Tuesday, June 3, 2008

പിണറായിയെ സി ബി ഐ ചോദ്യം ചെയ്തു

തൂക്ക്‌ മരത്തിലും ഇന്‍ക്വിലാബ്‌ വിളിച്ചവരെന്നവകാശപ്പെടുന്ന പ്രസ്ഥാനത്തിന്റെ നായകന്‍ അഞ്ച്‌ മണിക്കൂര്‍ നേരം സി ബി ഐ തടവില്‍ എലിയെപോലെ പേടിച്ചു വിറച്ചുനിന്ന ദയനീയാവസ്ഥ സി പി എമ്മിന്റെ സംഘടനാ ചരിത്രത്തിലെ ഏറ്റവും പതനാവസ്ഥയായി മാറുകയാണ്‌.എസ്‌ എന്‍ സി ലാവ്ലിന്‍ കേസില്‍ അതീവ രഹസ്യമായി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സി ബി ഐ ചോദ്യം ചെയ്തത്‌ ഏറെ ഞെട്ടലോടെയാണ്‌ സി പി എം അണികള്‍ക്ക്‌ കേള്‍ക്കാനായത്‌. അനേകം സമരമുഖങ്ങളും ഇത്‌ സംബന്ധിച്ച കോടതി നടപടികളും അഭിമുഖീകരിച്ചവരാണ്‌ സി പി എമ്മിന്റെ മിക്ക സമുന്നത നേതാക്കളും. പക്ഷ; അഴിമതിക്കേസില്‍ പാര്‍ട്ടിയുടെ സമുന്നത നേതാവ്‌ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിന്‌ വിധേയനാവുന്നത്‌ ഇതാദ്യമായാണ്‌.

പാര്‍ട്ടിയില്‍ പണക്കരുത്തിലൂടെ ഭൂതഗണങ്ങളെ വളര്‍ത്തി അപ്രമാദിത്വത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴാണ്‌ പിണറായിക്കെതിരെ നിയമത്തിന്റെ കുരുക്കുകള്‍ മുറുകുന്നത്‌.എസ്‌ എന്‍ സി ലാവ്ലിന്‍ കരാര്‍ വേട്ടപ്പട്ടിയായി പിണറായിയുടെ പിന്നാലെ കൂടിയിട്ട്‌ ഒരു ദശകമെങ്കിലുമാകാറായി.
യു ഡി എഫ്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ട സി ബി ഐ അന്വേഷണം പോലും അട്ടിമറിക്കാന്‍ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ തയ്യാറായത്‌ പാര്‍ട്ടി തലവന്റെ തലപോകുമെന്ന ഭീതി കാരണമായിരുന്നു. നീതിയുടെയും നിയമത്തിന്റെയും ഔന്നത്യമേറിയ രക്ഷക സ്ഥാനത്ത്‌ നിന്ന്‌ കൊണ്ട്‌ ഹൈക്കോടതി ഇക്കാര്യത്തില്‍ പുലര്‍ത്തിയ ജാഗ്രതയാണ്‌ പിണറായിയുടെ ചോദ്യം ചെയ്യുന്നതടക്കമുള്ള സി ബി ഐ അന്വേഷണം വരെ എത്തിയത്‌.കോടതിയുടെ ഈ ജാഗ്രതയെയും നീതിബോധത്തെയും തെരുവിലിറങ്ങി നേരിടാന്‍ പോലും സി പി എം തയ്യാറായി.കുരുക്ക്‌ മുറുകുന്ന അന്വേഷണ രേഖകള്‍ ഓരോന്നും പിണറായിയുടെ ഉറക്കം കെടുത്തി. സി ബി ഐ പരിശോധിച്ച 300 ഓളം രേഖകളിലും 120 ഓളം സാക്ഷിമൊഴികളിലും സുവ്യക്തമായിക്കൊണ്ടിരുന്നത്‌ പിണറായി വിജയന്റെ മുഖമായിരുന്നു.

കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പിള്ളക്കരച്ചില്‍ കേട്ട ഒരു ഗ്രാമത്തില്‍ ജനിച്ച പിണറായി വിജയന്‍ അതേ പ്രസ്ഥാനത്തിന്റെ പതിവ്‌ രീതികളും വഴികളും വിട്ടു സി പി എമ്മിന്‌ പുതിയ മുഖം നല്‍കിയത്‌ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളിലായിരുന്നു. സി പി എമ്മിന്റെ പ്രവര്‍ത്തന ഘടനയില്‍ അധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവനും പിന്നിലേക്കും മാഫിയകളും ധനാധിപത്യ ശക്തികളും മുന്നിലേക്കും എത്തിയത്‌ പിണറായി വിജയന്റെ വാഴ്ചക്കാലത്തായിരുന്നു. ഇക്കാലത്ത്‌ ഒന്നല്ല; പതിനായിരം പിണറായിമാര്‍ ബ്രാഞ്ച്‌ മുതല്‍ സെക്രട്ടറിയറ്റ്‌ തലം വരെ വളര്‍ന്നു വന്നതും ഇക്കാലത്ത്‌ തന്നെ.സി പി എമ്മിന്‌ അപരിചിതമായ മുഖങ്ങള്‍ മന്ത്രി ഓഫിസുകളിലും പാര്‍ട്ടി ആസ്ഥാനങ്ങളിലും പ്രത്യക്ഷപ്പെട്ടതും ഈ പുതിയ സംസ്കൃതിയുടെ കരുത്തോടെയായിരുന്നു.അന്നോളം പരിചയമില്ലാത്ത ശീതീകരിച്ച യാത്രകളും ഉറക്കങ്ങളും നിറഞ്ഞ തീന്‍മേശകളും പുതിയ സംസ്കാരത്തിന്റെ ശേഷിപ്പായി പാര്‍ട്ടിയില്‍ പടര്‍ന്നുകയറി. ഇതിനെതിരെ ഒച്ചവെച്ച ചെറുമീനുകളെ നേതൃത്വം ചവിട്ടിയരച്ചു;അവര്‍ക്ക്‌ നായകനായി നിന്ന വി എസ്‌ അച്യുതാനന്ദനെ കോട്ടയം സമ്മേളനത്തില്‍ വന്ധീകരിച്ചു എതിര്‍പ്പിന്റെ ഉല്‍പാദന ശേഷി തകര്‍ത്തു.

ആശയങ്ങള്‍ ശോഷിച്ച ഈ വാഴ്ചയില്‍ അതിന്‌ കൊടിയേന്തിയ നായകന്‍ പോലും തലയൂരാനാവാത്ത കുരുക്കിലാണ്‌. വന്നുപെട്ട അത്യാപത്തില്‍ വിവേകമുള്ള ദേശീയ നേതൃത്വം സി പി എമ്മിനുണ്ടെങ്കില്‍ പിണറായിയില്‍ നിന്ന്‌ രാജി ആവശ്യപ്പെടുകയാണ്‌ വേണ്ടത്‌.പി കൃഷ്ണപ്പിള്ളയും, കെ ദാമോദരനും, എം എന്‍ ഗോവിന്ദന്‍ നായരും ഇ എം എസും, സി എച്ച്‌ കണാരനും, അഴീക്കോടന്‍ രാഘവനും, ഇ കെ നായനാരും, വി എസ്‌ അച്യുതാനന്ദനും, ചടയനും വഹിച്ച പദവികളിലിരുന്ന്‌ കാലത്തെയും പ്രത്യയശാസ്ത്രത്തെയും തിരുത്തുന്ന പിണറായിക്ക്‌ കമ്യൂണിസം മാത്രമല്ല;അതിന്റെ ബന്ധുത്വം പോലും നഷ്ടമായിരിക്കയാണെന്നാണ്‌ പാര്‍ട്ടിയിലെ എതിര്‍ വിഭാഗം പ്രചരിപ്പിക്കുന്നത്‌.അഴിമതിയുടെ പേരില്‍ അന്വേഷകരുടെ മുമ്പില്‍ കൈകൂപ്പിയും പിന്നെ കാല്‍വണങ്ങിയും നിന്ന ഒരു സംസ്ഥാന സെക്രട്ടറി കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അറുപതാണ്ടുകളുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.പി കൃഷ്ണപിള്ള പിണറായി പാറപ്പുറത്ത്‌ വെച്ച്‌ ഉച്ചിയില്‍ തൊട്ടുവളര്‍ത്തിയ പ്രസ്ഥാനത്തെ ഒരു പിണറായിക്കാരന്‍ ഉദകം ചെയ്യുകായണെന്നാണ്‌ പ്രതിയോഗികളുടെ വാദം

Thursday, April 10, 2008

Bengal Lion ...... ബുദ്ധന്‍ മതം മാറുന്നു

പശ്ചിമബംഗാള്‍ ഒരു രാഷ്ട്രമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നാലോചിക്കുന്നുണ്ടെന്നു തോന്നുന്നു ബുദ്ധദേവ്‌ ഭട്ടാചാര്യ. ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമായതുകൊണ്ട്‌ ലോകത്തെ വ്യവസായികളുമായി സ്വതന്ത്രമായി ഇടപെടാന്‍ കഴിയുന്നില്ല എന്ന തന്റെ പരാതി വളരെ മുമ്പുതന്നെ അദ്ദേഹം ബംഗാളിന്റെ മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്‌.കിഴക്കന്‍ ബംഗാള്‍ ഒരു രാഷ്ട്രമായതുപോലെ എന്തുകൊണ്ട്‌ പശ്ചിമബംഗാളിനും ഒരു രാഷ്ട്രമായിക്കൂടാ എന്നൊക്കെ ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ മനസ്സിനകത്തെ സ്വപ്നജീവി ചോദിക്കുന്നുണ്ടാവണം.
കൊല്‍ക്കത്തയായിരുന്നു ബ്രിട്ടീഷ്‌ ഇന്ത്യയുടെ ആദ്യതലസ്ഥാനം. നോബല്‍ പ്രൈസ്‌ ലഭിച്ച ഇന്ത്യയിലെ ഏകകവി ബംഗാളിയാണ്‌. ലോകം ആദ്യമായി കേട്ട ഇന്ത്യന്‍ ചലച്ചിത്ര രാജശില്‍പി ബംഗാളിയാണ്‌. ലോകത്തെ പുതിയ അറിവുകള്‍ പണ്ടൊക്കെ കൊല്‍ക്കത്തയിലൂടെയാണ്‌ ഇന്ത്യയിലേക്കു കടന്നുവന്നത്‌. കമ്യൂണിസം ഇറക്കുമതി ചെയ്യുന്നതിലും ഈ മഹാനഗരം വലിയ പങ്കുവഹിച്ചിട്ടുമുണ്ട്‌.മുപ്പതിലേറെ കൊല്ലമായി കമ്യൂണിസ്റ്റ്‌ നേതൃത്വത്തിലുള്ള ഒരു ഭരണമാണ്‌ ബംഗാളില്‍ നടക്കുന്നത്‌.ഒരു രാജ്യമാകാനുള്ള ബംഗാളിന്റെ സ്വപ്നം ബുദ്ധദേവ്‌ ഭട്ടാചാര്യ മനസ്സിലെവിടെയോ ഒളിപ്പിച്ചുവച്ചിട്ടുണ്ട്‌.ഇത്തരം സ്വപ്നങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നത്‌ കരുണാനിധി മാത്രമല്ലെന്ന്‌ നമ്മളറിയണം.
ഇന്നേവരെയുള്ള ഇന്ത്യന്‍ കമ്യൂണിസത്തിന്റെ എല്ലാ കാലവും കണ്ടവരാണ്‌ ജ്യോതിബസുവും ബുദ്ധദേവും. അവര്‍ വര്‍ഗ്ഗസമരസിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചു, വിപ്ലവസങ്കല്‍പനങ്ങള്‍ രൂപപ്പെടുത്തി. ഇന്ത്യന്‍ വിപ്ലവത്തിനുവേണ്ടി ലോകകമ്യൂണിസത്തിന്റെ സഹായം സ്വീകരിച്ചു.ഇന്ത്യയിലെ പൊതുമേഖലയെയും സ്വകാര്യമേഖലയെയും ഒരുപോലെ കണ്ട്‌ നിരന്തരമായ തൊഴിലാളി സമരങ്ങള്‍ സംഘടിപ്പിച്ച ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം അതിന്റെ സമരസിദ്ധാന്തം മാറ്റിപ്പണിയുന്നത്‌ ജ്യോതിബസുവും ബുദ്ധദേവും ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നു. തൊഴിലാളികളുടെയും കര്‍ഷകരുടെയും ഇന്നലെവരെയുള്ള സമരരീതി ഇനി ബംഗാളിന്റെ മണ്ണില്‍ വേണ്ട എന്ന്‌ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ തീരുമാനിച്ചിരിക്കുന്നു. അദ്ദേഹം ജനങ്ങളോട്‌ തുറന്നു പറയുന്നു: നമുക്കു വേണ്ടത്‌ വ്യവസായമാണ്‌. വ്യവസായമുണ്ടെങ്കിലേ തൊഴിലുണ്ടാവുകയുള്ളൂ. സ്വന്തമായി വ്യവസായം നടത്താനുള്ള മൂലധനശക്തി നമുക്കില്ല. മൂലധനം വിദേശനാണ്യങ്ങളില്‍നിന്ന്‌ വന്നുചേരണം. വിദേശമൂലധനത്തെ ആകര്‍ഷിക്കാനുള്ള പുതിയ സംസ്കാരം സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളികളും ഉള്‍ക്കൊള്ളണം. ഇന്ന്‌ തൊഴിലാളി പുതിയൊരു കാലഘട്ടത്തിലാണ്‌. കമ്യൂണിസവും കാള്‍മാര്‍ക്സും സോഷ്യലിസ്റ്റ്‌ വിപ്ലവവുമൊക്കെ അവിടെയിരിക്കട്ടെ. ബംഗാളിലിപ്പോള്‍ ദാസ്ക്യാപിറ്റലല്ല, ക്യാപിറ്റലാണ്‌ വേണ്ടത്‌.
പ്രത്യയശാസ്ത്രത്തിനും വിപ്ലവസങ്കല്‍പത്തിനും സോഷ്യലിസ്റ്റ്‌ സ്വപ്നങ്ങള്‍ക്കുമകത്ത്‌ ഒതുങ്ങിയിരിക്കാന്‍ ബുദ്ധദേവ്‌ ഭട്ടാചാര്യ സന്നദ്ധനല്ല.തന്റെ ജനതയുടെ മനസ്സ്‌ അദ്ദേഹം പതുക്കെപ്പതുക്കെ മാറ്റിക്കൊണ്ടുവരികയാണ്‌. അദ്ദേഹത്തിന്റെ മനസ്സിലിപ്പോള്‍ കമ്യൂണിസത്തിന്റെ ശാസ്ത്രീയ സോഷ്യലിസവുമില്ല, നെഹ്‌റുവിന്റെയും മറ്റും ജനാധിപത്യ സോഷ്യലിസവുമില്ല. ഈ സ്വപ്നങ്ങളെല്ലാം കരിഞ്ഞുപോയ ഒരു മനസ്സുകൊണ്ടാണ്‌ ബുദ്ധദേവ്‌ ഭട്ടാചാര്യ ഇപ്പോള്‍ ബംഗാളിന്റെ ഭരണത്തെക്കുറിച്ച്‌ ആലോചിക്കുന്നത്‌. അദ്ദേഹം ഇത്തരത്തിലുള്ള സ്വന്തം സങ്കല്‍പങ്ങള്‍ തന്റെ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിനുപോലും വിട്ടുകൊടുക്കുന്നില്ല. കോയമ്പത്തൂരില്‍ ഈയിടെ നടന്ന 19-ാ‍ം പാര്‍ട്ടി കോണ്‍ഗ്രസില്‍ ബുദ്ധദേവ്‌ സജീവമായി പങ്കെടുത്തുവെങ്കിലും തന്റെ മൂലധനസിദ്ധാന്തങ്ങളെ തൊട്ടുകളിക്കാന്‍ ആരെയും അദ്ദേഹം അനുവദിച്ചില്ല. ഭരിക്കുന്നവനല്ലേ ഭരണത്തിന്റെ വേദനയറിയൂ എന്ന മട്ടിലാണ്‌ അദ്ദേഹം പെരുമാറിയത്‌. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സി.പി.എം. ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലുമുണ്ട്‌. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളാണ്‌ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ രാജ്യം. 19-ാ‍ം കോണ്‍ഗ്രസില്‍ സി.പി.എമ്മിനുവേണ്ടി രൂപപ്പെട്ട ഭാവിയിലേക്കുള്ള പ്രവര്‍ത്തനശൈലിയും മാര്‍ഗ്ഗരേഖകളും രണ്ടും തികച്ചും വ്യത്യസ്തമായ സ്വഭാവങ്ങള്‍ പുലര്‍ത്തുന്നതാണ്‌.
ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക്‌ ഒരു പ്രവര്‍ത്തനശൈലിയും ഭരണമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക്‌ മറ്റൊരു പ്രവര്‍ത്തനശൈലിയും. ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ സ്വപ്നത്തിന്റെയും പഴയ തൊഴിലാളി സമരത്തിന്റെയും വഴിയിലൂടെ നീങ്ങാം.ഭരിക്കുന്നേടത്ത്‌ സ്വീകരിക്കേണ്ട പാര്‍ട്ടി നടത്തിപ്പുശൈലി അധികമൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. കേരളാ പാര്‍ട്ടിയിലെ വിഭാഗീയതയില്‍ കളിച്ചങ്ങ്‌ ഒഴിഞ്ഞു കളഞ്ഞു.ബുദ്ധദേവ്‌ ഭട്ടാചാര്യ 19-ാ‍ം പാര്‍ട്ടി കോണ്‍ഗ്രസിലും തോളത്തു സഞ്ചിയുമിട്ട്‌ തന്റെ ബംഗാളിലൂടെയും നന്ദിഗ്രാമിലൂടെയും സിംഗൂരിലൂടെയുമാണ്‌ നടന്നുനീങ്ങിയത്‌. ബംഗാളിനുവേണ്ടി ബുദ്ധദേവ്‌ ഡല്‍ഹിയിലേക്കല്ല, കടലുകള്‍ക്കപ്പുറത്തെ പല രാഷ്ട്രങ്ങളിലേക്കുമാണ്‌ നോക്കുന്നത്‌. തന്റെ പാര്‍ട്ടി സാമ്രാജ്യത്വ അധിനിവേശത്തിനെതിരെയുള്ള പുതിയ പുതിയ സമരസങ്കല്‍പങ്ങള്‍ മെനഞ്ഞുടുക്കുമ്പോള്‍ ബംഗാളില്‍ ഒരു കമ്യൂണിസ്റ്റ്‌ ബുദ്ധന്‍ ചിരിക്കുന്നു.ഈ ബുദ്ധന്‌ ലോകത്തെ വന്‍കിട രാഷ്ട്രങ്ങളിലേക്കാണ്‌ നോട്ടം, ഡല്‍ഹിയിലേക്കല്ല, ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ചരിത്രത്തിലേക്കുമല്ല. പോളിറ്റ്‌ ബ്യൂറോയിലേക്കുമല്ല. ലോത്തിന്റെ വ്യവസായ ഭൂപടത്തിലേക്കാണ്‌ ബംഗാളിലെ ബുദ്ധന്‍ നോക്കുന്നത്‌. ഈ ബുദ്ധന്‍ ഇന്ത്യന്‍ കമ്യൂണിസത്തിന്‌ പുതിയ നാവും ഹൃദയവും തേടുന്നു ലോകത്ത്‌. ലോകമുതലാളിത്തം ഇന്ത്യയിലേക്കു നോക്കുന്നത്‌ കൊല്‍ക്കത്തയിലേക്കു കണ്ണ്‌ ചേര്‍ത്തുവച്ചുകൊണ്ടാണ്‌.
ലണ്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ എന്‍.ആര്‍.ഐ. വ്യവസായി സ്വരാജ്‌ പോള്‍ പ്രഭു ഇപ്പോള്‍ കൊല്‍ക്കത്തയിലുണ്ട്‌. ഇന്ത്യക്കാരനായൊന്നും സ്വരാജ്‌ പ്രഭുവിനെ കാണേണ്ടതില്ല. അദ്ദേഹം ഇംഗ്ലണ്ടില്‍ പ്രഭുവായത്‌ അദ്ദേഹത്തിന്റെ അപൂര്‍വസുന്ദരമായ മുതലാളിത്ത പ്രതിഭ കൊണ്ടാണ്‌.ഇന്നത്തെ വ്യാവസായികാഗോളീകരണത്തിന്റെ അമൂല്യപ്രതിഭ. ബ്രിട്ടനിലെ കോമണ്‍വെല്‍ത്ത്‌ പാര്‍ലമെന്ററി അസോസിയേഷന്‍ ബംഗാളിലേക്കയച്ച നാല്‌ പ്രതിനിധികളടങ്ങുന്ന ഉന്നത സംഘത്തിന്റെ തലവനായിട്ടാണ്‌ സ്വരാജ്‌ പോള്‍ പ്രഭു ഇന്ത്യയിലെത്തിയിരിക്കുന്നത്‌.മുതലാളിത്ത പാതയിലൂടെയുള്ള പശ്ചിമ ബംഗാള്‍ എന്ന സംസ്ഥാനത്തിന്റെ മുന്നേറ്റം നേരിട്ടു കണ്ടു മനസ്സിലാക്കാനാണ്‌ സ്വരാജ്‌ പോള്‍ എന്ന ലോക മുതലാളി മാതൃരാജ്യമായ ഇന്ത്യയിലെത്തിയിട്ടുള്ളത്‌. അദ്ദേഹം ദില്ലിയിലല്ല വിമാനമിറങ്ങിയത്‌. കൊല്‍ക്കത്തയിലാണ്‌. ദില്ലിയിലേക്കു പോകുന്നില്ല;കൊല്‍ക്കത്തയില്‍ നിന്നുതന്നെ അദ്ദേഹവും സംഘവും ലണ്ടനിലേക്കു തിരിച്ചുപോകും.സ്വരാജ്പോള്‍ പ്രഭുവിന്റെ ഈ കൊല്‍ക്കത്താ സന്ദര്‍ശനത്തിന്‌ രണ്ട്‌ ഉദ്ദേശ്യങ്ങളുണ്ട്‌. മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റു മുഖ്യമന്ത്രിയായ ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ മുതലാളിത്തവുമായുള്ള സഹകരണമോ ബാന്ധവമോ ഐക്യപ്പെടലോ സാമ്യപ്പെടലോ 'ബൗദ്ധികമായ' തിരിച്ചറിവോ ലോക മുതലാളിത്തം ആഹ്ലാദത്തോടെ കാണുന്നുവെന്ന സന്ദേശം ബുദ്ധദേവിനെയും ജ്യോതി ബസുവിനെയും അറിയിക്കുക. രണ്ടാമത്തെ ഉദ്ദേശ്യം സിംഗൂര്‍ സന്ദര്‍ശനമാണ്‌. ടാറ്റയുടെ കാറ്‌ നിര്‍മ്മാണശാല കാണുക. ഒരുലക്ഷം രൂപയ്ക്ക്‌ ഒരു കാറ്‌ എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കിയ മുതലാളിത്ത വിപ്ലവത്തിന്റെ കഥ ലോകത്തെല്ലാടവുമറിയിക്കുക.ക്രിയാത്മകമായി ചിന്തിച്ച്‌ സ്വന്തം സംസ്ഥാനത്തിന്‌ വലിയ സംഭാവന നല്‍കിയ ഒരാളായിട്ടാണ്‌ ബുദ്ധദേവ്‌ ഭട്ടാചാര്യയെ സ്വരാജ്‌ പോള്‍ വിശേഷിപ്പിക്കുന്നത്‌.കൊല്‍ക്കത്തയെ നോക്കി സ്വരാജ്‌ പോള്‍ ആഹ്ലാദിക്കുന്നു.ഈ മഹാനഗരം മോഹനമായിരിക്കുന്നുവെന്ന്‌ സ്വരാജ്‌ പോള്‍ പറയുന്നു.സിംഗൂരിലെ ടാറ്റയുടെ കാര്‍ ഫാക്ടറി സന്ദര്‍ശിച്ചതിനുശേഷം സ്വരാജ്‌ പോള്‍ പ്രഭു പറഞ്ഞെന്നുവരും-ബംഗാളിനു നല്ലത്‌ സിംഗൂര്‍ മാര്‍ഗ്ഗം സ്വീകരിക്കുന്നതാണെന്ന്‌.ബംഗാള്‍ ഈ മാര്‍ഗ്ഗം തിരഞ്ഞെടുത്തുവെന്ന്‌ ജ്യോതിബസുവും ഭട്ടാചാര്യയും പറയാതിരിക്കുമോ?

Thursday, April 3, 2008

എസ്‌.എഫ്‌.ഐ യുടെ കാപട്യസമരം. (SFI-DYFI)

സ്വാശ്രയകോളേജുകള്‍ക്കെതിരേ ഘോരഘോരം പ്രസംഗിക്കുകയും ഇത്തരം സ്ഥാപനങ്ങളിലെ ഫീസ്‌ നിരക്കുകള്‍ക്കെതിരേ സമരത്തിന്റെ വേലിയേറ്റം തന്നെ സൃഷ്ടിക്കുകയും ചെയ്യുന്ന ഡി.വൈ.എഫ്‌.ഐയുടെ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷിന്റെ ഭാര്യ പഠിക്കുന്നത്‌ സ്വകാര്യ സ്വാശ്രയ കോളേജില്‍. കാസര്‍കോട്‌ പെരിയയിലെ ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള സ്വാശ്രയകോളേജിലാണ്‌ രാജേഷിന്റെ ഭാര്യ ഷീന ബി.എഡിന്‌ പ്രവേശനം നേടിയത്‌.
സ്വാശ്രയ കോളേജുകള്‍ക്കെതിരേയും അവിടത്തെ ഫീസിനെതിരേയും അക്രമസമരം നടത്തുന്ന ഡി.വൈ.എഫ്‌.ഐയുടെ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ മെറിറ്റിലല്ല,മാനേജ്മെന്റ്‌ സീറ്റിലാണ്‌ സ്ഥാപനത്തില്‍ പ്രവേശനം നേടിയത്‌. 29,000 രൂപ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസും അയ്യായിരം രൂപ കോഷന്‍ ഡിപ്പോസിറ്റുമാണ്‌ സ്ഥാപനത്തിലെന്ന്‌ ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ഡി.വൈ.എഫ്‌.ഐ നേതാവിന്റെ ഭാര്യക്ക്‌ ഇവിടെ പ്രത്യേക പരിഗണന ലഭിച്ചിട്ടുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്‌.

ഇപ്പോള്‍ നടക്കുന്ന ബാച്ചില്‍ ഫിസിക്കല്‍ സയന്‍സിലാണ്‌ ടി.വി രാജേഷിന്റെ ഭാര്യ പഠിക്കുന്നത്‌. സ്വാശ്രയ കോളേജുകള്‍ക്കെതിരായ സമരത്തിന്റെ പേരില്‍ ചോരചിന്തിയുള്ള സമരങ്ങള്‍ക്ക്‌ അണികളെ ഇളക്കിവിടുന്ന നേതാക്കളുടെ കാപട്യമാണ്‌ ഈ സംഭവത്തിലൂടെ വെളിപ്പെടുന്നത്‌.സ്വാശ്രയകോളേജുകള്‍ പണക്കാരുടെ കോളേജാണെന്നും സാധാരണക്കാര്‍ക്ക്‌ അവിടെ പഠിക്കാനാകാത്ത സ്ഥിതിയാണെന്നും എത്രയോ പൊതുയോഗങ്ങളില്‍ പ്രസംഗിച്ചിട്ടുള്ള ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ്‌ തന്റെ ഭാര്യക്ക്‌ അത്തരമൊരു സ്ഥാപനത്തില്‍ മാനേജ്മെന്റ്‌ സീറ്റില്‍ പ്രവേശനം നേടിക്കൊടുത്തത്‌ അണികളാരും അധികം അറിഞ്ഞിട്ടില്ല.കാസര്‍കോട്‌ ജില്ലയിലെ പെരിയയിലാണ്‌ കണ്ണൂര്‍ ജില്ലക്കാരിയായ രാജേഷിന്റെ ഭാര്യ ഷീന പഠിക്കുന്ന അംബേദ്കര്‍ കോളേജ്‌.എസ്‌.എഫ്‌.ഐയോ ഡി.വൈ.എഫ്‌.ഐയോ ഈ സ്ഥാപനത്തിനെതിരേ ഇന്നേവരെ സമരം നടത്തിയിട്ടില്ല. ഒരു ഭാഗത്ത്‌ സ്വാശ്രയ കോളേജുകളെ തച്ചുതകര്‍ത്ത്‌ സാധാരണക്കാരായ പ്രവര്‍ത്തകരെ പൊലീസിന്റെ മര്‍ദ്ദനത്തിനും കേസുകള്‍ക്കും വിട്ടുകൊടുക്കുകയും മറുവശത്ത്‌ സ്വന്തക്കാരെ ഇത്തരം സ്ഥാപനങ്ങളില്‍ പഠിപ്പിച്ച്‌ മെച്ചപ്പെട്ട നിലയിലെത്തിക്കുകയും ചെയ്യുന്ന നേതാക്കളുടെ സമീപനം പാര്‍ട്ടിക്കകത്തും എസ്‌.എഫ്‌.ഐ, ഡി.വൈ.എഫ്‌.ഐ സംഘടനകളിലും വിവാദമാകേണ്ടതാണ്‌. പക്ഷേ ഇന്നത്തെ അവസ്ഥയില്‍ അത്തരം വിവാദങ്ങളുണ്ടായാല്‍ തന്നെ പാര്‍ട്ടിയോഗങ്ങളില്‍ അതുയര്‍ത്തുന്നവര്‍ ഒതുക്കപ്പെടുമെന്നല്ലാതെ മറിച്ചൊന്നും സംഭവിക്കില്ലെന്നാണ്‌ അണികളില്‍ പലരുടേയും അഭിപ്രായം.ഭാര്യയെ സ്വകാര്യ സ്വാശ്രയ കോളേജില്‍ മാനേജ്മെന്റ്‌ സീറ്റില്‍ പ്രവേശിപ്പിച്ച ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയുടെ സ്വാശ്രയ കോളേജുകളോടുള്ള ഇപ്പോഴത്തെ നിലപാടറിയാന്‍ ഏതായാലും അണികള്‍ കാത്തിരിക്കുകയാണ്‌.

Wednesday, February 27, 2008

ഉഷാ ഉതുപ്പിനെ വിളിച്ച് പിണറായി ഫോണില്പറഞ്ഞത്

സുഹൃത്തേ, കഴിഞ്ഞ ദിവസം ഉഷാ ഉതുപ്പിനെ ഫോണില്‍ വിളിച്ച പിണറായിവിജയന്‍ ഏതാണ്ട്‌ ഇങ്ങനെയൊക്കെ പറഞ്ഞു.
"ഉതുപ്പിന്‌ നല്ല നമസ്കാരം. നിങ്ങള്‍ക്ക്‌ ഉപ്പായി മാപ്ലയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലങ്കില്‍ കുഴപ്പമില്ല. നിങ്ങടെ പാട്ടിനെ പരാമര്‍ശിച്ച്‌ ഞാന്‍ പറഞ്ഞതില്‍ നിങ്ങള്‍ കുണ്ഠിതപ്പെട്ടു എന്നു കേട്ടു. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ധന്യ ജീവിതം നയിക്കുന്ന ഒരു കമ്മ്യൂണിസ്റ്റാണ്‌ ഞാന്‍. ധനം, ധാന്യം ധന്യം എന്നിവയൊക്കെ ഒരേ ഗണത്തില്‍ പെടുമെന്നറിയാമല്ലോ. ധന്യനെന്നാല്‍ ഭാഗ്യവാന്‍ ധനമുള്ളവന്‍ നിധിയുള്ളവന്‍ എന്നൊക്കെ അര്‍ത്ഥമുണ്ട്‌.അതൊക്കെ ചേരുംപടി ചേര്‍ത്ത്‌ ജീവിക്കുന്നവരാണ്‌ കമ്മ്യൂണിസ്റ്റുകള്‍. അതുപോട്ടെ.കോട്ടയം സമ്മേളനത്തിന്റെ അവസാന ഘട്ടത്തില്‍ കുറേ സഖാക്കള്‍ തുള്ളി. അത്‌ തെറ്റുതന്നെ. സി.പി.എമ്മില്‍ തുള്ളാന്‍ എനിക്കും, വി.എസ്സിനും മാത്രമാണ്‌ അവകാശം. ഞങ്ങള്‍ക്ക്‌ അങ്ങ്‌ പി.ബി വരെതുള്ളാം. ബാക്കിയുള്ളവര്‍ക്ക്‌ പൂക്കുല കുറ്റികള്‍ എന്ന കണക്കേ തുള്ളാം. പൂക്കുല കുറ്റി എന്ന്‌ വെച്ചാല്‍ എന്താന്ന്‌ ഉതുപ്പിന്‌ അറിയുമോ. വെളിച്ചപ്പാട്‌ തുള്ളുമ്പോള്‍ എതിര്‍ ദിശയില്‍ തെങ്ങിന്‍ പൂക്കുല പിടിച്ച്‌ മറ്റൊരാള്‍ തുള്ളി ആവേശം കേറ്റും.ഇത്തരത്തില്‍ മനോജ്ഞമായി തുള്ളാന്‍ കഴിയുന്നവരെ പാര്‍ട്ടി പത്രത്തിലും സെക്രട്ടേറിയറ്റിലും ഞാന്‍ നിയമിച്ചിട്ടുണ്ട്‌. ഇവരൊക്കെ ശീതങ്കന്‍, പറയന്‍ തുള്ളക്കാരല്ല. തനി ഓട്ടന്‍തുള്ളക്കാര്‍. എഴുതുന്നതും പറയുന്നതും ലവന്റെ കിഡ്നിക്കിട്ട്‌ കൊള്ളണം. കൊള്ളാത്തവനെ എടുത്ത്‌ പുറത്തിട്ടിട്ടുമുണ്ട്‌. ലവനെന്നുവച്ചാല്‍ കോണ്‍ഗ്രസുകാരനല്ല. വിഭാഗീയന്‍. നശിപ്പില്ലാത്ത നശിപ്പ്‌.

ഉതുപ്പിന്റെ പാട്ട്‌ ഞാന്‍ ഞങ്ങടെ ചാനലില്‍ കേട്ടിട്ടുണ്ട്‌. അത്‌ കാശുവാരാന്‍ അസ്സല്‌ കളിതന്നെ. പാക്കനാര്‌ പറഞ്ഞപോലെ കാശ്‌ ആളെകൊല്ലിയല്ല .കാശിലാണ്‌ ഉതുപ്പേ കാര്യങ്ങള്‍.ഉതുപ്പിനെ ഞാന്‍ കുറ്റം പറഞ്ഞിട്ടില്ല.ഞാനത്‌ പിറ്റേന്ന്‌ വിശദീകരിച്ചിരുന്നു.എന്റെ മനസ്സിലിതായിരുന്നു.ഉതുപ്പിന്റെ ഗാനമേളയില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ തുള്ളിതുള്ളി മുന്നിലെത്തും.അത്‌ ഞാന്‍ സമ്മതിക്കില്ല.മുന്നില്‍ ഞാന്‍ തന്നെ.തുള്ളിക്കോ,കുഴപ്പമില്ല. പക്ഷേ അത്‌ എനിക്കുവേണ്ടിയാകണം. മറ്റേവന്‌ വേണ്ടി പറ്റില്ല. തുള്ളിയവന്‍ ജയ്‌ വി.എസ്‌,ജയ്‌,ജയ്‌ വി.എസ്‌ എന്നല്ലേ വിളിച്ചത്‌. അത്‌ ഈപാര്‍ട്ടിയില്‍ നടക്കൂലാാ‍ാ‍. സെക്രട്ടറിക്കാവെയ്റ്റ്‌. പിണറായി ഞങ്ങടെ പൊന്നാണ്‌ എന്ന വിളിച്ചിരുന്നെങ്കില്‍ മേദിനിക്ക്‌ കൊടുത്തപോലെ ഉതുപ്പേ ഉതുപ്പിനും ഞാനൊരു പൊന്നാട തന്നേനേം."(ഫോണ്‍ വര്‍ത്തമാനം ചോര്‍ത്തിത്തന്നത്‌ തുള്ളിതുള്ളി സംസ്ഥാനകമ്മിറ്റിയില്‍ നിന്ന്‌ ഏരിയാ കമ്മിറ്റിയിലെത്തിയ എന്‍.എന്‍.കൃഷ്ണദാസ്‌ എം.പി)

Saturday, February 23, 2008

അത്‌ പിണറായിയുടെ 'വെന്‍ട്രിലോക്വിസം'... അഴീക്കോടിന്റെ രാഷ്ട്രീയം

സുകുമാര്‍ അഴീക്കോട്‌ അടിസ്ഥാനപരമായി ഒരു സാഹിത്യ വിമര്‍ശകനാണെന്നാണ്‌ വയ്പ്‌. പലപ്പോഴും ആ ജോലിക്ക്‌ പുറത്തേക്കു കടക്കാറുണ്ട്‌. സാഹിത്യ വിമര്‍ശനത്തില്‍ അഴീക്കോട്‌ എങ്ങനെ ഒരു പൂജ്യമായി തീര്‍ന്നുവോ അതിനേക്കാള്‍ വലിയ വട്ടപ്പൂജ്യമാണ്‌ മറ്റ്‌ മേഖലകളില്‍.സാമൂഹിക വിമര്‍ശകന്‍, സാംസ്കാരിക നായകന്‍, രാഷ്ട്രീയ ചിന്തകന്‍, ഉപദേശി എന്നിങ്ങനെ പല പല വ്യക്തിത്വങ്ങള്‍ തന്നില്‍ അദ്ദേഹം സ്വപ്നം കാണുന്നുണ്ട്‌. രാഷ്ട്രീയ ചിന്തകനെന്ന ഉപദേശിയായി തന്റെ സ്ഥാനത്തെ വിപുലീകരിച്ചു കാണാനുള്ള ആവേശമാണ്‌ മാതൃഭൂമി പത്രത്തില്‍ വെള്ളിയാഴ്ച അഴീക്കോടെഴുതിയ 'വെന്‍ട്രിലോക്വിസം' എന്ന ലേഖനം.

എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധിയെ വിമര്‍ശിക്കാനുള്ള ഒരു പാഴ്ശ്രമമാണ്‌ അതില്‍ അദ്ദേഹം പ്രകടിപ്പിക്കുന്നത്‌. പക്ഷേ എല്ലാ അര്‍ത്ഥത്തിലും ആ ലേഖനം ഒരു കൂലിയെഴുത്താണ്‌.മുഖ്യമന്ത്രി അച്യുതാനന്ദനെ പരോക്ഷമായി നിന്ദിച്ചുകൊണ്ട്‌ പിണറായി വിജയനുവേണ്ടി നടത്തുന്ന ഒരു വിടുവേല. ഏതുപോലെ എന്നു ചോദിച്ചാല്‍, 'ശങ്കരക്കുറുപ്പ്‌ വിമര്‍ശിക്കപ്പെടുന്നു' എന്ന സാഹിത്യ വിമര്‍ശന ഗ്രന്ഥം പോലെ. 'മലയാള കവിതയിലെ റൊമാന്റിസിസത്തിന്റെ അപചയം' എന്നായിരുന്നു അഴീക്കോട്‌ ആ കൃതിക്കു നല്‍കിയ പേര്‌. വേറൊരു വലിയ വിമര്‍ശകനാണ്‌ അത്‌ വെട്ടിമാറ്റി 'ശങ്കരക്കുറുപ്പ്‌ വിമര്‍ശിക്കപ്പെടുന്നു' എന്നു തലക്കെട്ടിട്ടത്‌. ഒരര്‍ത്ഥത്തില്‍ ആ കൃതി ഒരു കൂലിയെഴുത്ത്‌ തന്നെയായിരുന്നു. ഇങ്ങനെ ഒരുപാട്‌ കൂലിയെഴുത്ത്‌ തന്റെ ദീര്‍ഘമായ പൊതു-സ്വകാര്യ ജീവിതത്തിനിടയില്‍ സുകുമാര്‍ അഴീക്കോട്‌ നടത്തിയിട്ടുണ്ട്‌.അഴീക്കോട്‌ ജീവിതം തുടങ്ങിയത്‌ സംസ്കൃതവും ഭാരതീയ സിദ്ധാന്തങ്ങളും പഠിച്ചുകൊണ്ടാണ്‌.ഗാന്ധിയനാണെന്ന്‌ അദ്ദേഹം അവകാശപ്പെടുന്നു. ഒരുകാലത്ത്‌ ഒരു സാധാരണ കോണ്‍ഗ്രസുകാരനായിരുന്നു അദ്ദേഹം. തലശ്ശേരിയില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്‌. പക്ഷേ എസ്‌.കെ പൊറ്റെക്കാടിനോട്‌ തോറ്റുപോയി. അക്കാലത്ത്‌ അഴീക്കോടിന്റെ മുന്നില്‍ ഇന്ത്യയുടെ രക്ഷാ മാര്‍ഗ്ഗം കോണ്‍ഗ്രസ്‌ മാത്രമായിരുന്നു. ലോക്‌ സഭയിലേക്കു മത്സരിച്ചു തോറ്റപ്പോള്‍ നിരാശപൂണ്ട അഴീക്കോട്‌ കോണ്‍ഗ്രസ്‌ കുറച്ചുകൂടി ഗാന്ധിയന്‍ സംസ്കാരം ഉള്‍ക്കൊള്ളണം എന്നു പറഞ്ഞ്‌ അദ്ധ്യാപനത്തിലേക്ക്‌ മടങ്ങിപ്പോയി.അക്കാദമി രംഗത്ത്‌ പല ഉന്നത പദവികളും തേടി നടന്ന സുകുമാര്‍ അഴീക്കോട്‌ കോഴിക്കോട്‌ സര്‍വ്വകലാശാലയില്‍ ഏതോ വലിയ പദവി ലഭിക്കാതായപ്പോള്‍ എന്നെന്നേക്കുമായി കോണ്‍ഗ്രസ്സിനോട്‌ വിട പറഞ്ഞു.

എത്ര നിസ്വാര്‍ത്ഥനായ ഗാന്ധിയനാണ്‌ അഴീക്കോട്‌! പിന്നീട്‌ കേരളത്തിലെ പ്രസംഗവേദികളില്‍ ആവേശം മൂത്ത ഒരു കമ്യൂണിസ്റ്റ്‌ സഹയാത്രികന്റെ സ്വരമാണ്‌ അഴീക്കോടില്‍ നിന്നും കേട്ടത്‌. കേരളമായതുകൊണ്ടും കമ്യൂണിസ്റ്റുകള്‍ ഇവിടെ വലിയൊരു ആള്‍ക്കൂട്ടമായതുകൊണ്ടും അഴീക്കോടിന്റെ ബുദ്ധിപരമായ ആ കാലുമാറ്റത്തിന്‌ അദ്ദേഹത്തിന്റേതായ അര്‍ത്ഥമുണ്ടായി. സാഹിത്യവിമര്‍ശകന്‍ എന്ന നിലയില്‍ എഴുതി പരാജയപ്പെട്ട സുകുമാര്‍ അഴീക്കോട്‌ പ്രസംഗവേദികളില്‍ പോരുകോഴിയേപോലെ മസില്‍ വീര്‍പ്പിച്ച്‌ നില്‍ക്കുന്നത്‌ കണ്ടപ്പോള്‍ ഇദ്ദേഹത്തിന്റേത്‌ വലിയൊരു ശബ്ദമോ വലിയൊരു ബുദ്ധിയോ അല്ലെന്ന്‌ ചിന്താശീലരായ മലയാളികള്‍ എന്നേ മനസ്സിലാക്കിയിട്ടുണ്ട്‌. അര്‍ത്ഥരാഹിത്യമുളവാക്കുന്ന വെറും ഗോഗ്വാ വിളികളാണ്‌ അഴീക്കോടില്‍ നിന്നും പലപ്പോഴും കേട്ടത്‌. ഗാന്ധിജിയെ സ്ഥാനത്തും അസ്ഥാനത്തും പിടിച്ച്‌ ആണയിടാറുള്ള സുകുമാര്‍ അഴീക്കോട്‌ 25 പേര്‍ക്ക്‌ താമസിക്കാവുന്ന ആര്‍ഭാട സമൃദ്ധമായ മണിമാളിക നിര്‍മ്മിച്ച്‌ ഒറ്റക്ക്‌ കഴിയുന്നു. അദ്ദേഹം വീടു വച്ചതും കാറുവാങ്ങിയതുമൊക്കെ പൊങ്ങച്ചത്തോടെ പൊതുജനങ്ങളോട്‌ പറയുന്നു. അതേസമയം തന്നെ ആദര്‍ശശുദ്ധിയെപ്പറ്റി സദാ സംസാരിക്കുകയും ജീവിതംകൊണ്ട്‌ അതിനെ നിഷേധിക്കുകയും ചെയ്യുന്നു. മാര്‍ക്സിസ്റ്റുകാര്‍ക്ക്‌ സഹയാത്രികനാകാന്‍ ഇത്തരം ഒരു കപടബുദ്ധിജീവി എല്ലാ അര്‍ത്ഥത്തിലും യോഗ്യനാണ്‌. മോഹന്‍ ദാസ്‌ കരംചന്ദ്‌ ഗാന്ധി എന്നാണ്‌ മഹാത്മജിയുടെ പേര്‌. അത്‌ ചുരുക്കി എം.കെ ഗാന്ധി എന്നും അദ്ദേഹം എഴുതുമായിരുന്നു. സുകുമാര്‍ അഴീക്കോട്‌ എന്നത്‌ ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരല്ല. കെ.ടി സുകുമാരന്‍ എന്നാണ്‌ യഥാര്‍ത്ഥ പേര്‌. തന്റെ പേര്‌ പോലും വ്യാജമാണെന്ന്‌ തെളിയിച്ച ഈ അവസരവാദി എങ്ങനെ ഗാന്ധിയന്‍ പാരമ്പര്യം അവകാശപ്പെടും? പിണറായി വിജയന്റെ കൂലിയെഴുത്തുകാരന്‍ എന്ന ജോലിയില്‍ വലിയ ആത്മസുഖം അനുഭവിക്കുന്നുണ്ടാകണം.

മുഖസ്തുതി കേട്ട്‌ അലിവു തോന്നിയാല്‍ പിണറായി നാളെ ഒരു പാര്‍ലമെന്റ്‌ സീറ്റില്‍ മത്സരിക്കാന്‍ അഴീക്കോടിനെ ക്ഷണിച്ചു കൂടെന്നില്ല. അങ്ങനെ ചില കുത്സിത കൗതുകങ്ങളുമായി 80 കഴിഞ്ഞ ഈ മനുഷ്യന്‍ സ്വപ്നലോലുപനാകുന്നു. എന്തൊരു അശ്ലീലമായ സാംസ്കാരിക അധഃപതനം! സംസ്കൃത പദാവലികള്‍കൊണ്ട്‌ ശ്രോതാക്കളെ വിരട്ടി രസിക്കാറുള്ള അഴീക്കോട്‌ ഈയിടെയായി ബ്രിട്ടാനിക്ക വിശ്വവിജ്ഞാന കോശമാണ്‌ പതിവായി വായിക്കുന്നതെന്ന്‌ പറഞ്ഞു കേട്ടു. അതുകൊണ്ടാകും തന്റെ ലേഖനത്തിന്‌ 'വെന്‍ട്രിലോക്വിസം' എന്നു തലകെട്ടിട്ടത്‌. പിണറായി വിജയനോടുള്ള ഭക്തി മൂത്ത്‌ അഴീക്കോട്‌ അദ്ദേഹത്തെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ആ ലേഖനത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്‌. പ്രകാശ്‌ കാരാട്ട്‌ ഇനിപോയി തിരയെണ്ണട്ടെ. സോണിയാഗാന്ധിയെ നിന്ദിക്കുമ്പോള്‍ അവരെ വിദേശ വനിതാഗാന്ധി എന്ന്‌ വില കുറഞ്ഞ ഫലിതം പറയുന്നു ഈ അവസരവാദി. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ പിന്നാലെ നക്കാപ്പിച്ചക്ക്‌ സ്തുതിവചനങ്ങള്‍ പാടി നടക്കുന്ന ഈ മനുഷ്യന്‌ സോണിയാ ഗാന്ധിയുടെ ത്യാഗത്തിന്റെ ഉയരം മനസ്സിലാകില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി പദം പുഞ്ചിരിയോടെ ത്യാഗം ചെയ്ത യഥാര്‍ത്ഥ ഗാന്ധിയാണ്‌ സോണിയ എന്ന്‌ നിഷ്പക്ഷതാ നാട്യം ഇല്ലാത്ത നല്ല മനുഷ്യര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. സ്വന്തം ആദര്‍ശ പുരുഷനെ 'ആദിഗാന്ധി' എന്ന്‌ പരിഹസിക്കുന്ന ഈ മനുഷ്യന്‍ കേരളത്തിന്റെ സാംസ്കാരിക മനസാക്ഷിക്കു മുമ്പില്‍ തികഞ്ഞ ഒരു കാപട്യമാണ്‌.അദ്ദേഹത്തിന്റെ ഫലിതങ്ങള്‍ ഹാസ്യ സാഹിത്യമെഴുതുന്ന സുകുമാറിനേക്കാള്‍ താഴെയാണ്‌. സാഹിത്യ വിമര്‍ശകനായ അഴീക്കോട്‌ കെ.പി. അപ്പന്റെ മുന്നില്‍ ഒരു മിന്നാമിനുങ്ങുപോലുമല്ല. പിന്നെ പൊതുജീവിതത്തില്‍ എന്താണ്‌ അദ്ദേഹത്തിന്റെ വ്യക്തിത്വം? വലിയൊരു വട്ടപ്പൂജ്യം!

Saturday, February 2, 2008

ജനശ്രീ: ജനതയുടെ രാഷ്ട്രീയം... Janasree, an asnswer to Dr Thomas Isac.

വ്യക്തികളുടെ വളര്‍ച്ചയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും സംസ്ഥാനത്തിന്റെ പുരോഗതിക്കുമായി കേരളത്തില്‍ ഒരു പുതിയ പ്രസ്ഥാനം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു- ജനശ്രീ സുസ്ഥിര വികസന മിഷന്‍. പതിവുവിട്ട ശൈലികളും ശീലങ്ങളും, ഉദ്ദേശ്യ ലക്ഷ്യങ്ങളും കര്‍മ്മ പദ്ധതികളും ഈ പ്രസ്ഥാനത്തെ വ്യത്യസ്തമാക്കുന്നു.പെട്ടെന്നു പരിചയപ്പെടുത്തുമ്പോള്‍ ഒരു സാമൂഹ്യ സന്നദ്ധ സംഘടന.വിശദീകരിക്കുമ്പോള്‍,ദുര്‍ബല വിഭാഗങ്ങളുടെയും സാധാരണ ജനങ്ങളുടെയും ആശ്വാസവും സംതൃപ്തിയുമായി 'ജനശ്രീ' മാറും. വ്യക്തികളിലൂന്നി,കുടുംബങ്ങളെ അടിസ്ഥാന ഘടകങ്ങളാക്കി തികഞ്ഞ ദിശാബോധത്തോടെയാണ്‌ 'ജനശ്രീ'യുടെ വരവ്‌. ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌, കടന്നുപോയ കാലത്തിലൂടെ കരുത്തുചോര്‍ന്ന അംശങ്ങളെ വീണ്ടും ജ്വലിപ്പിച്ചെടുക്കുന്ന പരിശ്രമം പ്രസ്ഥാനം ഏറ്റെടുക്കുന്നു. വ്യക്തി-കുടുംബബന്ധങ്ങളെ സുദൃഢവും സുഭദ്രവുമാക്കി സമൂഹത്തോടു ചേര്‍ത്തു നിര്‍ത്തുന്ന ഒരു പുതിയ അനുഭവം യാഥാര്‍ത്ഥ്യമാവും.


സൂക്ഷ്മതലവായ്പ, സമ്പാദ്യം, തൊഴില്‍ പദ്ധതികള്‍, പരിശീലന പരിപാടികള്‍ എല്ലാമുണ്ട്‌. സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം, സാംസ്കാരികം, ആരോഗ്യം, കൃഷി, വ്യവസായം, ഇന്‍ഷ്വറന്‍സ്‌ എന്നിങ്ങനെ സമസ്ത മേഖലകളിലും കൈയെത്തിക്കുന്ന ഒരു കാര്യപരിപാടിയാണ്‌ കാഴ്ചപ്പാടിലുള്ളത്‌.കൊച്ചുകൊച്ചു കൂട്ടങ്ങളുടെ ചെറുതും വലതുമായ പരിശ്രമങ്ങളെ ഒന്നിച്ചു ചേര്‍ക്കുക; ഏതു തട്ടിലും തലത്തിലുമായാലും അയല്‍ബന്ധത്തിന്റെ അടുപ്പത്തില്‍ മനസ്സു തുറന്നു സഹകരിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുക. ഉള്ളവരെയും ഇല്ലാത്തവരെയും പുതിയ ഒരു സ്നേഹവലയത്തിലെത്തിച്ചു സ്വയം സഹായിക്കുന്ന ഒരു സന്നാഹത്തില്‍ പങ്കാളികളാക്കുക.അതിലൂടെ ഏവരിലുമുണ്ടാവുന്ന സംതൃപ്തിയിലൂടെ ജനശ്രീ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും പുതിയ വഴി തുറക്കും.ഒരു വര്‍ഷം മുമ്പാണ്‌ 'ജനശ്രീ'യുടെ തുടക്കം. ആരവങ്ങളെയും ആള്‍ക്കൂട്ടങ്ങളെയും അകറ്റിനിര്‍ത്തിയ സമര്‍ത്ഥവും സമര്‍പ്പിതവുമായ നിശ്ശബ്ദ പ്രവര്‍ത്തനം. ആര്‍ഭാടങ്ങള്‍ അന്യമാക്കി ആദര്‍ശങ്ങള്‍ക്കു സ്വയം സമര്‍പ്പിച്ച ഒരു പുതിയ കൂട്ടമാണു ഒരു വര്‍ഷത്തെ ഓട്ടത്തില്‍ പങ്കാളികളായത്‌. അര്‍ഹതപ്പെട്ട ഫലമുണ്ടായി. അധികമാരുമറിയാതെ, കെട്ടുറപ്പുള്ള ഒരു പ്രസ്ഥാനം സംസ്ഥാനമൊട്ടാകെ കാലുറപ്പിച്ചു കഴിഞ്ഞു. വളര്‍ച്ചയായിക്കഴിഞ്ഞ ഈ വലിയ പ്രസ്ഥാനം ഇന്ന്‌ കേരളത്തിലെ ജനങ്ങള്‍ക്കു സമര്‍പ്പിക്കപ്പെടുന്നു.


മുതിര്‍ന്നവരും കുട്ടികളും ചേര്‍ന്നു അംഗങ്ങളും അനുബന്ധാംഗങ്ങളും ഉള്‍പ്പെട്ട പ്രാഥമിക സ്വയം സഹായ സംഘങ്ങളില്‍ തുടങ്ങി സംസ്ഥാന സമിതിവരെ ആറുതലങ്ങളിലായാണു ജനശ്രീയുടെ പ്രവര്‍ത്തനം. സംസ്ഥാനത്ത്‌ ഇതിനകം 30,000 സംഘങ്ങള്‍ രൂപീകരിച്ചു കഴിഞ്ഞു. ആറുലക്ഷം പേരാണ്‌ അംഗങ്ങള്‍. മാര്‍ച്ച്‌ 31നുള്ളില്‍ പത്തുലക്ഷം അംഗങ്ങള്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടും. സാമ്പത്തികവും സാമ്പത്തികേതരവുമായ മുന്നേറ്റം സംഘടിപ്പിച്ചു ജനതയുടെ ആത്മവിശ്വാസം വളര്‍ത്തുകയും,ദേശത്തിന്റെ സുസ്ഥിര വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനു യത്നിക്കുകയും ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു നെടുങ്കോട്ട കേരളത്തില്‍ രൂപപ്പെട്ടിരിക്കും- 'കുടുംബ കൂട്ടായ്മയിലൂടെയുള്ള ഒരു ജനകീയ കൂട്ടായ്മ.'
'ജനശ്രീ' മറ്റൊരു പ്രസ്ഥാനത്തിനും ബദലല്ല, എതിരുമല്ല. ഇത്തരത്തില്‍ സമൂര്‍ത്തമായ കാഴ്ചപ്പാടും വിശാലമായ അടിത്തറയും വിപുലവും വൈവിദ്ധ്യമാര്‍ന്നതുമായ കര്‍മ്മ പദ്ധതികളുമുള്ള മറ്റൊരു പ്രസ്ഥാനം ഇന്നു കേരളത്തില്‍ ഇല്ല.സ്ത്രീയും പുരുഷനും മുതിര്‍ന്നവരും കുട്ടികളും ഉള്ളവനും ഇല്ലാത്തവനും എന്ന ഭേദമില്ലാതെ വ്യക്തികളെ ചേര്‍ത്ത്‌ കുടുംബങ്ങളെ കോര്‍ത്തു ജനങ്ങളെ ഒന്നിപ്പിക്കുന്ന കൂട്ടായ്മയാണു ജനശ്രീ. കക്ഷിരാഷ്ട്രീയത്തിന്റെ അജണ്ടയല്ല, ജീവന്റെയും വിശപ്പിന്റെയും ജീവിതത്തിന്റെയും രാഷ്ട്രീയമാണു ജനശ്രീയുടേത്‌.

കോട്ടയം സമ്മേളനം........ Kottayam CPI (M) State Conference

മൂന്നു മാസം മുന്‍പ്‌ ആരംഭിച്ച സി പി എം സമ്മേളന പ്രക്രിയകള്‍ കോട്ടയം സംസ്ഥാന സമ്മേളനത്തോടെ സമാപിക്കും. പണക്കൊഴുപ്പിന്റെയും ആര്‍ഭാടത്തിന്റെയും പൂരങ്ങളായിരുന്നു ഓരോ സമ്മേളനവും. മാധ്യമങ്ങളുടെ കണ്ണും കാതും ഏറെ കടന്നുചെന്ന ഈ സമ്മേളനങ്ങളുടെ ഹൃദയ പരിശോധന നടത്തിയാല്‍ കേരളീയ സമൂഹത്തിന്‌ എന്ത്‌ പ്രത്യാശയും പ്രതീക്ഷയുമാണ്‌ ഇത്തരം സമ്മേളനങ്ങള്‍ നല്‍കുന്നത്‌? സംസ്ഥാനം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ നയങ്ങളും നടപടികളും രൂപം നല്‍കുന്നതിനും നടപ്പാക്കുന്നതിനും നിര്‍ദ്ദേശിക്കുന്ന ഒരു പ്രമേയമെങ്കിലും ഏതെങ്കിലും സമ്മേളനം പാസാക്കിയിട്ടുണ്ടോ? അസഹനീയമായ വിലക്കയറ്റം കൊണ്ട്‌ എരിപൊരികൊള്ളുന്ന ജനങ്ങള്‍ക്ക്‌ ആശ്വാസത്തിന്റെ ഒരു തുള്ളി തെളിനീരെങ്കിലും നല്‍കാന്‍ ഈ സമ്മേളനങ്ങള്‍ക്ക്‌ സാധിച്ചുവോ?ഭരണം നടത്താന്‍ അനുവദിക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രിതന്നെ വായ്ക്കുരവയിടുമ്പോള്‍ അതിന്‌ പരിഹാരം കാണുന്ന എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഈ സമ്മേളനങ്ങളില്‍ ഉയര്‍ന്നുവോ? എല്ലാ രംഗത്തും അഴിമതി കാട്ടുതീപോലെ പടരുമ്പോഴും അതിനെതിരെ നിശിത വിമര്‍ശനത്തിന്റെ ഒരു നാവെങ്കിലും ഏതെങ്കിലും സമ്മേളനങ്ങളില്‍ ചലിച്ചുവോ? സി പി എം സമ്മേളനങ്ങളുടെ വാര്‍ത്തകള്‍ പടര്‍ന്നുകിടക്കുന്ന പത്രത്താളുകളിലും ചാനല്‍ കാഴ്ചകളിലും ഇത്തരമൊരു ഗുണപരവും ക്രിയാത്മകവുമായ നടപടിക്രമങ്ങള്‍ ഇക്കഴിഞ്ഞ മൂന്ന്‌ സമ്മേളനങ്ങളിലെ മാമാങ്കങ്ങളില്‍ സാധിച്ചിട്ടില്ല.പിന്നെ അവിടെ നടന്നത്‌ എന്താണ്‌?പൂരപ്പാട്ടും പുലയാട്ടും ഒരു പ്രസ്ഥാനത്തിന്റെ സര്‍ഗാത്മകതയുടെ സംവേദന വേദിയാകില്ല.
പകയും പാരയുംകൊണ്ട്‌ സമ്മേളനങ്ങളെ വാര്‍ത്താബഹുലങ്ങളാക്കി മാറ്റിയതുകൊണ്ട്‌ പൗരസമൂഹത്തിന്‌ എന്ത്‌ കാര്യം. സഹസഖാവിന്റെ ചങ്കിലെ ചോരയാണ്‌ പ്രതിയോഗി ആഗ്രഹിക്കുന്നത്‌.മേല്‍ഘടകത്തിന്റെ വിശ്വസ്തരെയും പിണിയാളുകളെയും കീഴ്ഘടകങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നതാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ വിവക്ഷിക്കുന്ന ഉള്‍പാര്‍ട്ടി ജനാധിപത്യം.അണികള്‍ക്ക്‌ മുന്‍പില്‍ അസ്വീകാര്യനും പൊതുജനങ്ങള്‍ക്ക്‌ മുന്‍പില്‍ സാമൂഹിക വിരുദ്ധനുമായ ഏതൊരാളെയും ഇത്തരം ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ തുരങ്കങ്ങള്‍ വഴി നേതൃത്വത്തിന്‌ കടത്തിക്കൊണ്ടു വരാന്‍ സാധിക്കും. വിപ്ലവബോധം, സദാചാരനിഷ്ഠ, അര്‍പ്പണബുദ്ധി, വര്‍ഗബോധം തുടങ്ങിയ മാനദണ്ഡങ്ങള്‍ വെച്ചായിരുന്നു മുന്‍കാലങ്ങളില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ കമ്മിറ്റിയംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത്‌.രാജ്യത്തോട്‌ കൂറില്ലെങ്കിലും പാര്‍ട്ടിയോടുള്ളകൂറുണ്ടായാല്‍ മതിയായിരുന്നു. മാനുഷികമായ കാരുണ്യത്തിന്‌ പകരം പാര്‍ട്ടികൂറായിരുന്നു പ്രധാനം. എന്ത്‌ അറുംകൊലക്കും അറപ്പില്ലാത്ത വിധം ഹൃദയങ്ങളെ കഠിനമാക്കി മാറ്റുന്നതും തിരുവായ്ക്ക്‌ എതിര്‍വായ ഇല്ലാതെ അണികളെ വാര്‍ത്തെടുക്കുന്നതുമായിരുന്നു.
കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളിലെ കാഡര്‍ രീതി ക്രൂരതയ്ക്ക്‌ കുറവില്ലെങ്കിലും മേറ്റ്ല്ലാ നിബന്ധനകളിലും പാര്‍ട്ടി വെള്ളം ചേര്‍ത്തിരിക്കയാണ്‌.അനധികൃത മാര്‍ഗങ്ങളിലൂടെ ധനം ആര്‍ജ്ജിച്ചവര്‍,നേതാക്കളുടെ സ്വകാര്യജീവിതാവശ്യങ്ങള്‍ക്ക്‌ ആര്‍ഭാടമൊരുക്കി കൊടുക്കുന്നവര്‍,അധികാര മോഹത്തിന്റെ പേരില്‍ വര്‍ഗശത്രുവിന്റെ പക്ഷത്ത്‌ നിന്ന്‌ കൂറുമാറി വന്നവര്‍, മതപരവും സാമുദായികവുമായ പിന്‍ബലം തുറുപ്പ്‌ ചീട്ടാക്കിയവര്‍, തൊഴിലാളി വര്‍ഗ ആശയങ്ങളും ജീവിതരീതിയും പരിചയപ്പെടാത്തവരും പരിശീലിക്കപ്പെടാത്തവരും ഇത്തരത്തില്‍ ആര്‍ക്കും സി പി എമ്മിലേക്ക്‌ മാത്രമല്ല അതിന്റെ നേതൃനിരയിലേക്കും സമ്മേളനങ്ങളിലേക്കും കടന്നുവരാന്‍ സാധിക്കുംവിധം ആശയദാര്‍ഢ്യത്തിന്റെ മതില്‍ കെട്ടുകല്‍ തകര്‍ന്നിരിക്കുന്നു. വേലിക്കെട്ട്‌ തകര്‍ന്ന അമ്പലപറമ്പുകളില്‍ ഏത്‌ കാളക്കൂറ്റനും മേയാം.പാര്‍ട്ടിയുടെയോ അണികളുടെയോ സമൂഹത്തിന്റെയോ വിചാരവികാരങ്ങള്‍ക്ക്‌ മൂര്‍ത്തമായ രൂപം നല്‍കുന്നതില്‍ സി പി എം സമ്മേളനങ്ങള്‍ സമ്പൂര്‍ണ പരാജയമായിരുന്നു.പിണറായി-വിഎസ്‌ പോരിന്റെ ധ്വനികള്‍,ജില്ലാ-പ്രാദേശിക നേതാക്കളുടെ വൈരത്തിന്റെ പ്രതിധ്വനികള്‍ തുടങ്ങി മൂപ്പിളമതര്‍ക്കങ്ങളാണ്‌ സമ്മേളനത്തിന്റെ അരങ്ങിലും അണിയറയിലും നിറഞ്ഞുനില്‍ക്കുന്നത്‌. ഒരിടത്ത്‌ പിണറായി വിഭാഗക്കാര്‍ വിഭാഗീയതയുടെ വേട്ടക്കാരാണെങ്കില്‍ അവിടെ വി എസ്‌ വിഭാഗം വിഭാഗീയതയുടെ ഇരകളാണ്‌. വി എസ്‌ വേട്ടക്കാരനാവുന്നിടത്ത്‌ പിണറായി പക്ഷം ഇരയായി തീരുന്ന അപൂര്‍വ സന്ദര്‍ഭങ്ങളുമുണ്ട്‌. പോളിറ്റ്ബ്യൂറോ മാര്‍ഗരേഖ എന്ന ചൂരല്‍വടികൊണ്ട്‌ സമ്മേളങ്ങളെ പേടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പലയിടങ്ങളിലും അത്‌ വിലപ്പോയില്ല. ഇത്തരം ജനാധിപത്യ ഹിംസകളുടെ ചോരക്കറയില്‍ നിന്നും ഇരുപക്ഷത്തിന്റെയും കൈകള്‍ മുക്തമല്ല. പിണറായി എന്ന ശക്തന്റെ ഹിംസാത്മക രൂപം വ്യാപകമാണെങ്കില്‍ വി എസ്‌ എന്ന ദുര്‍ബലന്റെ ഹിംസ ഭാഗീകമാണെന്ന്‌ മാത്രം.
കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്റെ ആത്മാവായ വര്‍ഗസമര സിദ്ധാന്തം പാടെ നിരാകരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടിയുടെ പരമോന്നത കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നിട്ടും അതിനെതിരെപോലും വിമര്‍ശിക്കാനുള്ള അവസരം സി പി എം സമ്മേളനങ്ങളിലുണ്ടായില്ല.കേരളത്തിലെ കുടിയാന്മാരുടെ 'മാഗ്നാകാര്‍ട്ടയെ'ന്ന്‌ കമ്യൂണിസ്റ്റുകാര്‍ ഒരു കാലത്ത്‌ പ്രചരിപ്പിച്ചിരുന്ന ഭൂപരിഷ്കരണ നിയമം കാലഹരണപ്പെട്ടിരിക്കുന്നു എന്ന്‌ കമ്യൂണിസ്റ്റ്‌ മന്ത്രിമാര്‍ പോലും പറഞ്ഞിട്ടും അതിനെ സി പി എം സമ്മേളനം സംശയനിവാരണം വരുത്തിയില്ല.നേതൃത്വം ഉരുട്ടിക്കൊടുക്കുന്ന മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കാന്‍ മാത്രം നിയുക്തരായ അണികളാണ്‌ സി പി എമ്മിന്റേതെന്ന്‌ ചെറുതും വലുതുമായ ഇത്തരം സമ്മേളനങ്ങള്‍ തെളിയിക്കുന്നു.പകിട്ടും പത്രാസും ഭക്ഷണശാലയില്‍ വിളമ്പുന്ന വിഭവങ്ങളും കൊണ്ട്‌ ഇത്തരം സമ്മേളനങ്ങള്‍ വന്‍വിജയമാണെന്ന്‌ തോന്നാം. പക്ഷേ; ആശയ സംവാദങ്ങളില്‍ , സംഘടനാ ചര്‍ച്ചകളില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം പാലിക്കുന്നതില്‍ പരമദാരിദ്ര്യമാണ്‌ അനുഭവിക്കുന്നത്‌. വിഭാഗീയത ഒന്നുകൊണ്ടുമാത്രമാണ്‌ മാധ്യമങ്ങളുടെ കോളങ്ങളും ചാനലുകളുടെ നിമിഷങ്ങളും ഈ സമ്മേളനങ്ങള്‍ കീഴടക്കിയിട്ടുള്ളത്‌.ഇക്കാര്യം സൂചിപ്പിച്ച ഒരു കമ്യൂണിസ്റ്റുകാരന്റെ മറുപടി രസാവഹമാണ്‌. ഞങ്ങളുടെ പാര്‍ട്ടി കമ്യൂണിസത്തിന്റെ പുരാണങ്ങളില്‍ വിശ്വസിക്കുന്നില്ല. കാലത്തിനൊത്ത കോലം കെട്ടാന്‍ ഞങ്ങളും തയ്യാറാവുകയാണ്‌.
ഒരു മെഴുകുതിരി യൂണിറ്റ്‌ തുടങ്ങാന്‍ കെല്‍പില്ലാത്തവിധം സര്‍ക്കാര്‍ ദാരിദ്ര്യമനുഭവിക്കുമ്പോള്‍ മൂലധനത്തിന്‌ കുത്തകകളെയല്ല; മാഫിയകളെ പോലും ഞങ്ങള്‍ സമീപിക്കും. തിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടും സ്വീകരിക്കുന്നതുപോലെ വികസനത്തിന്‌ ആരുടെ മുമ്പിലും സി പി എം കൈനീട്ടും.അതില്‍ ആര്‍ എസ്‌ എസ്‌ എന്നോ അമേരിക്ക എന്നോ വ്യത്യാസമില്ല. സി പി എമ്മില്‍ സംഭവിച്ച പ്രത്യയശാസ്ത്ര തകര്‍ച്ചയുടെ പ്രതിഫലനങ്ങളായിരുന്നു രണ്ടാം നിരയില്‍ പെട്ട ഈ നേതാവിന്റെ വാക്കുകള്‍. ഞങ്ങള്‍ കമ്യൂണിസ്റ്റുകാരല്ലാതായി എന്ന്‌ ഉറക്കെ പറയാന്‍ ഇവര്‍ മടിക്കുന്നുവെന്നു മാത്രം. കോട്ടയം സംസ്ഥാന സമ്മേളനവും 19-ാ‍ം പാര്‍ട്ടി കോണ്‍ഗ്രസും കഴിയുമ്പോള്‍ ഈ മാറ്റപ്രക്രിയ പൂര്‍ത്തിയാകും. ഇപ്പോള്‍ കീഴ്ഘടക സമ്മേളനങ്ങളില്‍ കണ്ട അന്ധതയും ബധിരതയും വന്ധ്യതയും മാറുന്ന കമ്യൂണിസത്തിന്റെ വിലാപദൃശ്യങ്ങളായിരിക്കാം.

ഇപ്പോ വായിക്കുന്നത്?