള്ള തിരക്കിനിടയില്‍ വായ്‌പയുടെ കാര്യത്തില്‍ അന്തിമതീരുമാനമെത്തും മുമ്പെ വിവേകിന്‌ കൊച്ചി വിടേണ്ടി വന്നു.മകന്റെ ബര്‍മിങ്‌ഹാം പഠനം 2006 ഫെബ്രുവരി 21ന്‌ നിയമസഭയില്‍ വിവാദമായപ്പോള്‍ അന്നുതന്നെ എഷ്യാനെറ്റ്‌ ടെലിവിഷന്‌ അനുവദിച്ച അഭിമുഖത്തില്‍ ഇതുസംബന്ധിച്ച ചോദ്യത്തിന്‌ മറുപടിയായി പിണറായി വിജയന്‍ പറഞ്ഞത്‌ ഇപ്രകാരമാണ്‌:`` മകന്‌ അബുദാബിയില്‍ ജോലികിട്ടി. അവിടെനിന്ന്‌ ബ്രിട്ടീഷ്‌ കൗണ്‍സിലിന്റെ ടെസ്റ്റ്‌ എഴുതുകയും ബര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ പഠനത്തിന്‌ ചേരുകയും ചെയ്‌തു. കുട്ടികള്‍ക്ക്‌ പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള പണം വായ്‌പയായി കിട്ടുമല്ലോ?''അഭിമുഖത്തിലെ ഈ ഭാഗം 2006 ഫെബ്രുവരി 22ലെ ദേശാഭിമാനിയില്‍ പതിനാലാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. (പഠനത്തിന്‌ ബാങ്ക്‌വായ്‌പ ലഭിക്കാത്തതിനാല്‍ 2004 ജൂലൈ 22ന്‌ പരീക്ഷാ കമ്മീഷണര്‍ ഓഫീസിന്‌ മുകളില്‍ നിന്ന്‌ ചാടി മരിച്ച രജനി എസ്‌ ആനന്ദിന്റെ ആത്മാവ്‌ പൊറുക്കട്ടെ)എന്തായാലും 2005 സെപ്‌തംബറില്‍ ബെര്‍മിങ്‌ഹാം സര്‍വകലാശാലയില്‍ പഠനം ആരംഭിച്ച വിവേകിന്‌ ബാങ്കുവായ്‌പ ലഭിച്ചതായി പിണറായി വിജയന്‍ ഈ അഭിമുഖത്തില്‍ പറയുന്നില്ല. ``താല്‍പര്യമുണ്ടെങ്കില്‍ കിട്ടു''മെന്നു മാത്രമെ പറയുന്നുള്ളൂ. വളരെ സുരക്ഷിതമായ അഭിപ്രായപ്രകടനം! വായ്‌പ വേണ്ടെന്ന്‌ 2005 സെപ്‌തംബറില്‍ തന്നെ പിണറായി വിജയന്‍ ബാങ്കിനെ അറിയിച്ചത്‌ മറ്റേതോ സ്രോതസ്‌ കണ്ടെത്തിയത്‌ കൊണ്ടായിരിക്കണം.പിണറായി വിജയന്റെ പാര്‍ശ്വവര്‍ത്തികള്‍ അവകാശപ്പെട്ടത്‌ പഠനത്തിലെ മിടുക്കുകൊണ്ട്‌ ലഭിച്ച സ്‌കോളര്‍ഷിപ്പ്‌ വഴിയാണ്‌ വിദേശപഠനം സാധ്യമായതെന്നാണ്‌. പഠനത്തില്‍ കേമനായതുകൊണ്ട്‌ സ്‌കോളര്‍ഷിപ്പോടെയാണ്‌ വിവേക്‌ വിദേശത്തെത്തിയതെന്ന വാദം പച്ചക്കള്ളം മാത്രമാണ്‌. ബര്‍മിങ്‌ഹാം പോലുള്ള വിദ്യാഭ്യാസ കച്ചവടസ്ഥാപനത്തില്‍ സ്‌കോളര്‍ഷിപ്പ്‌ കിട്ടാന്‍ മാത്രം മിടുക്കനായ വിദ്യാര്‍ഥിയായിരുന്നില്ല വിവേക്‌. എസ്‌ എസ്‌ എല്‍ സിക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ നേടിയെങ്കിലും തുടര്‍ന്നുള്ള കോഴ്‌സുകളില്‍ ശരാശരിയില്‍ താഴെ മാര്‍ക്ക്‌ മാത്രമാണ്‌ നേടിയിരുന്നത്‌. ഡിഗ്രി കഷ്‌ടിച്ചു കടന്നുകൂടിയ ശേഷം സ്വാശ്രയ എഞ്ചിനീയറിംഗ്‌ കോളേജ്‌ അസോസിയേഷന്‍ സെക്രട്ടറി ജി പി സി നായരുടെ എറണാകുളത്ത്‌ കളമശേരിയിലുള്ള എസ്‌ സി എം എസ്‌ (സ്‌കൂള്‍ ഓഫ്‌ കമ്യൂണിക്കേഷന്‍ ആന്റ്‌ മാനേജ്‌മെന്റ്‌ സ്റ്റഡീസ്‌) കോളേജില്‍ ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ബിരുദാനന്തര ഡിപ്ലോമാ കോഴ്‌സിനു ചേര്‍ന്നു. പ്രവേശനത്തിന്‌ ഏറ്റവും കുറഞ്ഞത്‌ അമ്പത്‌ ശതമാനം മാര്‍ക്ക്‌ വേണമെന്ന ഈ കോളേജിന്റെ നിബന്ധന കാറ്റില്‍ പറത്തിയാണ്‌ 40 ശതമാനം മാര്‍ക്ക്‌ മാത്രമുണ്ടായിരുന്ന വിവേകിന്‌ പ്രവേശനം ലഭിച്ചത്‌. രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ മാത്രം ലഭിച്ച പ്രവേശനമാണിതെന്ന്‌ മാര്‍ക്ക്‌ ലിസ്റ്റ്‌ പരിശോധിക്കുകയും സാഹചര്യങ്ങള്‍ കൂട്ടിവായ്‌ക്കുകയും ചെയ്‌താല്‍ ആര്‍ക്കും ബോധ്യമാകും. ഇവിടുത്തെ പഠനത്തിനും വിവേകിന്‌ `സി' ഗ്രേഡ്‌ മാത്രമാണ്‌ ലഭിച്ചത്‌. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക്‌ സ്‌പോണ്‍സര്‍മാരുണ്ടോ, ഉണ്ടെങ്കില്‍ അതിനെ സംബന്ധിച്ച വിവരം എന്നിവ ചോദിക്കുന്ന കോളം ബര്‍മിങ്‌ഹാം സര്‍വകലാശാലയുടെ പ്രവേശന ഫോമില്‍ പൂരിപ്പിക്കുന്നതിനായുണ്ട്‌. ഈ കോളം ഇന്ത്യയില്‍ നിന്ന്‌ പോകുന്നതുവരെ വിവേകിന്റെ അപേക്ഷയില്‍ പൂരിപ്പിച്ചിരുന്നില്ല. സര്‍വകലാശാല ആവശ്യപ്പെടുന്ന മറ്റൊരു നിബന്ധന ബിരുദത്തിനുശേഷം രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം എന്നാണ്‌. സ്വാശ്രയ കോഴ്‌സ്‌ കഴിഞ്ഞ ശേഷം വിവേക്‌ എവിടെയെങ്കിലും തൊഴിലെടുത്തിട്ടുണ്ടെങ്കില്‍ അതെവിടെ എന്നോ, ബര്‍മിങ്‌ഹാമില്‍ പ്രവേശനത്തിന്‌ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌ ആരാണെന്നോ കൂടി തുറന്നുപറയാന്‍ പാര്‍ട്ടി സെക്രട്ടറി തയാറാകുമോ? ഏതുരക്ഷകര്‍ത്താവും ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തി നല്‍കാറുണ്ട്‌. അത്രയേയുള്ളൂവെങ്കില്‍ അതില്‍ അസ്വാഭാവികതയില്ല. ധാര്‍മികതയുടെ പ്രശ്‌നം മാത്രം. പക്ഷെ വിവേകിന്റെ കാര്യത്തില്‍ മറ്റൊരു സംശയമുണ്ട്‌. എറണാകുളത്തെ സ്വാശ്രയ കോളേജ്‌ പഠനത്തിലും വിവേക്‌ ശരാശരിയിലും താഴെയായിരുന്നുവല്ലോ. ഇതിനുശേഷം സിംഗപ്പൂരിലായിരുന്നു മാസങ്ങളോളം. വിവേക്‌ അവിടെ ജോലി ചെയ്‌തിരുന്നുവെന്നാണോ? പിണറായി വിജയന്‌ സിംഗപ്പൂരുള്ള സൗഹൃദങ്ങളും അടിക്കടിയുള്ള സിംഗപ്പൂര്‍ യാത്രയും പാര്‍ട്ടിയില്‍ വിവാദമായതാണ്‌. അക്കാലത്ത്‌ വിവാദ വ്യവസായി ഫാരിസ്‌ അബൂബക്കറും സിംഗപ്പൂരില്‍ കിഡ്‌നി ഫൗണ്ടേഷന്‍ തട്ടിപ്പുമായി അവിടെ സജീവമായിരുന്നു. ഇത്തരം സംശയകരമായ സാഹചര്യങ്ങളില്‍ ആര്‍ക്കും എന്തും വ്യാഖ്യാനിക്കാനാവും. എന്നാല്‍ അത്തരം സംശയങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട ഒരാളല്ല സി പി ഐ (എം) സംസ്ഥാന സെക്രട്ടറി.ഇത്രയും വിവരിച്ചതില്‍ നിന്നും രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്‌. സ്വാശ്രയ കോളേജിലെ പഠനത്തിന്‌ 2001ല്‍ സ്വന്തം കൈയ്യില്‍ പണമില്ലാത്തതുകൊണ്ടായിരിക്കുമല്ലോ മറ്റു രക്ഷിതാക്കളെപ്പോലെ പിണറായി വിജയനും ഭാര്യ കമലയും ജാമ്യംനിന്ന്‌ 3,23,600 ബാങ്ക്‌ വായ്‌പ എടുത്തത്‌. എന്തായാലും ആ പഠനം കഴിഞ്ഞ്‌ ഒരു വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപ ട്യൂഷന്‍ ഫീസും ലക്ഷക്കണക്കിന്‌ രൂപ മറ്റു ചെലവുകളും വഹിച്ച്‌ മകനെ ബര്‍മിങ്‌ഹാമിലേക്ക്‌ അയക്കാന്‍ പിണറായി വിജയന്റെ താമസസ്ഥലത്ത്‌ പണം കായ്‌ക്കുന്ന മരമൊന്നും ഉണ്ടാകാനിടയില്ല. ബാങ്ക്‌ വായ്‌പയേയും ആശ്രയിച്ചിട്ടില്ല എന്ന്‌ സുവ്യക്തം. പിന്നെ ഏതു സ്‌പോണ്‍സറില്‍ നിന്നുള്ള പണമാണ്‌ വിവേകിന്റെ പഠനത്തിനായി ലഭിക്കുന്നത്‌?എന്തായാലും പിണറായി വിജയനല്ല ഫീസ്‌ അടയ്‌ക്കുന്നതെന്നതില്‍ രണ്ടുപക്ഷമില്ല. സ്‌കോളര്‍ഷിപ്പ്‌ നേടിയാണ്‌ പഠിക്കുന്നതെന്ന്‌ ന്യായീകരിക്കാന്‍ വിവേകിന്റെ മാര്‍ക്കു നിലവാരം അനുവദിക്കുന്നുമില്ല. ബാങ്കു വായ്‌പയും സ്‌കോളര്‍ഷിപ്പും ഇല്ലെങ്കില്‍ വിവേകിനെ ആരോ ദത്തെടുത്തു എന്നതല്ലേ ശരി? അതാരാണ്‌? ആര്‍ ഇത്ര വലിയ തുക നല്‍കിയാലും അത്‌ അച്ഛന്‍ പാര്‍ട്ടി സെക്രട്ടറിയായയതു കൊണ്ടു മാത്രമാണെന്ന്‌ വ്യക്തം. ആര്‍, എന്തിന്റെ പേരിലാണ്‌ പിണറായിയോട്‌ ഈ ഔദാര്യം കാട്ടിയിരിക്കുന്നത്‌? ഇതറിയാനുള്ള അവകാശം കേരളത്തിനുണ്ട്‌. ഏതിനിലയ്‌ക്കായാലും വിവേക്‌ കിരണ്‍ ഇതില്‍ ഒരു അപരാധവും ചെയ്‌തിട്ടില്ല. പഠനത്തില്‍ താല്‍പര്യമുള്ള വിഷയങ്ങള്‍ പോലും തെരഞ്ഞെടുക്കാന്‍ അനുവദിക്കാതെ വിവേകിന്റെ ഭാവിയെ സ്വന്തം താല്‍പര്യമനുസരിച്ച്‌ വിവേകിന്റെ രക്ഷിതാക്കള്‍ ഹൈജാക്ക്‌ ചെയ്യുകയായിരുന്നുവെന്ന്‌ വിവേകിന്റെ മാര്‍ക്കുകള്‍ തന്നെ (വിദ്യാര്‍ഥികളുടെ മിടുക്കോ രക്ഷിതാക്കളുടെ അതിബുദ്ധിയോ? കാണുക)വെളിപ്പെടുത്തുന്നു.പിണറായി വിജയന്റെ ബന്ധങ്ങള്‍ അത്രയേറെ സംശയങ്ങള്‍ ചൂഴ്‌ന്നു നില്‍ക്കുന്നതാണ്‌. വെടിയുണ്ട വിവാദഘട്ടത്തില്‍ ചെന്നൈയിലെ ഏതുവ്യവസായിയുടെ വീട്ടിലാണ്‌ പിണറായി വിജയന്‍ അഭയം തേടിയതെന്ന ചോദ്യത്തിന്‌ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സംശയത്തിന്റെ കാര്‍മേഘങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. ഒരു തൊഴിലാളി വര്‍ഗപാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവാണെന്ന ഉത്തരവാദിത്തം വിസ്‌മരിച്ചാല്‍ അത്‌ നൂറുകണക്കിന്‌ അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ ധീരരക്തസാക്ഷികളോട്‌ അവരുടെ നിരാലംബമായ കുടുംബങ്ങളോട്‌ കാട്ടുന്ന കൊടിയ അനീതിയായിരിക്കും. ആരുടെ പണമാണ്‌ മകന്റെ പഠനത്തിന്‌ ലഭിച്ചതെന്ന്‌ പിണറായി വിജയന്‍ ഒറ്റവാക്കിലെങ്കിലും തുറന്നുപറഞ്ഞാല്‍, അത്‌ ലക്ഷോപലക്ഷം ജനങ്ങള്‍ പ്രകാശഗോപുരമായി കാണുന്ന മഹാപ്രസ്ഥാനത്തിന്റെ യശസ്‌ ഉയര്‍ത്തും.

''സാറാജോസഫ്‌``പിണറായിയുടെ മകന്‍ ഇംഗ്ലണ്ടിലും മകള്‍ അമൃതയിലും പഠിക്കുന്നത്‌ അവര്‍ക്ക്‌ മിടുക്കുള്ളതുകൊണ്ടാണ്‌.''ടി പത്മനാഭന്‍``രാഷ്‌ട്രീയ നേതാക്കന്മാരുടെ പഠിക്കാന്‍ മിടുക്കരായ മക്കള്‍ മെരിറ്റിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവരുന്നതിനെ മാതാപിതാക്കള്‍ക്കെതിരെ ചെളിവാരിയെറിയാനുള്ള ഒരു അവസരമായി കേരളമല്ലാതെ മറ്റൊരു നാടും ഉപയോഗിക്കുമെന്നു തോന്നുന്നില്ല.''കലാകൗമുദി``ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍....നല്ലപോലെ പഠിച്ച്‌ ആ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനത്തിനായി വിദേശത്തുപോകുമ്പോള്‍ അതില്‍ ഇത്രമാത്രം രോഷാകുലരാകേണ്ട കാര്യമെന്താണ്‌? ''കെ ഇ എന്‍ കുഞ്ഞഹമ്മദ്‌സി പി എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ മകന്‍ വിദേശത്തുപഠിക്കുന്നതിനെപ്പറ്റിയുള്ള സാറാജോസഫിന്റെ പരാമര്‍ശവും, അതിനു മറുപടിയായി പുറത്തുവന്ന നാല്‌ പ്രതികരണങ്ങളുമാണ്‌ മുകളില്‍ കൊടുത്തിട്ടുള്ളത്‌. സാറാ ജോസഫിന്റെ ഊന്നല്‍ ദളിതരുടെയും ദരിദ്രരുടെയും കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിലാണ്‌, പാര്‍ട്ടിസെക്രട്ടറിയുടെ മകന്റെ കോടികളുടെ വിദേശവിദ്യാഭ്യാസചെലവിലും ഈ അവസ്ഥയ്‌ക്ക്‌ കാരണമായ പാര്‍ട്ടിഅണികളുടെ നിസ്സംഗതയിലുമാണ്‌. പിണറായിക്കോ മകനോ പകരം അവരുടെ അഭിഭാഷകരെന്നോണം സാറാ ജോസഫിനു മറുപടി പറയുന്നവരെല്ലാം പിണറായിയുടെ മകനും ഇംഗ്ലണ്ടിലെ ബെര്‍മിങ്‌ഹാം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിയുമായ വിവേക്‌ കിരണ്‍ ടി യുടെ പഠനത്തിലുള്ള മിടുക്കിനെ പ്രശംസിക്കുകയും ആ പഠനത്തെ വിമര്‍ശിക്കുന്നതിലെ അന്യായത്തെപ്പറ്റി രോഷം കൊള്ളുകയും ചെയ്യുന്നു.സാറാജോസഫ്‌ ഗുരുതരമായ ഒരു കുറ്റകൃത്യം നടത്തിയിരിക്കുന്നു എന്ന ആരോപണമാണ്‌ കലാകൗമുദി മുഖപ്രസംഗത്തിലൂടെയും മൂന്നു പ്രമുഖരുടെ ലേഖനങ്ങളിലുടെയും അഭിമുഖങ്ങളിലൂടെയും ആ കവര്‍ സ്റ്റോറി തയ്യാറാക്കിയ സ്വന്തം ലേഖകന്റെ സ്വാഭിപ്രായങ്ങളിലൂടെയും ഉന്നയിച്ചിരിക്കുന്നത്‌. ആ കുറ്റകൃത്യത്തിന്റെ ഗൗരവം എത്രയുണ്ടെന്നറിയാന്‍ കലാകൗമുദി മുഖപ്രസംഗത്തിലെ ഈ പരാമര്‍ശങ്ങള്‍ കൂടി ശ്രദ്ധിക്കാം:``കമ്മ്യൂണിസത്തിന്റെ സത്തയായ സാധാരണക്കാരന്റെ ഉയിര്‍ത്തെഴുന്നേല്‌പിന്‌ നിരക്കുന്നതാണ്‌ വിദ്യാഭ്യാസത്തിനായുള്ള പിണറായിയുടെ മകന്റെ വിദേശവാസം. കാലം വരുത്തിയ ഈ മാറ്റം കാണാതെ വിദേശവിദ്യാഭ്യാസം പ്രഭുകുടുംബാംഗങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന സാമ്പ്രദായിക അടിമത്തം പുലര്‍ത്തുന്ന മനസ്സുകള്‍ക്കുമാത്രമേ പിണറായിയുടെ മകന്‍ വിദേശത്തുപഠിക്കാന്‍ പോയതിനെ വിമര്‍ശിക്കാന്‍ തോന്നൂ.''മാത്രമല്ല ``ഈ സാഹചര്യത്തില്‍ ഒരു രാഷ്‌ട്രീയ നേതാവിന്റെ മകന്‍ വിദേശത്തുപഠിക്കുന്നു എന്ന ഒറ്റക്കാരണത്തിന്റെ പേരില്‍ നേതാവിനെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്‌ ക്രിസ്‌തുവിനെ ക്രൂശിച്ചതിനു സമാനമായ പാതകമാണ്‌'' എന്നും ``സവര്‍ണ്ണഫാസിസത്തിന്റെ അജണ്ടയാണ്‌ ഇതിലൂടെ വെളിപ്പെടുന്നത്‌'' എന്നും മുഖപ്രസംഗം തുടര്‍ന്ന്‌ ആക്ഷേപിക്കുന്നു. ``വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്താതെയുള്ള ഇത്തരം അടുക്കള വിമര്‍ശനങ്ങളാണ്‌ യഥാര്‍ത്ഥത്തില്‍ കേരളത്തെ പിറകോട്ടു നയിക്കുന്നത്‌'' എന്ന വിലയിരുത്തലും അതിലുണ്ട്‌. ഒരു സ്‌ത്രീ അവര്‍ എത്ര പ്രതിഭാശാലിയായ എഴുത്തുകാരിയും പ്രതിബദ്ധതയുള്ള സാമൂഹിക പ്രവര്‍ത്തകയും ആയാലും അവര്‍ നടത്തുന്ന വിമര്‍ശനം വെറും ``അടുക്കള'', ആണുങ്ങളാരെങ്കിലുമാണെങ്കില്‍ അത്‌ കൊട്ടാരവിമര്‍ശനം എന്ന ഈ മനോഭാവം ഏതു ``വികലമനസ്സിന്റെ ജല്‌പന''മാണെന്ന്‌ തല്‌ക്കാലം അന്വേഷിക്കാതിരിക്കാം. പിണറായിയുടെ മകന്റെ മിടുക്കിനെപ്പറ്റി വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്തി എത്തിച്ചേര്‍ന്നിട്ടുള്ള നിഗമനം എത്ര വസ്‌തുനിഷ്‌ഠമാണെന്ന്‌ വായനക്കാര്‍ക്ക്‌ മനസ്സിലാക്കാന്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള മാര്‍ക്കുലിസ്റ്റുകളുടെ ഫോട്ടോസ്റ്റാറ്റുകള്‍ സഹായിക്കാതിരിക്കില്ല. അതിനുവേണ്ടി മാത്രമാണ്‌, ഏറെക്കാലമായി പ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ലെന്നു തീരുമാനിച്ച്‌ മാറ്റിവച്ചിരുന്നതില്‍ കുറേ രേഖകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നത്‌. ഒരു വിദ്യാര്‍ത്ഥിയുടെ ഉപരിപഠനഘട്ടത്തിലെ യോഗ്യതയ്‌ക്ക്‌ പൂര്‍വ്വഘട്ടങ്ങളിലെ മാര്‍ക്ക്‌ പൂര്‍ണ്ണമായും നിയാമകമാകണമെന്നുമില്ല. പക്ഷെ, ഡിസ്റ്റിങ്‌ഷന്‍ എന്ന സ്‌കൂള്‍ ഫൈനല്‍ മിടുക്കിന്റെ നിലവാരത്തിലെത്താത്തതെങ്കിലും മികച്ച എസ്‌ എസ്‌ എല്‍ സി മാര്‍ക്കും അതില്‍ നിന്ന്‌ ഒറ്റച്ചാട്ടത്തിന്‌ എം ബി എയും എന്ന്‌ `വസ്‌തുനിഷ്‌ഠമായി' യോഗ്യത എണ്ണി പറഞ്ഞ്‌ ``സാമാന്യം നല്ല ബുദ്ധിയുള്ളവനെന്നും മിടുക്കനെന്നും മേല്‍വിവരിച്ച വ്‌സുതുതകളില്‍ നിന്ന്‌ വ്യക്തമാകുന്ന വിവേക്‌ കിരണ്‍ ഉന്നതവിദ്യാഭ്യാസത്തിന്‌ വിദേശത്തു പോയത്‌ തെറ്റാണോ'' എന്ന്‌ ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമം ചോദ്യം ഉന്നയിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമായ പ്രിഡിഗ്രിയിലും എം ബി എ പ്രവേശനത്തിന്റെ ക്വാളിഫൈയിങ്‌ യോഗ്യതയായ ബി കോമിലും വിദ്യാര്‍ത്ഥിയുടെ മിടുക്ക്‌ എത്രയായിരുന്നു എന്ന്‌ സാക്ഷരകേരളം അറിഞ്ഞിരിക്കുന്നത്‌ നല്ലതാണല്ലോ. ഈ മാര്‍ക്കുലിസ്റ്റുകളിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും ബോധ്യപ്പെടുന്ന കേരളീയ വിദ്യാഭ്യാസത്തെ ബാധിച്ചിട്ടുള്ള മാരകമായ ഒരു രോഗത്തെപ്പറ്റിക്കൂടി ഇവിടെ പറയേണ്ടതുണ്ട്‌. എസ്‌ എസ്‌ എല്‍ സി മുതല്‍ ബിരുദതലംവരെ, എല്ലാ പരീക്ഷകളിലും ഭാഷാവിഷയങ്ങളില്‍ നല്ല നിലവാരം പുലര്‍ത്തിയ ഒരു വിദ്യാര്‍ത്ഥിയാണ്‌ വിവേക്‌. പക്ഷെ ആ കുട്ടി അവന്റെ അഭിരുചിയും മിടുക്കും പരിഗണിച്ച്‌ ആ വിഷയങ്ങളില്‍ തുടര്‍പഠനം നടത്താന്‍ അവന്റെ രക്ഷിതാക്കള്‍ അനുവദിച്ചില്ല. ശാസ്‌ത്രവിഷയങ്ങളില്‍ പലതിലും ശരാശരിയില്‍ താഴെമാത്രം മാര്‍ക്കുണ്ടായിട്ടും നിര്‍ബ്ബന്ധിച്ച്‌ അതു പഠിപ്പിക്കാന്‍ ശ്രമിച്ചു. അതില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നപ്പോള്‍ അത്രപോലും അഭിരുചിക്കിണങ്ങാത്ത വാണിജ്യവിഷയത്തിലേക്ക്‌ നയിച്ച്‌ അയാളെ ഒരു മൂന്നാം ക്ലാസ്സുകാരനാക്കി. സ്വാധീനമോ പണമോ രണ്ടും കൂടിയോ മുടക്കി വന്‍തുക കോഴയും ഫീസും ഈടാക്കുന്ന സ്വാശ്രയസ്ഥാപനത്തില്‍ ഉപരിപഠനത്തിനയച്ചു. അവിടെയും `സി' ഗ്രേഡ്‌ കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടിവന്നു. ആര്‍ത്തിപ്പണ്ടാരങ്ങളായ കാക്കത്തൊള്ളായിരം കേരളീയ രക്ഷിതാക്കള്‍ ഇപ്പോള്‍ ചെയ്‌തുവരുന്ന കാര്യം തന്നെ സമുന്നതനായ ഒരു ജനനേതാവും അഭ്യസ്‌തവിദ്യയായ അദ്ദേഹത്തിന്റെ പത്‌നിയും കൂടി ചെയ്‌തിരിക്കുന്നു. ഇത്‌ നല്‍കുന്ന സന്ദേശം, വിദ്യാഭ്യാസരംഗത്തുപ്രവര്‍ത്തിക്കുന്ന സംഘടനകളെങ്കിലും ഒന്ന്‌ വിലയിരുത്തേണ്ടതാണ്‌.

ഇപ്പോ വായിക്കുന്നത്?